yt cover 9

https://dailynewslive.in/ ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഫ്രാന്‍സില്‍ ഇന്ന് വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. നാളെ നടക്കുന്ന നിര്‍മ്മിത ബുദ്ധി ഉച്ചകോടിയില്‍ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാര്‍സെയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേര്‍ന്ന് നിര്‍വ്വഹിക്കും. ബുധനാഴ്ച ഫ്രാന്‍സില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

https://dailynewslive.in/ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചു. ഇന്നലെ വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി ബിരേന്‍ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി. മണിപ്പൂര്‍ കലാപത്തിനിടെ നിരവധി തവണ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 9 ലെ വിജയി : ശ്രീഷ്.പി.എസ്, മെഴുവേലി പോസ്റ്റ്, പത്തനംതിട്ട*

https://dailynewslive.in/ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ചെടുത്ത ബി ജെ പി, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ലഫ്റ്റനന്റ് ഗവര്‍ണറെ കാണാന്‍ അനുമതി തേടി. ദില്ലി ബി ജെ പി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. 48 എം എല്‍ എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്.

https://dailynewslive.in/ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിന് പിന്നാലെ രാജിസമര്‍പ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയെ നേരിട്ട് കണ്ടാണ് അതിഷി രാജി സമര്‍പ്പിച്ചത്. ഇതിനുപിന്നാലെ രാജ്യതലസ്ഥാനത്തെ ഏഴാം മന്ത്രിസഭ പിരിച്ചുവിടുന്നതായി ഗവര്‍ണര്‍ അറിയിച്ചു. ജയില്‍ മോചിതനായ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെയാണ് അതിഷി ഡല്‍ഹിയുടെ മുഖ്യമന്ത്രിയായത്.

https://dailynewslive.in/ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വിജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പി വിരുദ്ധ രാഷ്ട്രിയം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ലെന്നും, ഇന്ത്യ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസിനും എ.എ.പിക്കും യോജിച്ച് നില്‍ക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന 487 പേരില്‍ അമേരിക്ക നല്‍കിയത് 298 പേരുടെ വിവരങ്ങള്‍ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാക്കിയുള്ളവരുടെ വിവരങ്ങളും കൂടി വേണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി കഴിഞ്ഞ ദിവസം അറിയിച്ചത് ഇനി 487 ഇന്ത്യക്കാരെയാണ് അമേരിക്ക തിരിച്ചയക്കുക എന്നതാണ്. തിരിച്ചയക്കുന്ന ആളുകളെ സംബന്ധിച്ച പൂര്‍ണമായ വിവരങ്ങള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്.

https://dailynewslive.in/ അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ കൈയും കാലും വിലങ്ങ് അണിയിച്ചാണ് നാടുകടത്തിയതെന്നും ചെറിയ രാജ്യങ്ങള്‍ പോലും ഇതിനെ എതിര്‍ത്തുവെന്നും എന്നാല്‍ ഇന്ത്യ മാത്രമാണ് ഒന്നും ചെയ്യാതിരുന്നതെന്നും കേന്ദ്രത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിദേശകാര്യ മന്ത്രി അടക്കം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

https://dailynewslive.in/ പാതി വില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡി ജി പി ഇന്ന് ഉത്തരവിറക്കും. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്റെ സംഘടനയില്‍ നിന്നും ആനന്ദ് കുമാര്‍ പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിട്ടയേഡ് ജസ്റ്റിസും മുനമ്പം ജുഡീഷ്യല്‍ കമ്മീഷനുമായ സി.എന്‍ രാമചന്ദ്രനെ മൂന്നാം പ്രതിയാക്കി പൊലീസ് . സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ അനന്തകുമാറാണ് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്‍മാനാണ് ആനന്ദ കുമാര്‍.

https://dailynewslive.in/ പ്രാഥമിക പരിശോധന പോലും നടത്താതെയാണ് പോലീസ് തനിക്കെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ആരോപിച്ചു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു താനെന്നും, ഫെഡറേഷന്റെ രക്ഷധികാരിയല്ലെന്നും തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാന്‍ കാരണമന്നറിയില്ലെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മുനമ്പം കമ്മിഷന്റെ പ്രവര്‍ത്തനം മുടക്കാന്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നുവെന്നും മുനമ്പം കമ്മീഷന്‍ ആയതുകൊണ്ടാണോ കേസ് വന്നതെന്ന് സംശയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പാതിവില തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. കൊച്ചി സ്വദേശിയായ അഡ്വ. കുളത്തൂര്‍ ജയസിംഗ് ആണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയത്. സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെയുള്ള എഫ്ഐആര്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. തട്ടിപ്പ് കേസില്‍ പ്രതിയായ ഒരാള്‍ കമ്മീഷന്‍ ആയി തുടരുന്നത് ശരിയല്ലെന്ന് പരാതിയില്‍ പറയുന്നു.

https://dailynewslive.in/ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ തന്റെ പക്കല്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് തട്ടിപ്പു നടത്തിയ അനന്തുകൃഷ്ണന്‍. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ ആനന്ദകുമാര്‍ പറഞ്ഞത് അനുസരിച്ചാണ് രാധാകൃഷ്ണനുമായി സഹകരിച്ചതെന്നും എ എന്‍ രാധാകൃഷ്ണന്റെ സൈന്‍ എന്ന സ്ഥാപനം ഇമ്പ്ലിമെന്റിംഗ് ഏജന്‍സിയായിരുന്നുവെന്നും താമസിച്ചിരുന്ന ഫ്ലാറ്റില്‍ തെളിവെടുപ്പിന് എത്തിച്ച വേളയില്‍ അനന്തു കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം ഇന്ത്യയ്ക്ക് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ തൃശൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ വീഴ്ച പറ്റിയെന്നും പുതുതായി ചേര്‍ത്ത വോട്ടര്‍മാരെ മനസ്സിലാക്കുന്നതിലും ജാഗ്രത കുറവുണ്ടായെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോണ്‍ നിവേദനം നല്‍കി. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട റമദാന്‍ വ്രതം മാര്‍ച്ച് ആദ്യ വാരം ആരംഭിക്കുമെന്നും കടുത്ത ചൂടില്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂര്‍ പരീക്ഷയെഴുതേണ്ടിവരുന്നത് വ്രതം അനുഷ്ടിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുമെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തല്‍ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തല്‍.

https://dailynewslive.in/ ദേശീയ പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചതുമുതല്‍ 13 വര്‍ഷത്തെ കണക്ക് അനുസരിച്ച് കരാര്‍ പ്രകാരമുള്ള സുരക്ഷയൊരുക്കാതെ പാലിയേക്കര ടോള്‍പ്ലാസയില്‍ പിരിച്ചെടുത്തത് 1521 കോടിയെന്ന് റിപ്പോര്‍ട്. സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന 11 ബ്ലാക്ക് സ്‌പോട്ടുകളില്‍ അഞ്ചിടത്ത് പരിഹാര നടപടികള്‍ കമ്പനി ചെയ്ത് തുടങ്ങിയിട്ടുണ്ടെങ്കിലും നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജങ്ഷന്‍, പുതുക്കാട്, കൊടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കമ്പനി വിവരാവകാശ രേഖയില്‍ പറയുന്നു.

https://dailynewslive.in/ എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാടില്‍ ഒയാസിസ് കമ്പനിക്കെതിരെ അനില്‍ അക്കര പരാതി നല്‍കി. കമ്പനികള്‍ക്ക് കേരളത്തില്‍ നിയമാനുസരണം 15 ഏക്കര്‍ പുരയിടം മാത്രമേ സ്വന്തമായി വാങ്ങുന്നതിനും കൈവശം വെയ്ക്കുന്നതിനും സാധിക്കുകയുള്ളൂവെന്നും എന്നാല്‍ നിയമവിരുദ്ധമായി രജിസ്‌ട്രേഷന്‍ വകുപ്പ് ഒയാസിസ് കമ്പനിക്ക് 24.59 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും റവന്യു വകുപ്പ് പോക്കുവരവ് ചെയ്ത് കരം അടച്ച് നല്‍കുകയും ചെയ്തുവെന്നും അനില്‍ ആരോപിക്കുന്നു. ഈ പ്രവര്‍ത്തികള്‍ തികച്ചും നിയമ വിരുദ്ധവും അഴിമതിയുമാണെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നുമാവശ്യപെട്ടുമാണ് അനില്‍ അക്കര പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയത്.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. എലപ്പുള്ളിയിലെ മദ്യ പ്ലാന്റും പത്തനംതിട്ടയിലെ പൊലീസിന്റെ അതിക്രമവുമടക്കമുള്ള വിഷയങ്ങളിലാണ് വിമര്‍ശനം. സമൂഹത്തെ മദ്യത്തില്‍ മുക്കുന്ന നീക്കമാണ് എലപ്പുള്ളിയിലെ മദ്യ പ്ലാന്റെന്നും മദ്യത്തില്‍ മുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാല്‍ അത് നാടിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

https://dailynewslive.in/ പനമരം പൊലീസ് സ്റ്റേഷനിലെ സി ഐ അഷ്റഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു പരാമര്‍ശം. സി ഐ അഷ്റഫ് തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും വളരെ ഉത്തരവാദിത്വത്തോടെ തന്നെയാണ് പറയുന്നതെന്നും അനുഭവിക്കാനുള്ള ഘട്ടമാണ് അഷ്റഫിന് വരാനുള്ളതെന്നും കെ റഫീഖ് വെല്ലുവിളിച്ചു.

https://dailynewslive.in/ കണ്ണൂര്‍ ആറളം ഫാമില്‍ സ്വകാര്യ സംരംഭകരുമായുള്ള പങ്കാളിത്ത കൃഷിക്കെതിരെ ഇടത് സംഘടനകള്‍ സമരത്തിന്. ആദിവാസി ക്ഷേമ സമിതി ഇന്ന് കുടില്‍ കെട്ടി സമരം തുടങ്ങും. പട്ടിക വര്‍ഗ വകുപ്പിന്റെ ഭൂമി പാട്ടത്തിന് നല്‍കി ഫാമിനെ സ്വകാര്യവത്കരിക്കുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ ഫാമിനെ ലാഭത്തിലാക്കാനും ആദിവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുമുള്ള പദ്ധതിയാണിതെന്ന് മാനേജ്മെന്റ് വിശദീകരിക്കുന്നു.

https://dailynewslive.in/ പശ്ചിമ ബംഗാള്‍ സ്വദേശികളുടെ പേരില്‍ രേഖകളുണ്ടാക്കി വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാര്‍ അറസ്റ്റില്‍. കഫീത്തുള്ള, സോഹിറുദീന്‍, അലങ്കീര്‍ എന്നിവരാണ് കെട്ടിട നിര്‍മ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ച് കഴിഞ്ഞിരുന്നത്.

https://dailynewslive.in/ കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസില്‍ രണ്ട് പള്ളുരുത്തി സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാന്‍സ് ജെന്‍ഡര്‍ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പൊലീസ് പറഞ്ഞു.

https://dailynewslive.in/ പത്തനംതിട്ട മാലക്കരയില്‍ ജില്ലാ റൈഫിള്‍ ക്ലബ്ബില്‍ നിര്‍മാണജോലികള്‍ നടക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഭീം തകര്‍ന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രത്തന്‍ മണ്ഡല്‍, ഗുഡു കുമാര്‍ എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗ് റേഞ്ചിലെ കിടങ്ങിന്റെ ബീം ആണ് നിര്‍മാണ വേളയില്‍ തകര്‍ന്ന് വീണത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

https://dailynewslive.in/ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന്‍ ആദര്‍ശ് അന്തരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ് ആദര്‍ശ്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം.

https://dailynewslive.in/ സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ (57) അന്തരിച്ചു. ഒരു ഇന്ത്യന്‍ പ്രണയകഥ, അമര്‍ അക്ബര്‍ അന്തോണി, ബാംഗ്ലൂര്‍ ഡേയ്സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

https://dailynewslive.in/ വീടിനു സമീപത്തുള്ള കനാല്‍ക്കരയില്‍ നില്‍ക്കുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്കു പോകാനായി താല്‍ക്കാലിക നടപ്പാലത്തിലേക്കു കയറിയ എട്ടു വയസ്സുകാരന്‍ നായയെ കണ്ടു ഭയന്ന് കനാലില്‍ വീണു മരിച്ചു. നായയെ കണ്ടതോടെ പേടിച്ചു കാല്‍വഴുതി കനാലിലേക്കു വീഴുകയായിരുന്നു. കൊട്ടാരക്കര ഇരണൂര്‍ നിരപ്പുവിള അനീഷ് ഭവനില്‍ അനീഷിന്റെയും ശാരിയുടെയും മകന്‍ യാദവ് (അമ്പാടി) ആണു മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു അപകടം.

https://dailynewslive.in/ മുന്നണിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ സഖ്യ നേതാക്കള്‍. തമ്മില്‍ത്തല്ലി അവസാനിക്കണോ അതോ മുന്നോട്ട് പോകണോയെന്ന് എ എ പിയും കോണ്‍ഗ്രസും തീരുമാനിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. സഖ്യ കക്ഷികളുടെ ഈഗോ തുടര്‍ന്നാല്‍ ദില്ലി ഇനിയും ആവര്‍ത്തിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. എന്‍ സി പി, നാഷണല്‍ കോണ്‍ഫറന്‍സ്, സമാജ് വാദി പാര്‍ട്ടി നേതാക്കളും ആശങ്ക പങ്കുവച്ചു. തമ്മില്‍ തല്ലുന്ന സാഹചര്യം ബി ജെ പി ക്ക് കൂടുതല്‍ സഹായമായെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. അതേസമയം എ.എ.പി സഹ സ്ഥാപകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കെജ്രിവാളിന് മാത്രമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ എക്സില്‍ കുറിച്ചു.

https://dailynewslive.in/ 2026 ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി നടന്‍ വിജയ്‌ന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. ടി വി കെ ഉള്‍പ്പെട്ട സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചര്‍ച്ചയെന്നുമാണ് നേതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

https://dailynewslive.in/ ദില്ലിയിലെ മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റാന്‍ തീരുമാനം. മുസ്തഫാബാദ് എന്ന് മാറ്റി ശിവപുരിയെന്നാക്കി മാറ്റുമെന്ന് നിയുക്ത എംഎല്‍എ മോഹന്‍ സിംഗ് ബിഷ്ട് പ്രഖ്യാപിച്ചു.

https://dailynewslive.in/ ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 31 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടമായെന്നും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

https://dailynewslive.in/ വരാനിരിക്കുന്ന റമദാനില്‍ എല്ലാത്തരം സംഭാവനകളും പണമായി നല്‍കുന്നതിന് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി, ചാരിറ്റബിള്‍ സംഘടനകള്‍ ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഈ പുതിയ നിര്‍ദ്ദേശം,

https://dailynewslive.in/ വെടിനിര്‍ത്തല്‍ക്കരാറിലെ വ്യവസ്ഥപ്രകാരം ഗാസയിലെ പ്രധാന ഇടനാഴിയില്‍നിന്ന് ഇസ്രയേല്‍സൈന്യം പിന്മാറി. വടക്കന്‍ ഗാസയുടെയും തെക്കന്‍ ഗാസയുടെയും നടുവിലായി സ്ഥിതിചെയ്യുന്ന നെത്സാരിം ഇടനാഴിയില്‍നിന്നാണ് സൈന്യം ഇന്നലെ പിന്മാറിയത്.

https://dailynewslive.in/ സൗദി അറേബ്യക്കുള്ളില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി അറബ് രാഷ്ട്രങ്ങള്‍. പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണ് പ്രസ്താവനയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ തള്ളിക്കളയുന്നുവെന്നും യുഎഇ വ്യക്തമാക്കി.

https://dailynewslive.in/ കൊക്കെയ്ന് നിയമപരമായ അനുമതി നല്‍കിയാല്‍ മാഫിയകളെ തകര്‍ക്കാന്‍ കഴിയുമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. കൊക്കെയ്ന്‍ നിയമവിരുദ്ധമാകാന്‍ കാരണം അത് ലാറ്റിനമേരിക്കയില്‍ നിന്നാണ് വരുന്നത് എന്നതുകൊണ്ടാണെന്നും അല്ലാതെ കൊക്കെയ്ന്‍ വിസ്‌കിയെക്കാള്‍ മോശമായതുകൊണ്ടല്ലെന്നും ഗുസ്താവോ പെട്രോ അഭിപ്രായപ്പെട്ടു.

https://dailynewslive.in/ അമേരിക്കന്‍ സര്‍ക്കാരിന്റെ ഡോജ് ടീമിനെ നയിക്കുന്ന ഇലോണ്‍ മസ്‌ക്കും ഡോജ് ടീമും മികച്ചതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി വിലക്കിയ സാഹചര്യത്തിലാണ് ട്രംപ് പ്രതികരിച്ചത്. ഒന്നും നേടാനില്ലാതെയാണ് സര്‍ക്കാരിന് വേണ്ടി മസ്‌ക്ക് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇനി വിദ്യാഭാസ വകുപ്പിലും, പെന്റഗണിലും ചിലവുകള്‍ വെട്ടികുറക്കുമെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

https://dailynewslive.in/ കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചു. കായിക വിദഗ്ധരുടെ ഉപദേശക കൗണ്‍സില്‍ എന്ന പേരിലാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് 17 അംഗ സമിതിയുടെ അധ്യക്ഷന്‍. ഷൈനി വില്‍സണ്‍, മേരി കോം, സൈന നെഹ്വാള്‍, ലിയാന്‍ഡര്‍ പെയ്സ് തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

https://dailynewslive.in/ ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്നലെ കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 69 റണ്‍സെടുത്ത ജോ റൂട്ടിന്‍േയും 65 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റേയും മികവില്‍ 304 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സെഞ്ചുറിയുമായി ഫോമിലേക്കുയര്‍ന്ന് 119 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 60 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും കരുത്തില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യം 33 പന്തുകള്‍ ശേഷിക്കെ മറികടന്നു. 12 ഫോറിന്റേയും 7 സിക്സിന്റേയും അകമ്പടിയോടെയാണ് രോഹിത് ശര്‍മ 90 പന്തില്‍ നിന്ന് 119 റണ്‍സെടുത്തത്.

https://dailynewslive.in/ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രമുഖ എജ്യു-ടെക് കമ്പനി ബൈജൂസുമായി ഒത്തുതീര്‍പ്പുണ്ടാക്കാനും അവര്‍ക്കെതിരായ പാപ്പരത്ത നടപടികള്‍ അവസാനിപ്പിക്കാനുമുള്ള ബി.സി.സി.ഐയുടെ അപേക്ഷയില്‍ ഒരാഴ്ചക്കകം തീരുമാനമെടുക്കാന്‍ ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണല്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനോട് നിര്‍ദേശിച്ചു. ബൈജൂസിന്റെ കടക്കാരുടെ കമ്മിറ്റിയില്‍ ഗ്ലാസ് ട്രസ്റ്റിനെയും ആദിത്യ ബിര്‍ല ഫിനാന്‍സിനെയും വീണ്ടും ഉള്‍പ്പെടുത്താനുള്ള നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുന്‍ ഉത്തരവ് ചോദ്യം ചെയ്ത് റിജു രവീന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് എന്‍.സി.എല്‍.എ.ടിയുടെ രണ്ടംഗ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്. ബൈജൂസിന്റെ മുന്‍ പ്രമോട്ടറും ഉടമ ബൈജു രവീന്ദ്രന്റെ സഹോദരനുമാണ് റിജു രവീന്ദ്രന്‍. നേരത്തെ ബൈജൂസും ബി.സി.സി.ഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ബി.സി.സി.ഐക്ക് 158 കോടി രൂപ നല്‍കിയ കരാര്‍ അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ബൈജൂസിന് കടം നല്‍കിയവര്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു വിധി. അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസ് ബി.സി.സി.ഐക്ക് 158 കോടി രൂപ നല്‍കിയത് ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

https://dailynewslive.in/ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നയന്‍താര. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് നയന്‍ വീണ്ടും മലയാളത്തിലെത്തുന്നത്. 9 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ നാലാമത്തെ ഷെഡ്യൂള്‍ ആണ് കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്നത്. നടി രേവതി ഉള്‍പ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍ സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് ശ്രീലങ്കയിലാണ്. പിന്നീട് ഷാര്‍ജ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് നാലാമത്തെ ഷെഡ്യൂളിനായി ടീം വീണ്ടും ശ്രീലങ്കയിലെത്തി. അടുത്ത ഷെഡ്യൂള്‍ ഡല്‍ഹിയില്‍ ആംരഭിക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, രേവതി ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങളാണ് ഡല്‍ഹിയില്‍ ചിത്രീകരിക്കുക. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.

https://dailynewslive.in/ നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘എല്‍ ക്ലാസിക്കോ’ എന്നാണ് ചിത്രത്തിന്റെ പേര്. അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോള്‍ ഒരു സ്ഫോടനം പ്രതീക്ഷിക്കുക എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയിന്‍ നിഗം പങ്കു വച്ചത്. നവാഗതനായ റോഷ് റഷീദ് ആണ് എല്‍ ക്‌ളാസ്സിക്കോയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ചെമ്പന്‍ വിനോദും അനുപമ പരമേശ്വരനുമാണ് ഷെയിന്‍ നിഗത്തിനോടൊപ്പം എല്‍ ക്ലാസിക്കോയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീര്‍ സുഹൈലും രോഹിത് റെജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് എല്‍ ക്ലാസിക്കോയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ വാഹന വിപണിയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് വിയറ്റ്‌നാമീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. 2025 ഓട്ടോ എക്‌സ്‌പോയില്‍ വിന്‍ഫാസ്റ്റ് പ്രദര്‍ശിപ്പിച്ച മൈക്രോ എസ്യുവി വിഎഫ്3 ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ വരുന്ന ഇന്ത്യയില്‍ ആദ്യം വിന്‍ഫാസ്റ്റ് പുറത്തിറക്കുന്നത് വിഎഫ്7 ഇലക്ട്രിക് എസ്യുവിയാണ്. വരുന്ന ദീപാവലി സീസണില്‍ എത്തുന്ന വിഎഫ്7ന് പിന്നാലെ വിഎഫ്6ഉം എത്തും. 2026ലായിരിക്കും ബജറ്റ് കാറായ വിഎഫ്3 വിന്‍ഫാസ്റ്റ് പുറത്തിറക്കുക. വിന്‍ഫാസ്റ്റ് വിയറ്റാം വിപണിയില്‍ കഴിഞ്ഞ വര്‍ഷമാണ് ഈ ചെറു ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നത്. 40 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും നല്‍കുന്ന മോട്ടറാണ് വാഹനത്തിന്. റേഞ്ച് 200 കിലോമീറ്റര്‍ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിയറ്റ്നാം വിപണിയില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ ഏകദേശം 8 ലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു. 2026 ല്‍ ഈ ചെറു കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.

https://dailynewslive.in/ ജീവിതാനുഭവങ്ങളുടെ ഉള്‍ക്കടലില്‍ സ്വയം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് തിരികെ ചെല്ലാന്‍ ഒരിടം വേണം. വിശ്രാന്തിയുടെ ഒരിടം. സ്നേഹത്തിന്റെ ഒരിടം. പൂര്‍ണ്ണതയുടെ ഒരിടം. സ്വയം ആവിഷ്‌കരിക്കാന്‍ പ്രചോദിപ്പിക്കുന്ന നിത്യതയുടെ ഒരിടം. അത്തരം തേടലുകള്‍ക്ക്… ‘ഒരിടം തേടി’. അല്‍ അമീന്‍ എസ്.എം. പ്രവ്ദ ബുക്സ്. വില 142 രൂപ.

https://dailynewslive.in/ ഉച്ച ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം അത്താഴം കഴിക്കുന്നത് ആമാശയത്തിന് സമ്മര്‍ദമുണ്ടാക്കും. ഇത് ദഹനക്കേട്, വയറിളക്കം, ഓക്കാനം തുടങ്ങി നിരവധി ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ ഏകദേശം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ അകലം പാലിക്കേണ്ടതുണ്ട്. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അത്താഴം കഴിക്കുന്നതിലൂടെ പോഷകങ്ങള്‍ ഉപയോഗിക്കുന്നതിന് ശരീരത്തിന് വേണ്ടത്ര സമയം ലഭിക്കില്ല. മാത്രമല്ല, അനാവശ്യമായി കലോറി കൂടുകയും ചെയ്യും. ഉച്ച ഭക്ഷണം കഴിഞ്ഞ് വളരെ വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ രക്തത്തിലെ പഞ്ചസാര കുറയുകയും ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയുള്ള അവസ്ഥ എന്നിവ അനുഭവപ്പെടും. മാത്രമല്ല ഉറങ്ങുന്നതിന് തൊട്ടുമുന്‍പായാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ദഹനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യവാനായ ഒരു വ്യക്തി തങ്ങളുടെ സര്‍ക്കാഡിയന്‍ റിഥം അനുസരിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ട് മുതല്‍ രണ്ടര നേരം ഭക്ഷണം എന്നതാണ് ഇതിന്റെ അടിസ്ഥാനം. അതായത് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ഭക്ഷണം കഴിക്കുക. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറ് മണി വരെ അല്ലെങ്കില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ. ഇതിനുള്ളിലായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്. ഇത് ശരീരത്തിന് വിശ്രമവും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ ഒരു സിനിമയുടെ ഓഡിഷന്‍ എറണാംകുളത്ത് നടക്കുകയാണ്. ധാരാളം പേര്‍ ഓഡിഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. അതില്‍ ഒരു പെണ്‍കുട്ടി തന്റെ അമ്മയുമൊത്താണ് ഓഡിഷന് വന്നത്. സ്‌ക്രീന്‍ ടെസ്റ്റിലൊക്കെ മനോഹരമായി പെര്‍ഫോം ചെയ്തിട്ടും ആ പെണ്‍കുട്ടിക്ക് അവസരം നിഷേധിക്കപ്പെട്ടു. കാരണം ആ കഥാപാത്രത്തിന് ഉയരവും ശരീരവും കുറച്ച്കൂടി വേണമായിരുന്നു. മികച്ച പെര്‍ഫോമന്‍സ് നടത്തിയിട്ടും തന്റെ അവസരം നഷ്ടപ്പെട്ടതോര്‍ത്ത് ആ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. ഇത് കണ്ട് ആ സിനിമയിലെ നായകന്‍ അവരോട് ഇങ്ങനെ പറഞ്ഞു: തളരരുത്, ശ്രമം നിര്‍ത്തുകയുമരുത്. ഇത് സിനിമയാണ്, ഇവിടെ ഇങ്ങനെ പലതും സംഭവിക്കാം..എന്ന് കരുതി ശ്രമം നിര്‍ത്തരുത്.. അവള്‍ തന്റെ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. കാലം കടന്നുപോയി. ഒപ്പം ആ പെണ്‍കുട്ടിയുടെ ജീവിതവും.. തമിഴ്, തെലുങ്ക്, ഹിന്ദി അങ്ങനെ പല ഇന്റസ്ട്രികളിലായി പല ഭാഷകളിലായി സൂപ്പര്‍ സ്റ്റാറുകളുടെ സൂപ്പര്‍ ഹീറോയിനായി അവള്‍ മാറി.. സാമന്ത റൂത്ത് പ്രഭു ആണ് അന്ന് ക്രേസി ഗോപാലന്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയ ആ പെണ്‍കുട്ടി! The best thing about you is you എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ, നമ്മള്‍ ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചില സമയങ്ങളില്‍ നടക്കാതെ പോകുന്നത്, അത് അതിനേക്കാള്‍ ഭംഗിയായി പിന്നീട് സംഭവിക്കാന്‍ വേണ്ടിയായിരിക്കും… അതുകൊണ്ട്, ശ്രമം ഉപേക്ഷിക്കാതിരിക്കുക, ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുക – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *