രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല . ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണസിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കാവിക്കൊടിയുള്ള ഭാരതാംബ വിവാദത്തിൽ പാപ്പനംകോടുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മന്ത്രിയുടെ ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ കാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രമുയർത്തി. പിന്നാലെ പ്രകടനവുമായെത്തിയ സിപിഎം പ്രവർത്തകർ, ഓഫീസിന് മുന്നിൽ മന്ത്രി ശിവൻകുട്ടിയുടെ ഫ്ലക്സ് ഉയർത്തി.
സംസ്ഥാനത്ത് ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച തന്നെ (ജൂൺ 20) അനുവദിച്ചിരുന്നു.
സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിഷ്കരിച്ച മെനു പ്രകാരം തന്നെ ഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളുടെയുമെല്ലാം ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ മുന്‍കൈ എടുക്കണം. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകിയ പേരിൽ ഒരു അധ്യാപകനും കടക്കാരനാകില്ലെന്നും അല്‍പം താമസം വന്നാലും സര്‍ക്കാര്‍ നല്‍കേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി
യോഗയെ പരിഹസിച്ചവരാണ് ഇപ്പോൾ ഭാരതാംബയെ എതിർക്കുന്നതെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ യോഗയെ ഏറ്റെടുത്തത് പോലെ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്താരാഷ്ട്ര യോഗാദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ അത് സംഘപരിവാർ അജണ്ടയാണെന്നും അപരിഷ്കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. എന്നാൽ ഇന്ന് അവർ യോഗാദിനം കൊണ്ടാടുകയാണെന്ന് കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ കെ.സുരേന്ദ്രൻ പറഞ്ഞു.
സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ 18, 19 തീയതികളില്‍ സംസ്ഥാന വ്യാപകമായി സ്‌കൂള്‍ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി
കണ്ണൂർ കായലോട് ആൾക്കൂട്ട ആക്രമണത്തിന് ഇരയായെന്ന റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആൺസുഹൃത്തിന്‍റെ മൊഴി. സംസാരിച്ചിരിക്കെ കാറിൽ നിന്ന് പിടിച്ചിറക്കി മർദിച്ചെന്നും ഫോൺ കൈക്കലാക്കി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതി നൽകി. എസ്‍ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് പേർക്കെതിരെ പിണറായി പൊലീസ് കേസെടുത്തു.
കായലോട് സംഭവത്തിൽ എസ് ഡി പി ഐക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രംഗത്ത്. കായലോട് നടന്നത് എസ് ഡി പി ഐയുടെ സദാചാര ഗുണ്ടാ വിളയാട്ടമാണെന്നാണ് കെ കെ രാഗേഷ് അഭിപ്രായപ്പെട്ടത്. യുവതിയെയും സുഹൃത്തിനെയും എസ് ഡി പി ഐക്കാർ വിചാരണ നടത്തി, അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയെ അപമാനിച്ചതാണ് ആത്മഹത്യക്ക് കാരണം. താലിബാൻ പതിപ്പ് നടപ്പാക്കാനുള്ള ശ്രമമാണ് എസ് ഡി പി ഐ നടത്തിയതെന്നും കെ കെ രാഗേഷ് അഭിപ്രായപ്പെട്ടു
അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്‍റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് അറസ്റ്റിലായത്. കോട്ടയം വിജിലൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയൻ നേരത്തെ പിടിയിലായിരുന്നു.ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികൾ കൈക്കൂലിയായി വാങ്ങിയത്.
വടകര ആയഞ്ചേരിയിൽ നിന്ന് പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. ഒതയോത്ത് അഷ്റഫിന്‍റെ മകൻ റാദിൻ ഹംദാനെ ആണ് കാണാതായത്. ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാടി ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. കരുളായി പനിച്ചോല ജനവാസ കേന്ദ്രത്തിലാണ് കാട്ടാനയെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് പനിച്ചോലയിലെ കറുത്തേടത്ത് ഹുസൈന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ കാട്ടാനയെത്തി 30 ലധികം വാഴകൾ, കമുക്, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചത്. കരുളായി വനത്തിൽനിന്ന് ഇറങ്ങിയ കാട്ടാനയാണ് കാർഷിക വിളകൾ നശിപ്പിച്ചും ഭക്ഷിച്ചും കടന്നുപോയത്.
സംസ്ഥാനത്ത് അടുത്ത 7 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായി ന്യൂന മർദ്ദവും വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ നാളെ മുതൽ ജൂൺ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരദേശ നിർമ്മാണ നിയന്ത്രണചട്ടം ലംഘിച്ചെന്ന പരാതിയിൽ നടൻ ഷാറൂഖാന്റെ വീട്ടിൽ പരിശോധന. മുംബൈ കോർപ്പറേഷനും വനംവകുപ്പുമാണ് ഇന്നലെ പരിശോധന നടത്തിയത്. മുംബൈ ബാന്ദ്രയിൽ കടൽതീരത്തോട് ചേർന്നുള്ള നടന്റെ മന്നത്ത് എന്ന വീട്ടിലെ പുതിയ നിർമ്മാണപ്രവർത്തനങ്ങൾ നിയമം ലംഘിച്ചാണെന്നുകാട്ടി ആക്ടിവിസ്റ്റായ സന്തോഷ് ദൗണ്ട്കറാണ് പരാതി നൽകിയത്.
ആലപ്പുഴ തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പല്ലന സ്വദേശി സുഖ് ദേവ്(70) ആണ് മരിച്ചത്. ഫയർ ഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇന്ന് രാവിലെയായിരുന്നു തോട്ടപള്ളിയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ പമ്പാ ഗണപതിവള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് അപകടം ഉണ്ടായത്.
മാഹിയിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശ മദ്യവുമായി ഒരാളെ വടകര എക്സൈസ് പിടികൂടി. നിലമ്പൂർ തിരുവാലി , ഓലിക്കൽ സ്വദേശി കൊടിയൻ കുന്നേൽ ബിനോയ് ( 55) ആണ് എക്സൈസിൻ്റ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ എക്സൈസിൻ്റ വലയിലായത്.
ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച പതിനെട്ടുകാരൻ ഷാനറ്റ് ഷൈജുവിന്‍റെ സംസ്കാരം പ്രതിസന്ധിയിൽ. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താൻ കഴിയാത്തതാണ് കാരണം. ഏജൻസി ചതിച്ചതോടെയാണ് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. മദ്യപിച്ചെത്തി സഹോദരിയെ മർദ്ദിക്കുകയായിരുന്നു.
ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ദില്ലിയിൽ എത്തി. ഒരു മലയാളിയും ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തി. ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്. ഫാദിലയെ സ്വീകരിക്കാൻ കേരള ഹൗസ് അധികൃതരും അച്ഛനും വിമാനത്താവളത്തിൽ എത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്‌കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.എല്ലാം നിശ്ചയിച്ചുറച്ചത് പോലെ മാത്രം നടക്കുമെന്നും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
പഞ്ചാബ് പൊലീസ് നടത്തിയ പരിശോധനയിൽ അമൃത്സറിൽ വച്ച് നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (BKI) ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് അത്യാധുനികമായ കൈത്തോക്കുകളുടെ ഒരു ശേഖരവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പഞ്ചാബിൽ തന്നെ താമസിക്കുന്ന ഓംകാർ സിങ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.
ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ റൺവേയിൽ കണ്ട ആമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിമാനം അപകടത്തിൽപ്പെട്ടു. പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം. ആമയെ രക്ഷിക്കാനായി ലാൻഡിംഗ് വീൽ ഉയർത്തിയ വിമാനം റൺവേയിൽ നിന്ന് 255 അടി മാറി വനമേഖലയിൽ തകർന്ന് വീണാണ് അപകടം. നോർത്ത് കരോലിന വിമാനത്താവളത്തിൽ ചെറുവിമാനമാണ് തകർന്നത്.
പാകിസ്ഥാന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്. സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. വെള്ളം കിട്ടാതെ പാകിസ്ഥാൻ പട്ടിണി കിടക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. സമാധാനവും പുരോഗതിയും എന്നതായിരുന്നു സിന്ധു നദീജല കരാറിന്‍റെ ലക്ഷ്യം. എന്നാൽ പാകിസ്ഥാൻ ആ കരാർ ലംഘിച്ചെന്നും അമിത് ഷാ വിവരിച്ചു. പാകിസ്ഥാന് നൽകിയിരുന്ന ജലം ഇന്ത്യയിൽ വിനിയോഗിക്കുമന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മോട്ടോർ ബൈക്കുകളിൽ എത്തിയ ആയുധധാരികൾ നൈജറിൽ സൈനിക താവളം ആക്രമിച്ചു. 34 സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് തോക്ക് ധാരികളായ ഇരുനൂറിലേറെ പേർ മോട്ടോർ ബൈക്കുകളിൽ നൈജറിലെ പശ്ചിമ നഗരമായ ബാനിബാംഗൗവിലെ സൈനിക താവളം ആക്രമിച്ചത്. 14 സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നിരവധി തീവ്രവവാദികൾ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് നൈജർ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്.
മധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പനാമയിൽ ഏറ്റവുമധികം വാഴക്കുലകൾ ഉൽപാദിപ്പിക്കുന്ന മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് നടപടി. പെൻഷൻ പരിഷ്കാര നടപടിയാണ് വ്യാപകമായ രീതിയിലെ അക്രമത്തിന് കാരണമായിട്ടുള്ളത്. അക്രമികൾ കടകൾ കൊള്ളയടിക്കുകയും കെട്ടിടങ്ങൾ തകർക്കുകയും പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് പനാമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തെളിവില്ലെന്ന ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിന്‍റെ റിപ്പോർട്ട് തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്നും താൽക്കാലികമായി നിർത്തിവച്ച ആണവായുധ പദ്ധതിക്ക് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വീണ്ടും അംഗീകാരം നൽകിയിട്ടില്ലെന്നുമാണ് മാർച്ച് 25ന് തുൾസി ഗബ്ബാർഡ് കോണ്‍ഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇത് തെറ്റാണെന്നാണ് ട്രംപ് പറയുന്നത്.
ഇറാന്റെ ഇസ്ഫാഹാന്‍ ആണവകേന്ദ്രത്തെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ജൂണ്‍ 13ന് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിനുനേര്‍ക്കുള്ള വ്യോമാക്രമണം.
ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ വധഭീഷണികളെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ഖമീനി ആരംഭിച്ചതായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരായ ഇസ്രയേലിന്റെ അക്രമണങ്ങളിലും ഗാസയിലെ നാശനഷ്ടങ്ങളിലും ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. .ഇന്ത്യക്ക് ശബ്ദം മാത്രമല്ല നഷ്ടപ്പെട്ടിരിക്കുന്നതെന്നും മൂല്യങ്ങൾ അടിയറവ് വെച്ചെന്നും അവർ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ‘ദി ഹിന്ദു’വിൽ എഴുതിയ “ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ഇനിയും വൈകിയിട്ടില്ല” എന്ന ലേഖനത്തിലായിരുന്നു വിമർശനം.
കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യൻ എംബസി മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചത്.