സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനായില്ല ,സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പൂർണമായി നടപ്പാക്കാനായില്ല. ശമ്പള സോഫ്റ്റുവെയറുമായി ഹാജർ ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായില്ല.
ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഇന്ന് മുതൽ നടപ്പാക്കാനായിരുന്നു ശ്രമമെങ്കിലും പൂർണ്ണമായും നടപ്പിലാക്കാൻ ഒരു മാസമമെടുക്കുമെന്നാണ് സൂചന.
2023 ജനുവരി ഒന്നുമുതൽ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. എന്നാൽ ഒന്നും രണ്ടും അവധിയായിരുന്നതിനാൽ ഇന്നു മുതൽ പഞ്ചിംഗ് നടപ്പിലാക്കാനായിരുന്നു ശ്രമം. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീൻ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നില്ല.
ബയോ മെട്രിക് പഞ്ചിംഗ് ഇന്ന് തുടങ്ങാനായത് വിരലിലെണ്ണാവുന്ന ഓഫീസുകളിൽ മാത്രമാണ്.
എറണാകുളം കളക്ടറേറ്റിൽ 16 ഡിവൈസുകളാണ് വേണ്ടിയിരുന്നത്. ഇവയുടെ ഇൻസ്റ്റലേഷൻ പൂർത്തിയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
തൃശൂർ കളക്ടറേറ്റിൽ ഇൻസ്റ്റലേഷൻ ജോലികൾ പൂർത്തിയാവാൻ ചുരുങ്ങിയത് ഒരു മാസമെടുക്കുമെന്നാണ് വിശദീകരണം.
മലപ്പുറം കളക്ട്രേറ്റിൽ പഞ്ചിംഗ് മെഷീൻ ഇനിയും എത്തിച്ചിട്ടില്ല. ഈ മാസം 10 ഓടെ നടപടികൾ പൂർത്തിയാകും എന്നാണ് ഇവിടെ നിന്നുള്ള വിശദീകരണം.
റവന്യൂ വകുപ്പിലെ 200ഓളം ജീവനക്കാർക്ക് ആണ് അദ്യ ഘട്ടത്തിൽ പഞ്ചിംഗ് നിലവിൽ വരിക. വയനാട്ടിലും പഞ്ചിംഗ് നടപ്പായില്ല. മെഷീൻ എത്തിയില്ലെന്നതാണ് ഇവിടെയും പ്രശ്നം. ഒരാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാകും എന്ന് വിശദീകരണം.
മറ്റ് സർക്കാർ ഓഫീസുകളിൽ മാർച്ച് 31ന് മുൻപ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.