20250602 140138 0000

കണ്ണൂർ അഴീക്കൽ തീരത്ത് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത വാൻ ഹായ് 503 കപ്പലിന് തീ പിടിച്ചു. 20 വർഷം പഴക്കമുള്ള കണ്ടെയ്‌നർ കപ്പലാണിത്. അപകട സമയത്ത് മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചതെന്നും യാത്ര തുടങ്ങി 11ാം മണിക്കൂറിലാണ് അപകടമെന്നുമാണ് വിവരം. കൊളംബോയിൽ നിന്ന് മദർ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പൽ.

 

തീപിടിച്ച സിംഗപ്പൂർ കപ്പലിൽ നിന്നും നിരവധി പൊട്ടിത്തെറികൾ ഉണ്ടായെന്നും വിവരമുണ്ട്. കപ്പലിൽ 40 പേരുള്ളതായാണ് ആദ്യ വിവരം ഇവരിൽ 22 പേർ ജീവനക്കാരാണ് 18 പേർ കടലിൽ ചാടി. ബേപ്പൂരിലും കൊച്ചിയിലും ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കപ്പലിൽ 650 തോളം കണ്ടെയിനറുകളുണ്ടായിരുന്നു. ഇതിൽ 50 തോളം കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് പ്രാഥമിക നിഗമനം.

 

സിംഗപ്പൂർ കപ്പലിലെ പലർക്കും പൊള്ളലേറ്റതായാണ് വിവരം. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദേശിച്ചു. കടലിൽ വീണ കണ്ടെയിനറുകളിൽ എന്തൊക്കെയാണുള്ളതെന്നതിലും വ്യക്തതയില്ല.

 

മനുഷ്യജീവന് അപകടകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. കേരളം ഈ അവകാശം ഉപയോഗിച്ചിട്ടുണ്ടെന്നും അനന്തു മാത്രമല്ല, സംസ്ഥാനത്ത് 2025 ൽ മാത്രം സമാനമായ നിലയിൽ മൂന്ന് പേർ മരിച്ചുവെന്നും കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിനു കാരണമെന്നും അദ്ദേഹം വിമർശിച്ചു.

 

നിലമ്പൂര്‍ വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞതെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഡാലോചനയുണ്ടെന്ന എകെ ശശീന്ദ്രന്‍റെ പ്രസ്താവന ഏറെ വിവാദമായ സാഹചര്യത്തിൽ തെളിവുണ്ടെങ്കില്‍ പുറത്ത് വിടാന്‍ യുഡിഎഫ് മന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് മാറ്റിയത്.

 

വഴിക്കടവ് പഞ്ചായത്തിലേക്ക് വന്യമൃഗ ശല്യം തടയുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് എൽഡിഎഫ് മാർച്ച് നടത്തി. സിപിഎം പിബി അംഗം എ വിജയരാഘവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാട് കയറുന്നുവെന്നും കാട്ടാന ഇറങ്ങിയാൽ രക്ഷപ്പെട്ടു എന്നാണ് സതീശൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മരണത്തിൽ പോലും മായം കലർത്തുകയാണ് പ്രതിപക്ഷമെന്നും കൈപ്പത്തി ആണ് അടയാളം, പന്നിക്കെണിയല്ലെന്ന് കോൺഗ്രസ് ഓർക്കണമെന്നും വിജയ രാഘവൻ പറഞ്ഞു.

 

മലപ്പുറം വഴിക്കടവിൽ അനന്തുവിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ നടത്തിയ യുഡിഎഫ് പ്രതിഷേധം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമെന്നും കെഎസ്ഇബി ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് നീലപ്പെട്ടിയുമായി വന്ന പോലെ ഇവിടെ പന്നിക്കെണിയുമായി വന്നിരിക്കുകയാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനന്തുവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

വഴിക്കടവിൽ അനന്തുവിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ വനം ഓഫീസിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. പന്നിയെ വെടിവെച്ചു കൊല്ലാനുള്ള ഒരു ലൈസൻസും കേന്ദ്രം നൽകേണ്ട കാര്യമില്ലെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്താണെങ്കിൽ പന്നിയെ വെടി വെക്കുന്നവർക്ക് പണം നൽകുന്നില്ലെന്നും കെഎസ്ഇബി യുടെ വൈദ്യുതി അനധികൃതമായി എടുക്കുന്നത് പരിശോധിക്കാൻ സംവിധാനമില്ലെന്നും ആനക്ക് എത്ര കാല് ഉണ്ട് എന്ന് പോലും അറിയാത്ത ആളാണ് വനം മന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇങ്ങനെ തരം താഴരുതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. നിലമ്പൂരിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന ആരോപിച്ചുള്ള മന്ത്രിയുടെ പ്രസ്താവനയിലാണ് മുരളീധരന്‍റെ വിമര്‍ശനം. വന്യജീവി ആക്രമണങ്ങളിലടക്കം മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലർക്കും പൂർണമായി കിട്ടിയിട്ടില്ലെന്നും മനുഷ്യനെ കൊല്ലാൻ വേണ്ടി വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വനംവകുപ്പെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

 

വയനാട് ചൂരൽമലയോട് ചേർന്നുള്ള കരിമറ്റം വനത്തിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായി. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാൽ അധികൃതർ വിവരമറിഞ്ഞത് മെയ് 30ന് മാത്രമായിരുന്നു. അപകടത്തെ തുടർന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങൾ മേഖലയിൽ പരിശോധന നടത്തി. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. മലയോട് ചേർന്ന് ജനവാസമില്ലെന്നും ആളപായം ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ട്

 

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന രാവിലെ ഒൻപത് മണിയോടെ വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്‌തു. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‌സി ഐറീന ചരക്ക് കപ്പലിലെ കപ്പിത്താൻ. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഇതാദ്യമായാണ് ഐറീന എത്തുന്നത്. 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ളതാണ് എംഎസ്‌സി ഐറീന. ക്യാപ്റ്റനെ കൂടാതെ കപ്പലിലെ ക്രൂവിലും മലയാളിയുണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ാമത്തെ കപ്പലാണ് എംഎസ്‌സി ഐറീന.

 

കൊച്ചി പുറംകടലിലെ അപകടത്തിൽ കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നും സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എംഎസ്സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമുണ്ടെന്നും കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് എംഎസ്‍സിക്ക് സൽപ്പേര് ആവശ്യമാണെന്നുമാണ് ഇതുസംബന്ധിച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.

 

ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കേണ്ടെന്ന കേരളത്തിൻറെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പ്. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികൾക്കാണ് ആദ്യ മുൻഗണനയെന്നാണ് കേന്ദ്ര സർക്കാരിൻ്റെയും നിലപാട്. മത്സ്യതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചിലവും ആദ്യം കമ്പനിയിൽ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം.കടലിൽ ഒഴുകിയ 61 കണ്ടയിനറുകളിൽ 51 എണ്ണം ഇതിനോടകം തീരത്ത് എത്തിച്ചിട്ടുണ്ട്.

 

വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

 

പാലക്കാട് അട്ടപ്പാടിയിലും പത്തനംതിട്ട കോന്നിയിലും മലപ്പുറം നാടുകാണി ചുരത്തിലും കാട്ടാന ആക്രമണം. അട്ടപ്പാടിയിലും കോന്നിയിലുമായി രണ്ട് പേർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. മലപ്പുറത്ത് യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിൻ്റെ വാഹനം ആന തകർത്തു.

 

വിവിപാറ്റിലടക്കമുള്ള പരാതികള്‍ നേരിട്ടറിയിക്കാന്‍ 2023 മെയ് മുതല്‍ ശ്രമിക്കുകയാണെന്നും കമ്മീഷന്‍ സമയം തരുന്നില്ലെന്നും എഐസിസി ജനറല്‍സെക്രട്ടറി ജയറാം രമേശ്. പൂര്‍ണ്ണ ബോധ്യത്തിലാണ് രാഹുല്‍ ഗാന്ധി ആക്ഷേപം ഉയര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും, പോളിംഗ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

 

രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും ശശി തരൂര്‍. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന പാകിസ്ഥാന്‍റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്‍റെ പ്രതികരണം.

 

വ്യവസായിയിൽ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. ഒഡിഷ കേഡറിലെ 2021 ബാച്ച് ഉദ്യോഗസ്ഥനായ ദിമാൻ ചക്മയാണ് (36) കൈയോടെ പിടിയിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കണക്കിൽപ്പെടാത്ത 47 ലക്ഷം രൂപ കൂടി വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

 

മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ നിന്ന് താനെയിലേക്ക് പോവുകയായിരുന്ന തിരക്കേറിയ ട്രെയിനിൽ നിന്നാണ് യാത്രക്കാർ വീണത്.ട്രെയിനിലെ നിയന്ത്രണാതീതമായ തിരക്കായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നാണ് റെയിൽവെ ഉദ്യോഗസ്ഥരുടെ അനുമാനം.

 

ധാരാവി പുനർവികസന പദ്ധതിക്കായി അദാനി ഗ്രൂപ്പിന് കുർളയിലെ മദർ ഡയറി ഭൂമി അനുവദിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാദ് കുർളയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തി. ധാരാവിയുടെ പുനരധിവാസത്തിന്റെ മറവിൽ മുംബൈയിലുടനീളമുള്ള ഭൂമി എന്തിനാണ് അദാനിക്ക് കൈമാറുന്നതെന്ന് ഇവർ ചോദിച്ചു.

 

ഗാസയിലേക്ക് സഹായങ്ങളുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബർഗിനെയും സംഘത്തെയും ഇസ്രയേല്‍ കമാന്‍റോസ് അറസ്റ്റ് ചെയ്തു. യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗമായ റിമ ഹസനും ബ്രിട്ടീഷ് പതാക പാറിയിരുന്ന യാച്ചില്‍ ഗ്രേറ്റയോടൊപ്പമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഗാസ സ്ട്രപ്പിന് സമീപത്ത് വച്ചാണ് ഇവരുടെ യാച്ച് ഇസ്രയേലി കമാന്‍റോസ് പിടിച്ചെടുത്തത്. റിമ ഹസന്‍ തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്.

 

ലോസ് ഏഞ്ചൽസ് നഗരത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക വിന്യസത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ നഗരത്തിൽ സംഘർഷം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ, ഫ്ലാഷ് ബാങ്ങുകൾ എന്നിവ പ്രയോഗിച്ചു. പ്രതിഷേധക്കാർ ഹൈവേ തടസ്സപ്പെടുത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. നഗരത്തിലേക്ക് ഏകദേശം 300 ഫെഡറൽ സൈനികരുടെ വരവിനെ തുടർന്നാണ് സംഘർഷമുടലെടുത്തത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *