7 5

കോവിഡ് കാലത്ത് ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ച ആന്റി വൈറല്‍ മരുന്നാണ് മോള്‍നുപിറവിര്‍. വൈറസ് ശരീരത്തിനുള്ളില്‍ പെരുകുന്നത് തടയാന്‍ പ്രതിരോധ സംവിധാനത്തെ സഹായിച്ച മോള്‍നുപിറവിര്‍ കോവിഡ് തീവ്രമാകാതിരിക്കാനും മരണസാധ്യത കുറയ്ക്കാനും സഹായിച്ചിരുന്നു. എന്നാല്‍ മോള്‍നുപിറവിര്‍ സാര്‍സ് കോവ്-2 വൈറസില്‍ ചില ജനിതക വ്യതിയാനങ്ങള്‍ക്കും കാരണമായതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. യുകെയിലെ ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കേംബ്രിജ് സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. വൈറസിന്റെ ജനിതക വിവരങ്ങളില്‍ വ്യതിയാനങ്ങള്‍ വരുത്തി അതിനെ നശിപ്പിക്കുക വഴി ശരീരത്തിലെ വൈറല്‍ ലോഡ് കുറയ്ക്കാന്‍ മോള്‍നുപിറവിറിന് സാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇത്തരത്തില്‍ വ്യതിയാനം സംഭവിച്ച ചില വൈറസുകള്‍ മറ്റുള്ളവരിലേക്ക് പടര്‍ന്ന് സാര്‍സ് കോവ്-2 ന്റെ ജനിതക വൈവിധ്യം വര്‍ധിപ്പിച്ചതായും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആന്റിവൈറല്‍ മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കപ്പെട്ട മുതിര്‍ന്നവരിലാണ് ഈ ജനിതക വ്യതിയാനങ്ങള്‍ കൂടുതല്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. മോള്‍നുപിറവിര്‍ ഉപയോഗം കൂടുതലുള്ള രാജ്യങ്ങളിലും ഈ വ്യതിയാനങ്ങളുടെ നിരക്ക് കൂടുതലായിരുന്നു. 2022ലാണ് മോള്‍നുപിറവിര്‍ മൂലമുള്ള ഈ വ്യതിയാനങ്ങള്‍ കൂടുതലായി സംഭവിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ഈ സമയത്താണ് കോവിഡ് ചികിത്സയ്ക്ക് മോള്‍നുപിറവിര്‍ വ്യാപകമായി ഉപയോഗിച്ചത്. മോള്‍നുപിറവിര്‍ ഉപയോഗിച്ചുള്ള കോവിഡ് ചികിത്സയുടെ ഗുണങ്ങളെയും അപകടസാധ്യതകളെയും സംബന്ധിച്ച വിലയിരുത്തലിന് പുതിയ പഠനം സഹായകമാകുമെന്നും ആന്റിവൈറല്‍ മരുന്നുകള്‍ മൂലം വൈറസിനുണ്ടാകുന്ന ജനിതക വ്യതിയാനങ്ങള്‍ കൂടി പരിഗണിച്ച് വേണം പുതിയ മരുന്നുകള്‍ വികസിപ്പിക്കാനെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *