◾https://dailynewslive.in/ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷന്‍ ചെയ്തത്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വിഎന്‍ വാസവന്‍, എംപിമാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം വിന്‍സന്റ് മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
◾https://dailynewslive.in/ സംസ്ഥാനത്തിന്റെ വികസന കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുന്ന വിഴിഞ്ഞം തുറമുഖത്തേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആര്‍പ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ തുറമുഖമന്ത്രി വിഎന്‍ വാസവന്റെ പ്രസംഗം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ല കാര്യമെന്നും കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നതാണ് മാറ്റമെന്നും മോദി പറഞ്ഞു. അദാനിയെ പുകഴ്ത്തിയ മോദി, വിഴിഞ്ഞം തുറമുഖം ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുമെന്നും പരിഹസിച്ചു.
*കെനിയ മൈഗ്രേഷന്‍ കാണാന്‍ ഫോര്‍ച്ചൂണിനൊപ്പം*
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ വൈല്‍ഡ്ബീസ്റ്റുകളും സീബ്രകളും മറ്റ് വന്യജീവികളും മസായ് മാര നാഷണല്‍ റിസര്‍വിലൂടെ നടത്തുന്ന ഗ്രേറ്റ് മൈഗ്രേഷന്‍ കാണാനും പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാനും 7 ദിവസം നീണ്ടു നില്‍ക്കുന്ന കെനിയന്‍ യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7510911777* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ കശ്മീര്‍ ഭീകരാക്രമണം പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ അതും നമ്മള്‍ നേടിയെടുത്തു. അഭിമാനനിമിഷമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖം കമ്മീഷനിങിന്റെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. കാലം കാത്തുവെച്ച കര്‍മ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ ശില്‍പിയെന്നും പറഞ്ഞാണ് പിണറായി വിജയനെ മന്ത്രി വിഎന്‍ വാസവന്‍ സ്വാഗതം ചെയ്തത്. ചരിത്ര നിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തില്‍ വിഎന്‍ വാസവന്‍ പറഞ്ഞു.
◾
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉമ്മന്‍ ചാണ്ടി ഇന്നില്ലെങ്കിലും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും വിഴിഞ്ഞം തുറമുഖത്തിന് ആശംസകള്‍ നേര്‍ന്ന ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം കുറിച്ചു.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങില്‍നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിട്ടുനില്‍ക്കുന്നതില്‍ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആരൊക്കെയാണ് വേദിയില്‍ പ്രസംഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതെന്നും ഗവര്‍ണര്‍ക്ക് പോലും പ്രസംഗിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് അടക്കം കാണിച്ചുകൊണ്ടായിരുന്നു വിഎന്‍ വാസവന്റെ പ്രതികരണം.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുന്‍ തുറമുഖ മന്ത്രി കെ ബാബു. ആര് അവകാശവാദം ഉന്നയിച്ചാലും പദ്ധതിയുടെ മാതൃത്വത്തെ കുറിച്ച് ഒരു സംശയവുമില്ലെന്നും അതില്‍ കേരളം നന്ദിയോടെ അനുസ്മരിക്കുന്നത് ഉമ്മന്‍ചാണ്ടിയെയാണെന്നും 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച പദ്ധതിയാണ് 9 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനത്തിന്റെ വികസന കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് രാഷ്ട്രീയ മുതലെടുപ്പെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച രീതിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുഞ്ഞാണ് വിഴിഞ്ഞവുമെന്ന അവകാശവാദമുന്നയിച്ചാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നത്.
◾https://dailynewslive.in/ വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തില്‍ സംസാരിക്കാന്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രം അവസരമെന്നതിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍. പ്രധാനമന്ത്രിക്ക് താന്‍ ഇല്ലെങ്കില്‍ ഇന്ത്യ അപ്രത്യക്ഷം ആയേനെ എന്ന് പ്രസംഗിക്കാം. പിണറായിക്ക് താന്‍ ഇല്ലെങ്കില്‍ കേരളം ഉണ്ടാക്കാന്‍ പരശുരാമന്‍ വീണ്ടും മഴു ഏറിയണമെന്ന് പറയാം. എതിര്‍ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖം യഥാര്‍ത്ഥ്യമായത് പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയുള്ള ഇടപെടലിന്റെ ഫലമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആര്‍ക്കെങ്കിലും നല്‍കണമെങ്കില്‍ അത് ഇകെ നായനാര്‍ക്കാണ് നല്‍കേണ്ടതെന്നും വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചിട്ടില്ലെന്നും പക്ഷേ ഇടത് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ വിഴിഞ്ഞം നടക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസമാണ് എന്ന് ചാണ്ടി ഉമ്മന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നല്‍കുന്നതും നല്ലകാര്യമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തതെന്നും പരമാവധി കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
◾https://dailynewslive.in/ ഏതെങ്കിലും യുഡിഎഫ് ഘടകകക്ഷിയില്‍ താന്‍ കണ്‍വീനറായ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ലയിപ്പിച്ച് മുന്നണിയില്‍ എത്താന്‍ അന്‍വറിന്റെ നീക്കം. സി എം പി അടക്കമുള്ള കക്ഷികളുമായി അന്‍വര്‍ ചര്‍ച്ച നടത്തുന്നതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് നീക്കം. ഇന്ന് കോഴിക്കോട്ട് ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഘടകകക്ഷിയില്‍ ലയിച്ചു മുന്നണിയില്‍ എത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് അന്‍വറിനെ അറിയിച്ചു.
◾https://dailynewslive.in/ പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.
◾https://dailynewslive.in/ ഡ്രൈ ഡേയില്‍ വില്‍ക്കാനായി സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന 30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേയോടനുബന്ധിച്ച് നടന്ന പരിശോധനകളില്‍ തിരുവനന്തപുരം ഐരാണിമുട്ടത്ത് നിന്നാണ് അനധികൃതമായ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തിയത്. പ്രാദോഷ് കുമാര്‍ (46) എന്നയാളാണ് മദ്യവുമായി എക്സൈസിന്റെ പിടിയിലായത്.
◾https://dailynewslive.in/ ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ നിര്‍മാണ കരാര്‍ റദ്ദാക്കുമെന്ന് കെഎസ്ഇബി. കരാറുകാരായ ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡും ചൈനയിലെ ഹ്യുനാന്‍ ഷായോങ് ജനറേറ്റിംഗ് എക്യുപ്മെന്റ് കമ്പനി ലിമിറ്റഡും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിന് നല്‍കിയിരുന്ന ഇലക്ട്രോ മെക്കാനിക്കല്‍ നിര്‍മാണ കരാര്‍ റദ്ദാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
◾https://dailynewslive.in/ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്ന കൈക്കൂലി കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കെട്ടിടത്തിന്റെ പ്ലാന്‍ അപ്രൂവ് ചെയ്യണമെങ്കില്‍ 25,000 രൂപ തരണമെന്ന് സ്വപ്ന ആവശ്യപ്പെട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം. തയ്യാറെടുപ്പുകളുമായി കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ മുന്നോട്ടുപോവുകയാണ്. എന്തിനും സജ്ജമാണെന്നാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേനയും രംഗത്തെത്തി. ഇന്ത്യന്‍ മേഖലയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ തകര്‍ക്കുമെന്നാണ് പാകിസ്ഥാന് നാവിക സേന നല്‍കുന്ന മുന്നറിയിപ്പ്.
◾https://dailynewslive.in/ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പേരില്‍ ആരും മുസ്ലിങ്ങള്‍ക്കും കശ്മീരികള്‍ക്കും എതിരെ തിരിയരുതെന്ന് ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നീതി ലഭിക്കണമെന്നും ഹിമാന്‍ഷി പറഞ്ഞു. ആരോടും വിദ്വേഷം പുലര്‍ത്തരുതെന്നും ഹിമാന്‍ഷി പറഞ്ഞു.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ, പാകിസ്ഥാന്‍ എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങളുടെ പ്രക്ഷേപണം നിര്‍ത്തിവച്ചു. രാജ്യത്തുടനീളമുള്ള പാകിസ്ഥാന്‍ എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് പാകിസ്ഥാന്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ (പിബിഎ) അടിയന്തര പ്രാബല്യത്തോടെ നിര്‍ത്തിവച്ചതായി പിബിഎ സെക്രട്ടറി ജനറല്‍ ഷക്കീല്‍ മസൂദ് പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ഇറാനിയന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഇറാനുമായി ആണവ ചര്‍ച്ചകള്‍ വൈകിയതിതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാനിയന്‍ എണ്ണയുടെയോ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെയോ എല്ലാ വാങ്ങലുകളും ഇപ്പോള്‍ നിര്‍ത്തണം. ഇറാനില്‍ നിന്ന് ഏതെങ്കിലും എണ്ണയോ പെട്രോകെമിക്കലോ വാങ്ങുന്ന രാജ്യങ്ങളും വ്യക്തികളും ഉപരോധങ്ങള്‍ക്ക് വിധേയമാകുമെന്നും ട്രംപ് പറഞ്ഞു.
◾https://dailynewslive.in/ പാകിസ്താനെ ‘പരാജിതരാഷ്ട്ര’മെന്ന് വിശേഷിപ്പിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പാകിസ്താനില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദമാണ് പാക് ജനത ആഗ്രഹിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അപകടകരമായ അനന്തരഫലങ്ങള്‍ സൃഷ്ടിക്കുമെന്നും കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം .പ്രതികരിച്ചു.
◾https://dailynewslive.in/ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണയും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവും ആവര്‍ത്തിച്ച് അമേരിക്ക. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
◾https://dailynewslive.in/ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയില്‍ കുപ്വാര, ബാരമുള്ള, പൂഞ്ച് എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി എട്ടാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ വെടിവെയ്പ്പുണ്ടായതോടെ ഇന്ത്യന്‍ സൈന്യവും ശക്തമായ തിരിച്ചടി നല്‍കി.
◾https://dailynewslive.in/ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കളക്ട്രേറ്റിന് സമീപത്തെ തകര്‍ന്ന കെട്ടിടത്തില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
◾https://dailynewslive.in/ ദില്ലിയില്‍ അതിശക്തമായ മഴയും കാറ്റും. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. 80 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതോടൊപ്പം ശക്തമായ ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടായി.വിമാന സര്‍വ്വീസുകളെ ബാധിച്ചു, യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ അതിശക്ത മഴയ്ക്കും കാറ്റിനുമിടെ വീടിന്റെ മേല്‍ക്കൂരയില്‍ മരം വീണതിനെ തുടര്‍ന്ന് ദില്ലിയില്‍ നാല് പേര്‍ മരിച്ചു. ദ്വാരക ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. 26 വയസ്സുള്ള ജ്യോതിയും മൂന്ന് മക്കളുമാണ് മരിച്ചത്.
◾https://dailynewslive.in/ പാകിസ്ഥാന്‍ മണ്ണില്‍ ഭീകരര്‍ പ്രവര്‍ത്തിക്കുന്നു എന്ന് അമേരിക്ക. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ പാകിസ്ഥാന്‍ തയ്യാറാകണം എന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യവുകുപ്പും വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തിന് തെളിവു ചോദിക്കുന്നത് പാകിസ്ഥാന്‍ തുടരുമ്പോഴാണ് ഭീകരര്‍ക്ക് സഹായം നല്കുന്നത് പാകിസ്ഥാന്‍ തന്നെയെന്ന സൂചിപ്പിക്കുന്ന പ്രസ്താവന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് നടത്തുന്നത്.
◾https://dailynewslive.in/ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് നടന്നത് 10 ലക്ഷത്തിലേറെ സൈബര്‍ ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ അടക്കമുള്ള പല രാജ്യങ്ങളില്‍ നിന്നായാണ് സൈബര്‍ ആക്രമണങ്ങളുണ്ടായതായാണ് മഹാരാഷ്ട്ര സൈബര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിന്റേതാണ് വെളിപ്പെടുത്തല്‍.
◾https://dailynewslive.in/ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ മൂന്നു വര്‍ഷത്തേക്കു വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് വിലക്ക്. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി. കേരള ക്രിക്കറ്റ് ടീമില്‍നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് സംസാരിച്ചതാണ് വിവാദങ്ങള്‍ക്കടിസ്ഥാനം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ആരോപിച്ച് സഞ്ജു സാംസന്റെ പിതാവ് സാംസണ്‍ വിശ്വനാഥിനെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനും ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായതായും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും സ്വര്‍ണവില ഇടിയുകയായിരുന്നു. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
◾https://dailynewslive.in/ പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ പുതിയ മോഡലായ സിഎംഎഫ് ഫോണ്‍ 2 പ്രോ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും മികച്ച മൂന്ന് കാമറ സിസ്റ്റം, അതിശയകരമാം വിധം തിളക്കമുള്ള ഡിസ്‌പ്ലേ, പ്രീമിയം ഡിസൈന്‍ എന്നിവ ഫോണിന്റെ പ്രത്യേകതകള്‍ ആണെന്ന് കമ്പനി അവകാശപ്പെടുന്നു. നത്തിങ് ഇതുവരെ രൂപകല്‍പ്പന ചെയ്തതില്‍ വച്ച് ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാര്‍ട്ട്ഫോണാണിത്. 7.8 മില്ലീമീറ്റര്‍ വീതിയും വെറും 185 ഗ്രാം ഭാരവുമുള്ള ഫോണ്‍ 2 പ്രോ, ഫോണ്‍ 1 നേക്കാള്‍ 5 ശതമാനം കനം കുറഞ്ഞതാണ്. അലുമിനിയം കാമറ സറൗണ്ടുള്ള ഒരു മനോഹരമായ ബോഡിയിലാണ് ഇത് വരുന്നത്. വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഐപി54 സര്‍ട്ടിഫിക്കേഷനാണ് മറ്റൊരു പ്രധാന സവിശേഷത. നാല് നിറങ്ങളില്‍ ലഭ്യമാണ്. വെള്ള, കറുപ്പ്, ഓറഞ്ച്, ഇളം പച്ച. നൂതന മൂന്ന് കാമറ സിസ്റ്റമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 2.5 ജിഗാഹെര്‍ട്സ് വരെ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന 8-കോര്‍ സിപിയു അടങ്ങിയ മീഡിയാടെക് ഡൈമെന്‍സിറ്റി 7300 പ്രോ 5ജി പ്രോസസര്‍ ആണ് ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ദുല്‍ഖര്‍ സല്‍മാന്‍-നഹാസ് ഹിദായത്ത് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ആന്റണി വര്‍ഗീസും. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഐ ആം ?ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് എന്റര്‍ടെയ്നറാകും. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മാണം. ചിത്രത്തില്‍ പെപ്പെ വില്ലന്‍ വേഷത്തിലാകും എത്തുകയെന്ന റിപ്പോര്‍ട്ടുമുണ്ട്. ആര്‍.ഡി.എക്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണം. ചമന്‍ ചാക്കോയാണ് എഡിറ്റിങ്. വെങ്കി അറ്റ്‌ലൂരിസംവിധാനം ചെയ്ത ലക്കി ഭാസ്‌കറാണ് അവസാനം പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. ആഗോളതലത്തില്‍ 110 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടി താരത്തിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറിയിരുന്നു.
◾https://dailynewslive.in/ വിജയരാഘവന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘ഔസേപ്പിന്റെ ഒസ്യത്ത്’. ഔസേപ്പിന്റെയും മൂന്ന് ആണ്‍മക്കളുടെയും കഥയാണ് ചിത്രം പറഞ്ഞത്. മാര്‍ച്ച് 7 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രത്തിന് തിയറ്ററുകളില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ രണ്ട് മാസത്തിനിപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍ ജെ ആണ് ഔസേപ്പിന്റെ ഒസ്യത്ത് സംവിധാനം ചെയ്തിരിക്കുന്നത്. സുമേഷ് പരമേശ്വര്‍, അക്ഷയ് മേനോന്‍ എന്നിവരാണ് സംഗീതം. ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, സെറിന്‍ ഷിഹാബ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഡി-മാക്‌സിന്റെ ഇവി പുറത്തിറക്കി ഇസുസു. 263 കിലോമീറ്റര്‍ റേഞ്ചും 190 പിഎസ് കരുത്തും 325 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന 4ഃ4 ഡ്രൈവ് പിന്തുണക്കുന്ന കരുത്തുറ്റ വാഹനമാണ് ഇസുസു ഡി-മാക്‌സ് ഇവി. 66.9 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് കരുത്ത്. ഇരട്ട മോട്ടോറുകള്‍ ചേര്‍ന്ന് 140കിലോവാട്ട്/190പിഎസ്(58പിഎസ് മുന്നിലും 132പിഎസ് പിന്നിലും) കരുത്ത് പുറത്തെടുക്കും. പരമാവധി ടോര്‍ക്ക് 325 എന്‍എം(108എന്‍എം മുന്നിലും 217എന്‍എം പിന്നിലും). ഡിമാക്‌സിന്റെ 1.9 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 164എച്ച്പി കരുത്തും പരമാവധി 360 എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് 10.1 സെക്കന്‍ഡില്‍ കുതിച്ചെത്തും. പരമാവധി വേഗത മണിക്കൂറില്‍ 128 കിലോമീറ്റര്‍. റേഞ്ച് 263 കിലോമീറ്റര്‍(ഡബ്ല്യുഎല്‍ടിപി സ്റ്റാന്‍ഡേഡ്‌സ്). 4*4 ഡ്രൈവിങ് സൗകര്യമുള്ള ഡിമാക്‌സ് ഇവിയുടെ പേലോഡ് കപ്പാസിറ്റി 1 ടണ്ണും ടോവിങ് കപ്പാസിറ്റി 3.5 ടണ്ണുമാണ്. മലിനീകരണമില്ലാത്ത ഡിമാക്‌സ് ഇവിയുടെ റേഞ്ച് ഇക്കോ മോഡില്‍ കൂടുതല്‍ മികച്ചതാവും. ആധുനിക റീജെനറേറ്റീവ് ബ്രേക്കിങും റേഞ്ച് വര്‍ധിപ്പിക്കും.
◾https://dailynewslive.in/ ഇതിഹാസ കഥകളില്‍ അടയാളപ്പെടുത്താത്ത സ്‌ത്രൈണജീവിതങ്ങളെ കഥാകാരി ഒരു സ്ഥപതിയുടെ അന്യാദൃശമായ വൈഭവത്തോടെ ഊതിപ്പെരുക്കി മികച്ച ഒരു വായനാനുഭവമാക്കിയിരിക്കുന്നു. ആലിലകളും ശംഖുപുഷ്പങ്ങളും പോലെയുള്ള, പേലവസൗന്ദര്യം തുടിക്കുന്ന പ്രകൃതിയിലെ നനുപ്പുകള്‍ ശേഖരിച്ച് പാഠപുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ചിട്ട് വര്‍ഷങ്ങള്‍ക്കുശേഷം അവയെടുത്ത് നടന്നുവന്ന വഴികളുടെ സ്മരണയില്‍ സ്വയം നഷ്ടപ്പെടുന്ന അനുഭവമാണ് ശ്രീരേഖയുടെ കഥകള്‍ എന്നില്‍ ഉണര്‍ത്തിയത്. ‘അഗ്നിച്ചിറകിലേറിയ ശക്തിസ്വരൂപിണികള്‍’. ഡോ. ശ്രീരേഖ പണിക്കര്‍. ഗ്രീന്‍ ബുക്സ്. വില 255 രൂപ.
◾https://dailynewslive.in/ അകാലനരയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി, കാരറ്റ്, ഉള്ളി പോലുള്ള പച്ചക്കറികളില്‍ അടങ്ങിയ ല്യൂട്ടോലിന്‍ എന്ന ആന്റിഓക്സിഡന്റ് സഹായിക്കുമെന്ന് ഗവേഷകര്‍. മിക്കവാറും എല്ലാ സസ്യ ഭക്ഷണങ്ങളിലും ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ല്യൂട്ടോലിന്‍ അത്തരമൊരു ആന്റിഓക്സിഡന്റ് ആണ്. ചര്‍മത്തിലെ വീക്കം, ചര്‍മത്തിലുണ്ടാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തടസപ്പെടുത്താനും ല്യൂട്ടോലിന്‍ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 16 ആഴ്ചകള്‍ കൊണ്ട് ല്യൂട്ടോലിന്‍ ഉപയോഗിച്ച് ചികിത്സിച്ച എലികളുടെ നര മാറി ഇരുണ്ട രോഗവളര്‍ച്ച ഉണ്ടായതായി ആന്റിഓക്‌സിഡന്റ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്‍ഡോതെലിന്‍സ് എന്നറിയപ്പെടുന്ന പ്രോട്ടീനുകളില്‍ ല്യൂട്ടോലിന്റെ പോസിറ്റീവ് സ്വാധീനമാണ് യുവത്വത്തിന് സഹായിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഈ പ്രോട്ടീനുകള്‍ മുടിയുടെ പിഗ്മെന്റേഷന്‍ അടങ്ങിയിരിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകളെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മെലനോസൈറ്റുകള്‍ വര്‍ധിപ്പിക്കുന്നത് മുടി നിറം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ല്യൂട്ടോലിന്‍ മനുഷ്യരില്‍ അകാലനര ഒഴിവാക്കാന്‍ നടത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മനുഷ്യരില്‍ മുടി നരയ്ക്കുക എന്നത് സങ്കീര്‍ണമാണ്. ഹോര്‍മോണുകള്‍, സമ്മര്‍ദം, ജനിതകം, പാരിസ്ഥിതികം തുടങ്ങിയ പല ഘടകങ്ങള്‍ ഇതിന്റെ പിന്നിലുണ്ടാവാം. എന്നാല്‍ ല്യൂട്ടോലിന്‍ അടങ്ങിയ ഡയറ്റ് മുടിയുടെയും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണക്രമം, വ്യായാമം, മാനസികാരോഗ്യത്തിന് പ്രാധാന്യം തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് മുടി നരയ്ക്കുക എന്ന പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.13, പൗണ്ട് – 111.82, യൂറോ – 95.25, സ്വിസ് ഫ്രാങ്ക് – 101.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.96, ബഹറിന്‍ ദിനാര്‍ – 223.18, കുവൈത്ത് ദിനാര്‍ -274.24, ഒമാനി റിയാല്‍ – 218.54, സൗദി റിയാല്‍ – 22.44, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.02, കനേഡിയന്‍ ഡോളര്‍ – 60.85.