സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം തുടരുന്നു. മഴക്കെടുതിയിൽ ഇന്ന് ഒരു മരണം കൂടിയുണ്ടായി. ആലപ്പുഴയിൽ തട്ടുകട തകർന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികിൽ നിൽക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു.

അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ  ശക്തമാകാൻ സാധ്യത. മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മെയ്  27ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു  മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ  മഴയ്ക്കും 26 മുതൽ 30 വരെ അതിശക്തമായ മഴയ്ക്കും സാധ്യതുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.

 

കോഴിക്കോട് കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു. റെയില്‍വേയുടെ വൈദ്യുതലൈനും പൊട്ടിവീണു. കല്ലായി-ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലാണ് സംഭവം..

 

കോട്ടയം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയില്‍ വ്യാപക നാശം. പടിഞ്ഞാറെ ചാലക്കുടി മേഖലയിലാണ് മിന്നല്‍ ചുഴലി വീശിയത്. നിമിഷങ്ങള്‍ മാത്രമാണ് കാറ്റടിച്ചത്. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തിലും ഈ പ്രദേശത്ത് മിന്നല്‍ ചുഴലി അനുഭവപ്പെട്ടിരുന്നു. കവുങ്ങ്, തെങ്ങ്, ജാതി, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ വ്യാപകമായി നശിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം നിലച്ചു.

 

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി. കെപിസിസി നൽകിയ പേര് അംഗീകരിച്ച് എഐസിസി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാകണമെന്ന പിവി അൻവറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് നൽകിയത്.

യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പിവി അൻവർ. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടൻ ഷൌക്കത്തിനെ നിലമ്പൂരിലെ ജനങ്ങൾക്ക് താൽപര്യമില്ലെന്നും ഗോഡ്ഫാദർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അൻവർ പരസ്യമായി തുറന്നടിച്ചു.

 

കരുവന്നൂർ കേസിലെ ഇഡി കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് എ.സി മൊയ്ദീൻ. മാധ്യമങ്ങളിൽ നിന്നാണ് കുറ്റപത്രത്തിൽ പേരുണ്ടെന്ന വിവരമറഞ്ഞത്. ഭരണകക്ഷിക്ക് വേണ്ടി നിലകൊള്ളുന്ന അന്വേഷണ ഏജൻസിയാണ് ഇ.ഡി. എങ്ങനെയാണ് ഇ.ഡി കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യം കണ്ടതുമാണ്. പ്രത്യേകിച്ച് കേരളത്തിൽ, ഇഡിയുടെ രീതി എല്ലാവർക്കും വ്യക്തമാണെന്നും എസി മൊയ്തീൻ ആരോപിച്ചു.

 

പുതിയ പൊലീസ് മേധാവിക്കായി സംസ്ഥാനം 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. നിതിൻ അഗർവാൾ, റാവഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എംആർ അജിത്കുമാർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കൈമാറിയ പേരുകളിൽ നിന്നും 3 പേരെ കേന്ദ്രം തെരഞ്ഞെടുത്ത് കേരളത്തെ അറിയിക്കും. അതിൽ ഒരാളെ മന്ത്രിസഭയോഗം പുതിയ പൊലിസ് മേധാവിയായി നിയമിക്കും.

 

പാലക്കാട് മണ്ണാ൪ക്കാട് അരിയൂ൪ പാലത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാ൪ക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട്‌ ഭാഗത്തേക്കു വരുന്ന സന ബസ്സും മണ്ണാർക്കാട് ഭാഗത്തുനിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോകുന്ന ബ്രൈറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിയെയും നേതാക്കളെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി. സിപിഎമ്മിനെ തകർക്കാനുള്ള ലക്ഷ്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.ഇഡി പ്രതി ചേര്‍ത്തതിൽ യാതൊരു വേവലാതിയും ഇല്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. രാഷ്ട്രീയപരമായ നിലപാട് ഉണ്ട് ഇതിന് പിന്നിൽ. പാർട്ടിയേയും സർക്കാരിനെയും തകർക്കുകയാണ് ലക്ഷ്യം. സഹായവുമായി ഒരാൾ സമീപിക്കുമ്പോൾ സഹായിക്കുക എന്നുള്ളത് പൊതുപ്രവർത്തനമാണ്. സ്വന്തമായി നേട്ടമുണ്ടാക്കാനുള്ള ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വയനാട്ടില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് അനധികൃതമായി കര്‍ണാടക മദ്യം കടത്തുന്നതിനിടെ യുവാവിനെ പൊലീസ് പിടികൂടി. ബംഗളൂരു കദിരപ്പ റോഡ് ആന്‍റണി ജോണ്‍സണ്‍ (37) ആണ് ബത്തേരി പൊലീസിന്‍റെ പിടിയിലായത്. 23 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ തകരപ്പാടിയില്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്.

കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയിനറുകൾ കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിയുന്നു. ശക്തികുളങ്ങര, ചെറിയഴീക്കൽ, നീണ്ടകര തുടങ്ങിയ കൊല്ലത്തെ തീരങ്ങളിലായി ഇതുവരെ 27 കണ്ടെയ്നറുകൾ അടിഞ്ഞു. ഇതിൽ 4 എണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കൾ കണ്ടെത്തി. കപ്പൽ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഹെയർ ട്രാൻസ്പ്ലാന്‍റ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ രണ്ട് എഞ്ചിനീയർമാർ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ദന്ത ഡോക്ടർ കീഴടങ്ങി. അനുഷ്ക തിവാരി എന്ന ഡോക്ടറാണ് കീഴടങ്ങിയത്. ഉത്തർപ്രദേശിലെ കാൺപൂരിൽ എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്. ഈ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയർമാരുടെ മരണത്തെ കുറിച്ചാണ് പരാതി.

 

പാക് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. ഇയാൾ ചാരവൃത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാരുമായി പങ്കുവെച്ചിരുന്നുവെന്നും എൻഐഎ പറയുന്നു.

 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്നതിനിടെയിലും അടുത്ത സാമ്പത്തിക വർഷം ജൂലൈ മുതൽ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാൻ ഒരുങ്ങി പാകിസ്ഥാൻ. ജൂൺ രണ്ടിന് ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ വർധനവ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ഏല്‍പ്പിച്ച സൈനിക തിരിച്ചടികളിൽ നിന്ന് പാകിസ്ഥാൻ കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിരോധ ബജറ്റില്‍ വര്‍ധന കൊണ്ട് വരുന്നത്.

 

ഉദ്ഘാടന ചടങ്ങിനിടെ പുത്തൻ യുദ്ധക്കപ്പൽ കടലിൽ മുങ്ങിയ സംഭവത്തിൽ ഉത്തര കൊറിയയിൽ നാല് പേർ അറസ്റ്റിൽ. വർക്കേഴ്സ് പാർട്ടിയുടെ വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ റി ഹ്യോംഗ് സൻ ആണ് അറസ്റ്റിലായ നാലമാത്തെ ആൾ. കഴിഞ്ഞ ആഴ്ച രാജ്യത്തിന് തന്നെ വലിയ രീതിയിൽ അപമാനമുണ്ടാക്കിയ ക്രിമിനൽ കുറ്റത്തിന് റി ഹ്യോംഗ് സൻ വലിയ രീതിയിൽ ഉത്തരവാദിയാണെന്നാണ് ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമ ഏജൻസി കെസിഎൻഎ തിങ്കളാഴ്ച വ്യക്തമാക്കിയത്.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *