20250602 140138 0000

കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ എന്നീ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിയോടെ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകൾ തുറന്നത്. കൽപ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമിൽ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റർ തുറന്നിരുന്നു.

 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.10 അടിയായി. നീരൊഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ പെട്ടെന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇടുക്കിയിലെ മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊൻമുടി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.

 

ശക്തമായ കാറ്റിലും മഴയിലും ചാലക്കുടി മേഖലയില്‍ കനത്ത നാശം. പുഴയില്‍ ജലവിതാനം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണുപരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയില്‍ വെള്ളം കയറി. ഇവിടത്തെ 13 വീട്ടുകാരെ പരിയാരം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി കോവിലകം റോഡിലും വെള്ളം കയറി. ഇവിടത്തെ 12 വീട്ടുകാരെയും മാറ്റിപാര്‍പ്പിച്ചു.

 

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയത്തിനെ തുടർന്നുണ്ടായ ക്രെഡിറ്റ് തർക്കത്തിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി. ജയത്തിന്റെ തിളക്കം കെടുത്തുന്ന അനാവശ്യ തർക്കമെന്നാണ് നേതാക്കളുടെ അഭിപ്രായം. ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതിയെന്നും തർക്കം മാറ്റി വച്ച് പാർട്ടി ഒറ്റക്കെട്ടായി വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുടെ അഭിപ്രായം. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്യാപ്റ്റനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതിലാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിയോജിപ്പ് പ്രകടിപ്പിച്ചത്.

 

കോൺഗ്രസിലെ ക്യാപ്റ്റൻ വിവാദത്തിൽ പാർട്ടി നേതൃത്വം പക്വത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ക്യാപ്റ്റൻ, കപ്പിത്താൻ, കാരണഭൂതൻ തുടങ്ങിയ വാക്കുകൾ യുഡിഎഫ് പ്രവർത്തകർ വെറുക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ നരേറ്റീവ് നൽകുന്ന ശൈലി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മൂവാറ്റുപുഴ എംഎൽഎ പറഞ്ഞു. നിലമ്പൂര്‍ വിജയം പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസം അനാവശ്യ ചർച്ചകൾ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

 

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ സർക്കാരിന്‍റെ കാലത്ത്‌ 6523 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ (എം) കൂടുതൽ സീറ്റ് ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് കേരള കോൺഗ്രസ്‌ എം ലക്ഷ്യം. മലയോരമേഖലകളിൽ കൂടുതൽ വാർഡുകൾ ആവശ്യപ്പെടും. ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. സിപിഎമ്മുമായി ചർച്ചകൾ തുടങ്ങാനും തീരുമാനിച്ചു.

 

നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണ് കേരളത്തിൽ ഇനി കോൺഗ്രസിന് ഭരിക്കണമെങ്കിൽ 26 സീറ്റ് വേണം അതേത് സീറ്റെന്ന് രാഹുലും കോൺഗ്രസും വ്യക്തമാക്കണമെന്നും നിലമ്പൂരിൽ ജയിച്ചതുകൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾക്കെതിരെ വിമർശനവുമായി ബാലാവകാശ കമ്മീഷൻ. സ്കൂളുകളിൽ സർക്കസിൽ ട്രെയിനിങ് കൊടുക്കുന്നതുപോലുള്ള രീതികൾ അല്ല വേണ്ടത്. സംസ്ഥാനത്തെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് ലഭിക്കുന്നത് നിരവധി പരാതികളെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ സ്കൂൾ മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും വിമർശിച്ചു. കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു ഈ ഹർജിയിലെ വിധിപ്പകർപ്പിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം.

 

തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.

 

കേരളത്തിൽ ക്യാൻസർ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിയുന്നവരുടെ എണ്ണം തീരെ കുറവാണെന്ന് സര്‍വേ. ക്യാൻസർ ചികിത്സ വിദഗ്ധരുടെ സംഘടനയാണ് ഇതുസംബന്ധിച്ച സര്‍വേ പുറത്തുവിട്ടത്. കേരള മെഡിക്കൽ ആൻഡ് പീഡിയാട്രിക്ക് ഓങ്കോളജിസ്റ്റുകളുടെ സംഘടനയായ അമ്പോക്കാണ് അർബുദ പ്രതിരോധത്തിനും അവബോധത്തിനും ഊന്നൽ നൽകിയുള്ള സർവേ നടത്തിയത്.

 

നിലപാടുകളുടെ കണിശതയാണ് നിലമ്പൂർ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് നടൻ ജോയ് മാത്യു. വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ സംസാരിക്കുന്നവരാണ് സാംസ്കാരിക പ്രവർത്തകർ ബാക്കിയുളളവർ കൂലി എഴുത്തുകാരാണ് മുഖ്യമന്ത്രിയെ വിമർശിച്ച എം.ടി നടത്തിയതാണ് സാംസ്കാരിക പ്രവർത്തനം. കടന്നലിനെ കൂടെ കൂട്ടാതിരുന്നത് സതീശന്റെ നിലപാടിലെ കണിശതയാണെന്നും അതിന് വിഡി സതീശനെ സല്യൂട്ട് ചെയ്യുന്നുവെന്നും അൻവർ 9 കൊല്ലം ജനപ്രതിനിധിയായിരുന്നു അത്തരം ഒരാൾക്ക് കിട്ടേണ്ട വോട്ടെ കിട്ടിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

 

ലഹരി ഉപയോഗത്തിനെതിരെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടിയും സർക്കാരും കൈകോർക്കുന്ന ടോക് ടു മമ്മൂക്ക എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണിത്. എന്നാൽ ഈ നമ്പർ ഉപയോഗിക്കേണ്ടത് മമ്മൂട്ടിയുടെ വിശേഷങ്ങൾ അറിയാനല്ലെന്നു നടന്റെ പി ആർ ഓ വ്യക്തമാക്കി.

 

 

കൊച്ചി കളമശ്ശേരിയിൽ കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദ്ദീന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. വീടിനകത്തെ ബെഡ്‌റൂമിൽ സൂക്ഷിച്ചിരുന്ന വളകളടക്കം 6 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടമായെന്നാണ് പരാതി. വീടുമായി അടുത്തിടപഴകുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി തെളിവുകൾ അടക്കം ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു.

 

ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം. കാസർകോട് മേൽപ്പറമ്പിൽ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്ന് അനൂപ് വ്യക്തമാക്കി.

 

നാസ സ്പേസ് സെന്‍ററില്‍ നിന്നുള്ള ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി ലെന. ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറ‍ന്ന ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബാക്കപ്പായി നാസയില്‍ പരിശീലനത്തിലുണ്ടായിരുന്ന ആളാണ് ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍. നാസയില്‍ ആക്സിയം 4 ദൗത്യത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലെന കുറിച്ചു.

 

വിനോദ സഞ്ചാര കേന്ദ്രമായ ശംഖുംമുഖം ബീച്ചിനെ രൂക്ഷമായ കടൽ ക്ഷോഭത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള പദ്ധതി സർക്കാരിന് സമർപ്പിക്കാൻ വിദഗ്ധ സംഘം തീരുമാനമെടുത്തു. ഇന്ന് ശംഖുംമുഖത്തെ കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച സമിതി ഉന്നതതലയോഗത്തിൽ തീരുമാനിച്ച ജിയോ ട്യൂബ് പദ്ധതി സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനിച്ചത്.

 

സുരേഷ്ഗോപി ചിത്രം ജെഎസ്കെയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക. നല്ല സിനിമയാണെന്നും എന്നാല്‍ പേര് മാറ്റണമെന്നും റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടുവെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാനമായി രണ്ട് സിനിമകൾ ഇതിനു മുൻപ് പേര് മാറ്റിയെന്നും ജെഎസ്കെയുടെ പേരും മാറ്റണമെന്നും റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. അതോടൊപ്പം തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്നും നിർമാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു.

 

 

ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലാണ് വി എസ്. ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നെന്ന് ഡോക്ടർമാർ അറിയിക്കുന്നു.

 

എക്സൈസ് ചട്ടം നിലവിൽ വന്നിട്ട് 3 മാസമായെങ്കിലും ഐ ടി പാർക്കിലെ മദ്യശാലയ്ക്ക് ഒരു അപേക്ഷ പോലും വന്നില്ല. ചട്ടത്തിലെ നിബന്ധനകൾ ഇളവ് ചെയ്യണമെന്ന് ഐ ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയിൽ മാറ്റംവേണമെന്ന് ഐടി വകുപ്പ് ആവശ്യപ്പെട്ടു. നിലവിൽ ഡെവലപ്പർക്ക് മാത്രമാണ് ലൈസൻസ് നൽകാൻ ചട്ടം ഭേദഗതി ചെയ്തത്. അപേക്ഷകരായി കോ- ഡെവലപ്പർമാർക്കും ലൈസൻസ് വേണമെന്ന് ഐടി വകുപ്പ് നിലപാടെടുത്തിരിക്കുകയാണ്.

 

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒന്നിച്ച് സംസ്കരിച്ചു. രണ്ട് ഇടങ്ങളിലായി സംസ്കരിച്ച രാജമ്മയുടെ മൃതദേഹഭാഗങ്ങൾ ഒന്നിച്ച് സംസ്കരിക്കണമെന്ന മകന്‍റെ ആവശ്യപ്രകാരമായിരുന്നു നടപടി. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച രാജമ്മയുടെ മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് സംസ്കാരം നടത്തിയത്.

 

ധാക്കയിലെ ഖിൽഖേത്തിലെ ദുർഗാ ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ക്ഷേത്രം പൊളിച്ചുനീക്കിയ നടപടിയെ അപലപിക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവം കൈകാര്യം ചെയ്തതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും തീവ്രവാദികളുമായി സഹകരിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുപകരം, ഇടക്കാല സർക്കാർ ഈ സംഭവത്തെ ഭൂമികൈയേറ്റമായി ചിത്രീകരിച്ച് ക്ഷേത്രം നശിപ്പിക്കാൻ അനുവദിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

 

അതിദാരുണമായ അവസ്ഥയിലായിരുന്ന 39 വയോധികരെ വൃദ്ധസദനത്തിൽ നിന്ന് രക്ഷപ്പെടുത്തി. നോയിഡയിലെ സെക്ടർ 55-ലുള്ള ആനന്ദ് നികേതൻ വൃദ്ധസദനത്തിലാണ് സംഭവം. ഈ വൃദ്ധസദനത്തിന്‍റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ഒരു വീഡിയോ അടുത്തിടെ ലഖ്നൗവിലെ സാമൂഹികക്ഷേമ വകുപ്പിന് ലഭിച്ചിരുന്നു. തുടർന്ന് സംസ്ഥാന വനിതാ കമ്മീഷനും നോയിഡ പൊലീസും വൃദ്ധസദനത്തിൽ റെയ്ഡ് നടത്തുകയായിരുന്നു.

 

വിവാദ പരാമര്‍ശവുമായി ആർ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്നാണ് ആർ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ ചോദ്യം. അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിതെന്നും അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നും ഹൊസബളെ ഒരു ചടങ്ങില്‍ പറഞ്ഞതായാണ് റിപ്പോർട്.

 

ആ‌ർഎസ്എസ് ജന സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അംഗീകരിച്ചിട്ടില്ലെന്നും മനുസ്‌മൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടല്ല തയ്യാറാക്കിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പുതിയ ഭരണഘടന കൊണ്ടുവരുമെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും നിരന്തരമായ പ്രചാരണത്തിന് ജനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറുപടി നൽകി. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആർഎസ്എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

 

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് അമിത് ഷാ. സഖ്യത്തെ എടപ്പാടി തന്നെ നയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. വിജയ് ബിജെപി സഖ്യത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് അൽപസമയം കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയ കേസിൽ ദില്ലിയിലെ നാവിക സേനാ ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റിൽ. നാവിക സേന ആസ്ഥാനത്തെ ഡയറക്ടറേറ്റ് ഓഫ് ഡോക്ക് യാര്‍ഡിലെ അപ്പര്‍ ഡിവിഷൻ ക്ലര്‍ക്കായ വിശാൽ യാദവ് ആണ് പിടിയിലായത്.രാജസ്ഥാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 

ഇന്ത്യയുമായുള്ള മാധ്യമ സഹകരണം വിപുലീകരിക്കാൻ കുവൈത്ത് ന്യൂസ് ഏജൻസിയും (കുന) കുവൈത്തിലെ ഇന്ത്യൻ അംബാസഡറും നടത്തിയ ചര്‍ച്ച ശ്രദ്ധേയം. കുനയുടെ ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മന്നായിയും ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കും പ്രത്യേകിച്ച് മാധ്യമ മേഖലയിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചാണ് ചർച്ച ചെയ്തത്.

 

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാൻ ഇസ്രായേൽഇറാൻ സംഘർഷത്തിനിടെ സൈന്യം ശ്രമിച്ചുവെങ്കിലും അവസരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ഖമനേയി ഒളിവിൽ പോയതോടെയാണ് പദ്ധതി പാളിയതെന്നും ഖമനേയിയെ ഒരുപാട് തിരഞ്ഞെന്നും കണ്ടെത്തിയാൽ വധിക്കുമായിരുന്നെന്നും ഇസ്രായേലി ചാനലുകളായ ചാനൽ 12, ചാനൽ 13, സർക്കാർ ഉടമസ്ഥതയിലുള്ള കാൻ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ സംസാരിക്കവെ മന്ത്രി വെളിപ്പെടുത്തി.

 

കർണാടകയിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ വനമേഖലയിൽ തള്ളക്കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് ഒറ്റദിവസം ഒറ്റ സ്ഥലത്ത് നടക്കുന്ന ഏറ്റവും വലിയ കടുവ മരണനിരക്കാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിലെ വിവിധയിടങ്ങളിൽ മാത്രമായി അഞ്ചു പേരാണ് മരിച്ചത്. മിന്നൽ പ്രളയത്തിൽ കാണാതായ ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെടുത്തുഒഴുക്കിൽപ്പെട്ട് കാണാതായ മറ്റു തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

 

90 ഡിഗ്രി വളവുള്ള മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിലെ സാങ്കേതിക പിഴവുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അപാകതകൾ പരിഹരിച്ച ശേഷം മാത്രമേ മേൽപ്പാലം ഉദ്ഘാടനം ചെയ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി. 90 ഡിഗ്രി പാലത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

 

അമേരിക്കയും ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലായി എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇന്ത്യയുമായി വളരെ വലിയ കരാര്‍ ഉടനുണ്ടാകുമെന്ന സൂചന ട്രംപ് നൽകിയത്. എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാർ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

 

ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ടെലഗ്രാം ബോട്ട് വഴി വിൽപനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ട്. പേര്, വിലാസം, ആധാർ, പാൻ, വോട്ടർ ഐഡി എന്നിവയും ഫോൺ നമ്പറുകളുമാണ് ബോട്ട് വഴി വിൽക്കുന്നത്. ഫോൺ നമ്പർ നൽകിയാൽ ഇപ്പറയുന്ന എല്ലാ വിവരങ്ങളും ലഭിക്കുന്ന രീതിയിലാണ് ഈ വിൽപന. ഇതിന് പണവും ഈടാക്കുന്നുണ്ട്. മറ്റുള്ളവരുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കാൻ 99 രൂപ മുതലാണ് ഇവർ വാങ്ങുന്നതെന്നും റിപ്പോർട്ട് പറയുന്നു.

 

അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ നിർണായക വിവരങ്ങളടങ്ങിയ ബ്ലാക് ബോക്സ് പരിശോധിക്കുന്നത് തുടരുന്നുവെന്ന് വ്യോമയാന മന്ത്രാലയം. ചൊവ്വാഴ്ച മുത‍ൽ ബ്ലാക് ബോക്സിലെ ഡാറ്റ എക്സ്ട്രാക്ഷൻ തുടങ്ങി. ഈ നടപടിക്ക് ഏഴ് മുതൽ പത്ത് ദിവസം വരെ എടുത്തേക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് വിവരങ്ങൾ ബ്ലാക്ക് ബോക്സിൽ നിന്ന് എടുത്തത്.

 

അമേരിക്കയുമായി ആണവ ചർച്ച നടത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. യുഎസ് – ഇറാൻ ചർച്ച അടുത്ത ആഴ്ച നടക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളിയാണ് ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. യുഎസുമായി വീണ്ടും ചർച്ചകൾ നടത്തുന്നത് ഇറാന് ഗുണകരമാകുമോയെന്ന വിലയിരുത്തൽ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *