20250509 140151 0000

സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതൽ ശക്തി പ്രാപിക്കുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.

 

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്‍പ്പെട്ട നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിയാടി എയുപിഎസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്ന് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് തല്‍ക്കാലം മാറ്റിയിരിക്കുന്നത്. ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നു.

 

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളിൽ നിന്നായി 58 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പ്രദേശത്തെ കുടുംബങ്ങളെയാണ് മാറ്റിയത്. വിലങ്ങാട് സെന്‍റ് ജോർജ്ജ് ഹൈസ്കൂളിൽ സജ്ജീകരിച്ച ദുരിതാശ്വസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചത്.

മണ്ണിടിച്ചൽ , ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പന്നിയേരി ഉന്നതിയിൽ നിന്ന് കൂടുതൽ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും, സുരക്ഷിത സ്ഥാനങ്ങളിലേക്കും താമസം മാറി.

 

കടലിൽ വീണ കൂടുതൽ കണ്ടെയിനറുകൾ കരക്ക് അടിയാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിൽ തീരദേശം. കടലിൽ വീണ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉള്ളതിനാൽ വെള്ളവുമായി ചേർന്നാൽ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. കൊല്ലത്തും ആലപ്പുഴയിലും കണ്ടൈനറുകൾ കരക്കടിഞ്ഞിട്ടുണ്ട്. തറയിൽക്കടവ് ഭാഗത്ത് അടിഞ്ഞത് കണ്ടെയ്നറുകൾ തകർന്ന് നിലയിലാണ്. വെള്ളത്തിന്റെ നിറം കറുപ്പ് നിറത്തിലാണ് കാണുന്നത്.

 

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നൽകി പിവി അൻവർ. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചത് പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം. താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അൻവർ പറഞ്ഞു.

 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനിരിക്കെ അതൃപ്തി തുറന്ന് പറഞ്ഞ് പിവി അൻവര്‍ രംഗത്തെത്തിയതോടെ വെട്ടിലായി യുഡിഎഫ് നേതൃത്വം.ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അൻവര്‍ നൽകിയത്. സ്ഥാനാര്‍ത്ഥിയാക്കാത്തതിൽ വിഎസ് ജോയ് പക്ഷവും കടുത്ത എതിര്‍പ്പ് അറിയിച്ചു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ വിഎസ് ജോയി പരസ്യമായി അതൃപ്തി അറിയിക്കും. അതേസമയം, പിവി അൻവറിന്‍റേത് വിലപേശൽ തന്ത്രമാണെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പിവി അൻവര്‍ ഉന്നയിച്ച കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യും.

 

നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തണം എന്നതിൽ ബിജെപിയിൽ രണ്ട് അഭിപ്രായം. കേരളത്തിലെ എൻഡിഎ നേതാക്കളുമായും, ബിജെപി ദേശീയ നേതൃത്വവുമായും ആലോചിച്ച് ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഇന്നലെ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ മത്സരിക്കണ്ട എന്ന തീരുമാനമാണ് ബഹുഭൂരിപക്ഷവും മുന്നോട്ട് വച്ചത്.

 

സംസ്ഥാന സർക്കാരിനെതിരെ ബിജെപിയുടെ “കേരളം വീണ പതിറ്റാണ്ട്’ എന്ന പ്രതിഷേധ പരിപാടിക്ക് സെക്രട്ടറി യേറ്റിനു മുന്നിൽ തുടക്കമായി.വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയുമാണ് 9 വർഷത്തെ പിണറായി സർക്കാർ ഭരണം കൊണ്ട് ഉണ്ടായതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.മോഡി സർക്കാർ പദ്ധതിയിൽ പരസ്യം ഒട്ടിച്ച് സ്വന്തം എന്ന് പറയൽ ആണ് പിണറായി സര്‍ക്കാരിന്‍റെ ഏക പണിയെന്നും സർക്കാരാകട്ടെ റീൽസിനു കാശും കൊടുത്ത് ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

തൃശൂർ ചാവക്കാട് തീരത്ത് അടിഞ്ഞ ഇരുമ്പ് പെട്ടിയിൽ കണ്ടെത്തിയ മെറ്റൽ ലിങ്കുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്ത് കരയില്‍നിന്ന് കടലിലേക്ക് വലയെറിഞ്ഞ് മീന്‍ പിടിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് പെട്ടി കിട്ടിയത്. കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ തോക്കുകൾക്ക് ഉപയോഗിക്കുന്ന മെറ്റൽ ലിങ്കുകൾ കണ്ടെത്തിയിരുന്നു. കപ്പലുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ റൈഫിളുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ സൂക്ഷിക്കുന്ന പെട്ടിയാണ് ഇതെന്നും ഉപയോഗശേഷം ഉപേക്ഷിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കി. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം എം വർഗീസ്, എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവരെയും കേസിൽ പ്രതികളാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

 

ദേശീയപാത നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ കേരളം മാത്രമാണ് പണം നല്‍കിയതെന്ന ഇടതുപക്ഷ പ്രചരണം തെറ്റെന്ന് പിവി അന്‍വര്‍. എളമരം കരീമിന്‍റെ ചോദ്യത്തിന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടി ഉദ്ധരിച്ചാണ് അന്‍വറിന്‍റെ വിശദീകരണം. 25% ശതമാനം തുകയാണ് ആണ് ഭൂമി ഏറ്റെടുക്കുന്നതിന് കേരളം നൽകിയതെന്നും അൻവർ പറഞ്ഞു.

 

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

 

കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ ആരംഭിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയുടെ ക്രിക്കറ്റ് തലസ്ഥാനമായി എഴുകോൺ മാറുമെന്ന് മന്ത്രി പറഞ്ഞു.

 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ഇരയായ കന്യാസ്ത്രീയ്ക്ക് വേണ്ടി പോരാടിയ സിസ്റ്റർ അനുപമ സഭാ വസ്ത്രം ഉപേക്ഷിച്ചു. കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസമഠത്തിൽ നിന്ന് ഒന്നര മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്.

 

വയനാട് മാനന്തവാടി അപ്പപ്പാറയിൽ യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. യുവതിയുടെ കാണാതായ കുഞ്ഞിനെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി. കൊല നടത്തിയശേഷം പ്രതി ദിലീഷ് ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്.

 

പത്തനംതിട്ടയിൽ ഹോം നഴ്സിന്‍റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ വിമുക്ത ഭടനായ 59കാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അൽഷിമേഴ്സ് രോഗബാധിതനായ ശശിധരൻപിള്ളയെ ഒരു മാസം മുൻപാണ് പരിചരിക്കാനെത്തിയ ഹോം നഴ്സ് വിഷ്ണു അതിക്രൂരമായി മർദ്ദിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശശിധരൻ ഇന്നലെയാണ് മരിച്ചത്. ശശിധരനെ വിഷ്ണു വീടിനുള്ളിലൂടെ കാലിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.

 

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. പൊതുഅവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരം 20 വർഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനൽ കോടതിയിൽ സൗദി സമയം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീർപ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതി. അതിനുശേഷം ജയിൽ മോചനമുണ്ടാവും. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും.

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദരയിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം. ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാന ചുമതലയുള്ള ആർമി ഓഫിസറായിരുന്നു കേണൽ സോഫിയ. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ മോദിക്ക് രാവിലെ 10 മണിക്ക് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം നൽകി.

 

ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകള്‍. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വൈകിട്ട് 5 മണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ 2205 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. 90 മിനിറ്റ് നേരമാണ് വൈദ്യുതിയില്ലാതെ വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കേണ്ടി വന്നത്.

 

മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ കവർദയിൽ മലയാളി വൈദികനും കുടുംബത്തിന് നേരെ അതിക്രമമെന്ന് പരാതി. ബിജെപി ബജരംഗ്ദൾ പ്രവർത്തകർക്കെതിരെയാണ് പരാതി. മലയാളി വൈദികൻ ജോസ് തോമസിനും കുടുംബത്തിന് നേരെയാണ് അതിക്രമം നടന്നത്. ആരാധന സമയത്ത് പള്ളിയിൽ എത്തി ബജരംഗ്ദൾ പ്രവർത്തകർ അതിക്രമം നടത്തിയെന്ന് വൈദികൻ വ്യക്തമാക്കി.

 

ഗുജറാത്ത് ദഹേജിലെ ഭാറുച്ചിൽ വൻ തീപിടിത്തം. ശ്വേതായൻ കെംടെക് കമ്പനിയിൽ പുലർച്ചെയോടെ ആണ് വൻ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ ജീവനക്കാർ കുറവായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാല് ജീവനക്കാരെ കെട്ടിടത്തിൽ നിന്ന് രക്ഷിച്ചു. മൂന്ന് പേർക്ക് സാരമായ പൊള്ളലേറ്റു. ബഹുനില കെട്ടിടത്തിൽ എട്ട് ഫയർ എഞ്ചിനുകൾ ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് വിവരം.

 

കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ബിഹാറിൽ 3 പേർ കൊല്ലപ്പെട്ടു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിഹാറിലെ അഹിയപൂർ ഗ്രാമത്തിൽ ഞായറാഴ്ചയുണ്ടായ അക്രമത്തിലാണ് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ അടുത്ത ബന്ധു അറസ്റ്റിലായി. പിന്നാലെയാണ് സംഭവം മേലധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.

 

ഇന്ത്യയുടെയും പാകിസ്ഥാന്റെയും പക്കൽ 170 വീതം ആണവായുധമുണ്ടെന്ന് റിപ്പോർട്ട്. പാകിസ്ഥാന് കൂടുതൽ ആണവായുധം നല്കിയത് ചൈനയാണെന്നും യുഎസ് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാനെക്കാൾ ചൈനയെയാണ് ഭീഷണി ആയി ഇന്ത്യ കാണുന്നതെന്നും ചൈനയുടെ ആണവായുധ ശേഖരം 600 കടന്നുവെന്നും യുഎസ് ഏജൻസി പറയുന്നു.

 

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ഫോൺ സംഭാഷണം നടത്തി. മാർക്ക് കാർണി കനേഡിയൻ പ്രധാനമന്ത്രിയായതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉന്നതതല രാഷ്ട്രീയ നീക്കമാണ് നടന്നത്. ഇന്ത്യയും കാനഡയും ഹൈക്കമ്മീഷണർമാരെ പുനസ്ഥാപിച്ചേക്കും.

 

ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ പാക് പ്രവിശ്യയായ ബലൂചിസ്താനില്‍ പ്രമുഖ ബലൂച് മാധ്യമപ്രവര്‍ത്തകനെ വീട്ടിൽ കയറി വെടിവെച്ച് കൊന്നു. മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ ലത്തീഫിനെയാണ് ഭാര്യയും മക്കളും നോക്കി നിൽക്കെ അക്രമികള്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അവരാന്‍ ജില്ലയിലെ മഷ്‌കായിലുള്ള വീടിനുള്ളിലാണ് കൊലപാതകം.

 

അമേരിക്കയിലെ പെൻസിൽവേനിയയിൽ കയാക്കിങ് അപകടത്തിൽ പെട്ട സുഹൃത്തുക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിപിൻ മൈക്കിൾ (40) ആണ് മുങ്ങി മരിച്ചത്. അപകടത്തിൽ പെട്ടവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അവർ രക്ഷപ്പെട്ടു. എന്നാൽ ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്ന ബിപിന്‍റെ മൃതദേഹം പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് കരക്കെടുത്തത്.

 

 

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ചർച്ച നടത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയ്‌ക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാന് ദൃഢമായ പിന്തുണ നൽകിയതിൽ ഷെഹ്ബാസ് എർദോഗാന് നന്ദി പറഞ്ഞു. എന്റെ പ്രിയ സഹോദരൻ പ്രസിഡന്റ് റെസെപ് തയിപ്പ് എർദോഗനെ ഇസ്താംബൂളിൽ വെച്ച് കാണാൻ ഭാഗ്യം ലഭിച്ചുവെന്നും അടുത്തിടെയുണ്ടായ പാകിസ്ഥാൻ-ഇന്ത്യ സംഘർഷത്തിൽ പാകിസ്ഥാന് നൽകിയ ദൃഢമായ പിന്തുണയ്ക്ക് നന്ദി- എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി എക്‌സിൽ എഴുതി.

 

വ്ലാദിമിർ പുടിനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനെ ഭ്രാന്തനെന്നാണ് ട്രംപ് വിമർശിച്ചത്. യുക്രൈൻ മുഴുവൻ വേണമെന്നാണ് അയാൾ ആഗ്രഹിക്കുന്നത്. അത് റഷ്യയുടെ പതനത്തിന് കാരണമാകുമെന്നാണ് ട്രംപ് വിമർശിക്കുന്നത്. ഒറ്റ രാത്രിയിൽ 367ഓളം ഡ്രോണുകൾ യുക്രൈനെതിരെ മോസ്കോ വർഷിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *