20250602 140138 0000

കണ്ണൂർ അഴീക്കലിൽ നിന്ന് 81 കിലോമീറ്റർ അകലെ അറബിക്കടലിൽ പൊട്ടിത്തെറിച്ച് കത്തുന്ന വാൻ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. തെക്കുകിഴക്കൻ ദിശയിലാണ് കടലിൽ ഒഴുക്ക്. കടലിൽ നിന്ന് കണ്ടെയിനർ വീണ്ടെടുക്കാനായില്ലെങ്കിൽ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താനാണ് സാധ്യത.

 

വാൻ ഹായ് 503 കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ സ്ഫോടന ശേഷിയുള്ള രാസ വസ്തുക്കൾ ഉണ്ടെന്നാണ് വിവരം. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്.

 

കപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി.

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടി ആയ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ കാന്തപുരം വിഭാഗവും എൽഡിഎഫും രംഗത്ത്. ജമാ അത്തെ ഇസ്ലാമിയെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഉപമിച്ച ആര്യാടൻ ഷൗക്കത്ത് പിന്തുണക്കായി ചാടി വീഴുന്നത് ശരിയല്ലെന്നാണ് കാന്തപുരം വിഭാഗത്തിൻ്റെ പ്രതികരണം. ഇടത് സ്ഥാനാർത്ഥി എം സ്വരാജ് വെൽഫെയ‍ർ പാർട്ടി യുഡിഎഫിൻ്റെ അപ്രഖ്യാപിത ഘടകകക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇസ്ലാമിക തീവ്രവാദത്തിന്റെ ബൗദ്ധിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ഷൗക്കത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ അത് എന്തിനു മറച്ചു വയ്ക്കുന്നുവെന്ന് എളമരം കരീമും ചോദിച്ചു.

 

വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്നും യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് ഉള്ളവരാണെന്നും എന്നാൽ പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും എം വി ഗോവിന്ദൻ വിശദമാക്കി.

 

പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തിനു മറുപടി പറയുകയായരുന്നു അദ്ദേഹം. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി എന്നാൽ യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് വിഡി സതീശൻ വിമർശിച്ചു.

 

നിലമ്പൂരിൽ എൽഡിഎഫും യുഡിഎഫും വർഗീയ കാർഡിറക്കി പ്രചരണം നടത്തുകയാണെന്നും സ്വന്തം കാര്യം വന്നപ്പോൾ മത ഭീകര സംഘടനയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് സ്വീകരിച്ചുവെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതോടൊപ്പം ഏറ്റവും വലിയ ഭീകര വാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ കേരളത്തിലെ രാഷ്ട്രീയ പാർട്ടിയുമായി ഇടതുപക്ഷം സഖ്യത്തിലാണെന്ന് പിഡിപിയുടെ എം സ്വരാജിനുള്ള പിന്തുണ ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമർശിച്ചു. യുഡിഎഫും എൽഡിഎഫും അപകടകരമായ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

വന്യജീവി പ്രശ്നവുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാൻ കേന്ദ്രം പറയുന്ന ചട്ടങ്ങൾ അപ്രായോഗികമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം അർദ്ധസത്യങ്ങൾ മാത്രമാണെന്നും മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാടാണിതെന്നും ശശീന്ദ്രൻ വിമർശിച്ചു. കേന്ദ്ര നിർദേശം പാലിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ് അത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ടെന്നും ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.

 

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. എന്നാൽ ചിത്രം പ്രചരിച്ചതിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം മണിക്കൂറുകൾക്കകം പോസ്റ്റർ പിൻവലിച്ചു. മണ്ഡലം കമ്മിറ്റിയുടെ സോഷ്യൽ മീഡിയ പേജുകളിലും പോസ്റ്റർ പ്രചരിച്ചിരുന്നു.

 

സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം നടന്നത്. കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനം കേക്ക് മുറിച്ചാഘോഷിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ ആഘോഷത്തിൽ പങ്കെടുക്കുകയും ഹാപ്പി ബർത്ത് ഡ‍േ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോയും പങ്കുവച്ചു. ഡിവൈഎസ്പി റിപ്പോർട്ട് തേടി.

 

തട്ടിക്കൊണ്ടുപോകൽ കേസിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻ‌കൂർ ജാമ്യ ഹർജി നൽകി. ഇവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിൻമേൽ കേസെടുത്തിരിക്കുന്നത്.

 

കോട്ടയം മീനച്ചിൽ നദീതടത്തിലെ ഉരുൾ പൊട്ടൽ സാധ്യതയുളള പ്രദേശങ്ങളിൽ പരീക്ഷണാർത്ഥമുളള മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നു. കുസാറ്റ്, ഇസ്രോ, എൻവയോൺമെന്റൽ റിസോർഴ്സ് റിസർച്ച് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതു പ്രകാരം വഴിക്കടവ്, പാതാമ്പുഴ, മേച്ചാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

 

പുൽപള്ളി സീതാമൗണ്ടില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്ക് പരിക്കേറ്റു. ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാര്‍ഥി വീടിനുള്ളില്‍ കയറിയാണ് രക്ഷപ്പെട്ടത്. എശ്വര്യക്കവലയിലെ കുറുപ്പഞ്ചേരി ഷാജുവിന്റെ ആടുകളെയായിരുന്നു ചെന്നായക്കൂട്ടം ആക്രമിച്ചത്. അതേ സമയം വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്.

 

നിർമാണം പുരോഗമിക്കുന്ന കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക്‌ വരെയുള്ള അടുത്ത ഘട്ടത്തിന്റെ വികസത്തിനായി ഭൂമി ഏറ്റെടുക്കലിന്‌ നഷ്ടപരിഹാരം അനുവദിച്ചു. ഭൂ ഉടമകളുമായി ഉൾപ്പടെ നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് 102.4 കോടി ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 97.6 കോടി രൂപ അനുവദിച്ചിരുന്നു.

 

രാജ്യത്ത് 24 മണിക്കൂറിനിടെ 324 കോവിഡ് ആക്റ്റീവ് കേസുകൾ കൂടി വർധിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയി. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ 96 കേസുകളാണ് വർധിച്ചിരിക്കുന്നത്. ഒരാൾ മരിച്ചു നിലവിൽ രാജ്യത്തെ കേസുകളിൽ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്.

 

മണിപ്പൂരില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുൻ മുഖ്യമന്ത്രി ബീരേൻ സിങ് ദില്ലിയിൽ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ രാത്രി ബിഷ്ണുപൂരിൽ ഉണ്ടായ സംഘർഷത്തിൽ ഒരു എഎസ്പി ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാഹചര്യം കൂടുതൽ സംഘർഷത്തിലേക്ക് പോകാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി മണിപ്പൂർ ഭരണകൂടം അറിയിച്ചു.

 

 

ദില്ലിയിലെ ദ്വാരകയിൽ തീപ്പിടുത്തം. റെസിഡന്റഷ്യൽ കോംപ്ലക്സിലെ എട്ടാം നിലയിലാണ് തീപിടിച്ചത്. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 8 ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. നിലവില്‍ കെട്ടിടത്തിനകത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരം രക്ഷിക്കുന്നതിനായി ഫയര്‍ ഫോഴ്സ് സ്കൈ ലിഫ്റ്റ് വിന്യസിപ്പിച്ചിട്ടുണ്ട്.

 

 

അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരായ ഇംപീച്ച്മെൻറ് നീക്കത്തിൽ 6 മാസമായിട്ടും കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്ന് കപിൽ സിബൽ. ഇംപീച്ച്മെൻറിനെ അനുകൂലിച്ച് 55 പ്രതിപക്ഷ എംപിമാർ ഒപ്പ് വച്ചു എന്നാൽ ഇംപീച്ച്മെൻ്റ് നീക്കം കണ്ടതായി പോലും സർക്കാർ നടിക്കുന്നില്ല. ജഡ്ജി ശേഖർ യാദവ് നടത്തിയ വിദ്വേഷ പ്രസംഗത്തെ പിന്തുണക്കുന്ന നിലപാടാണ് സർക്കാരിൻ്റേതെന്നും റിട്ടയർമെൻറ് വരെ നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമമെന്നും കപിൽ സിബൽ പ്രതികരിച്ചു.

 

 

കുവൈത്തിൽ പ്രദേശികമായി നിർമിച്ച 181 ബാരൽ മദ്യം പിടിച്ചെടുത്തു. മുബാറക് അൽ-കബീറിലെ സബാഹ് അൽ സലേം പ്രദേശത്ത് നിന്നാണ് മദ്യം പിടിച്ചെടുത്തതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അനധികൃത മദ്യനിർമ്മാണശാല നടത്തിയ നിരവധി നേപ്പാൾ തൊഴിലാളികളെ അധികൃതർ അറസ്റ്റ് ചെയ്തു.

 

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പരിപൂർണ്ണമായി നിർവഹിച്ച ശേഷം കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിൽ തിരിച്ചെത്തി. സൗദി അറേബ്യയിലെ അധികാരികളും കുവൈത്ത് ഹജ്ജ് മിഷനും ചേർന്ന് നൽകിയ മികച്ച സംവിധാനങ്ങൾ, സേവനങ്ങൾ എന്നിവ ഹജ്ജ് കർമ്മങ്ങൾ എളുപ്പമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *