mid day hd 11

 

വേനല്‍ ചൂട് ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീ പടരുന്നു. 309 ഹെക്ടര്‍ വനം കത്തി നശിച്ചു. വനമേഖലയില്‍ തീയിട്ടതിന് വനം വകുപ്പ് 14 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 133 തീപ്പിടുത്തങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കി ജില്ല ഉള്‍പ്പെട്ട ഹൈറേഞ്ച് മേഖലയില്‍ മാത്രം 54 തീപ്പിടുത്തങ്ങളിലായി 84 ഹെക്ടര്‍ വനം കത്തി. പാലക്കാട് ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍ 62 ഹെക്ചറും തെക്കന്‍ മേഖലയില്‍ 51 ഹെക്‌റിലും വനം കത്തിനശിച്ചു.

ബ്രഹ്‌മപുരത്തെ തീയണയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കയിലെ അഗ്നിശമന സേനയുടെ വിദഗ്‌ധോപദേശം തേടി. ന്യൂയോര്‍ക് ഫയര്‍ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയുമായി ഓണ്‍ലൈനിലൂടെ ചര്‍ച്ച നടത്തി. നിലവിലെ തീയണയ്ക്കല്‍ രീതി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന്‍ എന്നിവരുടെ നേതൃത്വത്തിലാണു ചര്‍ച്ച നടത്തിയത്.

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിനു കൊച്ചി കോര്‍പ്പറേഷനും കരാറുകള്‍ ഏറ്റെടുത്ത കമ്പനികളും ഗുരുതര വീഴ്ചകള്‍ വരുത്തിയെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. യോജ്യമായ പ്ലാന്റുതന്നെ ഇവിടെയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതിയില്ലാതെയാണ് ബ്രഹ്‌മപുരം പ്ലാന്റ് പ്രവര്‍ത്തിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും ഇല്ല. പഴയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു മാറ്റുമെന്നു ബയോമൈനിംഗ് കരാറനുസരിച്ച് സോണ്ട ഇന്‍ഫ്രാടെക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കിയ ഒരു സെന്റു സ്ഥലംപോലും കാണാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രഹ്‌മപുരത്ത് ബയോമൈനിംഗ് കരാര്‍ ഏറ്റെടുത്ത സിപിഎം നേതാവിന്റെ ബന്ധു കമ്പനിയായ സോണ്‍ട ഇന്‍ഫ്രാടെക് കമ്പനി തട്ടിപ്പു കമ്പനിയാണെന്നു കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ. മോഹനന്‍. ഈ കമ്പനിയുമായി കരാറുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണ്ണൂര്‍ കോര്‍പറേഷനില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് ബോധ്യമായതിനാലാണ് മാലിന്യ സംസ്‌കരണത്തിന് സോണ്‍ടയുമായുള്ള കരാര്‍ റദ്ദാക്കിയത്. ഭരണസമിതി ഇല്ലാതിരുന്ന അവസരത്തില്‍ ഉദ്യോഗസ്ഥരെ വശത്താക്കി ഒരു പണിയും ചെയ്യാതെ തട്ടിയെടുത്ത 68 ലക്ഷം രൂപ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും മേയര്‍.

ബ്രഹ്‌മപുരത്തെ വിഷപ്പുക ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎ. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ല. പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി പ്രസിഡന്റ് ശ്രീനിവാസ കമ്മത്ത് പറഞ്ഞു.

ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്‌മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ ആരോപണം ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലിയുണ്ടാവില്ലെന്നു ഭീഷണി. കുട്ടനാട്ടിലെ നെല്ലു ചുമക്കുന്ന 172 തൊഴിലാളികളോടാണു ജാഥയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കൈനകരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഭാരവാഹി ആവശ്യപ്പെട്ടത്.

സ്വപ്‌ന സുരേഷ് ആരോപിച്ചതുപോലെ തനിക്കൊപ്പം ബംഗളൂരിലെ ഹോട്ടലില്‍ ഒരു അജ്ഞാതനും ഉണ്ടായിരുന്നില്ലെന്ന് വിജേഷ് പിള്ള. താന്‍ തനിച്ചാണ് സ്വപ്നയെ കണ്ടത്. ഹോട്ടലിലെ സിസിടിവി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഹോട്ടലില്‍ താമസിച്ചതും ഒറ്റക്കാണ്. സ്വപ്നയുടെ നീക്കങ്ങള്‍ക്കു പിന്നില്‍ അജ്ഞാതരുടെ ഇടപെടുലുണ്ട്. ബംഗ്ലൂരു പൊലീസ് നടപടികളുമായി സഹകരിക്കുമെന്നും വിജേഷ് പിള്ള.

‘വൃക്കയും കരളും വില്‍പനക്ക്’ എന്നു ഫോണ്‍ നമ്പര്‍ സഹിതം ബോര്‍ഡ് വീടിനു മുന്നുല്‍ സ്ഥാപിച്ചയാള്‍ക്കു പോലീസിന്റെ താക്കീത്. തിരുവനന്തപുരം മണക്കാട് പുത്തന്‍ റോഡില്‍ വാടകയ്ക്കു താമസിക്കുന്ന സന്തോഷ് കുമാറാണ് വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ആരോഗ്യമില്ലാത്തതിനാല്‍ തൊഴില്‍ ചെയ്യാനാവുന്നില്ല. വരുമാനവും ഇല്ല. കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനുമാണ് വൃക്കയും കരളും വില്‍ക്കാമെന്നു ബോര്‍ഡു വച്ചതെന്ന് സന്തോഷ്. ബോര്‍ഡ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസെത്തി ബോര്‍ഡ് നീക്കാന്‍ നിര്‍ദേശിച്ചത്.

ചെയ്യാത്ത കുറ്റത്തിന് തല്ലിച്ചതച്ച ഡിവൈഎസ്പി മനോജ് ടി നായരടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹരിപ്പാട് സ്വദേശി എസ് അരുണ്‍ നല്‍കിയ പരാതിയിലാണു ഉത്തരവ്. മര്‍ദനമേറ്റ അരുണ്‍ ഒരു മാസത്തോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കേന്ദ്രമന്ത്രി അമിത് ഷാ ഇന്നു വൈകുന്നേരം തൃശൂരില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കും. നഗരത്തില്‍ ഇന്നു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മദ്യത്തിന്റെ വില ക്രമതീതമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ മദ്യപരുടെ ധര്‍ണ. നിലമ്പൂര്‍ ചെട്ടിയങ്ങാടി പഴയ ബസ് സ്റ്റാന്‍ഡിന്റെ സമീപമാണ് ബാനര്‍ വലിച്ചുകെട്ട് മൈക്കില്‍ പ്രസംഗവുമായി പ്രതിഷേധം നടത്തിയത്. മദ്യ നികുതിയിലെ തീവെട്ടികൊള്ള പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ധര്‍ണയില്‍ രണ്ടു പേരേ പങ്കെടുത്തുള്ളൂവെങ്കിലും അനേകായിരങ്ങളുടെ പിന്തുണയുണ്ടെന്ന് ഇവര്‍ ആവകാശപ്പെട്ടു.

ഇടുക്കി ശാന്തന്‍പാറ പഞ്ചായത്തിലെ പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. രാത്രി 10 മണിയോടെ എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പന്‍ ലേബര്‍ ക്യാന്റീന്റെ ചുമര് ഇടിച്ചു തകര്‍ത്തു. ക്യാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ ആനയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

സ്ത്രീധനം ആവശ്യപെട്ട് വരന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തില്‍ ശ്രീകുമാറിന്റെ മകള്‍ ആതിരാ ശ്രീകുമാറാണു (23) ജീവനൊടുക്കിയത്.

ഹിമാചര്‍ പ്രദേശ് സ്വദേശിനിയായ എയര്‍ഹോസ്റ്റസ് ബെംഗളൂരുവില്‍ ഫ്‌ളാറ്റിന്റെ നാലാം നിലയില്‍നിന്നു വീണ് മരിച്ച സംഭവത്തില്‍ കാസര്‍കോട്ടുകാരനായ ആണ്‍സുഹൃത്ത് ആദര്‍ശ് പോലീസിന്റെ കസ്റ്റഡിയില്‍. 28 കാരിയായ അര്‍ച്ചനാ ധിമാനെയാണ് മരിച്ചത്. ആദേശിനെ കാണാനായി ദുബൈയില്‍ നിന്നാണ് യുവതി എത്തിയത്.

രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് 600 കോടി രൂപയുടെ അഴിമതിയുടെ തെളിവുകള്‍ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പണമായി വീട്ടില്‍നിന്ന് പിടിച്ചെടുത്തു. 250 കോടിയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. 350 കോടിയുടെ സ്വത്തിന്റെ വിവരങ്ങള്‍ കിട്ടിയെന്നും ഇഡി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ബിഹാര്‍ ലഖിസാരായ് സ്വദേശി ബിപിന് കുമാര്‍ സിംഗ് ആണ് രാജസ്ഥാന്‍ പൊലീസിന്റെ പിടിയിലായത്.

നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് അന്തരിച്ചു. 90 വയസായിരുന്നു.

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിച്ചയാള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ലണ്ടന്‍ -മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിച്ച അമേരിക്കന്‍ പൗരത്വമുള്ള രമാകാന്ത് (37) എന്നയാള്‍ക്കെതിരെയാണു സഹര്‍ പോലീസ് കേസെടുത്തത്.

മുംബൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ഇരുമ്പു പൈപ്പ് വീണ് റോഡിലൂടെ നടന്നു പോകുകയായിരുന്ന അമ്മയും മകളും മരിച്ചു. ഷമ ഷെയ്ഖ് (29) മകള്‍ ആയത് (8) എന്നിവരാണ് മരിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി പ്രജ്ഞസിംഗ് താക്കൂര്‍ എംപി. വിദേശിയുടെ മകന് രാജ്യസ്‌നേഹം ഉണ്ടാകില്ലെന്ന ചാണക്യ വചനം സത്യമായെന്നും പ്രജ്ഞ വിമര്‍ശിച്ചു.

ഇന്തോനേഷ്യയിലെ സജീവ അഗ്‌നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ചു. ഏഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെല്ലാം അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം മൂടി. ഇന്തോനേഷ്യയിലെ യോഗ്യകാര്‍ത്ത മേഖലയിലാണ് മെറാപി അഗ്‌നിപര്‍വ്വതം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *