◾https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം. ആലപ്പുഴയില്‍ തട്ടുകട തകര്‍ന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികില്‍ നില്‍ക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു. ആലപ്പുഴ കൈനകരിയില്‍ വെള്ളത്തില്‍ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ മരിച്ചു. കൈനകരി കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടില്‍ ഓമനക്കുട്ടന്‍ (55) ആണ് മരിച്ചത്. കൈനകരി കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ മഴകോട്ട് ധരിച്ചു നടന്നു പോകുമ്പോള്‍ ശക്തമായ കാറ്റില്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് അഗ്‌നി രക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണു. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മൂന്നു മരങ്ങള്‍ കടപുഴകി വീണു. വീടിന്റെ മേല്‍ക്കൂര റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. റെയില്‍വേ ട്രാക്കിന്റെ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ കാറ്റില്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. കൊച്ചി ആലുവ അമ്പാട്ടുകാവിലാണ് റെയില്‍വേ ട്രാക്കിലേക്ക് മരം വീണത്. ഇരു ഭാഗത്തേക്കുമുള്ള ട്രാക്കുകളിലും മരം വീണത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. നിരവധി ട്രെയിനുകള്‍ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്.
◾https://dailynewslive.in/ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
◾https://dailynewslive.in/ മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയില്‍ വ്യാപക നാശം. പടിഞ്ഞാറെ ചാലക്കുടി മേഖലയിലാണ് മിന്നല്‍ ചുഴലി വീശിയത്. നിമിഷങ്ങള്‍ മാത്രമാണ് കാറ്റടിച്ചത്. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തിലും ഈ പ്രദേശത്ത് മിന്നല്‍ ചുഴലി അനുഭവപ്പെട്ടിരുന്നു. കവുങ്ങ്, തെങ്ങ്, ജാതി, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ വ്യാപകമായി നശിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം നിലച്ചു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസി നല്‍കിയ പേര് അംഗീകരിച്ച് എഐസിസി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പിവി അന്‍വറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഹൈക്കമാന്‍ഡിന് നല്‍കിയത്.
◾https://dailynewslive.in/ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പിവി അന്‍വര്‍. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അന്‍വര്‍ പരസ്യമായി തുറന്നടിച്ചു.
◾
◾https://dailynewslive.in/ കരുവന്നൂര്‍ കേസിലെ ഇഡി കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് എ.സി മൊയ്തീന്‍. മാധ്യമങ്ങളില്‍ നിന്നാണ് കുറ്റപത്രത്തില്‍ പേരുണ്ടെന്ന വിവരമറഞ്ഞത്. ഭരണകക്ഷിക്ക് വേണ്ടി നിലകൊള്ളുന്ന അന്വേഷണ ഏജന്‍സിയാണ് ഇ.ഡിയെന്നും എങ്ങനെയാണ് ഇ.ഡി കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യം കണ്ടതാണെന്നും പ്രത്യേകിച്ച് കേരളത്തില്‍, ഇഡിയുടെ രീതി എല്ലാവര്‍ക്കും വ്യക്തമാണെന്നും എസി മൊയ്തീന്‍ ആരോപിച്ചു.
◾https://dailynewslive.in/ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിയെയും നേതാക്കളെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
◾https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച് കെ രാധാകൃഷ്ണന്‍ എംപി. സിപിഎമ്മിനെ തകര്‍ക്കാനുള്ള ലക്ഷ്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.ഇഡി പ്രതി ചേര്‍ത്തതില്‍ യാതൊരു വേവലാതിയും ഇല്ലെന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയപരമായ നിലപാട് ഇതിന് പിന്നിലുണ്ടെന്നും പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും സഹായവുമായി ഒരാള്‍ സമീപിക്കുമ്പോള്‍ സഹായിക്കുക എന്നുള്ളത് പൊതുപ്രവര്‍ത്തനമാണെന്നും സ്വന്തമായി നേട്ടമുണ്ടാക്കാനുള്ള ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പുതിയ പൊലീസ് മേധാവിക്കായി സംസ്ഥാനം 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. നിതിന്‍ അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എംആര്‍ അജിത്കുമാര്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൈമാറിയ പേരുകളില്‍ നിന്നും 3 പേരെ കേന്ദ്രം തെരഞ്ഞെടുത്ത് കേരളത്തെ അറിയിക്കും. അതില്‍ ഒരാളെ മന്ത്രിസഭയോഗം പുതിയ പൊലിസ് മേധാവിയായി നിയമിക്കും.
◾https://dailynewslive.in/ വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിന് പൊലീസിന്റെ ശക്തമായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സെക്കന്ററി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണെന്നും ഇവരില്‍ ഒന്‍പത് പേരെ പിരിച്ചുവിടുകയും ഒരാള്‍ക്ക് നിര്‍ബ്ധിത പെന്‍ഷന്‍ നല്‍കിയെന്നും 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബാക്കി കേസുകളില്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയിനറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ അടിയുന്നു. ശക്തികുളങ്ങര, ചെറിയഴീക്കല്‍, നീണ്ടകര തുടങ്ങിയ കൊല്ലത്തെ തീരങ്ങളിലായി ഇതുവരെ 27 കണ്ടെയ്നറുകള്‍ അടിഞ്ഞു. ഇതില്‍ 4 എണ്ണത്തില്‍ അപകടകരമല്ലാത്ത വസ്തുക്കള്‍ കണ്ടെത്തി. കപ്പല്‍ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
◾https://dailynewslive.in/ കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. തീരപ്രദേശത്ത് ഉള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കപ്പലില്‍ 643 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ 73 എണ്ണം കാലി കണ്ടെയ്നറുകള്‍ ആണ്. 13 എണ്ണത്തില്‍ ചില അപകടകരമായ വസ്തുക്കള്‍ ആണ്. കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാന്‍ പൊടി തളിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
◾https://dailynewslive.in/ തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് സുരേഷ് കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ പൊലീസിനെതിരെ യുവതിയുടെ കുടുംബം ആരോപണം ഉയര്‍ത്തിയതിനിടെയാണ് പ്രതി കൊച്ചിയില്‍ കീഴടങ്ങിയത്. ഇന്നലെ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞശേഷമാണ് സുകാന്തിന്റെ നാടകീയ കീഴടങ്ങല്‍.
◾https://dailynewslive.in/ നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. നടന്‍ തന്നെ മര്‍ദിച്ചെന്ന് മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തി മര്‍ദിച്ചു എന്നാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
◾https://dailynewslive.in/ പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ പാലത്തിന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ഭാഗത്തേക്കു വരുന്ന സന ബസ്സും മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോകുന്ന ബ്രൈറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
◾https://dailynewslive.in/ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ദന്ത ഡോക്ടര്‍ കീഴടങ്ങി. അനുഷ്‌ക തിവാരി എന്ന ഡോക്ടറാണ് കീഴടങ്ങിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എംപയര്‍ എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്. ഈ ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയര്‍മാരുടെ മരണത്തെ കുറിച്ചാണ് പരാതി.
◾https://dailynewslive.in/ പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. ഇയാള്‍ ചാരവൃത്തിയില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നും 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി പങ്കുവെച്ചിരുന്നുവെന്നും എന്‍ഐഎ പറയുന്നു.
◾https://dailynewslive.in/ കുടിയേറ്റം സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ഇന്ത്യക്കാര്‍ അയയ്ക്കുന്ന ഇമെയിലുകള്‍ താന്‍ സ്പാം ആയാണ് കാണുന്നതെന്നും ഒന്നു പോലും തുറന്നു നോക്കാറില്ലെന്നും ന്യൂസിലന്‍ഡിലെ കുടിയേറ്റ വകുപ്പ് മന്ത്രി എറിക സ്റ്റാന്‍ഫോര്‍ഡ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിനു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. അതേസമയം മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ വംശജയായ എംപി പ്രിയങ്ക രാധാകൃഷ്ണന്‍ രംഗത്തെത്തി. ഇന്ത്യക്കാരെക്കുറിച്ച് എറിക സ്റ്റാന്‍ഫോര്‍ഡ് നെഗറ്റീവ് വാര്‍പ്പുമാതൃകകള്‍ മുന്നോട്ടുവയ്ക്കുകയാണെന്ന് പ്രിയങ്ക രാധാകൃഷ്ണന്‍ എംപി പ്രതികരിച്ചു.അശ്രദ്ധമായ, മുന്‍വിധിയോടെയുള്ള പ്രതികരണമാണ് മന്ത്രി നടത്തിയത്. ഒരു പ്രദേശത്തു നിന്നുള്ള ആളുകളെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എംപി പറഞ്ഞു.
◾https://dailynewslive.in/ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെയിലും അടുത്ത സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍. ജൂണ്‍ രണ്ടിന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഈ വര്‍ധനവ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ ഏല്‍പ്പിച്ച സൈനിക തിരിച്ചടികളില്‍ നിന്ന് പാകിസ്ഥാന്‍ കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിരോധ ബജറ്റില്‍ വര്‍ധന കൊണ്ട് വരുന്നത്.
◾https://dailynewslive.in/ ഉദ്ഘാടന ചടങ്ങിനിടെ പുത്തന്‍ യുദ്ധക്കപ്പല്‍ കടലില്‍ മുങ്ങിയ സംഭവത്തില്‍ ഉത്തര കൊറിയയില്‍ നാല് പേര്‍ അറസ്റ്റില്‍. വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റി ഹ്യോംഗ് സന്‍ ആണ് അറസ്റ്റിലായ നാലമാത്തെ ആള്‍. കഴിഞ്ഞ ആഴ്ച രാജ്യത്തിന് തന്നെ വലിയ രീതിയില്‍ അപമാനമുണ്ടാക്കിയ ക്രിമിനല്‍ കുറ്റത്തിന് റി ഹ്യോംഗ് സന്‍ വലിയ രീതിയില്‍ ഉത്തരവാദിയാണെന്നാണ് ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമ ഏജന്‍സി കെസിഎന്‍എ വ്യക്തമാക്കിയത്.
◾https://dailynewslive.in/ ഐപിഎല്ലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 73 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിന്റേയും 62 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടേയും മികവില്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ 19 പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പഞ്ചാബ് പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നും ക്വാളിഫയറും ഉറപ്പാക്കിയപ്പോള്‍ അവസാന ലീഗ് മത്സരത്തില്‍ തോറ്റ മുംബൈ 16 പോയന്റിലൊതുങ്ങി നാലാം സ്ഥാനക്കാരായി. ഇതോടെ മുംബൈക്ക് എലിമിനേറ്റര്‍ കടമ്പ കടന്നാലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാനാവു.
◾https://dailynewslive.in/ പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക്. വില്‍പ്പനയ്ക്കായി വിപണിയില്‍ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ ഇന്നലെ നാലു മണിക്കുള്ളില്‍ 42 ,17, 380 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. 300 രൂപ വില്‍പ്പന വിലയുള്ള വിഷു ബമ്പര്‍ ടിക്കറ്റുകള്‍ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയില്‍ എത്തിയത്. ടിക്കറ്റ് വില്‍പ്പനയില്‍ ഇത്തവണയും പാലക്കാട് ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത്. 9, 21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം ജില്ല 5, 22, 050 ടിക്കറ്റുകളും തൃശൂര്‍ 4, 92, 200 ടിക്കറ്റുകളും വിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കും.
◾https://dailynewslive.in/ അഞ്ച് വര്‍ഷത്തിനകം ജോലികള്‍ എഐ ഇല്ലാതാക്കുമെന്നും ഇപ്പോഴേ തയ്യാറെടുക്കൂവെന്നും യുവാക്കള്‍ക്ക് സന്ദേശം നല്‍കി ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് സിഇഒ ഡെമിസ് ഹസാബിസ്. ‘ഹാര്‍ഡ് ഫോര്‍ക്ക്’ എന്ന ജനപ്രിയ ടെക് പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെ കൗമാരക്കാരോട് കൃത്രിമബുദ്ധി പഠനത്തില്‍ മുഴുകാനാണ് ഹസാബിസ് നിര്‍ദേശിച്ചിരിക്കുന്നത്. എഐ ഇപ്പോഴത്തെ കൗമാരക്കാരുടെ കാലത്തെ നിര്‍വചിക്കുന്ന സാങ്കേതിക ശക്തിയാണ്, ഇപ്പോള്‍ തന്നെ തയ്യാറെടുക്കൂ, അല്ലെങ്കില്‍ പിന്നിലായിപ്പോകും എന്നും കൗമാരക്കാരോട് ഡെമിസ് ഹസാബിസ് നിര്‍ദേശിച്ചു. ഗൂഗിളിന്റെ ഏറ്റവും നൂതനമായ എഐ സാങ്കേതികവിദ്യകളായ ജെമിനി ചാറ്റ്ബോട്ട്, ഭാവിയിലെ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ലാബിനെ നയിക്കുന്നത് ഡെമിസ് ഹസാബിസാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ മനുഷ്യരെപ്പോലെ ചിന്തിക്കുന്ന എഐ സംവിധാനങ്ങള്‍ നമുക്ക് കാണാന്‍ കഴിയുമെന്ന് ഹസാബിസ് വിശ്വസിക്കുന്നു.
◾https://dailynewslive.in/ മലയാളത്തിലെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലര്‍ ചിത്രം ‘തുടരും’ മെയ് 30 മുതല്‍ ജിയോഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ ആര്‍ സുനില്‍ രചിച്ച ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുണ്‍ മൂര്‍ത്തി ആണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും. മോഹന്‍ലാല്‍, ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലര്‍ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.
◾https://dailynewslive.in/ ‘കാലത്തിന്റെ മേഘപ്പുരകളിലേക്ക് പിന്‍വാങ്ങിയെങ്കിലും ചങ്കിലെ അവസാനതുള്ളി ചോരയും ഊര്‍ന്നുപോകുംവരെ മാറ്റത്തിന് മാത്രം വിജയമോതിക്കൊടുത്ത രക്തസാക്ഷികള്‍… അന്യായം കണ്ടാല്‍ ചോര തിളയ്ക്കുമെങ്കില്‍ നിങ്ങളെ ഞാന്‍ സഖാവേ എന്ന് വിളിച്ചോട്ടെ എന്ന് പറഞ്ഞ ചെഗുവേരയുടെ പിന്‍ഗാമികള്‍… ജാതിക്കും മതത്തിനുമപ്പുറം മനുഷ്യസ്നേഹമാണ് വലുതെന്ന് പറയാന്‍ പഠിപ്പിച്ച ചെങ്കൊടിക്ക് താഴെ പൂത്ത വാകമരങ്ങളുടെ തണലില്‍ ചുവന്ന പൂക്കള്‍ പട്ടുമെത്ത വിരിച്ച അസ്ഥിത്തറയില്‍ ചെവിയോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാം, ചവിട്ടിനിന്ന മണ്ണ് നഷ്ടപ്പെടാതിരിക്കാന്‍ നീലകണ്ഠനും ഭാര്‍ഗ്ഗവിയും മുഴക്കിയ വര്‍ഗ്ഗസമരത്തിന്റെ ഉറച്ച മുദ്രാവാക്യം. ഈങ്ക്വിലാബ് സിന്ദാബാദ്… കാരണം അവര്‍ അന്നും ഇന്നും എപ്പോഴും പരസ്പരം അഭിസംബോധന ചെയ്തിരുന്നത്?’സഖാവേ’ എന്നാണ്.’ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ ബാക്കിപത്രം. കേരളത്തിന്റെ ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ടുപോയ ധീരസഖാക്കളുടെ ആത്മസമര്‍പ്പണത്തിലൂടെ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന നോവല്‍ : അടിയളപ്പന്‍, ജി. രാജേഷ്, ഗ്രീന്‍ ബുക്സ്, വില: 390 രൂപ
◾https://dailynewslive.in/ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് നടപ്പിലാക്കുന്ന ‘തിങ്കള്‍’ പദ്ധതിയിലൂടെ കേരളത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം ആര്‍ത്തവ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യും. ആര്‍ത്തവ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച് എല്‍ എല്‍ ‘തിങ്കള്‍’ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാകുന്നതെന്ന് എച്ച് എല്‍ എല്‍അധികൃതര്‍ അറിയിച്ചു. എച്ച് എല്‍ എല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 8 ലക്ഷം ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മൂന്നു ലക്ഷം ആര്‍ത്തവ കപ്പുകള്‍ കൂടി വിതരണം ചെയ്യുന്നതോടെ ‘തിങ്കള്‍’ പദ്ധതി വഴി കേരളത്തില്‍ വിതരണം ചെയ്യുന്ന ആകെ ആര്‍ത്തവ കപ്പുകളുടെ എണ്ണം 11 ലക്ഷമായി ഉയരും. എച്ച് എല്‍ എല്‍ ആര്‍ത്തവ കപ്പ് പുനഃരുപയോഗിക്കാവുന്നതും രാജ്യാന്തര ഗുണമേന്മ മാനദണ്ഡമായ എഫ് ഡി എ അംഗീകൃത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചതുമാണ്. കുറഞ്ഞത് 5 വര്‍ഷം വരെ ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കാനാകും. സാനിറ്ററി നാപ്കിനുകള്‍ക്കും ഡിസ്‌പോസിബിള്‍ ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങള്‍ക്കും സുരക്ഷിതമായ ബദലായി ആര്‍ത്തവ കപ്പുകളെ കണക്കാക്കപ്പെടുന്നു. ഉപയോഗിച്ചതിനു ശേഷം തിളപ്പിച്ച വെള്ളത്തില്‍ ആര്‍ത്തവ കപ്പുകള്‍ അണുവിമുക്തമാക്കാന്‍ സാധിക്കും. തിങ്കള്‍ എന്ന ബ്രാഡിനു പുറമേ, എച്ച് എല്‍ എല്‍ വെല്‍വെറ്റ്’ എന്ന ബ്രാന്‍ഡിലും കൂള്‍ കപ്പ്’ എന്ന ബ്രാന്‍ഡിലും ആര്‍ത്തവ കപ്പുകള്‍ വിതരണം ചെയ്തു വരുന്നുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു കുളക്കോഴി ആഹാരം തേടി നടക്കുമ്പോള്‍ അവിചാരിതമായി ഒരു ധാന്യപ്പുരയുടെ മുന്‍പില്‍ ചെന്നുപെട്ടു. അതിന് വളരെ സന്തോഷം തോന്നി. ധാരാളം ഭക്ഷണ സാധനങ്ങള്‍ ഈ ധാന്യപ്പുരയിലുണ്ട്. ഇനി ആരെയും പേടിക്കാതെ തെല്ലും അധ്വാനിക്കാതെ ധാരാളം ഭക്ഷണം കഴിക്കാമല്ലോ. കുളക്കോഴി അവിടെ താമസമാക്കി. ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ അത് ആകെ തടിച്ചു കൊഴുത്തു. ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ചു വിശ്രമിച്ചുകൊണ്ടിരുന്ന കുളക്കോഴി വെറുതെ ആകാശത്തേക്കൊന്ന് നോക്കിയപ്പോള്‍ തന്റെ കൂട്ടുകാരൊക്കെ അനായാസം ആകാശത്തുകൂടെ പറന്നു നടക്കുന്നത് കണ്ടു. അപ്പോള്‍ അതിന് വല്ലാത്ത വിഷമം തോന്നി. തനിക്കും പറക്കാമല്ലോ എന്ന് ചിന്തിച്ചു തന്റെ ചിറകടിച്ച് അവരോടൊപ്പം എത്താന്‍ ശ്രമിച്ചുനോക്കി. പക്ഷേ ശരീരത്തിന്റെ ഭാരം അമിതമായതുകൊണ്ടുതന്നെ ചിറകടിക്കാനല്ലാതെ പറക്കാന്‍ കുളക്കോഴിക്ക് സാധിച്ചില്ല. അത് വീണ്ടും വീണ്ടും ചിറകടിച്ച് ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ തറയില്‍നിന്നും അല്പം പോലും ഉയരുവാന്‍ അതിന് സാധിച്ചില്ല. തുടര്‍ച്ചയായിട്ടുള്ള ഈ ചിറകടി ശബ്ദം കേട്ട് ഒരു നായ ഓടിവന്നു. തന്റെ നേര്‍ക്ക് പാഞ്ഞടുക്കുന്ന നായയെ കണ്ട മാത്രയില്‍ തന്നെ തന്റെ മരണം മുന്നില്‍ കണ്ട് കുളക്കോഴി നടുങ്ങി. അവിചാരിതമായോ അനര്‍ഹമായോ നമുക്ക് ലഭിക്കുന്ന സുഖഭോഗങ്ങള്‍ പലപ്പോഴും നമ്മെത്തന്നെ ഇല്ലാതാക്കും. എത്രയധികം സുഖ സൗകര്യങ്ങള്‍ നമുക്കുണ്ടെങ്കിലും അമിതാസക്തി ആപത്ത് ക്ഷണിച്ചുവരുത്തുക തന്നെ ചെയ്യും. -ശുഭദിനം.