എഡിജിപി അജിത് കുമാറിനും, പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ആരോപണം തുടര്‍ന്ന് പിവി അൻവര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ നയ പ്രഖ്യാപന വേദിയിലാണ് വിമര്‍ശനം. ഡിഎംകെ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പിവി അൻവര്‍ പ്രസംഗം ആരംഭിച്ചത്. താൻ ചെന്നൈയിൽ പോയതാണ് പുതിയ കോലാഹലമെന്നും ചെന്നൈയിൽ പോയി എന്നത് ശരിയാണെന്നും പിവി അൻവര്‍ പറഞ്ഞു. രാജ്യത്ത് സോഷ്യലിസ്റ്റ് നിലപാടുള്ള പാർട്ടി ഡിഎംകെ. ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി.താൻ പോയത് ആർഎസ്എസ് നേതാക്കളെ കാണാനല്ല. ആർ എസ് എസിനെ തമിഴ്നാട്ടിൽ കയറി ഇരിക്കാൻ ഡിഎംകെ അനുവദിച്ചിട്ടില്ല.ബിജെപിയെ നോട്ടക്ക് പിന്നിൽ ആക്കിയ നേതാവിനെ ആണ് ഞാൻ തെരഞ്ഞുപോയത്.എ ഡി ജി പി തൃശൂരിൽ വന്ന് പൂരം കലക്കാൻ നേരിട്ട് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണെന്നും പിവി അൻവര്‍ ആരോപിച്ചു.