സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്തയും സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസം ഒരു ഗഡുവും അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. മൂന്ന് ശതമാനം ഡിഎയാണ് അനുവദിച്ചത്. ഇതോടെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളത്തോടൊപ്പം ലഭിക്കുന്ന ഡിഎ 12 ശതമാനമായി മാറും. സാമ്പത്തിക പ്രതിസന്ധി കാരണം കുറേ കാലങ്ങളായി ഡിഎ അനുവദിച്ചിരുന്നില്ല. അനുവദിച്ച ഡിഎ, ഡിആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. ഒരു ഗഡു ഡിഎ, ഡിആർ ഈ വർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.