ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗും പ്രതികരിച്ചു.പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു. പാർലമെൻ്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമെന്നാണ് കരുതുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ സേനകളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇത് അഭിമാന നിമിഷമെന്ന് പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തെ യോഗത്തിൽ മന്ത്രിമാർ അഭിനന്ദിച്ചു.
ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേര്‍ന്ന ഉന്നത തല യോഗം അവസാനിച്ചു. രാവിലെ 11ന് ആരംഭിച്ച യോഗം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നിര്‍ണായക യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് മുമ്പായി പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഇന്ത്യ ആക്രമണത്തിന്‍റെ വിവരം അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മസൂദ് അസ്ഹറിന്റെ സഹോദരി ഉൾപ്പെടെ 14 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ അതിര്‍ത്തിയിലെ സുരക്ഷാ കാര്യങ്ങളടക്കം ഉന്നത തല യോഗം വിലയിരുത്തിയതായാണ് വിവരം. പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തിയിലെ പ്രകോപനം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തിൽ ചര്‍ച്ചയായെന്നും ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ചുകൊണ്ട് യോഗത്തിൽ പ്രമേയം പാസാക്കിയെന്നുമാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും വൈകാതെ പുറത്തുവന്നേക്കും.
ഇന്ത്യൻ തിരിച്ചടിയുടെ ഭാഗമായി ഭീകരൻ മസൂദ് അസ്ഹറിന് കനത്ത ആഘാതമാണ് ഉണ്ടായത്. ഭീകരകേന്ദ്രങ്ങൾ തിരഞ്ഞെടുത്തുള്ള ഇന്ത്യൻ തിരിച്ചടിയിൽ മസൂദ് അസ്ഹറിന്റെ ഹെഡ് ക്വാർട്ടേഴ്സും ഉൾപ്പെട്ടിട്ടുണ്ട്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തിൽ മസൂദ് അസ്ഹറിന്റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹർ പ്രസ്താവനയിറക്കി.
പാകിസ്ഥാന് നൽകിയ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായി എല്ലാ സേനാവിഭാഗങ്ങളിലെയും അവധി റദ്ദാക്കി സൈനികരോട് തിരിച്ചെത്താൻ കേന്ദ്രം നിര്‍ദേശിച്ചു. സുരക്ഷാകാര്യങ്ങളിൽ പഴുതടച്ച നടപടിയെടുക്കാൻ അമിത് ഷാ സൈന്യത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു.
ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് നേരത്തെ പറഞ്ഞ പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്, ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പ്രശ്ന പരിഹാരത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി. ചർച്ചയ്ക്കും സമാധാനത്തിനും തയ്യാറെന്നാണ് ഇതിലൂടെ ക്വാജ ആസിഫ് വ്യക്തമാക്കുന്നത്. ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നിർദേശവുമായി ചൈന രംഗത്തെത്തിയത്. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിൽ മർകസ് സുബ്ഹാനല്ല, മർകസ് ത്വയ്ബ, സർജാൽ/തെഹ്റ കലാൻ, മഹ്‍മൂന ജൂയ, മർകസ് അഹ്‍ലെ ഹദീസ്, മർകസ് അബ്ബാസ്, മസ്കർ റഹീൽ ഷാഹിദ്, ഷവായ് നല്ലാഹ്, മർകസ് സൈദിനാ ബിലാൽ എന്നീ 9 ഭീകരത്താവളങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. സിന്ദൂരം തുടച്ചു നീക്കിയവർക്കുള്ള ചുട്ട മറുപടിക്ക് പേരിട്ടത് രാജ്യത്തിന്റെ പ്രധാന മന്ത്രിയാണ് എന്നതും ഇവിടെ വളരെ പ്രധാനമാണ്.
പെഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെ രാജ്യം കനത്ത സുരക്ഷയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദർശനം മാറ്റിവെച്ചു. മെയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്സ് സന്ദർശനമാണ് മാറ്റിവെച്ചത്.
പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം സർവീസുകൾ റദ്ദാക്കിയത്.
ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കശ്മീർ അതിർത്തിയിലെ ഏഴിടങ്ങളിൽ ഇന്ത്യ-പാക് സേനകൾ തമ്മിൽ കനത്ത വെടിവയ്പ്പ്. അതിർത്തി ജില്ലയായ പൂഞ്ചിൽ പാക്ക് ഷെല്ലിങ്ങിൽ 7 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മൂന്ന് പാക് സൈനികരെ വധിച്ചു.
ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ തുടർന്ന് ദക്ഷിണേഷ്യയിലൂടെയുള്ള ഗള്‍ഫ് വിമാന സർവീസുകൾ വിമാനക്കമ്പനികൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് വടക്കൻ ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്ക് തുടക്കം മാത്രമാണെന്നും ഭീകരര്‍ക്കെതിരായ നടപടി ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്‍റണി പറഞ്ഞു. ഭീകരര്‍ക്കെതിരായ ഏതു നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ് അതിനാൽ ഭീകരതക്കെതിരായ ഏതു നീക്കത്തിനും കേന്ദ്രത്തിന് പൂര്‍ണ പിന്തുണ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി. ഇന്ത്യൻ സൈന്യത്തിൽ അഭിമാനമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യവും അഖണ്ഡതയും ധീരരായ സൈനികർ സംരക്ഷിക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു. വെല്ലുവിളികൾ നേരിടാൻ സൈനികർക്ക് ക്ഷമയും ധൈര്യവും ദൈവം നൽകട്ടെ എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. അതോടൊപ്പം താനും ഇതാണ് ആഗ്രഹിച്ചതെന്നും അടികിട്ടിയിട്ട് അടി കൊടുക്കാതിരിക്കാരിക്കാൻ കഴിയില്ല എന്ന് ശശി തരൂർ എംപിയും പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടിയും മോഹൻലാലും. രാജ്യത്തിന് അഭിമാനമാണെന്നും
ജീവൻ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു. അതോടൊപ്പം ഇന്ത്യന്‍ ആര്‍മിയിലെയും നേവിയിലെയും എയര്‍ ഫോഴ്സിലെയും ബിഎസ്എഫിലെയും ഓരോ ധീര ഹൃദയങ്ങള്‍ക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളിലെ അഭിമാനത്തെ ഉണര്‍ത്തുന്നത് ജയ് ഹിന്ദ് എന്ന് മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്നും തുടർസംഘർഷ സാധ്യത കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. സമാധാനത്തിന് ഭീഷണിയാവുന്ന കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്നും യുഎഇ വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‍യാൻ പറഞ്ഞു.
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ആലപ്പുഴ ജില്ലയിൽ 445.72 കോടി രൂപ ചെലവിൽ 24 പാലങ്ങൾ നിർമ്മിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പുറമെ എസി റോഡിന്റെ 90% പ്രവൃത്തി പൂർത്തിയാക്കി, രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാക്കി 175 പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ കേരളം ആഘോഷ പരിപാടികളുടെ ഭാഗമായി ആലപ്പുഴയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി. 180 ദിവസത്തേക്കാണ് നടപടി. ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി നീട്ടിയത്. ആറ് മാസത്തേക്ക് കൂടി പ്രശാന്ത് സർവീസിന് പുറത്തിരിക്കേണ്ടി വരും. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ പര്യവേഷണ സമ്മേളനം, GLEX 2025 ൽ സന്ദേശം കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ വീഡിയോ സന്ദേശമാണ് ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചത്. റോക്കറ്റുകൾ ഇന്ത്യൻ സ്വപ്നങ്ങളെ കൂടിയാണ് വഹിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ നിലയം ഉടൻ യാഥാർത്ഥ്യമാകുമെന്ന ശുഭവാർത്തയും മോദി പങ്കുവെച്ചു.
കുവൈത്തിലെ പൊതുവിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ സ്കൂൾ ജീവനക്കാരിൽ നിന്നോ യാതൊരു തരത്തിലുമുള്ള സംഭാവനകളും പിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് സ്കൂൾ അധികാരികൾക്ക് ഒരു പൊതു സർക്കുലർ പുറപ്പെടുവിച്ചിട്ടുമുണ്ട്.