രാജ്ഭവനിലെ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്ത് പുറത്തുവന്നതിനെത്തുടർന്ന് ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. രാജ്ഭവനിൽ നിയമനം ലഭിക്കുന്നവർക്ക് ആജീവനാന്തം പെൻഷൻ നൽകുന്നില്ല. ജനങ്ങളുടെ നികുതി പണമെടുത്ത് പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെ കുറിച്ച് ജനങ്ങളോട് മറുപടി പറയണം. താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്ന് സർക്കാർ തീരുമാനിക്കട്ടെ. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവർണർ പറഞ്ഞത്.ഇടത് സർക്കാർ ചെയ്യുന്നത് പെൻഷൻ നൽകാനുള്ള പദ്ധതിയാണ്.പ്രതിപക്ഷ നേതാവിന് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
രാജ്ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നെലയാണ് പുറത്ത് വന്നത്. രാജ് ഭവനില്‍ താൽക്കാലിക വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫോട്ടോ ഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും 2020 ഡിസംബറിൽ മുഖ്യമന്ത്രിക്ക് നൽകി കത്തിൽ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഫോട്ടോ ഗ്രാഫറെ സ്ഥിരപ്പെടുത്തി ഫെബ്രുവരി 17ന് സർക്കാർ ഉത്തരവിറക്കി. ഗവർണറുടെ പ്രത്യേക താത്പര്യപ്രകാരം അയച്ച കത്തിൻെറ അടിസ്ഥാനത്തിലാണ് നിയമനമെന്നും ഉത്തരവിൽ പറയുന്നു.