ബിബിസി ഡോക്യുമെന്‍ററിയിലുള്ള എതിർപ്പറിയിക്കുമെന്ന് ഇന്ത്യ. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം
ബ്രിട്ടനെ അറിയിക്കും. ജനാധിപത്യ സർക്കാറിനെയും പാർലമെന്‍റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്നാണ് കേന്ദ്രസർക്കാർ വാദം. ഇതും ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കും. എന്നാൽ ഡോക്യുമെന്‍ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യില്ലെന്നാണ് ബി ബി സി തീരുമാനം.
തെരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെന്ററി ആഗോള തലത്തിൽ തന്നെ മോദി സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നും കേന്ദ്രസർക്കാർ കരുതുന്നു. ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ പ്രമുഖരും ഇതിനോടകം സർക്കാറിനെയും ബിബിസിയെയും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുകെ പാർലമെന്റംഗവും വ്യവസായിയുമായ ലോർഡ് റാമി റേഞ്ചറാണ് ബിബിസി ഡയറക്ടർ ജനറൽ ടിം ഡെയ്വിന് കത്തയച്ചത്. ജി20യുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ബ്രിട്ടനും നിർണായ ചച്ചകൾക്ക് തുടക്കമിടാനിരിക്കെ പുറത്തുവന്ന ഡോക്യുമെന്‍ററി വ്യാപാര ബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. അതേസമയം ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം വരുന്ന ചൊവ്വാഴ്ച യുകെയിൽ സംപ്രേഷണം ചെയ്തേക്കും. അധികാരം നിലനിർത്താൻ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗം എന്നും റിപ്പോർട്ടുകൾ.