മധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പെൻഷൻ പരിഷ്കാര നടപടിയാണ് വ്യാപകമായ രീതിയിലെ അക്രമത്തിന് കാരണമായിട്ടുള്ളത്. അക്രമികൾ കടകൾ കൊള്ളയടിക്കുകയും കെട്ടിടങ്ങൾ തകർക്കുകയും പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് പനാമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടനാപരമായ അവകാശങ്ങൾ അടുത്ത അഞ്ച് ദിവസത്തേക്ക് റദ്ദാക്കിയതായി പനാമ സർക്കാർ വിശദമാക്കി. പൊലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കാനാണ് ഈ നീക്കമെന്നാണ് സർക്കാർ വിശദമാക്കിയിട്ടുള്ളത്. ഒരു മാസം മുൻപാണ് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മേഖലയിലെ വാഴക്കുല കർഷകരുടെ യൂണിയനുകൾ ദേശീയ തലത്തിൽ പെൻഷൻ പരിഷ്കരണത്തിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. സമരമെന്ന നിലയിൽ ആരംഭിച്ച പ്രതിഷേധം നിലവിൽ അക്രമത്തിലേക്ക് എത്തുകയായിരുന്നു.