4 42

പുകവലിക്കാത്തവരിലും ശ്വാസകോശ അര്‍ബുദം വരാമെന്ന് ആരോഗ്യ വിദഗ്ധര്‍. പുകവലിക്കു പുറമേ റാഡോണ്‍ എന്ന റേഡിയോ ആക്ടീവ് ഗ്യാസുമായുള്ള സമ്പര്‍ക്കം, ശ്വാസകോശ അര്‍ബുദത്തിന്റെ കുടുംബചരിത്രം, ജനിതക വ്യതിയാനങ്ങള്‍, റേഡിയേഷന്‍, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലാത്ത അലസജീവിതശൈലി എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പുകവലിക്കുന്നവരുടെ സമീപത്തിരിക്കുന്നവരുടെ ഉള്ളിലേക്ക് വിഷപുക കടക്കുന്നത് മൂലം വരുന്ന സെക്കന്‍ഡറി ഹാന്‍ഡ് സ്മോക്കും ശ്വാസകോശ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ശ്വാസംമുട്ടല്‍, നിരന്തരമായ ചുമ, ചുമച്ച് കഫമോ രക്തമോ തുപ്പല്‍, ചിരിക്കുമ്പോഴോ, ആഴത്തില്‍ ശ്വാസം വലിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വരുന്ന നെഞ്ച് വേദന, വലിവ്, ക്ഷീണം, വിശപ്പില്ലായ്മ, ഭാരനഷ്ടം, വിട്ടുമാറാത്ത ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയെല്ലാം ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അര്‍ബുദം പടരുന്നതോടു കൂടി കഴുത്തിലും തോളെല്ലിലും മുഴകള്‍, എല്ലുകള്‍ക്കു വേദന, തലവേദന, തലകറക്കം, കൈകാല്‍ മരവിപ്പ്, മഞ്ഞപിത്തം, തോള്‍ വേദന, മുഖത്തിന്റെ ഒരു വശത്ത് വിയര്‍പ്പിന്റെ അഭാവം, തൂങ്ങിയ കണ്‍പോളകള്‍, ചുരുങ്ങിയ കൃഷ്ണമണികള്‍ എന്നിവ പോലുള്ള ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന പ്രമേഹം, ചുഴലി പോലുള്ള പ്രശ്നങ്ങളും രോഗി പ്രകടിപ്പിക്കാം. മുഴകള്‍ നീക്കാനുള്ള ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് ശ്വാസകോശ അര്‍ബുദത്തിന്റെ ചികിത്സ. ടാര്‍ജറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയും ചില രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം ഏത് ഘട്ടത്തിലാണെന്നതിനെയും രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും അടിസ്ഥാനമാക്കി ചികിത്സയില്‍ മാറ്റങ്ങള്‍ വരാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *