jpg 20230106 204118 0000

ശുചിത്വ കേരളത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ സേനയാണ് ഹരിത കർമ സേനയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പിറവം നഗരസഭ കാര്യാലയത്തിന്റെ പുതുതായി നിർമിച്ച അനക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഹരിത കർമസേനയെ നിയോഗിച്ചതും യൂസർ ഫീസ് വാങ്ങുന്നതും സർക്കാർ നിർദ്ദേശപ്രകാരമാണ്. ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഉടൻ തന്നെ ഇത് നിയമമാക്കും. ഏതോ വിവരാവകാശം ലഭിച്ചു എന്ന പേരിൽ ഹരിത കർമസേനക്കെതിരായി വ്യാജ പ്രചാരണം നടത്തുന്നത് ഗുരുതരമായ സാമൂഹ്യ വിരുദ്ധ പ്രവർത്തനമായാണ് സർക്കാർ കാണുന്നത്. ഇതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങൾക്കെല്ലാം ചേർത്ത് ഹരിത ട്രിബ്യൂണൽ 28,800 കോടി രൂപ പിഴ വിധിച്ചപ്പോൾ കേരളത്തിന് ഒരു ചില്ലിക്കാശ് പോലും പിഴ അടക്കേണ്ടി വന്നിരുന്നില്ല. ഇതിന് പ്രധാന കാരണം ഹരിത കർമ സേനയുടെ പങ്കാണ്. ഇന്ത്യയിലെ നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി നിലവിൽ വന്നത് ഇവിടെയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വരുമാനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. വരുമാനം വർദ്ധിച്ചാൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങും. ഇതിനായി പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ളവയിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *