ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. 62 വയസ്സിൽ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്നതും, ഹോണറിയും വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
സംസ്ഥാന കോണ്‍ഗ്രസില്‍ ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ് ദേശീയ നേതൃത്വം. സുപ്രധാന നേതാക്കള്‍ മാത്രമടങ്ങുന്ന കമ്മിറ്റിയെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കാനാണ് നീക്കം. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കെപിസിസി ആസ്ഥാനത്ത് പോലും കെ സുധാകരന്‍ എത്തുന്നത് കുറവാണ്. സുധാകരന് പകരം മറ്റൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ആലോചനകള്‍ തുടങ്ങിയതുമാണ്. പക്ഷേ പദവി ഒഴിയുന്നതില്‍ കെ.സുധാകരന്‍ അതൃപ്തനാണെന്നാണ് വിവരം. നിര്‍ബന്ധപൂര്‍വം മാറ്റുന്നതിന് പകരം സംഘടനയെ ചലിപ്പിക്കാന്‍ മറ്റ് മാര്‍ഗം എന്ന നിലയിലാണ് ഹൈപവര്‍ കമ്മിറ്റിയുടെ ആലോചന.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾ പൂർണമായി ബഹിഷ്‌കരിക്കുമെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിക്ക് സാധ്യതയേറി. പിവി അൻവറിന് പുറമെ മറ്റ് ചില സംഘടനകൾക്കും ആര്യാടൻ ഷൗക്കത്തിനോട് എതിർപ്പുണ്ടെന്നാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഇത്തവണ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ യുഡിഎഫ് വോട്ട് ചോരുമെന്ന് നേതാക്കളുടെ നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് ജോയിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് ജോമോൻ പുത്തൻപുരക്കൽ പരാതി നൽകി. എബ്രഹാമിന്റെ ആരോപണങ്ങൾ തള്ളിയ ജോമോൻ, എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് നിയമ വിരുദ്ധ നടപടിയാണെന്നും, തനിക്കെതിരായ എബ്രഹാമിന്റെ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതാണെന്നും ജോമോൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി തള്ളിയ ആരോപണങ്ങളിൽ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തനിക്ക് എതിരെയാണെന്നും ജോമോൻ പറയുന്നു
പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ നാല് വയസുകാരന്‍റെ ജീവനെടുത്ത അപകടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് പ്രാഥമിക വിലയിരുത്തൽ. കാലപ്പഴക്കം ചെന്ന കോൺക്രീറ്റ് തൂണുകൾ സ്ഥലത്ത് നിലനിർത്തിയത് അപകടകാരണമായി ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംഭവത്തില്‍ കർശന നടപടിയും മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പൂർണമായും റദ്ദാക്കില്ല. ക്രമക്കേട് കണ്ടെത്തിയ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിലെ പരീക്ഷ മാത്രം റദാക്കാനാണ് തീരുമാനം. അതോടൊപ്പം അൺ എയ്ഡഡ് കോളേജുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചു. കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള ഒരു ജീവനക്കാരനെ കോളേജുകളിലേക്ക് പരീക്ഷാ ചുമതലയിൽ നിയോഗിക്കാനാണ് തീരുമാനം.
ദിവ്യ എസ് അയ്യർക്കെതിരെ വിമർശവുമായി പി ജെ കുര്യൻ. ദിവ്യ പൊതുവിടത്തിൽ അഭിപ്രായം പറഞ്ഞു അതിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നാൽ വിമർശിക്കുന്നവർക്കെതിരെ പറയുന്നത് ദിവ്യയുടെ ധാർഷ്ട്യമാണെന്നും പി ജെ കുര്യൻ പറഞ്ഞു. കുടുംബത്തിലെ അംഗത്തെ പുകഴ്ത്തി എന്നാണ് ദിവ്യ പറയുന്നത് ഭരണവർഗം മാത്രമാണോ കുടുംബം
ബാക്കിയുള്ളവരൊക്കെ കുടുംബത്തിന് പുറത്താണോയെന്നും വികലമായ കാഴ്ചപ്പാട് ആണതെന്നും പി ജെ കുര്യൻ പറഞ്ഞു.
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് മെഡിക്കൽ പരിശോധന നടത്തിയേക്കും. ചോദ്യം ചെയ്യലില്‍ ഷൈൻ പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നുവെന്നും ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ ചികിത്സ നടത്തിയതെന്നും ഷൈൻ പറഞ്ഞതായാണ് വിവരം. മെഡിക്കൽ പരിശോധന ചോദ്യം ചെയ്യലിന്‍റെ ഭാഗം ആയിട്ടാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന്‍റെ ഇടവേളയിൽ മയങ്ങുന്ന ഷൈന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഹോട്ടലില്‍ നിന്ന് പേടിച്ചോടിയതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആരോ അക്രമിക്കാൻ വന്നതാണെന്ന് ഭയന്നുവെന്നും പൊലീസാണെന്ന് അറിയില്ലായിരുന്നുവെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി. സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
നടിമാര്‍ പരാതിയുമായി വരുന്നത് നല്ല കാര്യമാണ് എന്ന് ഉണ്ണി മുകുന്ദൻ. അത് വ്യക്തിപരമായ വിഷയം കൂടിയാണെന്നും ലഹരി ഉപയോഗം എല്ലാ മേഖലകളിലും ഉണ്ടെന്നും സിനിമാ മേഖലയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
പൊലീസിനെതിരെ കൊലവിളി നടത്തിയ പാലക്കാട് കൂറ്റനാട് കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി പാലയ്ക്കല്‍ പീടികയില്‍ മുഹമ്മദ് അലി (45)യെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിൽ പൊലീസിനെ വെല്ലുവിളിച്ചും പ്രകോപനം സൃഷ്ടിച്ചും പോസ്റ്റിട്ടതിനാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് നടപടി.
നിക്ഷേപത്തുക തിരികെ നൽകാത്തതിൽ പരാതി ഉയർന്നതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുത്ത് പൊലീസ്. പറണ്ടോട് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ബാങ്കിനെതിരെയാണ് ആര്യനാട് പൊലീസ് കേസെടുത്തത്. നിക്ഷേപിച്ച തുക തിരികെ നൽകിയില്ലെന്ന പറണ്ടോട് മരുതുംമൂട് സ്വദേശി അനിൽ കുമാർ (59), വിതുര കല്ലാർ സ്വദേശി അബ്ബാസ് (64) എന്നിവരുടെ പരാതിയിലാണ് കേസ്.
എട്ട് ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനം. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നിവിടങ്ങളിൽ നിന്ന് ചീറ്റകളെ കൊണ്ടുവരാനാണ് നീക്കം. രണ്ട് ഘട്ടങ്ങളിലായാണ് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുക. ഭോപ്പാലിൽ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തിൽ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പങ്കെടുത്തു.
കോട്ടയം അയർക്കുന്നത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് ചെറുകര സെന്റ് മേരിസ് ക്നാനായ പള്ളിയിലാണ് സംസ്കാരം. രാവിലെ ജിസ്മോളുടെ ഭർത്താവിന്റെ ഇടവക പള്ളിയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നാണ് മൂന്ന് മൃതദേഹവും ജിസ്മോളുടെ ഭർത്താവിന്റെ ഇടവകയായ നീറികാഡ് ലൂർദ് മാതാ പള്ളിയിലേക്ക് എത്തിച്ചത്.
തഹാവൂർ റാണയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി എൻഐഎ. ഇതിനായി അമേരിക്കയുടെ സഹായം തേടാനൊരുങ്ങുന്നതായാണ് എൻഐഎ. നിലവില്‍ അമേരിക്കയിൽ ജയിലിലാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.
കോംഗോ നദിയിൽ ഇന്ധനം നിറച്ച ബോട്ടിന് തീപിടിച്ചതിനെ തുടർന്ന് 143 പേർ മരിക്കുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്തു. കോംഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ ഇക്വേറ്റര്‍ പ്രവിശ്യയിലെ എംബണ്ടക നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ബോട്ടിൽ അഞ്ഞൂറിലേറെപ്പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം. ഇന്നലെ വൈകിട്ട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ നിന്നും മണിക്കൂറോളം കനത്ത പുക ഉയർന്നിരുന്നു. എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മുസ്തഫാബാദിൽ 4 നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.14 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്), ഡൽഹി ഫയർ ഫോഴ്സും, ഡൽഹി പോലീസ് സംഘവും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മോസ്‌കോ സന്ദർശനം. ഇരു രാജ്യങ്ങളും ചേർന്ന് രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യൻ സന്ദർശനത്തിനെത്തിയ ഖത്തർ അമീറിന് ഊഷ്മള വരവേൽപ്പാണ് മോസ്‌കോയിൽ ലഭിച്ചത്.
സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ ശ്രമിച്ച അധ്യാപകനെതിരെ നടപടി. കുട്ടികളെ മുന്നിലിരുത്തി മദ്യപിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെന്റ് ചെയ്തു. മധ്യപ്രദേശിലെ കാറ്റ്നി ജില്ലയിലെ ഖിർഹാനി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ ലാൽ നവീൻ പ്രതാപ് സിംഗിനെതിരെയാണ് നടപടിയെടുത്തത്.
അരക്കു, ദുംബ്രിഗുഡ മേഖലകളിലെ പര്യടനത്തിനിടെ ചെരിപ്പില്ലാത്ത ഗ്രാമീണര്‍ക്ക് ചെരിപ്പ് വിതരണം ചെയ്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. പെഡപാഡു ഗ്രാമവാസികള്‍ക്കാണ് അദ്ദേഹം ചെരിപ്പ് വിതരണം ചെയ്തത്. ഗ്രാമത്തിൽ 350 താമസക്കാരുണ്ടെന്ന് അറിഞ്ഞപ്പോൾ, എല്ലാവര്‍ക്കും പാദരക്ഷകൾ എത്തിക്കാനും വിതരണം ചെയ്യാനും അദ്ദേഹം ഏർപ്പാട് ചെയ്യുകയായിരുന്നു.
കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു. കുട്ടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയെന്ന് അമ്മ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം. കൊതുക് കടിയേറ്റത് കാൽമുട്ടിലെ ഒരു സന്ധിയിലായതിനാൽ അണുബാധയുണ്ടായിട്ടുണ്ടാവെന്ന് ഡോക്ടർ പറഞ്ഞു. സ്ടാഫ് എന്ന അണുബാധ കണ്ടെത്തി.
പൊതുപ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ പൂണൂല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വിവാദം. ശിവമോഗ ജില്ലയിലെ ശരാവതിനഗരയിലുള്ള ആദിചുഞ്ചനഗിരി സ്കൂളില്‍ പരീക്ഷക്കെത്തിയ സിഇടി പരീക്ഷാ നടത്തിപ്പ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണമുയര്‍ന്നത്. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
എലോൺ മസ്കിനോട് ഫോണിൽ സംസാരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും- യുഎസും തമ്മിലുള്ള തീരുവയിലെ അതൃപ്തികൾ പരിഹരിക്കാനും വ്യാപാര കരാറിലേക്ക് ചേരാനും ശ്രമിക്കുന്ന നിർണായക സമയത്താണ് ഇരുവരും ഫോണിൽ സംസാരിച്ചത്. സാങ്കേതികവിദ്യയിലും ഇന്നൊവേഷനുകളിലും ഇരു രാജ്യങ്ങളും സഹകരണത്തിനുള്ള സാധ്യതകൾ വരെ ചർച്ച ചെയ്തതായും മോദി പറഞ്ഞു.
യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മോസ്കോയിൽ നിന്നും കൈവിൽ നിന്നുമുള്ള ചർച്ചകളിന്മേൽ ഉടൻ പുരോഗതിയുണ്ടായില്ലെങ്കിൽ വാഷിംഗ്ടണിൽ നിന്നുമുള്ള മധ്യസ്ഥത ഉപേക്ഷിക്കുനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാനം സാധ്യമല്ലെങ്കിൽ അമേരിക്ക ചർച്ചകളുപേക്ഷിച്ച് മുന്നോട്ടു പോകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ പാരീസിൽ പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.