തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് ഇന്ന് പുലർച്ചെ തകരാർ പരിഹരിച്ച് പുന:സ്ഥാപിച്ചു. പൈപ്പ് വഴി വെള്ളം കടത്തി വിട്ട് തുടങ്ങി. വീട്ടുകളിലേക്ക് വെള്ളം എത്തി.പശ്ചിമ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും പാഴൂർ പമ്പ് ഹൗസിൽ നിന്നുള്ള കൂടുതൽ കുടിവെള്ളം ഇന്ന് മുതൽ ലഭ്യമാകും. രണ്ടാമത്തെ മോട്ടോർ വഴിയുള്ള വെള്ളം പാഴൂരിൽ നിന്ന് നെട്ടൂരിലെ ജലശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിയാൽ ഇടവിട്ടുള്ള ദിവസങ്ങളിൽ എല്ലായിടത്തേക്കും വെള്ളം പമ്പ് ചെയ്യും. പാഴൂരിൽ രണ്ട് മോട്ടോറുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. മൂന്നാമത്തെ മോട്ടോറും പ്രവർത്തനക്ഷമമായാലേ പൂർണതോതിൽ ജലവിതരണം പുനസ്ഥാപിക്കാനാകൂ. ഇതിന് ഒരാഴ്ച കൂടി വേണം. അതുവരെ ടാങ്കറുകളിലൂടെയുള്ള ജലവിതരണം തുടരുമെന്ന് ജില്ലഭരണകൂടം വ്യക്തമാക്കി.
അതോടൊപ്പം ഒന്നരമാസമായി വെള്ളം കിട്ടാനില്ലെന്ന് നെട്ടൂരിലെ ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചു. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും കാര്യമായി ഇടപെട്ടില്ലെന്നും ഹർജിക്കാർ അറിയിച്ചു. വിഷയം മറ്റന്നാൾ പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.കുടിവെള്ളം കിട്ടാത്തത് ഗൗരവമുള്ള വിഷയമാണെന്നും, ജല ക്ഷാമത്തെക്കുറിച്ച് ജനങ്ങൾക്ക് പരാതിയുണ്ടെന്നും ഗൗരവത്തിലെടുക്കേണ്ട വിഷയമാണിതെന്നും കൊച്ചിയിലെ കുടിവെള്ളം മുടങ്ങിയ സംഭവത്തിൽ ഹൈക്കോടതി നിരീക്ഷിച്ചു.