എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്തുവന്നു. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്.
അതോടൊപ്പം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്സ്മെന്റിന് മൊഴി നൽകി. കൊച്ചിയിലെ ഇഡി ഓഫീസിൽ പത്തു മണിക്കൂർ നീണ്ട മൊഴിയെടുക്കലിനിടെയാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറിൽ നിന്നാണ് ലൈഫ്മിഷൻ അഴിമതിക്കേസിലെ കോഴത്തുകയായ ഒരുകോടി രൂപ പിന്നീട് കണ്ടെടുത്തത്.ലോക്കറിൽ വയ്ക്കാൻ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മിൽ ചർച്ച നടത്തിയിരുന്നെന്നും മൊഴിയിലുണ്ട്. കോഴ ഇടപാടിനെപ്പറ്റി താൻ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നതിനിടെയാണ് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയത്..ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ചൊവ്വാഴ്ച ആണ് ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് . തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു . തുടർന്നാണ് ചാർട്ടേഡ് അക്കൌണ്ടന്‍റിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്.