ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് മേധാവിയാണ് അന്വഷണത്തിന് മേൽനോട്ടം വഹിക്കുന്നതെന്നും കെ രാധാകൃഷ്ണൻ സഭയെ അറിയിച്ചു.ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. ആദിവാസികൾക്ക് എതിരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും വിശ്വനാഥന്റെ മരണം ഇതാണ് ചൂണ്ടികാട്ടുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഇതിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ പൊതു രീതിയിൽ നിന്ന് കേരളത്തിൽ വ്യത്യാസം ഉണ്ടെന്നും വിശ്വനാഥന്റെ കേസിൽ ഏറ്റവും ഫലപ്രദമായ നടപടികൾ ഉണ്ടാവുമെന്നും കുറ്റവാളികൾക്ക് ശിക്ഷ നൽകും എന്നും മന്ത്രി ഉറപ്പുനൽകി. കേരളത്തിലെ സർക്കാർ ആദിവാസികൾക്ക് എതിരായ അതിക്രമങ്ങൾ തടയാൻ ശ്രമിക്കുകയാണ്. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകും. ഇത് അനാചാരങ്ങളടക്കം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. നിയമ പഠനം പൂർത്തിയാക്കിയ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരെ അടക്കം കൂടുതൽ പേരെ ലീഗൽ അഡ്വൈസർ ആയി നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.