20250509 140151 0000

വാഗ അതിർത്തിയിൽ അടക്കം മൂന്നിടങ്ങളിൽ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ഗേറ്റുകൾ അടച്ചിട്ട് വീണ്ടും തുടങ്ങി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 9-നാണ് വാഗാ അട്ടാരി, ഹുസ്സൈനിവാല, സാദ്ഖി എന്നീ സംയുക്ത സൈനിക പോസ്റ്റുകളിലെ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ബിഎസ്എഫ് നിർത്തിവച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അതിർത്തിയിൽ സമാധാനം തുടരുന്ന സാഹചര്യത്തിലാണ് ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങിയത്. പക്ഷേ, ഗേറ്റുകൾ അടച്ചിട്ട നിലയിലായിരിക്കുമെന്ന് മാത്രം.

 

രാഹുൽ ഗാന്ധി സംസാരിക്കുന്നത് പാകിസ്ഥാൻ ഭാഷയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. എത്ര ഇന്ത്യൻ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ചോദിക്കുന്ന രാഹുലിന് പാക് വിമാനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ലെന്നും പാകിസ്ഥാന്‍റെ പരമോന്നത ബഹുമതിയായ നിഷാൻ ഇ പാകിസ്ഥാനാണോ രാഹുലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിന്‍റേറെയും അസിം മുനീറിന്‍റേയും മുഖം ചേർത്തുള്ള ചിത്രവും അദ്ദേഹം പുറത്ത് വിട്ടു.

 

പാകിസ്ഥാനിലെ അണക്കെട്ട് നിർമാണം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമായി ചൈന. പഹൽഗാം ഭീകരാക്രമണത്തിന്‌ പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച സാഹചര്യത്തിലാണിത്. ഖൈബർ പക്തൂൻഖ്വയിൽ മൊഹ്‍മന്ത് എന്ന അണക്കെട്ടിന്‍റെ നിർമാണം വേഗത്തിലാക്കാൻ ചൈന തീരുമാനിച്ചതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

 

പാക് ഭികരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രതിനിധികളുടെ പേര് മന്ത്രി കിരൺ റിജിജു ചോദിച്ചിരുന്നുവെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. റിജിജു രാഹുൽ ഗാന്ധിയോടും മല്ലികാർജ്ജുൻ ഖർഗെയോടും സംസാരിച്ചുവെന്നും അതനുസരിച്ചാണ് രാഹുൽ ഗാന്ധി 4 പേരെ നിർദ്ദേശിച്ചതെന്നും ജയറാം രമേശ് വ്യക്തമാക്കി.

 

എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്നത് താനാണെന്ന് അമ്മ സന്ധ്യ സമ്മതിച്ചെന്ന് പൊലീസ്. എന്തിനു കൊന്നു എന്നാ ചോദ്യത്തിന് ‘ഞാൻ കൊന്നു ‘ എന്ന് ഭാവഭേദം ഇല്ലാതെ മറുപടി നൽകിയെന്നും സന്ധ്യയുടെ മാനസിക നില പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. മാനസികാരോഗ്യ വിദഗ്ധൻ സ്റ്റേഷനിൽ എത്തി സന്ധ്യയെ പരിശോധിക്കും. സന്ധ്യയ്ക്ക് മാനസിക പ്രശ്നമില്ലെന്നും മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛൻ സുഭാഷ് പറഞ്ഞു.

 

മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്നു വയസുകാരി കല്യാണിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കല്യാണിയുടെ അച്ഛന്റെ വീട്ടുകാർ മൃതദേഹം ഏറ്റുവാങ്ങും. തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിലായിരിക്കും പൊതുദർശനം. ഇന്ന് നാല് മണിക്ക് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

 

സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേക്ക് മുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേക്ക് മുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ കെ രാജൻ, പി രാജീവ്, കെ കൃഷ്‌ണൻകുട്ടി, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെബി ഗണേഷ് കുമാർ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിക്ക് ശേഷം ഇവിടെ തന്നെ മന്ത്രിസഭാ യോഗവും ചേർന്നു.

 

സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് നൂറാം ദിനത്തിലേക്കും കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാം ദിവസത്തിലേക്കും കടന്നു. പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ സമരം നൂറ് നാൾ പിന്നിടുന്നത്. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് സമരക്കാര്‍.

 

പേരൂർക്കട പൊലീസ് ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വച്ച സംഭവത്തിൽ പൊലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപി. മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. മാല കാണാതായ സംഭവത്തിൽ തുടരന്വേഷണം നടത്താനും എഡിജിപി എച്ച്.വെങ്കിടേഷ് നിർദേശം നൽകി.

 

കനത്ത മഴയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. മലപ്പുറത്ത് ദേശീയപാതയിൽ തലപ്പാറയിലും റോഡ് വിണ്ടുകീറിയത് കണ്ടെത്തി. നാദാപുരം വളയത്ത് ശക്തമായ മഴയിൽ വളയം അച്ചം വീട്ടിൽ മിനി സ്റ്റേഡിയത്തിൻ്റെ മതിൽ തകർന്നു തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതിൽ പതിച്ചത് ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

 

പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ ഒരു സ്കൂട്ടറിൽ പോകവേ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മുന്നിൽപ്പെട്ടതോടെ വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി നിർദേശം നൽകി. പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാർ.

 

മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അധികൃതരിൽ നിന്ന് വിവരങ്ങൾ ആരായും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 4 വിദ്യാർത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ച നടപടിയെ വിമർശിച്ച് ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

 

കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

 

സാമ്പത്തിക ക്രമക്കേടിൽ സി പിഎം അന്വേഷണം നേരിടുന്ന ജില്ലാ കമ്മറ്റി അംഗം പി. എ ഗോകുൽദാസിൻ്റെ ഭീഷണി പ്രസംഗം.തനിക്ക് എതിരെ പ്രവർത്തിക്കുന്നവർക്കും , മാധ്യമങ്ങൾക്കുമാണ് ഭീഷണി.കാരിരുമ്പിന്‍റെ ശക്തിയെ അതിന്‍റെ ഉള്ളിൽ അണഞ്ഞു കത്തുന്ന തീയെ കെടുത്താൻ ഒരു പിന്തിരിപ്പൻ ശക്തിക്കും കഴിയില്ല.അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടർന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞ് പോകും , ആളികത്താൻ ഇടവരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

 

പാലക്കാട് മണ്ണാർക്കാട് കാട്ടാനയാക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉമ്മറിന്റെ നെഞ്ചിനും വയറിനുമേറ്റ പരിക്ക് മരണകാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആനയുടെ ആക്രമണത്തിൽ ഉമ്മറിന്റെ വാരിയെല്ലും നട്ടെല്ലും പൊട്ടിയിരുന്നു. ഇന്നലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അലനല്ലൂ൪ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ഉപ്പുകുളത്ത് ഉമ൪ വാൽപറമ്പൻ (65) മരിച്ചത്.

 

പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് പരാതി. പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്.

 

 

തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് വാഹനാപകടത്തിൽ മൂന്ന് മൂന്നാർ സ്വദേശികൾ മരിച്ചു. നിക്സൺ (46), ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തിൽപ്പെട്ടത്.

 

മുംബെയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചു. ഇവരിൽ ഒരാൾക്ക് കാൻസറും മറ്റൊരാൾക്ക് നെഫ്രോട്ടിക് സിൻഡ്രോമും നേരത്തെ ഉണ്ടായിരുന്നുവെന്നും ഈ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. സിങ്കപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് ബാധ ആശങ്ക ഉയർത്തി വ്യാപിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലും മരണം സംഭവിച്ചത്.

 

ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളോ കുടുംബത്തിന്‍റെ ആവശ്യങ്ങളോ കണക്കിലെടുക്കാതെയുള്ള സ്ഥലംമാറ്റങ്ങൾ ഭരണഘടനാവിരുദ്ധം എന്ന് മദ്രാസ് ഹൈക്കോടതി.

സ്ഥലംമാറ്റങ്ങൾ യാന്ത്രികമായി നടപ്പാക്കരുതെന്നും,അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള നടപടികൾ, ഭരണഘടനയുടെ 21ആം അനുച്ഛേദം ഉറപ്പ് നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനം ആണെന്നും കോടതി ഉത്തരവിട്ടു. യൂണിയൻ ബാങ്കിന്‍റെ സ്ഥലംമാറ്റ സർക്കുലറിനെതിരെ ജീവനക്കാരുടെ സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്.

 

തന്‍റെ ഓവർസീസ് സിറ്റിസൻഷിപ്പ് (OCI) റദ്ദാക്കിയെന്ന് പ്രൊഫസറും എഴുത്തുകാരിയുമായ നിതാഷ കൗൾ. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ പ്രൊഫസറാണ് നിതാഷ. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച അറിയിപ്പ് നിതാഷ കൗൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

 

ബെംഗളൂരു നഗരത്തിൽ ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ 12 മണിക്കൂറിനുള്ളിൽ 130 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തിറങ്ങിയത്. മൂന്ന് പേർ മരിച്ചു. 500 വീടുകൾ വെള്ളത്തിനടിയിലായി. 20 ലധികം തടാകങ്ങൾ കരകവിഞ്ഞൊഴുകി. ഡസൻ കണക്കിന് തെരുവുകൾ വെള്ളത്തിൽ മുങ്ങി. അണ്ടർപാസുകളും ഫ്ലൈ ഓവറുകളും അടച്ചു. മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.

 

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെ ഇന്‍റലിജൻസ് ബ്യൂറോ അടക്കം കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. ജ്യോതി പങ്കുവച്ച വിവരങ്ങളുടെ സ്വഭാവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ തേടി. ലഡാക്കിൽ അടക്കം ജ്യോതി നടത്തിയ യാത്രകളിലും അന്വേഷണം നടക്കുകയാണ്. അതേസമയം ജ്യോതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ചില രേഖകൾ പിടികൂടിയെന്നാണ് വിവരം.

 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വൈറൽ ചിത്രം ഇനി ഇമോജിയാകും. സിറിയക്ക് മേലുള്ള ഉപരോധം പിൻവലിക്കും എന്ന ട്രപിന്റെ പ്രഖ്യാപന സമയത്തുള്ള കിരീടാവകാശിയുടെ ചിത്രത്തിൽ നിന്നുമാണ് പുതിയ ഇമോജി സൃഷ്ടിക്കുന്നത്. നെഞ്ചിൽ കൈ വെച്ച് കൊണ്ടുള്ള പുതിയ ഇമോജി സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം സൗദി സോഫ്റ്റ്‌വെയർ എഞ്ചിനീയർ അലി അൽ മുതൈരി യൂണികോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചിട്ടുണ്ട്.

 

ഗാസയിൽ ഇസ്രായേൽ നടത്തുന്ന പുതിയ സൈനിക ആക്രമണത്തെയും വെസ്റ്റ് ബാങ്കിലെ കുടിയേറ്റം വിപുലീകരിച്ചതിനെതിരയും മുന്നറിയിപ്പുമായി യുകെ, ഫ്രാൻസ്, കാഡന എന്നീ രാജ്യങ്ങൾ. ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തില്ലെങ്കിൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മൂന്ന് രാജ്യങ്ങളും ഒരുമിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *