mid day hd 2

 

എഐ ട്രാഫിക് കാമറകള്‍ സ്ഥാപിച്ചതില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനി മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി നേരത്തെയും കരാര്‍ ഏറ്റെടുത്തു പങ്കാളിയായിരുന്നതിന്റെ രേഖകള്‍ പുറത്ത്. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എടുത്ത കരാര്‍ നടപ്പാക്കിയത് പ്രസാഡിയോ കമ്പനിയാണ്.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്താന്‍ സഹായിക്കാമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചാരണവുമായി കള്ളക്കടത്തു സംഘം. തെളിവായി വിവിധ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. കള്ളക്കടത്തിന്റെ മുപ്പതോളം വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുരുങ്ങിയ നാളുകള്‍ക്കകം 14,000 ലേറെ പേരാണ് അക്കൗണ്ട് ഫോളോ ചെയ്യുന്നത്. എന്നാല്‍ ഈ സംഘം ഫോളോ ചെയ്യുന്നത് പോലീസിനെയും മാധ്യമങ്ങളെയുമാണ്.

കുന്നംകുളം പന്തല്ലൂരില്‍ രോഗിയുമായി വന്ന ആംബുലന്‍സ് മരത്തിലിടിച്ചു മറിഞ്ഞ് ദമ്പതികള്‍ ഉള്‍പെടെ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതര പരിക്ക്. മരത്തംകോട് സ്വദേശികളായ റഹമത്ത് (48), ബന്ധു ഫെമിന (30), ഭര്‍ത്താവ് ആബിദ് (35) എന്നിവരാണു മരിച്ചത്. ശ്വാസതടസമുണ്ടായ ഫെമിനയലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകവേയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനു വന്ന മറ്റൊരു ആംബുലന്‍സ് കുന്നംകുളത്തു പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്കേറ്റു.

ഇന്നലെ ഉച്ചമുതല്‍ റേഞ്ചില്‍ ഇല്ലാതിരുന്ന അരിക്കൊമ്പന്‍ ഇന്നു രാവിലെ അരിക്കൊമ്പന്‍ റേഞ്ചിലെത്തി. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ കിട്ടി. കേരളാ – തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയിലാണ് അരിക്കൊമ്പന്‍.

കോവിഡു കാലത്ത് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പൊതിച്ചോറു വിതരണം ആരംഭിച്ച ഡിവൈഎഫ്‌ഐയെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രശംസിക്കുന്ന വീഡിയോ പങ്കുവച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഹൃദയപൂര്‍വം പദ്ധതി മാതൃകയാണെന്നു ചെന്നിത്തല വീഡിയോയില്‍ പറയുന്നു.

സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി ആലികുട്ടി മുസലിയാരും കോഓഡിനേഷന്‍ ഓഫ് ഇസ്ലമാമിക് കോളജസ് സമിതിയില്‍നിന്ന് രാജിവച്ചു. സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതിപ്പെട്ടു.

കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ ചെലവാക്കിയത് 1.14 കോടി രൂപ. ഇതില്‍ 90 ലക്ഷം രൂപ ചെലവാക്കിയത് കൊച്ചി കോര്‍പറേഷനാണ്.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈയിലെ എല്ല് പൊട്ടി. ചികില്‍സാ പിഴവുമൂലമെും ഇടതു കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവത്തിനിടെയാണ് കുഞ്ഞിന്റെ കൈയിനു പരിക്കുണ്ടായത്.

വയനാട്ടില്‍ കടബാധ്യതമൂലം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കര്‍ഷകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചെന്നലോട് പുത്തന്‍പുരക്കല്‍ സൈജന്‍ എന്ന ദേവസ്യ (55) ആണ് മരിച്ചത്.

ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിനു പിഴ അടയ്ക്കണമെന്ന് പിക്കപ്പ വാനിനു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിചിത്ര നോട്ടീസ് ലഭിച്ചത്.

തൃശൂര്‍ കൊരട്ടി പൊങ്ങത്ത് പൊള്ളലേറ്റു ചികില്‍സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. ചക്ക്യത്ത് ഷെര്‍ളി (54) ആണു മരിച്ചത്. ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലാണ് ഇരുവര്‍ക്കും തീപിടിച്ചത്. എങ്ങനെ തീപിടിച്ചെന്ന് കണ്ടെത്താനായിട്ടില്ല.

കോഴിക്കോട് കോംട്രസ്റ്റ് ഫാക്ടറിയുടെ ഭൂമി ചിലര്‍ കൈയേറിയതു തിരിച്ചു പിടിക്കണമെന്നും കോംട്രസ്റ്റ് ഏറ്റെടുക്കല്‍ ബില്ലിലെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും തൊഴിലാളികള്‍. മന്ത്രിമാര്‍ പങ്കെടുത്ത താലൂക്ക് അദാലത്തിലാണു പരാതിയുമായി തൊഴിലാളികള്‍ എത്തിയത്.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന് എംപിക്കെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ശ്രമിക്കുകയാണെന്ന് ഗുസ്തി താരങ്ങള്‍. പരാതിയെ കുറിച്ചന്വേഷിക്കാന്‍ സമിതി രൂപീകരിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്. ബ്രിജ് ഭൂഷണെതിരേ കോടതി ഉത്തരവനുസരിച്ചു കേസെടുത്ത ഡല്‍ഹി പൊലീസ് പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നു കായികതാരങ്ങള്‍.

ഡല്‍ഹിയിലേയും ഹരിയാനയിലേയും അധോലോക കേന്ദ്രങ്ങളില്‍ റെയ്ഡ്. ആയുധങ്ങളും പണവും പിടിച്ചെടുത്തു. ഇരുപതിടങ്ങളിലാണ് റെയ്ഡ് നടന്നത്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍നിന്ന് ഓപ്പറേഷന്‍ കാവേരി രക്ഷാദൗത്യത്തിലൂടെ 3195 പേരെ ഇന്ത്യയിലെത്തിച്ചു. സുഡാന്റേ വിവിധ ഭാഗങ്ങളില്‍ നിന്നായി 62 ബസുകള്‍ പോര്‍ട്ട് സുഡാനിലെക്ക് സര്‍വീസ് നടത്തി. ജിദ്ദ കൂടാതെ സൗത്ത് സുഡാന്‍, ഈജിപ്റ്റ്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി അഞ്ച് മാസത്തിനിടെ രണ്ടു തവണ വധുവായി വിറ്റ സംഭവത്തില്‍ അന്വേഷണം. മധ്യപ്രദേശിലാണു സംഭവം. രണ്ടാമതായി പെണ്‍കുട്ടിയെ വാങ്ങിയ വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് പരാജയപ്പെട്ടതിനു പിറകേ, ഓടി രക്ഷപ്പെട്ട് റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *