mid day hd 16

 

അപകീര്‍ത്തിക്കേസിലെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂററ്റ് ജില്ലാ കോടതി തള്ളി. മോദിക്കെതിരായ പരാമര്‍ശം മോദി സമുദായത്തിന് അപകീര്‍ത്തിപരമെന്നു വ്യാഖ്യാനിച്ചു രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച സൂററ്റ് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലാണു ജില്ലാ ജഡ്ജി ആര്‍എസ് മൊഗേര തള്ളിയത്. രാഹുലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി സ്‌റ്റേ വൈകിയാല്‍ രാഹുല്‍ മല്‍സരിച്ചിരുന്ന വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്തേണ്ടിവരും.

രാഹുല്‍ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് തത്കാലം ഇല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി നിരീക്ഷിച്ചശേഷമേ തീരുമാനമെടുക്കൂവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ യാത്രയയപ്പു നല്‍കിയതിനെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. നടപടി ജൂഡീഷ്യല്‍ ചട്ടങ്ങളുടെയും മുന്‍കാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടീസ്. സ്പീക്കറുടെ ഓഫിസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനാണ് നോട്ടീസ്. ഏഴു പ്രതിപക്ഷ എംഎല്‍എമാരുടെ പി എ മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്.

സ്പീക്കറുടെ ഓഫീസിന് മുന്നിലെ കയ്യാങ്കളി ചിത്രീകരിച്ചതിന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. വീഡിയോ ചിത്രീകരിച്ച മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് നോട്ടീസ് നല്‍കാന്‍ നിയമസഭാ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി രക്ഷാശ്രമത്തിനിടെ ചത്തു. മയക്കുവെടിയേറ്റു കിണറിലെ വെള്ളത്തില്‍ വീണ കരടിയെ 50 മിനിറ്റിന് ശേഷമാണ് പുറത്തെടുത്തത്. മയക്കുവെടിയേറ്റ കരടി ആഴമുള്ള കിണറില്‍ മുങ്ങിത്താഴുന്നു. വലയില്‍ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് കരടി വെള്ളത്തിലേക്ക് വീണത്. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് വീണത്. കോഴികളെ പിടിക്കാന്‍ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഓടുന്നതിനിടെ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു.

ഡിസിസി പുനഃസംഘടനയ്ക്കുള്ള സമ്പൂര്‍ണ പട്ടിക കെപിസിസിക്കു മുന്നിലെത്തി. ജില്ലാതല സമിതികള്‍ നല്‍കിയ ജമ്പോ പട്ടികയില്‍നിന്ന് ഭാരവാഹികളെ തീരുമാനിക്കാനുള്ള ഉപസമിതി ചര്‍ച്ച തുടങ്ങി. ഏഴുപേരടങ്ങുന്ന ഉപസമിതിയാണ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കുന്നത്. ഈ മാസം 25 നുശേഷം തുടര്‍ച്ചയായി യോഗം ചേര്‍ന്ന് ഭാരവാഹികളെ പ്രഖ്യാപിക്കും.

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ മൂന്നാര്‍ ഇക്കാ നഗറില്‍ കൈവശം വച്ചിരുന്ന ഒമ്പതു സെന്റ് ഭൂമി റവന്യുവകുപ്പ് പിടിച്ചെടുത്തു. കൈയേറ്റ ഭൂമിയാണെന്ന് അവകാശപ്പെട്ടാണ് ഭൂമി തിരിച്ചുപിടിച്ച് റവന്യുവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. തനിക്ക് നോട്ടിസ്ുപോലും തരാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.

അരിക്കൊമ്പന്‍ വിഷയത്തില്‍ കേസുണ്ടായത് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ കളിയാണെന്ന് മുന്‍ മന്ത്രിയും എം എല്‍ എയുമായ എം എം മണി. വനംവകുപ്പിന്റെ വനം സൗഹൃദ സദസ്സ് പരിപാടിയില്‍ എം എം മണിയുടെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും പേര് ഒഴിവാക്കിയതാണ് ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്തതിനാലാണെന്നും മണി വിമര്‍ശിച്ചു. വനം മന്ത്രി വേദിയിലിരിക്കെയാണു വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും വിമര്‍ശിച്ചത്.

അബ്ദുള്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായി കര്‍ണാടകയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലം അന്‍വാറശ്ശേരിയില്‍ പരിശോധന നടത്തി. ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

അബ്ദുള്‍ നാസര്‍ മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനുമായി സാമ്പത്തിക സമാഹരണവുമായി മുസ്ലീം സംഘടനകള്‍. മദനിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടിമുസ്ലിയാര്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിറക്കി.

ഗര്‍ഭിണി ആറാം മാസത്തില്‍ പ്രസവിച്ചതിനു പിറകേ കുഞ്ഞു മരിച്ച സംഭവത്തില്‍ ചേര്‍ത്തല താലൂക്കാശുപത്രിക്കെതിരേ പരാതി. ചികില്‍സ തേടി ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തിരിച്ചയച്ചതിനു പിറകേയാണ് പ്രസവിച്ചതെന്നാണ് കുടുംബം ആരോഗ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് വേലിക്കകത്ത് ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യയുടെ (32) രണ്ടാമത്തെ പ്രസവത്തിലെ കുഞ്ഞാണു മരിച്ചത്.

യുവ സംവിധായക നയന സൂര്യന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവ്. നയനയുടെ കഴുത്തില്‍ കാണപ്പെട്ട ഉരഞ്ഞ പാടിന്റെ നീളം മുപ്പത്തൊന്നര സെന്റിമീറ്റര്‍ എന്നു തെറ്റായാണു രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നര സെന്റീമീറ്റര്‍ എന്നതിനു പകരം ടൈപ്പിംഗില്‍ സംഭവിച്ച അക്ഷരത്തെറ്റാണെന്നാണു വിശദീകരണം.

ഇടുക്കിയില്‍ ചിന്നക്കനാല്‍ 301 കോളനിയില്‍ വീണ്ടും കാട്ടാന ആക്രമണം. അരിക്കൊമ്പന്‍ ഉള്‍പ്പെട്ട കാട്ടാന കൂട്ടമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ഒരു വീട് തകര്‍ത്തു. കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകര്‍ത്തത്. കുങ്കിയാനകളെ ഈ പ്രദേശത്തേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

അമ്മയും മകളും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടന്‍ തറയില്‍ സുരേഷിന്റെ ഭാര്യ ശുഭയും (അമ്പിളി – 54 ), മകള്‍ അഞ്ജു ( രേവതി – 34) എന്നിവരാണു മരിച്ചത്.

2014 നു ശേഷം ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ അദാനിയുടെ കൈയില്‍ എത്തിയത് എങ്ങനെയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തവണ വീഡിയോ പുറത്തിറക്കിയാണ് വിമര്‍ശനം ഉന്നയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ ഭാവി തുലാസില്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിവകുമാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും കര്‍ണാടക ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം ഇന്നു വൈകുന്നേരത്തോടെ അവസാനിക്കും. ഇന്നലെ രാത്രിയോടെ ബിജെപിയും കോണ്‍ഗ്രസും അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു.

ഒരു കമ്പനിയുടെ ഹെഡ് ഓഫീസും ബ്രാഞ്ച് ഓഫീസുകളും രണ്ടു സംസ്ഥാനങ്ങളിലാണെങ്കില്‍ ബ്രാഞ്ച് ഓഫീസിലെ ജീവനക്കാര്‍ ഹെഡ് ഓഫീസിലേക്കു നല്‍കുന്ന സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) അറിയിച്ചു. മാത്രമല്ല ഹെഡ് ഓഫീസിലെ ജീവനക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്ക് നല്‍കുന്ന സേവനത്തിനും 18 ശതമാനം നികുതി ഈടാക്കും.

യുദ്ധബാധിതമായ യെമനില്‍ സൗജന്യ ഭക്ഷ്യവിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടു. 322 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ചെറിയ പെരുന്നാളിനു മുന്നോടിയായി വിതരണം ഇനങ്ങള്‍ വാങ്ങാനാണ് ഇത്രയേറെ വലിയ ജനക്കൂട്ടം ഓടിക്കൂടിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *