night news hd 26

 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അരികിലെത്തിയിരിക്കെയാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ കാലുമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം നാലു തവണ നിതീഷ് കുമാര്‍ മുന്നണി മാറി മുഖ്യമന്ത്രിക്കസേര ഉറപ്പാക്കിയിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പുവരെ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായി തുടരാനാണ് ജെഡിയു ബിജെപി ധാരണ. 2025 മുതല്‍ നിതീഷിന് എന്‍ഡിഎ കണ്‍വീനര്‍ പദവി നല്‍കും.

ഗവര്‍ണര്‍ക്കു സിആര്‍പിഎഫ് സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും സംസ്ഥാന പോലീസിന്റെ സുരക്ഷ തുടരും. സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയെന്ന അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. രാജ്ഭവനു മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചത്. സിആര്‍പിഎഫ് സേനാംഗങ്ങളുടെ എണ്ണം, ഡ്യൂട്ടി എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കണം. കേരള പൊലീസ് സുരക്ഷ അവലോകന യോഗം ചേര്‍ന്ന ശേഷമേ സംസ്ഥാന പോലീസിന്റെ സുരക്ഷാ സേവനകാര്യത്തില്‍ തീരുമാനമാകൂ.

കരിങ്കൊടി കണ്ടാല്‍ റോഡിലിറങ്ങുന്ന ഗവര്‍ണര്‍ക്ക് ഇനിയങ്ങനെ ചെയ്യണമെങ്കില്‍ സിആര്‍പിഎഫിന്റെ അനുമതി വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസ്. ഗവര്‍ണര്‍ക്ക് പുറത്തിറങ്ങാന്‍ സിആര്‍പിഎഫിന്റെ അനുമതി വേണ്ടിവരും. അതായത് ഒരൊന്നാന്തരം ഗോദ്‌റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയതെന്ന് കെ വി തോമസ് പറഞ്ഞു.

നഗരസഭകളുടെ പരിധിയിലെ മാലിന്യം സംസ്‌കരിക്കാന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി നഗരസഭകളുടെ പരിധിയിലുള്ള മാലിന്യത്തിന്റെ അളവും സവിശേഷതകളും തിട്ടപ്പെടുത്താന്‍ സര്‍വേ നടത്തുന്നു. 42 നഗരസഭകളിലെ സര്‍വേ പൂര്‍ത്തിയായി. ബാക്കിയുള്ള 51 ഇടങ്ങളിലെ സര്‍വേ പുരോഗമിക്കുന്നു.
ലോകബാങ്ക് സഹായത്തോടെയാണ് സര്‍വേ നടത്തുന്നത്. വീടുകള്‍, ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പബ്ലിക് യൂട്ടിലിറ്റികള്‍ തുടങ്ങിയവ ഉള്‍പ്പെടെ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഉറവിടങ്ങളും സര്‍വേയില്‍ പരിശോധിക്കുന്നുണ്ട്.

ഇനിയൊരു സംരംഭവും തുടങ്ങാനില്ലെന്നും വിവാദങ്ങള്‍ നിരാശനാക്കിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വൈദേകം റിസോര്‍ട്ട് ഉള്‍പ്പെടെ നാടിനായി കൊണ്ടുവന്ന പദ്ധതികള്‍ക്ക് പിന്തുണ കിട്ടിയില്ലെന്നാണ് ജയരാജന്റെ പരിഭവം. മുന്നണി കണ്‍വീനര്‍ പദവിയില്‍ വേണ്ടത്ര സജീവമാകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

പുകപരിശോധനാ കേന്ദ്രത്തിന്റെ ഉടമയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി. ഫാറോക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുല്‍ ജലീല്‍ ആണ് വീട്ടില്‍വച്ച് പിടിയിലായത്. അടുക്കളയില്‍ ചാക്കില്‍നിന്നാണ് വിജിലന്‍സ് കൈക്കൂലി പണം പിടിച്ചെടുത്തത്.

മുംബൈ പൊലിസ് ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി രണ്ടരക്കോടി തട്ടിയെ കേസിലെ പ്രതിക്ക് സ്വര്‍ണ-വജ്ര വ്യാപാരത്തിലുള്ളത് 60 കോടിയുടെ നിക്ഷേപം. പൊലിസ്- കസ്റ്റംസ് ചമഞ്ഞ് വീഡിയോ കോള്‍ വഴി തട്ടിപ്പു നടത്തിയ സംഘത്തിലെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശുദ്ധ നുണയാണു പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറുടെ കാറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചെന്നു നുണ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ തെളിവാണ്. ഗവര്‍ണര്‍ വിഡ്ഡി വേഷം കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ്. ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പദ്മ പുരസ്‌കാരത്തില്‍നിന്ന് അര്‍ഹരെ തഴഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മമ്മൂട്ടിക്കും ശ്രീകുമാരന്‍ തമ്പിക്കും പദ്മ പുരസ്‌കാരം ഇല്ലാത്തത് എന്തു കൊണ്ടെന്നും വി.ഡി. സതീശന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പുരസ്‌കാരത്തിന് മാനദണ്ഡം എന്താണ്. 1998 ല്‍ പദ്മശ്രീ കിട്ടിയ മമ്മൂട്ടി കാല്‍നൂറ്റാണ്ടിനുശേഷവും അവിടെ തന്നെയാണ്. സതീശന്‍ പറഞ്ഞു.

ഇലക്ട്രിക് ബസ് നഷ്ടമാണെന്ന മന്ത്രി ഗണേഷ്‌കുമാറിന്റെ നിലപാടു ശരിയാണെന്ന് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് തൊഴിലാളി സംഘടന ടിഡിഎഫ്. ഒരു ഇലക്ട്രിക് ബസിന് 94 ലക്ഷം രൂപയാണു വില. 15 വര്‍ഷംകൊണ്ട് പണം തിരിച്ചടയ്ക്കുമ്പോള്‍ ഒരു ബസിന് 1.34 കോടി രൂപയാകും. ബാറ്ററി മാറാന്‍ 15 വര്‍ഷത്തിനിടെ 95 ലക്ഷം രൂപ ചെലവാക്കണം. ഒരു ബസിന്റെ ഒരു ദിവസത്തെ വരവ് 6,026 രൂപയാണ്. ചെലവ് 4,753 രൂപ. ചെലവില്‍ ബസിന്റെ തിരിച്ചടവും ബാറ്ററി മാറുന്ന ചെലവും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ചെലവുകള്‍ കെഎസ്ആര്‍ടിസി ആണ് വഹിക്കുന്നത്, ലാഭം സ്വിഫ്റ്റ് കമ്പനിക്കും. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ടിഡിഎഫ് വിശദീകരിച്ചു.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധിക്കും. ഇതിനായി എന്‍ഐഎ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. 13 വര്‍ഷം ഷാജഹാനെന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞ സവാദുമായി ബന്ധപ്പെട്ടു കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് ഡിഎന്‍എ പരിശോധിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഇരട്ടിയോളം തുക ഹജ്ജ് യാത്രാ നിരക്കായി വാങ്ങുന്ന എയര്‍ ഇന്ത്യ തുക കുറയ്ക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. എയര്‍ ഇന്ത്യയെ ജനങ്ങള്‍ ബഹിഷ്‌കരിച്ചാല്‍ അവര്‍ എന്തു ചെയ്യുമെന്നും മന്ത്രി ചോദിച്ചു.

കരിപ്പൂരില്‍നിന്ന് ഹജ്ജ് വിമാന യാത്രയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതു പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടും. തീര്‍ഥാടകര്‍ക്ക് എംബാര്‍ക്കേഷന്‍ പോയന്റ് മാറ്റാന്‍ ഇനി സമയമുണ്ടാകില്ല. നിരക്ക് കുറയ്ക്കാന്‍ എയര്‍ ഇന്ത്യയോട് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെടണം. നിയമസഭയും ചര്‍ച്ച ചെയ്യണം. കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചു.

റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയായ ഇരിങ്ങാലക്കുട സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ ശ്വേത കെ. സുഗതനെ അഭിനന്ദിച്ച് മന്ത്രി ആര്‍ ബിന്ദു. അഞ്ചു പതിറ്റാണ്ടു മുന്‍പ് കിരണ്‍ ബേദി കുറിച്ച ചരിത്രമാണ് ഇത്തവണ ശ്വേത തിരുത്തിക്കുറിച്ചതെന്നു മന്ത്രി ബിന്ദു പറഞ്ഞു.

കണ്ണൂരിലെ തളിപ്പറമ്പ്- ആലക്കോട് റോഡില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യയാണു മരിച്ചത്. തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിനു മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്.

സുല്‍ത്താന്‍ബത്തേരി ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍ (52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്ടില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65)ആണ് മരിച്ചത്.

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചിരുന്നു.

പദ്മ അവാര്‍ഡിന്റെ വിശ്വാസ്യത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്മ അവാര്‍ഡ് വിതരണം ചെയ്യുന്നതിന്റെ രീതി തന്നെ മാറി. ഇപ്പോള്‍ ജനങ്ങളുടെ പദ്മ അവാര്‍ഡാണ്. 2014 നേക്കാള്‍ 28 ഇരട്ടി നാമനിര്‍ദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്നും മന്‍ കീ ബാതില്‍ മോദി പറഞ്ഞു.

ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍. കോണ്‍ഗ്രസിന്റെ 19 എംഎല്‍എമാരില്‍ 10 പേര്‍ മാത്രമാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിടാന്‍ നാലു ദിവസമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു.

ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെഡിയു ഈ വര്‍ഷത്തോടെ ഇല്ലാതാകുമെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. കളി ആരംഭിച്ചിട്ടേയുള്ളൂ, ഈ കളി തങ്ങള്‍ ഫിനിഷ് ചെയ്യുമെന്നും തേജസ്വി പറഞ്ഞു.

വാരാണസിയിലെ ജ്ഞാന്‍വ്യാപി പള്ളി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വാരണാസിയിലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചെന്നും വിഎച്ച്പി പറഞ്ഞു.

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്‍, സുബ്രഹ്‌മണ്യന്‍, മനോജ്, മനോഹരന്‍, മുതിരാജ് എന്നിവരാണ് മരിച്ചത്.

ഡല്‍ഹിയില്‍ കല്‍ക്കാജി മന്ദിറില്‍ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് തകര്‍ന്ന് ഒരാള്‍ മരിച്ചു. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ആഘോഷ പരിപാടിയ്ക്കിടെ താത്കലികമായി നിര്‍മിച്ച വേദിയില്‍ കൂടുതല്‍ പേര്‍ കയറിയതാണ് അപകട കാരണം.

ഭര്‍ത്താവിനു ജോലിയില്ലെങ്കിലും ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി. കൂലിപ്പണി ചെയ്താല്‍ പോലും പ്രതിദിനം 400 രൂപ ലഭിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 2,000 രൂപ നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ യുവാവ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിയാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.

മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടത്തല്ല്. പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു നോമിനേറ്റ് ചെയ്ത നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാദിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചൊല്ലി പാര്‍ലമെന്റില്‍ ഏറ്റുമുട്ടി. ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോണാലിസ പെയിന്റിംഗിലേക്കു സൂപ്പൊഴിച്ച് പ്രതിഷേധം. പാരീസിലെ ലൂവര്‍ മൂസിയത്തിലുള്ള ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ് സംരക്ഷണമുള്ളതിനാല്‍ കേടുപാടുകള്‍ സംഭവിച്ചില്ല. പരിസ്ഥിതി പ്രക്ഷോഭകരായ രണ്ടു വനിതകളാണ് സൂപ്പ് ഒഴിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ച മോണാലിസ ചിത്രം ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണ്. 8000 കോടി രൂപയ്ക്ക് ചിത്രം ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *