കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയായ റെഡ് അലർട്ട് തുടരുകയാണ്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെ യെല്ലോ അലർട്ടുമുണ്ട്. കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം എന്ന് മുന്നറിയിപ്പുണ്ട്.അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും ജലനിരപ്പ് ഉയർന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു.
ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് കൂടിയതിനാലാണ് പൊന്മുടി അണക്കെട്ട് തുറന്നത്. ഒരു ഷട്ടർ 20 സെന്റി മീറ്റർ ആണ് ഉയർത്തിയത്. സെക്കൻഡിൽ 15 ഘന മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ഈ സാഹചര്യത്തിൽ പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി.
ഉപതെരഞ്ഞെടുപ്പ് ജയിക്കാൻ നിലമ്പൂരിൽ യുഡിഎഫ് തീവ്രവാദ ശക്തികളെ കൂട്ടുപിടിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംഎ ബേബി. മത വിശ്വാസത്തെ രാഷ്ട്രീയത്തിനായി നിലമ്പൂരിൽ ദുരുപയോഗം ചെയ്യുന്നുവെന്നും എംഎ ബേബി കുറ്റപ്പെടുത്തി.നിലമ്പൂർ ചന്തക്കുന്നിൽ വർഗീയതക്കെതിരെ എൽഡിഎഫ് മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര മഴ പെയ്താലും നിലമ്പൂരിൽ ഇടതുപക്ഷത്തിൻ്റെ വിജയം ഉറപ്പാണെന്നും നമ്മൾ ഒരുമിച്ച് മത്സരിച്ച് ജയിക്കുന്ന തെരഞ്ഞെടുപ്പാവും ഇതെന്നും ഇടത് സ്ഥാനാർത്ഥി എം സ്വരാജും പ്രസംഗത്തിൽ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കടക്കം മൊബൈല്‍ ഫോണിന് വിലക്കുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍..വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനായി കമ്മിഷന്‍ നേരത്തെ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു.
കേരളത്തിലെ റോഡുകളുടെ അവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ പല റോഡുകളിലൂടെയുമുള്ള യാത്ര ദുരിതപൂര്‍ണമെന്ന് കോടതി നിരീക്ഷിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനമുയര്‍ത്തിയത്.
പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിലെ പ്രചരണവുമായി ബന്ധപ്പെ ചിത്രം സമുഹമാധ്യമത്തില്‍ പങ്ക് വച്ച് കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്.. കേരളത്തിൽ പരസ്പരം എതിരാളികളെന്ന് നടിക്കുമ്പോഴും, വർഗീയ രാഷ്ട്രീയത്തിനായി ഒരുമിക്കുന്ന പാർട്ടികളാണ് കോൺഗ്രസും സിപിഎമ്മും എന്ന് രാജിചന്ദ്രശേഖർ പറഞ്ഞു. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരേയൊരു പാർട്ടി ബിജെപി മാത്രമാണെന്നും അദ്ദേഹം സമുഹമാധ്യമത്തില്‍ കുറിച്ചു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗൺസ്മെന്റെ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തും. സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്.
ലഹരിക്കെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം 112 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
ദേശീയപാത സർവീസ് റോഡിലാകെ കുഴിയാണെന്നും ഇത് എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. മഴ തോർന്നാലുടൻ റീ ടാറിങ് ചെയ്യാമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നൽകി. കുഴിയടയ്ക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് അവർ സമ്മതിച്ചുവെന്നും മന്ത്രി തൃശ്ശൂരിൽ പ്രതികരിച്ചു. ഈ പ്രവർത്തികൾ ജില്ലാ കളക്ടറും കമ്മീഷണറും എസിപിയും അടങ്ങുന്ന സമിതി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആറന്മുളയിലെ വിവാദ ഭൂമിയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി കൃഷി മന്ത്രി. പദ്ധതിയോട് ശക്തമായ വിയോജിപ്പെന്നും നെൽപ്പാടം സംരക്ഷിക്കലാണ് വകുപ്പിന്റെ മുൻഗണനയെന്നും പി. പ്രസാദ് പറഞ്ഞു. . ഭൂമി നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫയൽ വന്നത്. ആ ലക്ഷ്യം നടക്കില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്.
ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്.
മെട്രോ സര്‍വീസ് എട്ടാം വര്‍ഷത്തിലേക്ക്. 2017 ജൂണ്‍ 17 ന് ആരംഭിച്ച മെട്രോ സര്‍വ്വീസാണ് വിജയകരമായ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്. കൊച്ചിയില്‍ വിജയകരമായി മെട്രോ റെയിലും വാട്ടര്‍ മെട്രോയും സ്ഥാപിച്ച് ഇന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും അത് ആവര്‍ത്തിക്കാനൊരുങ്ങുകയാണെന്നും കെഎംആര്‍എൽ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
ലഹരിക്കെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം 112 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1841 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 103 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
നമ്പ്യാർകുന്നിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മേലത്തേതിൽ എലിസബത്തിന്റേത് കൊലപാതകം. എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിൽ തുടരുകയാണ്. നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്തിനെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു. മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്ബിഐ ഉറപ്പ് നൽകി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നൽകി.കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ഇന്നലെയാണ് ജീവനൊടുക്കിയത്.
പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്. ഇയാളിപ്പോൾ ഒളിവിലാണ്.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ . ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നെതന്യാഹു, വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും അവകാശപ്പെട്ടു.
ഇസ്രയേലുമായി യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ ജനങ്ങളോട് ഐക്യത്തോടെ ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാൻ. ആണവായുധം നിർമ്മിക്കുന്നത് ഇറാന്റെ പദ്ധതിയിലില്ലെന്ന് ആവർത്തിച്ച അദ്ദേഹം ഇതിന് വിരുദ്ധമായ നിലപാടെടുക്കുന്നവരാരും ഇറാൻ്റെ നയരൂപീകരണ സമിതികളിലില്ലെന്നും പറഞ്ഞു.
ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്. ഇസ്രയേലിന് നേരെ മിസൈലാക്രമണം തുടരുകയും കേൾവികേട്ട വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനിടെ ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനിയെ വധിക്കാനുള്ള ഇസ്രയേൽ നീക്കം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞു.
ഇസ്രയേല്‍ ആണവാക്രമണം നടത്തിയാല്‍ ഇറാനുവേണ്ടി പാകിസ്താന്‍ ആണവായുധം പ്രയോഗിക്കുമെന്ന ഇറാന്റെ വാദം തള്ളി പാകിസ്താന്‍ രംഗത്തെത്തി. അത്തരം വാഗ്ദാനങ്ങള്‍ ഇറാന് നല്‍കിയിട്ടില്ലെന്നും സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി മാത്രമേ ആണവായുധം പ്രയോഗിക്കൂവെന്നും പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് .വ്യക്തമാക്കി.
സൈപ്രസ് സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈപ്രസ് തനിക്ക് നൽകിയ പരമോന്നത സിവിലയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മക്കാരിയോസ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പുരസ്കാരം ഇന്ത്യക്കുള്ള ബഹുമതിയാണെന്നും മോദി അഭിപ്രായപ്പെട്ടു.തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.
കേദാർനാഥ് ക്ഷേത്രത്തിലേക്കെത്തിയ തീർത്ഥാടകരുമായി പറന്നുയർന്ന ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് 7 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഹെലികോപ്ടർ സർവ്വീസ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ കേസ്. ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. ഗൗരികുണ്ഡിന് സമീപം തകർന്ന് വീണ ഹെലികോപ്ടർ സർവ്വീസ് നടത്തിയത് അനുവദിച്ച സമയത്തല്ലെന്ന പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.
സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ ഓരോ വീടുകളിലേയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്നാവും ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ശേഖരിക്കും.
രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബി ജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ.ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്‍ടമായ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നും ഷംഷീർ വയലിൻ അറിയിച്ചു.
ശനിയാഴ്ച ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകള്‍ വൈകിയതും വിമാനത്തില്‍ എയര്‍ കണ്ടീഷനിങ് ഇല്ലായിരുന്നെന്ന യാത്രക്കാരുടെ പരാതിയിലും പ്രതികരണവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.എന്നാല്‍ സാങ്കേതിക തടസ്സം ഉണ്ടായില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പ്രതികരിച്ചു.അഞ്ച് മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ട് സത്യമല്ലെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു.