സാമ്പത്തിക തിരിമറി പരാതികളിൽ സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരായ അന്വേഷണം ഇന്ന് തുടങ്ങും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. ശശിക്കെതിരെ പരാതി നൽകിയവരിൽ നിന്ന് കൂടുതൽ തെളിവുകളും രേഖകളും സ്വീകരിക്കും. എന്നാൽ എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമാണ് ഇത്തരം പരാതികളിൽ ഗൗരവമായ സമീപനം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പികെശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിനായി സിപിഎം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടി അറിയാതെ 5 കോടി 49 ലക്ഷം രൂപ സമാഹരിച്ചു എന്നാണ് പ്രധാന പരാതി. 2017 ഡിസംബറിൽ മണ്ണാർക്കാട് നടന്ന സിപിഎം ജില്ലാ സമ്മേളത്തിൽ 17 ലക്ഷം ബാക്കി വന്നു. തുകയിൽ 7 ലക്ഷം റൂറൽ ബാങ്കിലുള്ള ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലിട്ടെന്നും 10 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലും നിക്ഷേപിച്ചതായാണ് ആരോപണo. ഇക്കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്തുക. ശശിയുടെ ഡ്രൈവറുടെ പേരിലും അനധികൃതമായി സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടെന്ന ആരോപണത്തിലും തെളിവുകൾ ശേഖരിക്കും. ഒരു മാസത്തിനകം പുത്തലത്ത് ദിനേശൻ അന്വേഷണ റിപ്പോർട്ട് കൈമാറും.