20250602 140138 0000

കപ്പൽ അപകടവുമായി ബന്ധപ്പെട്ട് സർക്കാരിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി. ക്രിമിനൽ, സിവിൽ നടപടികൾ കപ്പൽ കമ്പനികൾക്കെതിരെ സ്വീകരിക്കാമെന്നും നടപടികളിൽ ഒരു പഴുതും ഉണ്ടാവരുതെന്നും സർക്കാർ ചെലവാക്കുന്ന മുഴുവൻ തുകയും കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു.  മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാക്കാം എന്നും കോടതി നിർദ്ദേശിച്ചു. അന്താരാഷ്ട്ര കപ്പലപകടവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേയാണ് ഹൈക്കോടതി നിർദ്ദേശം.

 

കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പൽ അപകടത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ സിവിൽകേസ് നൽകും. അഡ്മിറാലിറ്റി ആക്ട് പ്രകാരം ഹൈക്കോടതിയിലാണ് ഹർജി നൽകുക. തീരദേശനഷ്ടം, പരിസ്ഥിതി ആഘാതം എന്നിവ പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസ് നൽകുക. ശാസ്ത്ര ധനകാര്യ നിയമ പരിസ്ഥിതി സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് പരിശോധന നടത്തുന്നത്.

 

കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട എംഎസ്സി എൽസ 3 കപ്പൽ ഉടമകൾക്ക് തിരിച്ചടി. എംഎസ്സി കപ്പൽ കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദ്ദേശം നൽകി. കാഷ്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് നി‍ർദേശം. അപകടത്തിൽപ്പെട്ട കപ്പലിലെ കണ്ടെയിനറിൽ കാഷ്യൂ ഉണ്ടായിരുന്നു. അപകടത്തിലൂടെ ആറു കോടി രൂപയുടെ നഷ്ടം തങ്ങൾക്കുണ്ടെന്നാരോപിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

 

എംഎസ്‌സി എൽസ 3 എന്ന ചരക്ക് കപ്പല്‍ കേരളതീരത്തെ പുറംകടലിൽ മുങ്ങിയതിനെ തുടര്‍ന്ന് കേസെടുത്ത സംഭവത്തില്‍ കപ്പൽ ജീവനക്കാർ രാജ്യം വിട്ടിട്ടില്ല എന്ന് വിവരം. കപ്പലിന്‍റെ ക്യാപ്റ്റൻ അടക്കം ഡി ജി ഷിപ്പിങ്ങിന്‍റെ നിരീക്ഷണത്തിലാണ്. മാത്രമല്ല കപ്പൽ ജീവനക്കാരെ കോസ്റ്റൽ പൊലീസ് ചോദ്യം ചെയ്യും.

 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തില്‍ പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കാട്ടുമുണ്ട തോട്ടത്തില്‍ ഓഡിറ്റോറിയത്തിൽ നടന്നു. 263 പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കേണ്ട 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും 387 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമാണ് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കിയത്.

 

ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരായ ആശമാരുടെ പ്രചാരണം എൽഡിഎഫിനെ ബാധിക്കില്ലെന്ന് എം സ്വരാജ്. ആശമാർക്ക് എൽഡിഎഫിനോട് ആഭിമുഖ്യമാണുള്ളത് അവരുടെ ഓണറേറിയം ഏഴിരട്ടി ആക്കിയത് ഇടതുപക്ഷ സർക്കാരാണ്. ആശമാരുടെ പേരിൽ ആരെങ്കിലും സമരം ചെയ്താൽ എൽഡിഎഫിനെ ബാധിക്കില്ല, അവർക്ക് എന്തെങ്കിലും രാഷ്ട്രീയ താത്പര്യം ഉണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു.

 

നിലമ്പൂർ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ  നടക്കുന്ന നിന്ദ്യമായ സൈബർ ആക്രമണങ്ങളെ  ശക്തമായി അപലപിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിതെന്നും നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ, ഒരു മുതിർന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാന്നെന്നും അദ്ദേഹം പറഞ്ഞു.

 

ഇടതുപക്ഷ സ്ഥാനാർത്ഥിയായ എം സ്വരാജിന് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നിലമ്പൂർ ആയിഷ. വെടിയുണ്ടകളെ പേടിച്ചിട്ടില്ല പിന്നെയാണോ ഈ ആക്രമണമെന്നും തന്നെ അധിക്ഷേപിക്കുന്നവരോട് പുച്ഛം മാത്രമാമെന്നും നിലമ്പൂർ ആയിഷ പറഞ്ഞു.

 

പാലക്കാടും സി പി ഐയിൽ ഓഡിയോ വിവാദം .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റിൽ മത്സരിച്ച പാലക്കാട്ടെ പാർട്ടി സെക്രട്ടറി കൂടിയായ കെ പി സുരേഷ് രാജ് പരാജയപ്പെട്ടപ്പോൾ സന്തോഷം പങ്കുവെക്കുന്ന പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ഒ കെ സൈതലവിയുടെ ശബ്ദ സന്ദേശമാണ് പുറത്തായത് മൂന്ന് കോടിയോളം രൂപ മണ്ഡലത്തിൽ ചിലവഴിച്ചിട്ടും സിപിഎം ന് പണം വാരിക്കോരി നൽകിയിട്ടും തൃശൂരിൽ ഫുൾ ടൈം ഫിറ്റായി നടക്കുന്ന പി ബാലചന്ദ്രനടക്കം വിജയിച്ചിട്ടും മണ്ണാർക്കാട്ടെ ജനങ്ങൾ സുരേഷ് രാജിനെ കൈവിട്ടുവെന്നും സന്ദേശത്തിൽ പറയുന്നു.

 

ജമാഅത്ത് ഇസ്ലാമി 20 വർഷം സിപി.എമ്മിനെ പിന്തുണച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് .96 മുതൽ 2016 വരെ 20 വർഷം എല്ലാ തെരഞ്ഞെടുപ്പിലും സിപി.എമ്മിനേയും എൽഡിഎഫിനെയും പരസ്യമായി പിന്തുണച്ചു അതിനു മുമ്പ് ജമാഅത്ത് ഇസ്ലാമി വ്യക്തികളെയാണ് പിന്തുണച്ചിരുന്നതെന്നും പിന്തുണ ആവശ്യപ്പെടുന്നവരിൽ നിന്നും ജമാഅത്ത് ഇസ്ലാമിയുടെ മൂല്യങ്ങളോട് യോജിപ്പുണ്ടെന്ന് എഴുതി വാങ്ങിച്ച ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത് പല സി പി.എം നേതാക്കളും കൈപ്പടയിൽ തന്നെ എഴുതി ഒപ്പിട്ടു കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരിലെ ജനതയുടെ അവസ്ഥ വളരെ കഷ്ടമാണെന്ന് രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ്. പതിനായിരത്തിൽ അധികം കുതിര സവാരിക്കാർ പ്രതിസന്ധിയിലാണ്. വിദേശ രാജ്യങ്ങളിൽ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ പര്യടനം ഗംഭീരമായി നടന്നു, പക്ഷെ രാജ്യത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ എന്ത് നടപടി എന്ന ചോദ്യം ബാക്കിയാണെന്നും കശ്മീരിൽ മുഖ്യമന്ത്രിക്ക് പോലും നിർണായക യോഗങ്ങളിലേക്ക് ക്ഷണം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വ്യാപാരിയിൽ നിന്ന് വാച്ച് പ്രതിഫലമായി വാങ്ങിയെന്ന ആരോപണം നേരിടുന്ന എസ്ഐക്കെതിരെ അന്വേഷണം. കോഴിക്കോട് സിറ്റി പരിധിയിലെ സബ് ഇൻസ്പെക്ടർക്കെതിരെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. പരാതി പരിഹരിക്കുന്നതിൻ്റെ പ്രതിഫലമായി വിലകൂടിയ വാച്ച് കൈപ്പറ്റി എന്നാണ് ആരോപണം.സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കെതിരെയാണ് ആദ്യം ആരോപണം ഉയർന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ എസ്ഐ വാച്ച് കൈപ്പറ്റി എന്ന് കണ്ടെത്തുകയായിരുന്നു.

 

നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും നൽകിയ സാമ്പത്തിക തട്ടിപ്പിൽ പ്രതികളായ മൂന്ന് ജീവനക്കാരികള്‍ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയാണ് പ്രതികള്‍ സമീപിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പങ്ക് വ്യക്തമായതോടെ മൂന്നു പേരും ഒളിവിൽ പോയിരുന്നു.

 

ഇടുക്കി ചെറുതോണിയിൽ ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ. ചെറുതോണിയിൽ മീൻ വ്യാപാരം നടത്തുന്ന സുഭാഷാണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചത്. ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തർക്കമാണ് പ്രകോപന കാരണം.

 

തൃശൂർ പടിയൂരിലെ ഇരട്ടക്കൊലയാളി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് സൂചന. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു.

 

കോൺ​ഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്.

 

ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കമുള്ള നാലംഗ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആക്സിയം 4 ദൗത്യത്തിനായി കാത്തിരിപ്പ് തുടരുന്നു. വെള്ളിയാഴ്ച വിക്ഷേപണം നടത്താൻ കഠിന പരിശ്രമം ദൗത്യത്തിലെ പങ്കാളികളായ ആക്സിയവും നാസയും സ്പേസ് എക്സും നടത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ശനിയാഴ്ചയ്ക്കുള്ളിൽ വിക്ഷേപണം നടന്നില്ലെങ്കിൽ പിന്നെ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ ദൗത്യ വിക്ഷേപണമുണ്ടാകൂ.

 

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രപോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളിൽ തൃശ്ശൂർ സ്വദേശിനിയായ ജസ്നയുടെയും മകൾ റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫും എത്തും. അപകടത്തിൽ ഹനീഫിന് പരിക്കേറ്റിരുന്നെങ്കിലും ​ഗുരുതരമായിരുന്നില്ല.

 

പൊതു ബീച്ചുകളിലും നീന്തൽക്കുളങ്ങളിലും ബുർഖയോ ശരീരം മൂടുന്ന മറ്റ് നീന്തൽ വസ്ത്രങ്ങളോ സ്ത്രീകൾ ധരിക്കണമെന്ന ഉത്തരവുമായി സിറിയ. സിറിയയിലെ ഇസ്ലാമിസ്റ്റ് നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകൾ പൊതു ബീച്ചുകളിലും മറ്റും പോകുമ്പോൾ മുഖം, കൈകൾ, കാലുകൾ എന്നിവ ഒഴികെ ശരീരം മുഴുവൻ മൂടുന്ന നീന്തൽ വസ്ത്രമായ ബുർഖയോ മറ്റ്മാന്യമായ വസ്ത്രങ്ങളോ ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നു.

 

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ കടുത്ത ജാഗ്രതയിൽ അമേരിക്ക. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെൻറഗൺ അനുമതി നൽകി. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകിയിട്ടുണ്ട്. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് വിശദമാക്കുന്നത്.

 

ഹജ്ജ് പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ‘നുസുക്’ ആപ്പിൽ ലഭ്യമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കും ഹജ്ജ് രംഗത്ത് പ്രവർത്തിച്ച തൊഴിലാളികൾക്കുമാണ് സാക്ഷ്യപത്രം നൽകുന്നത്. തീർഥാടകരുടെ വിശ്വാസാനുഭവം രേഖപ്പെടുത്തലും ഹജ്ജ് നടത്തിപ്പിന് പ്രവർത്തിച്ചവരെ ആദരിക്കലുമാണ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിലൂടെ നടത്തുന്നത്.

 

ഇറാഖിലും സിറിയയിലും വിന്യസിച്ചതിനേക്കാൾ കൂടുതൽ യുഎസ് സൈനികരെ കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ട്രംപ് ഭരണകൂടം ലോസ് ഏഞ്ചൽസ് നഗരത്തിൽ വിന്യസിച്ചെന്ന് റിപ്പോർട്ട്. പ്രതിഷേധങ്ങളെ നേരിടാൻ ട്രംപ് ഏകദേശം 4,000 നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരെയും 700-ലധികം സജീവ മറൈൻമാരെയും ലോസ് ഏഞ്ചൽസിൽ വിന്യസിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട്

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *