ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചിട്ടുമുണ്ട്. ഇത് ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

 

അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനാണ് സാധ്യത. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും സാധ്യതതയുണ്ട്. നിലവിലുള്ള പ്രവചനം അനുസരിച്ച് ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്രമായ മഴക്കും മെയ് 31 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

 

മഴ അതിശക്തമായി തുടരുന്നതിനിടെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വിഭാഗം. പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

 

പിവി അൻവറിനെ കൂടെ നിര്‍ത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെസി വേണുഗോപാലുമായി അൻവര്‍ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അൻവര്‍ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അടുത്ത മാസം നടക്കാനിരിക്കുന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

തൃണമൂൽ കോൺ​ഗ്രസ് നേതാവ് പിവി അൻവറുമായുള്ള തർക്കം തീർക്കാൻ കെസി വേണുഗോപാൽ ഇടപെടും. പ്രശ്ന പരിഹാരത്തിന് ഇന്ന് കൂടുതൽ നീക്കങ്ങൾ നടക്കും. അൻവറിനെ അസോസിയേറ്റ് മെമ്പറായി ഉടൻ പ്രഖ്യാപിക്കാനാണ് യുഡിഎഫിൻ്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുൻകൈയെടുത്താണ് അൻവറിൻ്റെ കാര്യത്തിലുള്ള ചർച്ച. അതേസമയം, കോൺഗ്രസിന്റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും എന്നാണ് സൂചന.

പിവി അൻവറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പ്. നിലമ്പൂർ വലതുപക്ഷ കോട്ടയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ. പലപ്പോഴും മീൻ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ദിവസങ്ങളിലും കടലിൽ പോകാൻ കഴിയുന്നില്ല. ഇതിനിടയിലാണ് വ്യാജ പ്രചരണം. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്.കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സര്‍വീസ് റോഡിന് വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

 

നിലമ്പൂരിൽ അൻവർ മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണു​ഗോപാൽ. അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്നും കെസി പറഞ്ഞു. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കും. അൻവറിന്റെ വിഷയം കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്നും കെസി വ്യക്തമാക്കി. തന്റെ സഹപ്രവർത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്ത എന്നായിരുന്നു ആന്റോ ആന്റണി യുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കെ സി വേണു​ഗോപാലിന്റെ പ്രതികരണം.

 

കേരളത്തിന്റെ യുവത്വത്തെ കാര്‍ന്നു തിന്നുന്ന വന്‍ വിപത്തായി ലഹരി മരുന്ന് മാറിയിരിക്കുകയാണ് എന്നും ഇതിനെ ചെറുക്കാനായി കേരള ജനത ഒന്നിച്ച് രംഗത്തിറങ്ങണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. രമേശ് ചെന്നിത്തല മുഖ്യ രക്ഷാധികാരി ആയ പ്രൗഡ് കേരള എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന ‘ലഹരിക്കെതിരെ സമൂഹ നടത്തം’ -പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വേടൻ്റെ പാട്ടിനെതിരെ ബിജെപി നേതാവ് എൻഐഎക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. ബിജെപി നേതാവ് എൻഐഎക്ക് നൽകിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടൻ പറഞ്ഞു. പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ല.ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം.

മുനമ്പം ഭൂമിപ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് നൽകി. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ മുഖ്യമന്ത്രിക്കാണ് 70 പേജുള്ള റിപ്പോർട്ട് കൈമാറിയത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന തർക്കത്തിൽ കോടതിവിധി എതിരായാലും അവിടെ താമസിക്കുന്നവരെ താമസിക്കുന്നവരെ സർക്കാരിന് സംരക്ഷിക്കാനാവുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയതായി അറിയുന്നു.

മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചുതള്ളിയതിനെ തുടർന്ന് ഇയാൾക്ക് പരിക്കേറ്റു. തലയ്ക്കാണ് പരിക്കേറ്റത് . ഇന്നലെ രാത്രി ആലുവ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥൻ മദ്യലഹരിയിലായിരുന്ന മധ്യവയസ്കനെ സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് തള്ളിമാറ്റുകയായിരുന്നു.വീഴ്ച്ചയിൽ ടാക്സി കിയോസ്കിൽ ഇടിച്ച് ഇയാളുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു.

വയനാട് തുരങ്കപ്പാതക്കെതിരെ എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ ബാദുഷ പറഞ്ഞു. ചൂരൽമല , പുത്തുമല , കവളപ്പാറ ഉരുൾപ്പൊട്ടൽ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണം. കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.

 

പയ്യന്നൂരിൽ ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസിൽ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാർച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. മിനിയുടെ സുഹൃത്തായ സന്തോഷ്, രാധാകൃഷ്ണനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്.

വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

 

കട്ടപ്പനയിൽ സ്വർണവ്യാപാരിയായ സണ്ണി ഫ്രാൻസിസ് ലിഫ്റ്റ് തകർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം. ഇന്നലെ ഉച്ചക്കാണ് അപകടമുണ്ടായത്. കട്ടപ്പന പുളിയൻമല റോഡിലുള്ള ആറ് നിലക്കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയാണ് അദ്ദേഹം മരിച്ചത്. ഈ കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന പവിത്രം ​ഗോൾഡ് എന്ന ജ്വല്ലറിയുടെ മാനേജിം​ഗ് പാർട്ണറാണ് സണ്ണി ഫ്രാൻസിസ്.അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

 

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കോഴക്കേസിൽ അന്വേഷണം നടത്താൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വിജിലൻസ് കേസിന്‍റെ അടിസ്ഥാനത്തിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇസിഐആര്‍ (എന്‍ഫോഴ്സ്മെന്‍റ് കേസ് ഇൻഫര്‍മേഷൻ റിപ്പോര്‍ട്ട്) രജിസ്റ്റർ ചെയ്തു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ ഡൽഹി സ്പെഷ്യൽ ടാസ്ക് ഫോഴ്സിനാണ് അന്വേഷണ ചുമതല.

 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരായ കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തി ഇഡി. ഇഡിക്ക് എതിരായ അന്വേഷണം ഇഡി തന്നെ അന്വേഷിക്കാന്‍ പോകുന്നു എന്ന അപൂര്‍വതയ്ക്കാണ് ഈ കേസ് സാക്ഷ്യംവഹിക്കുന്നത്. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

വയനാട് പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. റിഹാൻ, റിസ്വാൻ, സാബിർ എന്നീ വിദ്യാർഥികളാണ് കാട്ടാനയ്ക്ക് മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാർത്ഥികളാണ്. പൊഴുതന സ്കൂൾ മുതൽ വീട് വരെ വിദ്യാർത്ഥികളെ ആന ഓടിച്ചു. ഇരുചക്ര വാഹന മടക്കം ആന നശിപ്പിച്ചു.

 

40കാരിയുടെ പരാതിയിൽ 23കാരനെതിരെ ബലാത്സം​ഗത്തിന് കേസെടുത്ത പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കേസിൽ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച് നടത്തിയ പരാമർശങ്ങളിലാണ് പൊലീസിനെ വിമർശിച്ചത്. കേസിൽ വാദം കേട്ട കോടതി, പ്രതി ഒൻപത് മാസമായി ജയിലിൽ കഴിയുകയാണെന്നും ഒരു കുറ്റവും ചുമത്താൻ പൊലീസിന് സാധിച്ചിട്ടില്ലെന്നും പറഞ്ഞു. ദില്ലി ഹൈക്കോടതി ജാമ്യഹർജി തള്ളിയതോടെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

 

കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍(21) ആണ് മരിച്ചത്. കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആറ് മാസ ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. ഒരു മാസം മുമ്പാണ് കോഴ്സിന് ചേര്‍ന്നത്.തിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങളോട് പ്രതികരിച്ച് ശശി തരൂർ.ഭീകരാക്രമണങ്ങൾക്കുള്ള പ്രതികാര നടപടികളെക്കുറിച്ചാണ് താൻ വ്യക്തമായി സംസാരിച്ചത്, മുൻ യുദ്ധങ്ങളെക്കുറിച്ചല്ല.വിമർശകർക്കും ട്രോളുകൾക്കും തന്‍റെ വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം.തനിക്ക് അജ്ഞതയെന്ന് ഗർജ്ജിക്കുന്ന ആവേശക്കാർക്കാണ് വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി.തന്‍റെ വാക്കുകൾ വളച്ചൊടിക്കുന്നവർ അത് തുടരട്ടെ.തനിക്ക‌് വേറെ നല്ല പണികൾ ചെയ്യാനുണ്ടെന്നും തരൂർ പറഞ്ഞു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച നൃത്താധ്യാപകൻ അറസ്റ്റിലായി. ഏതാനും ദിവസം മുമ്പ് ബംഗളുരുവിലെ കടുഗോഡി പ്രദേശത്തായിരുന്നു സംഭവം. 28കാരനായ ഭാരതി കണ്ണൻ ആണ് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം അറസ്റ്റിലായത്.

 

ജഡ്ജി യശ്വന്ത് വർമ്മക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി.വർമ്മക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണം.ശക്തമായ നടപടികൾ ജഡ്ജിക്കെതിരെ ഉണ്ടാകണം.ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ നടപടികൾ വേണം.മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് പരാതി നൽകിയത്.വർമ്മക്കെതിരെ ഇംപീച്ച്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.

 

ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വിമർശനം നേരിടുന്ന കോൺഗ്രസ് എംപി ശശി തരൂരിന് ബിജെപി നേതാവിന്റെ പിന്തുണ. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് തരൂരിനെ പിന്തുണച്ച് രം​ഗത്തെത്തിയത്. കോൺഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടത്. അവർക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്. ഇന്ത്യൻ എംപിമാർ വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ അവർ പറയുന്നത്. രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ട് എന്നും റിജിജു പറഞ്ഞു.

 

ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി (DOGE) എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്ക് പടിയിറങ്ങുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോകുന്നത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്ക് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് ഉതതരവിട്ടു. തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് സർക്കാർ അപ്പീൽ പോകാൻ സാധ്യതയുണ്ട്.

 

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നീക്കത്തോട്‌ സഹകരിക്കാതെ ബംഗ്ലാദേശ്. ഇന്ത്യ ചെയ്യുന്നത് തങ്ങളുടെ പരമാധികാരത്തിനോടുള്ള വെല്ലുവിളിയായാണ് ബംഗ്ലാദേശ് പ്രതികരിച്ചത്. ചൊവ്വാഴ്ച 67 അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് ഇന്ത്യ അയച്ചിരുന്നു. ഇതില്‍ 13 പേര്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചു.

 

തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ബിആർഎസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം. പ്രധാന സ്ഥാനം തന്നില്ലെങ്കിൽ പാർട്ടി വിടുമെന്ന് കെസിആറിന് മുന്നറിയിപ്പ് നൽകിയതായി സൂചന. ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനമാണ് കെ കവിത ആവശ്യപ്പെടുന്നത്. നിലവിൽ ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് കവിതയുടെ സഹോദരൻ കെടിആർ ആണ്.തന്‍റെ അഭിപ്രായങ്ങൾ കേട്ടില്ലെങ്കിൽ ബിആർഎസ് വിടാനാണ് കവിത ആലോചിക്കുന്നത്.

 

ഇന്ത്യയുമായുള്ള സംഘർഷത്തെ ഹിന്ദു-മുസ്ലീം പ്രശ്നമായി ഉയർത്തിക്കാട്ടാനുള്ള പാകിസ്ഥാന്റെ പ്രചാരണം തുറന്നുകാട്ടിക്കൊണ്ടുള്ള എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. 240 ദശലക്ഷത്തിലധികം അഭിമാനികളായ മുസ്ലീങ്ങൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നും ഇന്ത്യയിൽ നിരവധി പ്രശസ്തരായ ഇസ്ലാമിക പണ്ഡിതരുണ്ടെന്നും അദ്ദേഹം സൗദി സന്ദർശനത്തിനിടെ പറഞ്ഞു.

 

ഇന്ത്യയുടെ പെൺമക്കളുടെ സിന്ദൂരം മായിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിക്കിം സംസ്ഥാന രൂപീകരണത്തിന്‍റെ അൻപതാം വാർഷിക പരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇന്ത്യ എപ്പോൾ എങ്ങനെ തിരിച്ചടിക്കുമെന്നും എത്ര ശക്തിയോടെ തിരിച്ചടിക്കുമെന്നും കാണിച്ചുകൊടുത്തുവെന്നും മോദി പറഞ്ഞു.

 

വിദേശ വിദ്യാർത്ഥികളെ പ്രശ്നക്കാർ എന്ന് അധിക്ഷേപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹാർവാർഡ് സർവകലാശാലയിലും യുഎസിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് 15 ശതമാനം പരിധി ഏർപ്പെടുത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. വിദ്യാർത്ഥികളായി അമേരിക്കയിലേക്ക് വരുന്നവർ ‘നമ്മുടെ രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്’ കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു.

 

ഇന്ത്യാ- പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാരക്കരാര്‍ ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് ട്രംപ് ഭരണകൂടം. യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് യു.എസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ്‌ ഇക്കാര്യം ഉള്ളത്. ഇതോടെ ഇതുവരെ പ്രസ്താവനകളില്‍ മാത്രമായി ഒതുങ്ങി നിന്ന അവകാശവാദങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവന്നു.

 

മധ്യപ്രദേശിലെ ചിത്രകൂടിൽ ആത്മീയ നേതാവ് ജഗദ്ഗുരു റാംഭദ്രാചാര്യരിൽ നിന്ന് അനുഗ്രഹം തേടി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ബുധനാഴ്ചയാണ് അദ്ദേഹം ആശ്രമത്തിലെത്തിയത്. ഇരുവരും ആത്മീയ ചർച്ച നടത്തിയെന്നും സൈനിക മേധാവി ആശ്രമത്തിലെ സന്യാസിമാരുമായും വിദ്യാർത്ഥികളുമായും സംവദിച്ചെന്നും അറിയിച്ചു. പാക് അധിനിവേശ കശ്മീർ (പിഒകെ) തിരികെ ലഭിക്കുകയാണ് ​ഗുരുദക്ഷിണയായി തനിക്ക് വേണ്ടതെന്ന് ജ​ഗ​ദ്ഗുരു ജനറലിനോട് ആവശ്യപ്പെട്ടു.

 

പാക് അധിനിവേശ കശ്മീർ ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.ഓപ്പറേഷൻ സിന്ദൂരിലൂടെ വലിയ തിരിച്ചടി പാക്കിസ്ഥാന് നൽകി.കടുത്ത ആക്രമണം പാക്കിസ്ഥാന് നേരെ വീണ്ടും നടത്താമായിരുന്നു.പക്ഷേ ഇന്ത്യ സംയമനം പാലിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *