Screenshot 20241026 141546 1

മുനമ്പം വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ ഈ മാസം 16 ന് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചു. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച. കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചർച്ച ചെയ്യും.

 

 

 

ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണമെന്നും , വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

 

മുനമ്പം വിഷയത്തില്‍ ഇരു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഇരു മുന്നണികളും ചേർന്ന് നിയമസഭയിൽ പാസാക്കിയ പ്രമേയം തെറ്റായി പോയെന്ന് വ്യക്തമാക്കണമെന്നും അതിനുള്ള ശ്രമങ്ങൾ നടത്താൻ ഇരു മുന്നണികളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ഉൾപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് വഖഫ് ബോർഡ് ഉന്നയിച്ചിട്ടുള്ള അവകാശവാദം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

 

 

രാഹുൽ മാങ്കൂട്ടത്തലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരം അല്ലെന്ന് സിപിഎം നേതാവ് എകെ ബാലന്‍ . കല്യാണവീട്ടിൽ വന്നാൽ പറയാതെ തന്നെ കൈ കൊടുക്കണമെന്നും,

പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തുമെന്നും എ കെ ബാലൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയുടെ നടപടി ക്രൂരമായിപ്പോയെന്നും രാഷ്ട്രീയമായി എതിർച്ചെടിയിൽ നിൽക്കുന്നത് വ്യക്തിപരമല്ല എന്നാൽ അഹംഭാവത്തിന് പരിധി വേണമെന്നും, രാഹുൽ മങ്കൂട്ടത്തിലിനു മാന്യത അറിയില്ല സരിനോട് രാഹുൽ ക്ഷമാപണം നടത്തണമെന്നും ബാലൻ ആവശ്യപ്പെട്ടു.

 

 

 

പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‌ കൈ കൊടുക്കാൻ തയ്യാറാവാത്ത ഷാഫിയെയും രാഹുലിനെയും ന്യായീകരിച്ച് പ്രതിപക്ഷ വി ഡി സതീശൻ. ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണെന്നും കൂടെ നിന്ന് ചതിച്ചു പോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അത് കാര്യമാക്കേണ്ടതില്ലെന്നും സതീശൻ പറഞ്ഞു.

 

 

 

ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്ന് പി സരിൻ പ്രതികരിച്ചു. ഞാൻ എന്റെ സ്വഭാവമാണ് പ്രകടിപ്പിച്ചതെന്നും അവർ അവരുടെ സംസ്കാരം കാണിച്ചു പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത് വന്ന് കയറിയ ആൾക്ക് തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്നും സരിൻ പറഞ്ഞു.

 

 

 

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിന് ഷാഫിയും രാഹുലും ഹസ്തദാനം നിഷേധിച്ചതിൽ പ്രതികരണവുമായി ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. പരസ്പരം കണ്ടാൽ മിണ്ടുന്നതിലും ചിരിക്കുന്നതിലും എന്താണ് തെറ്റെന്ന് യുആർ പ്രദീപ്‌ ചോദിച്ചു. എതിർസ്ഥാനാർത്ഥിയെ കണ്ടാൽ ചിരിക്കുന്നതും മിണ്ടുന്നതും സ്വാഭാവികം. ചിരിക്കുന്നതും കൈ കൊടുക്കുന്നതും മനുഷ്യത്വപരമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രദീപ് നിലപാട് ജനം വിലയിരുത്തട്ടെയെന്നും കൂട്ടിച്ചേർത്തു.

 

 

 

പാലക്കാട് ബിജെപി വൻതോതിൽ പണമൊഴുക്കുന്നുണ്ടെന്ന് തെളിയിക്കാൻ പി സരിനെ വെല്ലുവിളിക്കുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സരിൻ തെളിവ് പുറത്തുവിടണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു. സരിൻ പ്രതിരോധിക്കേണ്ടത് യുഡിഎഫിനെയാണെന്നും സരിൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്പോൺസർഡ് സ്ഥാനാർഥിയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു.

 

 

 

കാസർകോട് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്‍റെ മൊഴി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആകെ കേരളത്തിൽ എത്തിയത് 41 കോടി രൂപയാണെന്നും, കര്‍ണാടകത്തില്‍ നിന്ന് നേരിട്ടെത്തിച്ചത് 14 കോടിയോളം രൂപയാണെന്നും , 8 കോടി കവർച്ച ചെയ്യപ്പെട്ടുവെന്നും. മൂന്നരക്കോടി കൊടകരയില്‍ കവര്‍ന്നെന്നും നാലരക്കോടി സേലത്ത് കവര്‍ന്നെന്നും ധർമരാജന്‍റെ മൊഴിയിൽ പറയുന്നു.

 

 

 

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയിൽ വലിയ കലാപമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേസ് അന്വേഷിക്കാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും കേന്ദ്ര ഏജൻസികളിൽ ഒരു സമ്മർദവും ഉണ്ടായില്ല. കേസിൽ പ്രതിയാകേണ്ടയാൾ പറയുന്നത് ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല, ചാക്കിൻകെട്ടിലെ കറൻസിയാണെന്നും വി.‍ഡി.സതീശൻ പറഞ്ഞു.

 

പാലക്കാട് പ്രചരണത്തിന് പോകില്ലെന്നും, അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍. മാനസികമായി കടുത്ത സമ്മർദ്ദത്തിൽ ആണെന്നും മനുഷ്യന്‍റെ ആത്മാഭിമാനം പരമപ്രധാനമാണ്.ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങൾ തുടർച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ മുട്ടിൽ മരം മുറികേസിലെ പ്രതി ആന്‍റോ അഗസ്റ്റിനാണെന്ന് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷിനെ ഇറക്കാൻ ആന്‍റോ ഗൂഢാലോചന നടത്തിയെന്നും തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്നും ശോഭ വെല്ലുവിളിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ് ആന്‍റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

 

 

കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണത്തിന് പൊലീസ് നിയമോപദേശം തേടും. കവർച്ചാക്കേസിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊണ്ടുവന്ന ഹവാലപ്പണവുമായി ബന്ധപ്പെടുത്തി എങ്ങനെ അന്വേഷിക്കും എന്നതിലാണ് ഡിജിപി ഓഫീസിനോട് അഭിപ്രായം തേടുന്നത്. അന്തിമ റിപ്പോ‍ർട്ട് സമ‍ർപ്പിച്ച കേസിൽ പുതിയ സാഹചര്യം കോടതിയെ ധരിപ്പിച്ച് മാത്രമേ പൊലീസിന് മുന്നോട്ടുപോകാനാകൂ എന്നാണ് വിവരം.

 

 

 

തിരൂർ സതീഷിന്റെ വീട്ടിൽ താൻ ഒരിക്കലും പോയിട്ടില്ല എന്നാണ് ഇന്നലെ ശോഭാ സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ ശോഭയുടെ ഈ വാദം തെറ്റാണെന്ന് തെളിയിക്കാൻ ഫോട്ടോകൾ പുറത്തുവിട്ടിരിക്കുകയാണ് തിരൂർ സതീഷ്. ശോഭയും സതീഷിന്റെ കുടുംബാംഗങ്ങളും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ് സതീഷ് പുറത്തുവിട്ടത്. ഫോട്ടോ തന്റെ വീട്ടിൽ വച്ച് എടുത്തതെന്ന് സതീഷ് പറയുന്നു.

 

 

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ശോഭ സുരേന്ദ്രനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദൻ. താനൊരിക്കലും ഇത് വിശ്വസിക്കില്ലെന്നും, എന്റെ സഹപ്രവർത്തകയെ, പാർട്ടിയുടെ നേതാവിനെ ഒരു കാരണവശാലും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാവരും ഒറ്റക്കെട്ടായി വന്ന് പറഞ്ഞാലും ഒരു തരി പോലും വിശ്വസിക്കില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.

 

 

 

പാലക്കാട് പിരായിരി പഞ്ചായത്തില്‍ കുടുംബസംഗമവുമായി കോണ്‍ഗ്രസ്. എംഎല്‍എ ആയിരുന്ന സമയത്ത് ഷാഫി പറമ്പിൽ മണ്ഡലത്തില്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ വിവരിക്കുന്നതോടൊപ്പം പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.

 

 

പ്രിയദര്‍ശൻ സിനിമ പോലെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങളെന്നും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കാൻ കെ മുരളീധരന് ആഗ്രഹമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഒരാൾ ഏത് ഗ്രൂപ്പിലെന്ന് രാവിലെ എണീറ്റാൽ അറിയാമെന്നും കെ .മുരളീധരൻ പാലക്കാട് പ്രചാരണത്തിന് എത്തുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും പത്മജ പറഞ്ഞു താൻ എപ്പോഴായാലും കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നുവെന്നും വടകരയിൽ ഷാഫി പറമ്പിലിനെ നിര്‍ത്തിയത് കെസി വേണുഗോപാലിന് വേണ്ടിയാണെന്നും പത്മജ കൂട്ടിച്ചേർത്തു.

 

 

 

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്‍റെ നോട്ടീസ്. പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് നിർദ്ദേശിച്ചു . ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്.

 

 

സംസ്ഥാനത്ത് ഹിന്ദുക്കളായ ഐ ഐ എസ് ഉദ്യോഗസ്ഥരെ ചേർത്തുകൊണ്ട് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ തന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ആവർത്തിച്ച് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് . മല്ലു ഹിന്ദു ഓഫീസേഴ്‌സ് മാത്രമല്ല മല്ലു മുസ്ലിം ഓഫീസർസ് എന്ന ഗ്രൂപ്പും തന്നെ അഡ്മിൻ ആക്കിക്കൊണ്ട് ഫോൺ ഹാക്ക് ചെയ്തവർ ഉണ്ടാക്കിയെന്നും ഗോപാലകൃഷ്ണൻ വിശദീകരിച്ചു.

 

 

 

 

പാലക്കാട് ജില്ലയില്‍ മലബാര്‍ ദേവസ്വത്തിന്‍റെ കീഴിലുള്ള ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്‍റെ 21 ഏക്കര്‍ സ്ഥലത്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നു. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

 

 

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ 3 വരെയുള്ള പ്രതികളായ അബ്ബാസ് അലി, ഷംസൂൺ കരിം രാജ, ദാവൂദ് സുലൈമാൻ എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടു. എട്ട് വർഷം ജയിലിൽ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. 2016 ജൂൺ 15നായിരുന്നു സംഭവം.

 

 

 

അറ്റകുറ്റപ്പണി പൂർത്തിയാക്കി കുണ്ടന്നൂർ– തേവര പാലം തുറന്നു. 1.75 കിലോ മീറ്ററിൽ ടാറിങ് നടത്തിയത് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കിയാണ് 20 ദിവസത്തിന് ശേഷം പാലം തുറന്നത്. തിങ്കളാഴ്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു.

 

 

വീടിൻ്റെ ടെറസിൽ തുണി വിരിക്കാൻ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനിൽ ശശിധരൻ്റെ മകൾ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയിൽ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. യുവതി ആശുപത്രിയിൽ ചികിൽസയിലാണ്.

 

 

തൃശൂർ കയ്പമംഗലം പള്ളിനടയിൽ കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് ഭാഗം ചാച്ചാജി റോഡിൽ കുറുപ്പംപുരക്കൽ മാമു ആണ് മരിച്ചത്.

ന്ധുക്കളും നാട്ടുകാരും ചേർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് മുതദ്ദേഹം കണ്ടെത്തിയത്.

 

 

 

സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികക്ക് ദാരുണന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്.

 

 

 

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

 

ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചു. ബസ്സിൽ കുട്ടികൾ ഉൾപ്പെടെ 40 ഓളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഗർവാലിൽ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. എസ് ഡി ആർ എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.

 

 

 

 

ഭാരമേറിയ ചരക്കുകളുമായി ദീർഘദൂരം പറക്കാൻ കഴിയുന്ന സൈനിക വിമാനമായ ഓസ്‌പ്രേ വിമാനങ്ങളെ സർവ്വീസിൽ നിന്ന് തിരിച്ചിറക്കി ജപ്പാൻ. കഴിഞ്ഞ ഞായറാഴ്ച അമേരിക്കയുമൊത്തുള്ള സംയുക്ത അഭ്യാസ പ്രകടനത്തിനിടയിലുണ്ടായ അപകടത്തിന് പിന്നാലെയാണ് വി 22 ഓസ്പ്രേ വിമാനങ്ങളെ സർവ്വീസിൽ നിന്ന് പിൻവലിച്ചത്. ഞായറാഴ്ച മൂന്ന് അമേരിക്കൻ സൈനികർ അടത്തം 16 യാത്രക്കാരുമായ സൈനിക അഭ്യാസത്തിന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

 

 

 

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ ചെളിയെറിഞ്ഞ് രോഷാകുലരായ ജനങ്ങൾ. സ്പാനിഷ് രാജാവ് ഫിലിപ്പ്, രാജ്ഞി ലെറ്റിസിയ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവർക്ക് നേരെയാണ് ജനരോഷമിരമ്പിയത്. വെള്ളപ്പൊക്കത്തെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നും ദുരന്തമുണ്ടായപ്പോൾ അടിയന്തര സേവനങ്ങൾ വൈകിയെന്നുമാണ് പരാതി. വെള്ളപ്പൊക്കത്തിൽ 200ലധികം പേർ മരിച്ചിരുന്നു.

 

 

 

2018 ഒക്ടോബറിൽ കിഴക്കേ ഇന്ത്യയിൽ വ്യാപകമായ നാശം വിതച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റായ തിത്‌ലിയിൽ നിലം പൊത്തിയ രക്ത ചന്ദനമരങ്ങൾ ലേലത്തിന് വയ്ക്കാനൊരുങ്ങി ഒഡിഷ. 771 ടൺ രക്ത ചന്ദനമാണ് ആഗോളതലത്തിലുള്ള ലേലത്തിനായി സജ്ജമായിട്ടുള്ളത്. കഴിഞ്ഞ വർഷം രക്ത ചന്ദന ലേലത്തിലൂടെ 20 കോടി നേടാനായതിന് പിന്നാലെയാണ് 400 കോടി രൂപ ലക്ഷ്യമിട്ടുള്ള ലേലത്തിനായി ഒഡിഷ തയ്യാറെടുക്കുന്നത്.

 

 

 

അനുയോജ്യയായ വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് 60,000 രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ എംഎസ് നഗറിൽ താമസിക്കുന്ന വിജയകുമാർ കെ എസ് എന്നയാളാണ് പരാതി നൽകിയത്. തുടർന്ന് ബെംഗളൂരു ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്.

 

 

 

ഡ്രസ് കോഡിനെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് ഇറാൻ. അടിവസ്ത്രങ്ങളുമായി പൊതുവിടത്ത് പ്രതിഷേധിച്ച വിദ്യാർത്ഥിയെ ഉപാധികളില്ലാതെ വിട്ടയ്ക്കണമെന്നാണ് ആനെസ്റ്റി ഇന്റർ നാഷണൽ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ കർശനമായ വസ്ത്ര ധാരണ നിയമങ്ങൾക്കെതിരായിരുന്നു വിദ്യാർത്ഥിനിയുടെ പ്രതിഷേധം.

 

 

 

 

കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്‌സിൽ കുറിച്ചു.

 

 

 

ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന പ്രഥമ സംസ്ഥാന സ്കൂൾ കായികമേള ഇന്ന് വൈകിട്ട് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും.

 

 

 

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ എക്സ് പോസ്റ്റിലൂടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ചതിനൊപ്പം ആത്മപരിശോധന വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാട്ടിൽ 0-3 ന് പരമ്പര നഷ്ടമാകുക എന്നത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അതുകൊണ്ടു തന്നെ അക്കാര്യത്തില്‍ പരിശോധന വേണമെന്നും സച്ചിൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *