mid day hd 23

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ കക്ഷികള്‍. മണിപ്പൂര്‍ വിഷയം ഉന്നയിക്കാന്‍പോലും അനുവദിക്കാതെ പാര്‍ലമെന്റില്‍ ജനാധിപത്യ രീതികളെയെല്ലാം ഭരണപക്ഷം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് പുതിയ നീക്കം. ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്.

പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്നലെ രാത്രി പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പ്രധാനമന്ത്രി എവിടെ എന്നു ചോദിച്ചതിനു സസ്‌പെന്‍ഡു ചെയ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ‘ഇന്ത്യ ഫോര്‍ മണിപ്പൂര്‍’ എന്ന ബോര്‍ഡുകളുമായി രാത്രി സത്യഗ്രഹം നടത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം.

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്നു പേരിട്ടതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യന്‍ മുജാഹിദീന്റെയും പേരുകളില്‍ ഇന്ത്യയുണ്ട്. പ്രതിപക്ഷത്തിനു ദിശാബോധമില്ലെന്നും മോദി വിമര്‍ശിച്ചു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. പോപ്പുലര്‍ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ ചേര്‍ത്തിരുന്നെന്നും മോദി പറഞ്ഞു.

മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പതിനെട്ട് പേരെ പൊലീസ് പിടികുടി. മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ ടുറയിലെ ഓഫീസിലുള്ളപ്പോഴായിരുന്നു ആക്രമണം. ഒരു വനിതാ പോലീസ് അടക്കം അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ടുറയില്‍ കര്‍ഫ്യൂ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

കനത്ത മഴയില്‍ സംസ്ഥാനത്തെങ്ങും വ്യാപക നാശനഷ്ടം. എറണാകുളം പറവൂരിലെ മുന്‍ സബ്ട്രഷറി കെട്ടിടം തകര്‍ന്നു വീണു. ശോച്യാവസ്ഥയിലായ കെട്ടിടത്തില്‍ നിന്ന് ട്രഷറിയുടെ പ്രവര്‍ത്തനം രണ്ടാഴ്ച്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു. കണ്ണൂരിലും കുഴല്‍മന്ദത്തും ചെര്‍പ്പുളശേരിയിലും വീടുകള്‍ തകര്‍ന്നു. ചെര്‍പ്പുളശേരിയില്‍ മിന്നല്‍ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്.

ഓണക്കാലത്ത് ഓണക്കിറ്റുകള്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സപ്ലൈക്കോക്കു നല്‍കാനുള്ള 3,182 കോടി രൂപയുടെ കുടിശിക നല്‍കേണ്ടിവരും. നെല്ല് സംഭരണത്തിനും കിറ്റ് വിതരണത്തിനും സപ്ലൈകോ ചെലവാക്കിയ തുക ഉടനേ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ പ്രതികള്‍ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. എസ് ഐ ടി അന്വേഷണം വന്നതിനാല്‍ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഒരു സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയില്‍നിന്ന് വ്യാപകമായി മരങ്ങള്‍ മുറിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ശക്തമായ മഴമൂലം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് കെ മുരളീധരന്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം മുഴക്കിയത് മുഖ്യമന്ത്രിക്ക് എതിരേയല്ല. പ്രവര്‍ത്തകര്‍ മാന്യമായാണ് പ്രതികരിച്ചത്. മുരളീധരന്‍ പ്രതികരിച്ചു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതു സര്‍ക്കാര്‍ കേസൊന്നും കൊടുത്തിട്ടില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഉമ്മന്‍ ചാണ്ടിയെ സിപിഎം വ്യക്തിഹത്യ ചെയ്തിട്ടില്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജന്‍ പറഞ്ഞു.

തൊണ്ടി മുതല്‍ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം. പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ അപ്പിലിലും നോട്ടീസയക്കും.

കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്ന വിമാനം തകരാര്‍മൂലം തിരിച്ചിറക്കി. 162 യാത്രക്കാരുമായി മസ്‌കറ്റിലേക്ക് പറന്ന ഒമാന്‍ എയര്‍വേയ്സ് വിമാനമാണ്തിരിച്ചിറക്കിയത്. കാലാവസ്ഥാ റെഡാറിനു തകരാര്‍ ഉണ്ടായതാണു കാരണം.

നെടുമങ്ങാട് ഷൊര്‍ലക്കോട് മലയോര ഹൈവേയിലെ കുറ്റിച്ചല്‍ കാര്യോട് ഭാഗത്തെ റോഡില്‍ വിള്ളല്‍. രണ്ടു വര്‍ഷം മുമ്പു നിര്‍മിച്ച റോഡാണു പൊളിഞ്ഞ നിലയിലായത്. പൈപ്പ് പൊട്ടി ഉണ്ടായ തകരാറാണെന്നും റോഡ് നിര്‍മ്മാണത്തിലെ ആശാസ്ത്രിയതയാണെന്നും ആരോപണമുണ്ട്.

തിരുവനന്തപുരം കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയില്‍പെട്ട് വള്ളങ്ങള്‍ മറിഞ്ഞു. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളില്‍ ഒരാളെ കണ്ടെത്താനായില്ല. 11 പേര്‍ നീന്തി രക്ഷപ്പെട്ടു.

തിരുവനന്തപുരം ലീനാമണി കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പൊലീസ് പിടികൂടി. അയിരൂര്‍ കളത്തറ ഷഹാന മന്‍സിലില്‍ ഷാജി (46), അയിരൂര്‍ എസ്.എന്‍ വില്ലയില്‍ അബ്ദുല്‍ അഹദ് (41) എന്നിവരെ അയിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

മദ്യപിച്ചെത്തി അഞ്ചു വയസുകാരനെ മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍. ബസ് ഡ്രൈവറായ വെള്ളറട ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയും 29 കാരനുമായ സുബിനെയാണ് ആര്യങ്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

തിരുവനന്തപുരം കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാളെ അറസ്റ്റു ചെയ്തു. നിലമേല്‍ ചരുവിളവീട്ടില്‍ മനു(26)വിനെയാണ് പിടികൂടിയത്.

ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനമായ ഐആര്‍സിടിസി തകരാറില്‍. വെബ്‌സൈറ്റും മൊബൈല്‍ ആപ്പും രാവിലെ പത്തോടെയാണ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച കൊറിയന്‍ പൗരന് 5000 രൂപ പിഴയിട്ടതിന്റെ രസീത് നല്‍കാതിരുന്ന ഡല്‍ഹി പോലീസ് ഓഫീസറെ സസ്‌പെന്‍ഡു ചെയ്തു. പോലീസ് ഓഫീസര്‍ രസീത് നല്‍കിയില്ലെന്ന് ചിത്രങ്ങള്‍ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ജമ്മു കാഷ്മീരിലെ സാംബ അതിര്‍ത്തിയില്‍ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വധിച്ചു. അതിര്‍ത്തി വഴി ലഹരിക്കടത്തുന്നതിനിടെയാണ് സംഭവം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *