◾https://dailynewslive.in/ ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചത് കണ്ടെത്തുന്നതിനായി കസ്റ്റംസ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നു. രാജ്യ വ്യാപകമായി നടത്തുന്ന ഈ നീക്കത്തിന് ഓപ്പറേഷന്‍ നുംഖോര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതില്‍ കേരളത്തില്‍ എത്രയെണ്ണം ഉണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരുകയാണ്. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
◾https://dailynewslive.in/ കസ്റ്റംസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണല്‍ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയതെന്നാണ് വിവരം.
◾https://dailynewslive.in/ ഒരു ദിവസം രണ്ട് റെക്കോര്‍ഡ് സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ലോക ചരക്കു കപ്പല്‍ ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവില്‍ വന്നെത്തിയ 500 കപ്പലുകളെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ കൈകാര്യം ചെയ്തതില്‍വെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി വെറോണ 17.1 മീറ്റര്‍ ഡ്രാഫ്റ്റോടെ വിഴിഞ്ഞത്ത് ഇന്ന് പുലര്‍ച്ചെ നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചു. അതേസമയം, രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ സുരക്ഷ, നിരീക്ഷണം, പരിശോധന എന്നിവയുടെ ഭാഗമായി നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് കബ്ര കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ കേരളത്തിലെ യുഡിഎഫിലും ബിജെപിയിലും കൂട്ട ആത്മഹത്യ നടക്കാന്‍ പോവുകയാണെന്നും മൂന്നാം സര്‍ക്കാര്‍ വരുമെന്നത് ഉറപ്പാണെന്നും മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവര്‍ കയര്‍ എടുക്കേണ്ടി വരുമെന്നും തുടര്‍ ഭരണം ഉറപ്പാണെന്നും എഴുതി വച്ചോളു എന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമം യുഡിഎഫിനെയും ബിജെപിയെയും ആശങ്കപ്പെടുത്തിയെന്നും ആഗോള അയ്യപ്പ സംഗമത്തിന് ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടാതെ പ്രതിപക്ഷ നേതാവും, ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും എന്ത് ചെയ്തു എന്നും സജി ചെറിയാന്‍ ചോദിച്ചു.
◾https://dailynewslive.in/ ശബരിമല അയ്യപ്പന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയ അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും ജാതി, മതം എന്നിവയെ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിലെത്താനാണ് പിണറായി വിജയന്റെ ശ്രമമെന്നും പിവി അന്‍വര്‍. ഇടതുപക്ഷം മതേതരത്വവും തൊഴിലാളി സമീപനവും കൈവിട്ടുവെന്നും യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണെന്നും കേരളത്തിലെ ഭൂരിപക്ഷത്തെ ഒപ്പം നിലനിര്‍ത്താന്‍ എന്ത് മോശം പ്രവര്‍ത്തിയും ചെയ്യുമെന്നുമാണ് ഇത് തെളിയിച്ചിരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. 35 വര്‍ഷം എസ്എന്‍ഡിപിയെ നയിച്ച വെള്ളാപ്പള്ളിക്ക് ആ സമുദായത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരാണ് തെറ്റുകാരനെന്നും എന്നിട്ട് ഇപ്പോള്‍ സമുദായത്തിന് ഒന്നും കിട്ടിയില്ല എന്ന് പറയുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്ത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍ പട്ടിക ഒരുവട്ടംകൂടി പുതുക്കുമെന്നും ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു.
◾https://dailynewslive.in/ എസ് ഐ ആറുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഇനി അറിയേണ്ടതെന്നും ഇലക്ഷന്‍ കമ്മീഷനെ രാഷ്ട്രീയചട്ടുകമായിട്ടാണ് ബിജെപി ഉപയോഗിക്കുന്നതെന്നും ബീഹാറില്‍ അര്‍ഹതപ്പെട്ട നിരവധി വോട്ടര്‍മാര്‍ പുറന്തള്ളപ്പെട്ടുവെന്നും കേരളത്തില്‍ അര്‍ഹരായ വോട്ടര്‍മാരെ പുറന്തള്ളാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപെട്ട് ബിജെപി നേതൃത്വത്തില്‍ ഭിന്നത. കാസര്‍കോട് ജില്ലയില്‍ എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടു. എയിംസ് ആലപ്പുഴയ്ക്ക് നല്‍കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരസ്യ പ്രതികരണത്തിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം.
◾https://dailynewslive.in/ കേരളത്തില്‍ അര്‍ജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയ ആകുമെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയും സ്പോണ്‍സറും കരട് കരാര്‍ കൈമാറിയതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്. അതേസമയം അര്‍ജന്റീന ടീം മാനേജര്‍ ഡാനിയല്‍ പബ്രേര ഇന്ന് കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങള്‍ വിലയിരുത്തും. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് രണ്ടരയോടെ കായിക മന്ത്രി വി. അബ്ദുറഹ്‌മാനോടൊപ്പം കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിക്കും.
◾https://dailynewslive.in/ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഒക്ടോബര്‍ 11ന് ഉച്ചയ്ക്ക് രണ്ടിന് കൊച്ചി കായലില്‍ നടക്കും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ടി.ജെ. വിനോദ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സുഗമമായി വള്ളങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കായലിലെ ട്രാക്കിന്റെ പരിശോധന നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി.
◾https://dailynewslive.in/ ആരോഗ്യ സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവം കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ മാറ്റാന്‍ വിസി മോഹന്‍ കുന്നുമ്മല്‍ നിര്‍ദ്ദേശിച്ചു. പകരം സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനെ കണ്‍വീനറായി നിയോഗിച്ചു. നന്ദന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ വിസി നിര്‍ദ്ദേശിച്ചത്.
◾https://dailynewslive.in/ തിരുവനന്തപുരത്ത് മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29ന് ടാഗോര്‍ തിയറ്ററില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുന്നു. പരിപാടിയില്‍ ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള മുഹമ്മദ് ഹമീദ് ഷീസ് പങ്കെടുക്കും. അന്ന് തന്നെ അംബാസിഡര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും. സിപിഎം നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട്ടും പലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
◾https://dailynewslive.in/ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കൗണ്‍സിലര്‍ അനില്‍കുമാര്‍ നേതൃത്വം നല്‍കിയിരുന്ന ഫാം ടൂര്‍ സൊസൈറ്റിയില്‍ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമെന്ന് സഹകരണവകുപ്പ്. ചട്ട വിരുദ്ധമായി നിക്ഷേപകര്‍ക്ക് പലിശ നല്‍കിയെന്നാണ് അസി.രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. സംഘത്തിന് 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പലിശ സഹിതം സെക്രട്ടറിയില്‍ നിന്നും ഈടാക്കമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. അനില്‍ കുമാറിന്റെ ആത്മഹത്യ കേസ് ഡിവൈഎസ്പി തലത്തിലുള്ള മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറും.
◾https://dailynewslive.in/ സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണക്കേസില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യം തേടി. ഇന്നലെ ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ഫോണ്‍ പിടിച്ചെടുത്തിരുന്നു. അതേസമയം യൂട്യൂബര്‍ കൂടിയായ കെ എം ഷാജഹാന്റെ വീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തി മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു.
◾https://dailynewslive.in/ സൈബര്‍ ആക്രമണത്തില്‍ സിപിഎം നേതാവ് കെ ജെ ഷൈനിന് പിന്തുണയുമായി നടി റിനി ആന്‍ ജോര്‍ജ്. അശ്ലീല കഥകള്‍ കൊണ്ട് പൊതുരംഗത്തുള്ള സ്ത്രീകളെ തളര്‍ത്താനാവില്ലെന്നും ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ട എന്നുമാണ് റിനി ആന്‍ ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷൈനിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് റിനി ആന്‍ ജോര്‍ജിന്റെ പോസ്റ്റ്.
◾https://dailynewslive.in/ പസഫിക് ചുഴലിക്കാറ്റ്, ന്യുനമര്‍ദ്ദം എന്നിവയുടെ സ്വാധീന ഫലമായി ഇനിയുള്ള ദിവസങ്ങളില്‍ മാസാവസാനം വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 25,26 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ കൊയിലാണ്ടിയില്‍ ലോട്ടറികള്‍ മോഷ്ടിച്ച കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെ പൊലീസ് പിടികൂടി. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയില്‍ നിന്ന് 52 ലോട്ടറികളാണ് ഇയാള്‍ മോഷ്ടിച്ചത്. അടുത്ത ദിവസം നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പര്‍ ഉള്‍പ്പെടെ 52 ലോട്ടറികളാണ് കൊയിലാണ്ടി ബസ് സ്റ്റാന്റിനടുത്തെ ലോട്ടറി സ്റ്റാളില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ചത്.
◾https://dailynewslive.in/ ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതക കേസില്‍ സി എം സെബാസ്റ്റ്യന്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തി. സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സെബാസ്റ്റ്യന്‍. ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയെ കൊലപ്പെടുത്തിയ കേസില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായതോടെയാണ് മറ്റ് തിരോധാന കേസുകളെ കുറിച്ച് പുനരന്വേഷണം തുടങ്ങിയത്.
◾https://dailynewslive.in/ സിങ്കപ്പുരില്‍ സ്‌കൂബാ ഡൈവിങ്ങിനിടെ മരിച്ച ഗായകന്‍ സുബീന്‍ ഗാര്‍ഗിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. വെള്ളിയാഴ്ച മരിച്ച താരത്തിന്റെ മൃതദേഹം പതിനായിരങ്ങളെ സാക്ഷിയാക്കി അസം കമാര്‍കുച്ചിയിലെ ശ്മാശാനത്തില്‍ സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. 52-ാം വയസ്സിലാണ് ബോളിവുഡ് ഗാനമായ ‘യാ ആലീ’യിലൂടെ ശ്രദ്ധേയനായ ഗായകന്റെ അകാലമരണം. രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്.
◾https://dailynewslive.in/ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ എഴുപത്തഞ്ച് വയസ്സ് കഴിഞ്ഞവര്‍ മാറണം എന്ന നിര്‍ദേശവുമായി കേരള ഘടകം. ദേശീയ കൗണ്‍സിലില്‍ അടക്കം പ്രായപരിധി കര്‍ശനമായി നടപ്പാക്കണം എന്ന് യോഗത്തില്‍ ആവശ്യപ്പെടും. ഇന്ന് ചേര്‍ന്ന കേരള ഘടകം യോഗത്തില്‍ ഇക്കാര്യം കേരള പ്രതിനിധികള്‍ ഒറ്റക്കെട്ടായി അറിയിക്കണം എന്ന് വി എസ് സുനില്‍ കുമാര്‍, ഡി സജി എന്നിവര്‍ ആവശ്യപ്പെട്ടു. അതേ സമയം, ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഡി രാജ മാറുന്നതില്‍ തര്‍ക്കം നിലനില്‍ക്കെ പാര്‍ട്ടിയില്‍ മുരടിപ്പെന്നു സിപിഐ സംഘടനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
◾https://dailynewslive.in/ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ദില്ലി വിഗ്യാന്‍ ഭവനില്‍ നടക്കും. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും.
◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് പൊതുപണം ഉപയോഗിക്കുന്നതിനെതിരെ ഡി എം കെ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിമയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. പൊതുപണം ഉപയോഗിച്ച് എന്തിനാണ് മുന്‍കാല നേതാക്കളെ മഹത്വവല്‍ക്കരിക്കുന്നതെന്ന് കോടതി ആരാഞ്ഞു.
◾https://dailynewslive.in/ വിദ്വേഷ പ്രസംഗങ്ങള്‍ക്കും സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തിനും ഒടുവില്‍ ബുക്കര്‍ പുരസ്‌കാര ജേതാവും കന്നട എഴുത്തുകാരിയുമായി ബാനു മുഷ്താഖ് തന്നെ ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തന്നെ ക്ഷണിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തില്‍ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട്, സംസ്‌കാരമാണ് നമ്മുടെ ഊര്‍ജം, ഐക്യമാണ് നമ്മുടെ ശക്തി ആകാശവും ഭൂമിയും ആരെയും വേര്‍തിരിക്കുന്നില്ല എന്ന് ബാനു മുഷ്താഖ് പ്രഖ്യാപിച്ചു.
◾https://dailynewslive.in/ വിജയ് യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങള്‍ വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാര്‍ അടക്കം ഡിഎംകെ നേതാക്കള്‍ക്ക് നിര്‍ദേശം ബാധകമാണ്. വാര്‍ത്ത സ്ഥിരീകരിച്ച് മന്ത്രിമാരായ കെ.എന്‍.നെഹ്‌റുവും ആര്‍. ഗാന്ധിയും രംഗത്തെത്തി. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിര്‍ദേശം ഉണ്ടെന്ന് മന്ത്രി ഗാന്ധി പറഞ്ഞു. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചാണ് നില്‍ക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തില്‍ മന്ത്രി നെഹ്‌റു വ്യക്തമാക്കി.
◾https://dailynewslive.in/ കര്‍ണാടകയിലെ ബെലഗാവില്‍ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കള്‍ ലോറി കത്തിച്ചത്. ലോറി കത്തിച്ചത് കൂടാതെ ലോറി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. റായ്ബാഗില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം കത്തിച്ചതെന്നാണ് വിവരം. സംഭവം നടന്ന അയിനാപൂര്‍ ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
◾https://dailynewslive.in/ ധര്‍മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ആറ് മാസങ്ങള്‍ക്ക് മുന്‍പ് 3 ലക്ഷം രൂപ കൈമാറിയ 11 പേര്‍ക്ക് എസ്ഐടി നോട്ടീസയച്ചു. ആംസ് ആക്ട് പ്രകാരമെടുത്ത കേസില്‍ അറസ്റ്റിനുള്ള സാധ്യതകള്‍ ഏറിയതോടെ ധര്‍മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് തിമരോടി മുന്‍കൂര്‍ ജാമ്യം തേടി.
◾https://dailynewslive.in/ ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ജാതി അടിസ്ഥാനമാക്കിയുള്ള റാലികള്‍ വിലക്കിക്കൊണ്ട് യുപി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒക്ടോബറില്‍ ബിഎസ്പി ഉള്‍പ്പെടെ റാലി പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തിലാണ് തീരുമാനം. പൊതു സ്ഥലങ്ങളില്‍ ജാതി സംബന്ധിച്ച പ്രദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എഫ്ഐആറുകളിലും ജാതി പരാമര്‍ശിക്കരുതെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
◾https://dailynewslive.in/ പാകിസ്ഥാന്‍ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെ ഇന്ത്യയും നടപടി നീട്ടി. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. എന്നാല്‍ വ്യോമപാത അടയ്ക്കുന്നത് തിരിച്ചടിയാകുന്നത് ഇന്ത്യയ്ക്കെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സര്‍വീസുകളെ ബാധിക്കുമ്പോള്‍ പാകിസ്ഥാന് പ്രതിസന്ധിയാകുന്നത് 6 ഷെഡ്യൂളുകള്‍ മാത്രമെന്നാണ് വിവരം.
◾https://dailynewslive.in/ ടെക്‌സസില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്റെ പ്രതിമയ്ക്കുനേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് വിവാദത്തില്‍. ഷുഗര്‍ലാന്‍ഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്‍ പ്രതിമയ്ക്കു നേരെ സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അലക്‌സാണ്ടര്‍ ഡന്‍കന്റെ മോശം പരാമര്‍ശം. യുഎസ് ക്രിസ്ത്യന്‍ രാഷ്ട്രമാണെന്നും ടെക്‌സസില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കാന്‍ എന്തിന് അനുമതി നല്‍കണമെന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
◾https://dailynewslive.in/ ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാനെ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുത്തിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയെ പരിഹസിച്ച് മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍. ഇന്ത്യക്കെതിരെ ഒരു ക്രിക്കറ്റ് മത്സരത്തില്‍ വിജയിക്കണമെങ്കില്‍ നഖ്വിയും സൈനിക മേധാവി ആസിം മുനീറും ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങണമെന്ന് ഇമ്രാന്‍ ഖാന്‍ പരിഹസിച്ചു.
◾https://dailynewslive.in/ റെക്കോഡ് ഭേദിച്ച് സ്വര്‍ണവിലയുടെ മുന്നേറ്റം തുടരുന്നു. ഇന്ന് 83,000 കടന്ന് 84,000ലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 83,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 10,480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 680 രൂപയാണ് വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. മൂന്നാഴ്ചക്കിടെ പവന് 6,000 രൂപയിലധികമാണ് വര്‍ധിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 95 രൂപ വര്‍ധിച്ച് 8,615 രൂപയാണ്. വെള്ളിവില 4 രൂപ കൂടി 114 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,745 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 90,726 രൂപയ്ക്ക് മുകളിലാകും.
◾https://dailynewslive.in/ ഗൂഗ്ള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓഫ് ചെയ്യരുത്. ഇത് ഡ്രൈവിങ് കൂടുതല്‍ സങ്കീര്‍ണമാക്കും. സ്‌ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍, ട്രാഫിക് അലര്‍ട്ടുകള്‍ എന്നിവ പോലുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വോയ്‌സ് നാവിഗേഷന്‍ അനുവദിക്കുന്നു. ശരിയായി മൗണ്ട് ചെയ്യാത്ത ഡിവൈസുകളിലെ മാപ്പ് നിരന്തരം പരിശോധിക്കുന്നതിന് നിങ്ങളുടെ കൈകള്‍ പലപ്പോഴും സ്റ്റിയറിങ് വീലില്‍ നിന്ന് എടുക്കേണ്ടി വരുന്നു. നാവിഗേഷന്‍ ആപിലെ ഓഡിയോ സന്ദേശങ്ങളെ ആശ്രയിക്കുന്നത് വഴി ഇത് കുറക്കാന്‍ സാധിക്കും. നാവിഗേഷന്‍ ഡിവൈസുകള്‍ റോഡിലെ കാഴ്ചകള്‍ മറയാതെയും ശ്രദ്ധമാറാതെയും വീക്ഷിക്കാവുന്ന തരത്തില്‍ തന്നെ മൗണ്ട് ചെയ്യുക. അപരിചിതമായതോ സങ്കീര്‍ണ്ണമായതോ ആയ റോഡ് നെറ്റ്വര്‍ക്കുകളില്‍, ശരിയായ തിരിവുകള്‍ നടത്തുന്നതിന് ശബ്ദ സന്ദേശങ്ങളായി ദിശകളും ലെയ്ന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭ്യമാക്കുന്നത് ശ്രദ്ധയോടെ വഴി തെറ്റാതെ വാഹനം ഓടിക്കുന്നതിന് വളരെ സഹായകമാണ്. അതിനാല്‍ നാവിഗേഷന്‍ ആപ്പിലെ ശബ്ദം ഓഫ് ചെയ്യാതെ ഉപയോഗിക്കുക.
◾https://dailynewslive.in/ ‘സാഹോ’ എന്ന പ്രഭാസ് ചിത്രത്തിനുശേഷം പവന്‍ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘ഒജി’ ട്രെയിലര്‍ എത്തി. തമന്‍ ആണ് സംഗീതം. ഇമ്രാന്‍ ഹാഷ്മി വില്ലനായി എത്തുന്നു. പ്രകാശ് രാജ്, ഹരീഷ് ഉത്തമന്‍, അര്‍ജുന്‍ ദാസ്, പ്രിയങ്ക മോഹന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 25 ന് തിയറ്ററിലെത്തും. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. രവി കെ. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവീന്‍ നൂലി എഡിറ്റിങ്, എ.എസ്. പ്രകാശ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമയില്‍ ‘ഒജാസ് ഗംഭീര’ എന്ന ‘ഒജിയായി’ പവന്‍ കല്യാണ്‍ എത്തുന്നു.
◾https://dailynewslive.in/ തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പം കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രം വരുന്നു. രാജ വാരു റാണി ഗാരു, റൗഡി ജനാര്‍ദ്ദന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള രവി കിരണ്‍ കോലയാണ് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. നേരത്തെ കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടിയില്‍ വിജയ് ദേവരകൊണ്ട അഭിനിച്ചിരുന്നെങ്കിലും ഇരുവരും ഒരുമിച്ച് എത്തുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ഡ്രാമയാണ് പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം വിജയ് ദേവരകൊണ്ടയ്ക്ക് അതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് പ്ലാന്‍. അതേസമയം കീര്‍ത്തി സുരേഷിന്റേതായി ഈ വര്‍ഷം എത്തിയ ചിത്രവും തെലുങ്കില്‍ നിന്നാണ്.
◾https://dailynewslive.in/ ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസം നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണത്തില്‍ കോളടിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍. തിങ്കളാഴ്ച പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും റെക്കോഡ് വില്‍പ്പനയാണ് നടത്തിയത്. മാരുതി ഏകദേശം 30,000 കാറുകള്‍ ഡെലിവര്‍ ചെയ്തു. തിങ്കളാഴ്ച കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാരുതിക്ക് 80,000 എന്‍ക്വയറികളാണ് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതികരണമാണിത്. നവരാത്രിയുടെ ആദ്യ ദിവസം ഹ്യുണ്ടായ് ഏകദേശം 11,000 ഡീലര്‍ ബില്ലിങ്ങുകളാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഒറ്റ ദിവസത്തെ പ്രകടനമാണിത്. ടാറ്റ ഏകദേശം 10,000 കാറുകള്‍ ഡെലിവറി ചെയ്തു. ഇത് കമ്പനിയുടെ മികച്ച പ്രകടനമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ ജിഎസ്ടി ഘടന പ്രകാരം, താരതമ്യേന ചെറിയ കാറുകള്‍ (4 മീറ്ററില്‍ താഴെയുള്ള മോഡലുകള്‍) 18 ശതമാനം സ്ലാബിലാണ് വരുന്നത്. വലിയ മോഡലുകളും ആഡംബര കാറുകളും ഇപ്പോള്‍ 40 ശതമാനം സ്ലാബിലാണ്.
◾https://dailynewslive.in/ നമ്മുടെ നാടിന്റെറെ ഋതുശോഭകളിലൂടെ, കേരളത്തെ കേളേമാക്കുന്ന തനിമകളിലൂടെ ഒരു സസ്യശാസ്ത്രാധ്യാപകന്‍ നടത്തുന്ന യാത്രയാണിത്. കരയും കടലും കുളവും കായലും കാടും ഒക്കെ ഈ സഞ്ചാരിയില്‍ ഭൂതകാലക്കുളിരോടെ നിറയുന്നു കണ്ണാന്തളിയും കാലവര്‍ഷവും കാവും കാക്കയും കരിവീരനുമൊക്കെ ദേശസുകൃതങ്ങളായി ഈ യാത്രികനെ ഗൃഹാതുരനാക്കുന്നു. ‘കേരളത്തനിമകള്‍’. വി യു രാധാകൃഷ്ണന്‍. എച്ച്&സി ബുക്സ്. വില 171 രൂപ.
◾https://dailynewslive.in/ കരള്‍ രോഗികളില്‍ പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണമാണ് രാത്രിയിലെ ഉറക്കക്കുറവും ഉറക്കം നിലനിര്‍ത്താനുള്ള ബുദ്ധിമുട്ടുകളും. പകല്‍ സമയത്ത് ഇവര്‍ക്ക് അമിതമായ ഉറക്കം അനുഭവപ്പെടുകയും ചെയ്യാം. ഇത് തിരിച്ചും സംഭവിക്കാം. അതായത്, അമിതമായി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കാം. കരള്‍ രോഗികളില്‍ ഉറക്കം കുറയാനുള്ള ഘടകങ്ങളായി പറയുന്ന ഒരു കാരണം ഹെപ്പാറ്റിക് എന്‍സെഫലോപ്പതിയാണ്. കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടാതാവുകയും തലച്ചോറില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നതാണ് ഈ അവസ്ഥ. കരള്‍ രോഗമുള്ളവര്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം, മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ ആണ്. കരള്‍ രോഗമുള്ളവരില്‍ മെലറ്റോണിന്റെ ഉല്‍പാദനം വ്യത്യാസപ്പെട്ടിരിക്കാം ഇത് ശരീരത്തിന്റെ സ്ലീപ് സൈക്കിള്‍ തകരാറിലാകും. കരള്‍ രോഗികള്‍ക്ക് പലപ്പോഴും ശരീര താപനില ക്രമീകരിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്, ഇത് സാധാരണ ഉറക്ക രീതികളെ തടസ്സപ്പെടുത്തും. കരള്‍ രോഗവുമായി ബന്ധപ്പെട്ട ശരീര വീക്കം ഉറക്ക-ഉണര്‍വ് ചക്രത്തെ തടസപ്പെടുത്താം. കരള്‍ രോഗമുള്ള രോഗികളില്‍ ഉറക്കക്കുറവിനെ നേരിടാനായി ഉറങ്ങാന്‍ കൃത്യ സമയം പാലിക്കാം. ഇരുണ്ട മുറിയില്‍ ഉറങ്ങാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് അരമണിക്കൂര്‍ മുന്‍പ് മൊബൈല്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവയ്ക്കുക. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകള്‍ പരിശീലിക്കുക. വൈകുന്നേര സമയങ്ങളില്‍ കാപ്പി, ചായ പോലെ കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക. മദ്യപാനം, പുകവലി എന്നിവ പരിമിതപ്പെടുത്തുക.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 88.76, പൗണ്ട് – 120.00, യൂറോ – 104.65, സ്വിസ് ഫ്രാങ്ക് – 111.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.51, ബഹറിന്‍ ദിനാര്‍ – 235.38, കുവൈത്ത് ദിനാര്‍ -290.70, ഒമാനി റിയാല്‍ – 230.82, സൗദി റിയാല്‍ – 23.66, യു.എ.ഇ ദിര്‍ഹം – 24.04, ഖത്തര്‍ റിയാല്‍ – 24.38, കനേഡിയന്‍ ഡോളര്‍ – 64.14.
*മനാലി*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -57*
ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചല്‍ പ്രദേശ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്ര മലമ്പ്രദേശ പട്ടണമാണ് മനാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം കുല്ലു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ നാലിലൊന്ന് സഞ്ചാരികള്‍ എത്തുന്നത് മനാലിയിലാണ്. ഇവിടുത്തെ തണുത്ത അന്തരീക്ഷം ഇവിടം സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ടതാക്കുന്നു. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ഒരു സ്ഥലമാണ് ഇവിടുത്തെ ഡുംഗ്രി അഥവാ ഹിഡിമ്പി അമ്പലം. ഇതു 1533 ല്‍ സ്ഥാപിക്കപ്പെട്ടതാണ്.പുരാതന ഹിന്ദു ദൈവമായ മനുവില്‍ നിന്നാണ് മനാലി എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം. മനാലി ദൈവങ്ങളുടെ താഴ്വര എന്നാണ് അറിയപ്പെടുന്നത്.ആപ്പിള്‍ കൃഷി ഇവിടുത്തെ കര്‍ഷകരുടെ ഒരു പ്രധാന കൃഷിയാണ്. മനാലിയില്‍ പ്രധാനമായും ശൈത്യകാലത്ത് തണുപ്പുള്ളതും വേനല്‍ക്കാലത്ത് മിതമായ തണുപ്പുമുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുന്നു.മണാലിയും പരിസരപ്രദേശങ്ങളും വിശദമായി ആസ്വദിക്കാന്‍ നിങ്ങള്‍ ഒന്നരയാഴ്ചയിലേറെയെങ്കിലും ഇവിടെ ചിലവഴിക്കേണ്ടി വരും.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*