Untitled design 20250219 182559 0000

ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരനാണ്…..!!!!

 

ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ)ഒരാളാണ് ഹനുമാൻ. ശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു.

ഹനുമാൻ സ്വാമിയുടെ ജന്മ നക്ഷത്രം മൂലം ആണ്. സർവ ദുരിതങ്ങൾക്കും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഹനുമദ് ഉപാസന ഉത്തമമാണ് എന്നാണ് ഹൈന്ദവ വിശ്വാസം.രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.

 

ഒരിക്കൽ ഉമാമഹേശ്വരന്മാർ വാനരരൂപികളായി വനത്തിൽ പ്രവേശിച്ചു. അവർ ആനന്ദത്തോടെ വൃക്ഷശിഖരങ്ങൾ ചാടിക്കടന്നും പഴുത്ത കായ്കനികൾ ഭക്ഷിച്ചും ക്രീഡിച്ചും നാളുകൾ ചെലവഴിച്ചു. കുറേനാളുകൾക്കുശേഷം വാനരരൂപിയായ പാർവതിദേവി ഗർഭിണിയായി.എന്നാൽ താൻ ഗർഭവതിയാണെന്ന വിവരം ഭഗവതിയെ സന്തോഷിപ്പിച്ചില്ല. വാനരാവസ്ഥയിൽ ഗർഭം ധരിച്ചതിനാൽ തന്റെ ശിശു വാനരൻ ആയിരിക്കുമെന്നതിനാലാണ് പാർവതിയ്ക്ക് സന്തോഷം തോന്നാത്തത്.

 

ദേവിയുടെ അപ്രസന്നഭാവത്തിൽ നിന്നും ശിവൻ കാര്യങ്ങൾ ഗ്രഹിച്ചു. ഭഗവാൻ തന്റെ യോഗശക്തിയാൽ പാർവ്വതിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു. അനന്തരം ഭഗവാൻ വായു ദേവനോട് കല്പിച്ചു. എന്റെയും ഗൗരിയുടെയും വീര്യമാണ് ഈ ഗർഭസ്ഥശിശു. ഇവന്റെ മാതൃപദം അലങ്കരിക്കാൻ ദേവി താല്പര്യപ്പെടുന്നില്ല. ഇവനെ സംരക്ഷിക്കുവാൻ ഞാനങ്ങയോട് ആവശ്യപ്പെടുന്നു.‘ദേവാദിദേവനായ ശ്രീപരമേശ്വരന്റെയും ആദിപരാശക്തിയായ ദേവി ഉമയുടെയും ചൈതന്യമായ ശിശുവിനെ സംരക്ഷിക്കുവാൻ കഴിയുന്നതിൽപ്പരം മറ്റെന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്? ആനന്ദത്താൽ മതി മറന്ന വായുദേവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ശിവനിൽ നിന്നും ഗർഭസ്ഥ ശിശുവിനെ ഏറ്റുവാങ്ങി.

 

വായുദേവൻ ആ ഗർഭസ്ഥ ശിശുവിനെ മാറോട് ചേർത്ത് പിടിച്ചുകൊണ്ട് ത്രിലോകങ്ങളിലും സഞ്ചരിച്ചു. അപ്പോൾ വായുഭഗവാന് ഒരു സംശയം തോന്നി. ഈ ഗർഭസ്ഥശിശു ആരിലൂടെ ജനിക്കും?അക്കാലത്ത് കേസരി എന്ന വാനര രാജന്റെ പത്‌നിയായ അഞ്ജന പുത്രലാഭാർത്ഥം ശിവനെ തപസ്സുചെയ്യുന്ന വിവരം വായു ഭഗവാൻ അറിഞ്ഞു. അദ്ദേഹം അഞ്ജനയ്ക്കു മുന്നിൽ പ്രത്യക്ഷനായി പറഞ്ഞു. പുത്രലാഭാർത്ഥം നീ അനുഷ്ഠിക്കുന്ന തപസ്സ് മതിയാക്കൂ. ഊഷരമായ നിന്റെ ഗർഭപാത്രത്തിനുള്ളിൽ ഞാനിതാ ശിവശക്തി ചൈതന്യമുള്ള ഒരു ശിശുവിനെ നിക്ഷേപിക്കുന്നു. അവന് വേണ്ടുന്ന പരിചര്യ ചെയ്ത് അവനെ ശുശ്രൂഷിച്ച് നീ വാഴുക.

 

അഞ്ജന ആനന്ദസമുദ്രത്തിലാറാടി. അവൾ ഇരുകൈകളും കൂപ്പി വായുദേവന് സ്തുതി പറഞ്ഞുകൊണ്ട് ആ ഗർഭം ഏറ്റുവാങ്ങി.ദിനങ്ങൾ കടന്നുപോയി. അഞ്ജന സൂര്യതേജസ്സ്വിയും, ബലവാനുമായ ഒരു പുത്രന് ജന്മം നൽകി. അവന്റെ ജന്മത്തിൽ പ്രപഞ്ചവാസികളെല്ലാം ആഹ്ലാദിച്ചു. വാനരരൂപിയായ ആ ശിശുവിന്റെ തേജസ്സ് ആരുടേയും മനം മയക്കുന്നതായിരുന്നു. അഞ്ജനേയനായ ആ ശിശുവാണ് പിൽക്കാലത്ത് ഹനുമാൻ എന്ന പേരിൽ പുരണാപ്രസിദ്ധനായി തീർന്നത്.

 

രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു.

ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ്‌ ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.

 

സൂര്യനെ ചുവന്ന പഴം ആണെന്നു വിചാരിച്ച് ഹനുമാൻ കഴിക്കാനായി ആകാശത്തേക്ക് കുതിച്ചെന്നും അപ്പോൾ ഇന്ദ്രൻ വജ്രായുധം ഹനുമാന്റെ മേൽ പ്രയോഗിച്ചതായി ഐതിഹ്യം ഉണ്ട്…. അപ്പോൾ ഹനുവിൽ (താടിയിൽ) മുറിവേറ്റതു കൊണ്ട് ഹനുമാൻ എന്നറിയപ്പെട്ടു. ആഞ്ജനേയൻ (അഞ്ജനയുടെ പുത്രൻ), മാരുതി തുടങ്ങിയ പേരുകളിലും ഹനുമാൻ അറിയപ്പെടുന്നു.

അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരവീരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *