തിരുവനന്തപുരത്ത് സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പാറശ്ശാല കൂതാളി ഈശ്വര വിലാസം അപ്പർ പ്രൈമറി സ്കൂളിൽ വ്യാജ അറ്റന്റൻസ് ഉണ്ടാക്കി സർക്കാർ ഗ്രാന്റുകളും, ഉച്ചക്കഞ്ഞി, കൊവിഡ് അലവൻസുകളും അനധികൃതമായി നേടിയെടുത്ത സംഭവത്തിലാണ് വിജിലൻസ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടത്. 2020 മുതൽ 2024 വരെയുള്ള അധ്യാന വർഷങ്ങളിൽ സ്കൂളിലെ മാനേജറും ഹെഡ് മിസ്ട്രെസ് ചുമതലയുള്ള അധ്യാപികയും, ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള അധ്യാപകരും ചേർന്ന് ഇല്ലാത്ത വിദ്യാർത്ഥികളുടെ പേരിൽ പണം തട്ടിയെന്നാണ് ആരോപണം. പ്രഥമദൃഷ്ട്യ അഴിമതിനടന്നിട്ടുണ്ട് എന്ന് കണ്ട കോടതി വിജിലൻസ് തിരുവനന്തപുരം യൂണിറ്റുനോട് അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ് നൽകി.