ഇ ചന്ദ്രശേഖരനും പി.പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാര്‍. 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ആര്‍ രാജേന്ദ്രന്‍, ജി.ആര്‍ അനില്‍, കെ.കെ അഷ്റഫ്, കമല സദാനന്ദന്‍ സി.കെ ശശിധരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.
മുൻ അസി. സെക്രട്ടറി പ്രകാശ് ബാബു ദേശീയ നിർവാഹക സമിതിയിലുള്ളതിനാൽ എക്സിക്യൂട്ടിവിൽനിന്ന് ഒഴിവായി. പ്രകാശ്ബാബുവിന് പുറമെ സി. ദിവാകരൻ, എ.കെ. ചന്ദ്രൻ, സി.എൻ. ചന്ദ്രൻ എന്നിവർ മാറിയതുവഴിയുള്ള നാല് ഒഴിവും ടി. പുരുഷോത്തമൻ, സി.എ. കുര്യൻ എന്നിവർ മരിച്ചതിനെതുടർന്നുള്ള രണ്ട് ഒഴിവുമാണ് എക്സിക്യൂട്ടിവിലുണ്ടായത്. ചൊവ്വാഴ്ച ഉച്ചക്ക് മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്ന് തയാറാക്കിയ പുതിയ എക്സിക്യൂട്ടിവിലേക്കുള്ള പാനൽ സംസ്ഥാന കൗൺസിൽ അംഗീകരിക്കുകയായിരുന്നു.പുതിയ സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ യോഗം ചേര്‍ന്ന് സി.പി. മുരളിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. അദ്ദേഹം എക്‌സിക്യൂട്ടിവിലെ എക്‌സ് ഒഫിഷ്യോ അംഗമാണ്.
എക്‌സിക്യൂട്ടിവ് അംഗങ്ങള്‍: കാനം രാജേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, പി.പി. സുനീര്‍, സത്യന്‍ മൊകേരി, ടി.വി. ബാലന്‍, പി. വസന്തം, വി. ചാമുണ്ണി, സി.എന്‍. ജയദേവന്‍, കെ.പി. രാജേന്ദ്രന്‍, കെ. രാജന്‍, രാജാജി മാത്യു തോമസ്, കമല സദാനന്ദന്‍, കെ.കെ. അഷ്‌റഫ്, സി.കെ. ശശിധരന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, മുല്ലക്കര രത്‌നാകരന്‍, കെ.ആര്‍. ചന്ദ്രമോഹനന്‍, ആര്‍. രാജേന്ദ്രന്‍, ജി.ആര്‍. അനില്‍, എന്‍. രാജന്‍.