ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ വിശദീകരണവുമായി അലൻ വാക്കര്‍ ഷോയുടെ സംഘാടകര്‍. ഷോക്കിടെ ലഹരി കടത്താനും ഉപയോഗിക്കാനുമുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. മഫ്തിയിലും അല്ലാതെയുമായി 200ലധികം പൊലീസുകാര്‍ പരിപാടി നടക്കുന്ന സ്ഥലത്തുണ്ടായിരുന്നു. അലൻ വാക്കര്‍ ഷോയുടെ സഹ സംഘാടകരായ ഇസോണ്‍ പ്രതിനിധി ലിജോ ജോയ് ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിൽ പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ലിജോ പറഞ്ഞു. അലൻ വാക്കറുടെ ആരാധകർ കൂടുതലും കുട്ടികളാണ്. പരിപാടിക്കിടയിൽ നടന്ന ഫോൺ മോഷണത്തെക്കുറിച്ച് മുളവുകാട് പൊലീസ് വിവരങ്ങൾ അന്വേഷിച്ചിട്ടുണ്ട്. അവർ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകുമെന്നും ലിജോ ജോയ് പറഞ്ഞു.