നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പിവി അൻവർ. തൃണമൂൽ കോണ്‍ഗ്രസ് മത്സരിക്കുമെന്നും മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും പിവി അൻവർ പറഞ്ഞു. 9 വർഷം നടത്തിയ പ്രവർത്തനത്തിനാണ് വോട്ട് തേടുന്നത് പണം വരുമെന്നും ജനങ്ങൾ തന്നെ പിന്തുണക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു. സതീശന്റെ കാൽ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ അഡ്വക്കേറ്റ് മോഹൻ ജോർജ് ബിജെപിക്കായി മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്.സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം അഡ്വ. മോഹൻ ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചു.
പിവി അൻവര്‍ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥിത്വം നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല, ക്ലീൻ ഇമേജ് നിലനിര്‍ത്തുന്നയാളാണ് സ്വരാജ്, അഭിമാനത്തോടെ തല ഉയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്ന് മുഖ്യമന്ത്രിക്ക് മറുപടി നൽകി പിവി അൻവർ. വിവിധ സമുദായങ്ങളെ യൂസ് ആൻറ് ത്രോ രീതിയിൽ ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് യഥാർത്ഥ വഞ്ചനയെന്ന് അൻവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഏകകണ്ഠമായാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എതിർപ്പ് അറിയിച്ചപ്പോൾ അൻവറുമായി സംസാരിച്ചുവെന്നും മുന്നണി പ്രവേശം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനോട് വിയോജിപ്പുള്ളവരെ ഒന്നിച്ചു നിർത്തണമെന്ന് കരുതിയെന്നും അൻവറിനെ ചേർത്തു നിർത്തണം എന്നായിരുന്നു യുഡിഎഫ് ആഗ്രഹിച്ചത് എന്നാൽ ചർച്ചകൾകൊണ്ട് അർത്ഥമില്ലെന്ന് മനസ്സിലായി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി. ഭരണ, പ്രതിപക്ഷ പാർട്ടികളുടെ അഭ്യർഥന മാനിച്ചാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം. മലപ്പുറം ജില്ലാ അധ്യക്ഷൻ കുഞ്ഞാവു ഹാജിയെ മത്സരിപ്പിക്കാനായിരുന്നു നീക്കം. വ്യാപാര സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് സർക്കാരും ഉറപ്പു നൽകി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവറിന് മുന്നിൽ മറ്റെന്താണ് വഴിയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിന് ഒന്നുമില്ല, ഇടത് പക്ഷം വിജയിക്കും. ജനാധിപത്യസമൂഹത്തിൽ എല്ലാവരും മൽസരിക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എം സ്വരാജിനെതിരെ വിമർശനവുമായി വീണ്ടും പി.വി അൻവർ. പോത്ത്കല്ല് പ്രദേശവാസിയായ സ്വരാജ് തന്റെ കൂടെ ചില ഫോട്ടോകൾ എടുത്തുവെന്നല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് അൻവർ ആരോപിച്ചു.കാശ്മീരും ഗാസയും പറഞ്ഞു മുസ്ലിം പിന്തുണ തേടുന്ന സ്വരാജ്, നാട്ടിലെ മുസ്ലിം പ്രശ്നത്തിനെതിരെ ഒന്നും പറയില്ലെന്നും മുസ്ലിം പ്രശ്നങ്ങളിൽ ആര്യാടൻ ഷൗക്കത്ത് ഇടപെട്ടില്ലെന്നും പറഞ്ഞു.
ജനാധിപത്യത്തിൽ എല്ലാവരും മത്സരിക്കട്ടെയെന്ന് എം സ്വരാജ്. ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും അൻവറിൻ്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന വിഷയമല്ലെന്നും എം സ്വരാജ് പറഞ്ഞു. അതോടൊപ്പം യുഡിഎഫ് പിവി അൻവറിനെ പറ്റിച്ചെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പ്രതികരിച്ചു. അൻവറിനെ ചാക്കിൽ കെട്ടി പുഴയിൽ തള്ളിയതു പോലെയായി. ഞങ്ങൾ വാക്കു കൊടുത്താൽ എന്തു വില കൊടുത്തും പാലിക്കുമെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥിയെ ഔട്ട്സോഴ്സിംഗ് ചെയ്യേണ്ട ഗതികേടിൽ ബിജെപിയെത്തിയെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മഞ്ചേരി, വഴിക്കടവ് ബസിലെ ഏതോ ഒരു ജോർജ് സാറിനെ സ്ഥാനാർത്ഥിയാക്കി. യുഡിഎഫിൻ്റെ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപി സ്ഥാനാർത്ഥിക്കാകില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. അതോടൊപ്പം വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മൽസരിക്കാം എന്നായിരുന്നു അൻവറിൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള സന്ദീപ് വാര്യരുടെ പ്രതികരണം.
മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം. വിഡി സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു. പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞു.
നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ അത് സമ്മതിക്കുന്നുവെന്നും പാർട്ടിക്കെതിരെ തനിക്ക് ഈഗോയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി പറയുന്നതാണ് ശരിയെന്ന് പറഞ്ഞ രാഹുൽ നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും കൂട്ടിച്ചേർത്തു. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം. പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ പോയി കണ്ടതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരസ്യമായി തള്ളിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവരുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലയാണെന്നും വിഷയത്തിൽ പാർട്ടി നേതൃത്വവും രാഹുലും നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും അതിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. പിണറായിസത്തിനെതിരെ ജയിക്കാൻ കഴിയുന്നത് യുഡിഎഫിനാണെന്നും സര്‍ക്കാരിന്‍റെ പരാജയം തുറന്നുകാട്ടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുമെങ്കിലും കാലവർഷ കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നാണ് അറിയിപ്പ്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തി ദിവസം നടത്തം. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
അഞ്ച് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് വാങ്ങാത്തവർക്ക് പ്രത്യേക പരിശീലനം നൽകും. ആരെയും തോൽപ്പിക്കുക അല്ല ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ആലപ്പുഴ കലവൂർ ഗവ. എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
നിലമ്പൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ച അഡ്വ. മോഹൻ ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അംഗത്വം കൈമാറി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി ഷൈജു ചെറിയാനും ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. മോഹൻ ജോർജ് വികസിത നിലമ്പൂരിന്‍റെ പടത്തലവനാകുമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് കേരളത്തെ നശിപ്പിച്ചുവെന്നും അഴിമതിയുടെ ചരിത്രം അവസാനിപ്പിക്കാൻ കേരളത്തിൽ മാറ്റം വേണമെന്നും എസ് സുരേഷ് പറഞ്ഞു.
രാഷ്ട്രീയം വച്ച് സംസ്ഥാനങ്ങളെ കാണരുതെന്നും ദുരന്തങ്ങളായിരിക്കണം മാനദണ്ഡമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയത് നല്ല കാര്യം തന്നെയാണ് എന്നാൽ കേരളം വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി തേടിയപ്പോൾ വേണ്ട എന്നാണ് കേന്ദ്രം പറഞ്ഞതെന്നും നിയമപരമായാണ് കേരളം അനുമതി തേടിയത്, കേരളത്തിന് തുല്യ നീതി വേണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും മേയ് മാസത്തെ ശമ്പളം മേയ് 31-ാം തീയതി വിതരണം ചെയ്തുകഴിഞ്ഞുവെന്ന് മാനേജ്മെന്റ് അറിയിച്ചു. തുടർച്ചയായി പത്താമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ശമ്പള ഇനത്തിനായുള്ള 74.64 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.
കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷൻ വിതരണം ജൂൺ നാലാം തീയ്യതി വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷൻകടകളിൽ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് പൂർണ്ണസജ്ജമാണെന്നും ഓഫീസ് അറിയിച്ചു.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 363 കൊവിഡ് കേസുകളാണ് വർധിച്ചിരിക്കുന്നത്. നിലവിൽ 3758 കൊവിഡ് കേസുകളാണുള്ളത്. കേരളത്തിൽ 1400 ആക്റ്റീവ് കേസുകളുണ്ട്. 24 മണിക്കൂറിനിടെ 64 കൊവിഡ് കേസുകളാണ് കേരളത്തിൽ വർധിച്ചിരിക്കുന്നത്.
ഒഡിഷയിൽ മലയാളി കത്തോലിക്ക വൈദികർക്കെതിരായ ആക്രമണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എം പി. ഒഡീഷയിലെ സംബൽപൂർ ജില്ലയിൽ തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികരാണ് ക്രൂരപീഡനങ്ങൾക്കിരയായത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൃഷി ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്‍ഡിൽ 300 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നു വിട്ടിരിക്കുന്നത്. 200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്.തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം തേനി ജില്ല കളക്ടർ രഞ്ജിത്ത് സിംഗാണ് ഷട്ടര്‍ തുറന്നത്.
ഖത്തറില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂൺ അഞ്ച് വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. ജൂൺ 10 ചൊവ്വാഴ്ച മുതലാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
കുവൈത്തിലെ റിഗ്ഗായിൽ പ്രവാസികളുടെ താമസകെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
ഹജ്ജിന് ബുധനാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യയിൽനിന്നുൾപ്പടെ തീർഥാടക ലക്ഷങ്ങൾ മക്കയിലെത്തി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ 122,518 തീർഥാടകരാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ എത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 20 എംബാർകേഷൻ പോയിൻറുകളിൽനിന്നും 390 വിമാനങ്ങളിലായാണ് ഇത്രയും ഹാജിമാർ സൗദിയിലെത്തിയത്.
സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) പാകിസ്ഥാന്റെ ചുവന്ന രേഖയാണെന്നും ജലപ്രശ്നത്തിൽ പാകിസ്ഥാൻ യാതൊരു വിട്ടുവീഴ്ച്ചക്കുമില്ലെന്നും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ. വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്കുള്ള യോഗത്തിൽ സംസാരിക്കവെയാണ് മുനീർ ഭീഷണിയുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന് പാകിസ്ഥാൻ. അഫ്ഗാനിലേക്ക് അംബാസഡറെ നിയമിക്കുമെന്നും പാകിസ്ഥാൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യ താലിബാനുമായി രാഷ്ട്രീയ ബന്ധത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നയം മാറ്റം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയും ചർച്ച നടത്തിയിരുന്നു.
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വീശിയടിച്ച സമയത്ത് രോഗിയെ കൊല്ലാൻ സഹപ്രവർത്തകന് നിർദ്ദേശം നൽകിയ മുതിർന്ന സർക്കാർ ഡോക്ടറിനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ അഡീഷണൽ ജില്ലാ സർജൻ കൂടിയായ ഡോ ശശികാന്ത് ദേശ്പാണ്ഡെ എന്നയാൾക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രൈന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രൈന്‍ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. ഞായറാഴ്ച യുക്രൈനിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രൈന്‍ ഡ്രോണാക്രമണം നടത്തുന്നത്.