https://dailynewslive.in/ നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ലമെന്റ് അവരോടൊപ്പം എന്ന സന്ദേശം നല്‍കണമെന്ന് അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ശേഷം നീറ്റില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന ആവശ്യം അനുവദിക്കാത്തതിനാല്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.

https://dailynewslive.in/ പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസീക സമ്മര്‍ദ്ദവും അടക്കമുള്ള പ്രശ്നങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. അഞ്ചു വര്‍ഷത്തിനിടെ എണ്‍പത്തിയെട്ട് പോലീസുകാര്‍ ആത്മഹത്യ ചെയ്തു. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്ന പിസി വിഷ്ണുനാഥ് പറഞ്ഞു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ യോഗ ഉള്‍പ്പെടെ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകളില്‍ തന്നെ മെന്ററിങ് സംവിധാനമുണ്ടെന്നും എട്ടുമണിക്കൂര്‍ ജോലി എന്നത് വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സേനയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പോലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു.

https://dailynewslive.in/ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു പരാമര്‍ശം. മുതലാളി ആരെന്ന് പറയണമെന്ന് ജില്ലാ കമ്മറ്റി യോഗത്തില്‍ എം സ്വരാജ് ആവശ്യപ്പെട്ടു. പേര് പറയാന്‍ കരമന ഹരി തയ്യാറായില്ല. തുടര്‍ന്നാണ് ആരോപണത്തില്‍ വിശദീകരണം തേടിയത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ മന്ത്രി മുഹമ്മദ് റിയാസിനും സ്പീക്കര്‍ എ.എന്‍. ഷംസീറിനുമെതിരെ രൂക്ഷവിമര്‍ശനം. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ കടകംപള്ളി സുരേന്ദ്രനോടുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായില്ലെന്നും റിയാസ് മുതിര്‍ന്ന നേതാക്കളോട് ബഹുമാനമില്ലാതെ സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി. അതോടൊപ്പം സ്പീക്കര്‍ എ.എന്‍.ഷംസീറിനു തലസ്ഥാനത്ത് കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ബന്ധങ്ങളുണ്ടെന്നും, സ്പീക്കര്‍ക്ക് ബിജെപി ബന്ധമുള്ള വ്യവസായിയുമായിവരെ ബന്ധമുണ്ടെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം. കെഎസ്ആര്‍ടിസി മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി എന്നും, മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നുവെന്നും പൊതു ജനങ്ങള്‍ക്കിടയില്‍ ഈ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നുവെന്നും രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തി. ബസ്സില്‍ നിന്ന് മെമ്മറി കാര്‍ഡ് കിട്ടിയിരുന്നുവെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

https://dailynewslive.in/ സര്‍വ്വകലാശാല വി സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗര്‍വണറുടെ ഉത്തരവ് ചോദ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ 28ാം തീയതി പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് എ ജി കോടതിയില്‍ വ്യക്തമാക്കി. ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ നിലവില്‍ സര്‍വ്വകലാശാല പ്രതിനിധികള്‍ ഇല്ല. ചാന്‍സിലറായ ഗവര്‍ണറുടെയും യുജിസിയുടെയും നോമിനികള്‍ മാത്രമാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്ളത്.

https://dailynewslive.in/ സൗകര്യം വിലയിരുത്തി അധിക ബാച്ച് അനുവദിക്കാനാണ് മലപ്പുറത്ത് കമ്മീഷനെ നിയോഗിച്ചിരിക്കുന്നതെന്ന് ഹയര്‍ സെക്കന്ററി ജോയിന്റ് ഡയറക്ടര്‍ ആര്‍ സുരേഷ് കുമാര്‍. പരിമിതികള്‍ അറിയിച്ച സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കുമെന്ന് ആര്‍ സുരേഷ് കുമാര്‍ പറഞ്ഞു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ജോയിന്റ് ഡയറക്ടര്‍ ആര്‍ സുരേഷ് കുമാര്‍ മലപ്പുറത്തെത്തിയത്. ജൂലൈ 4ന് വൈകിട്ട് കുറവുള്ള സീറ്റുകള്‍ കൃത്യമായി അറിയാന്‍ കഴിയും. അതിന് ശേഷം ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പ ബാധ്യതയുള്ള ഭൂമി വില്‍ക്കാനായി വില കരാര്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമര്‍ ഷെരീഫ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.

https://dailynewslive.in/ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടില്‍ നിന്ന് ഒരു പിന്‍വാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് പ്രതികരിച്ചു. കൃത്യമായ കാരാറോടെയാണ് ഭൂമി വില്‍പ്പനയില്‍ ഏര്‍പ്പെട്ടത്. മൂന്നു മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിച്ചു. ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി വ്യക്തമാക്കി.

https://dailynewslive.in/ പ്രോപ്പര്‍ട്ടിയില്‍ യാതൊരു ബാധ്യതയില്ലെന്നു പറഞ്ഞിരുന്നുവെന്ന് ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ഉമര്‍ ശരീഫ്. ഇടപാടുകളെല്ലാം ഡിജിപി ദര്‍വേസ് സാഹിബുമായി ബന്ധപ്പെട്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നല്‍കിയിരുന്നു. വീണ്ടും രൂപ ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ ആധാരം കാണണമെന്ന് താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉമര്‍ ശരീഫ് പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥലത്തിന് ആല്‍ത്തറ എസ്ബിഐ ബ്രാഞ്ചില്‍ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ നിന്ന് പിന്‍മാറുകയുമായിരുന്നു. അവഹേളിക്കണമെന്ന് ആഗ്രഹമില്ലെന്നും. പണം തരാത്തതിനാലാണ് നിയമപരമായി നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. അടുത്ത 15 ദിവസത്തിനകം ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. 2023 ഒക്ടോബര്‍ വരെ ജോലിക്ക് ഹാജരാകാത്തവരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആരോഗ്യ ഡയറക്ടേറ്റിന് കീഴിലെ 385 ഡോക്ടര്‍മാരുള്‍പ്പെടെ 432 ജീവനക്കാരെ സര്‍ക്കാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ ഒരുമാസത്തിനകം സര്‍വീസില്‍ കയറണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

https://dailynewslive.in/ സ്‌കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. സ്‌കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കണം. സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന കണ്ണൂര്‍ പട്ടാന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപിക നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

https://dailynewslive.in/ കാസര്‍കോട് ബോവിക്കാനം എയുപി സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകര്‍ എത്തിയപ്പോഴാണ് ക്ലാസ് മുറിയില്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്. ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിച്ചല്ല, ജനല്‍ വഴിയാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കള്‍ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടര്‍ന്നിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല.

https://dailynewslive.in/ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരന്‍ അസഭ്യം പറഞ്ഞ സംഭവത്തില്‍ നടപടി ഉടനെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ജീവനക്കാരുടെ സുരക്ഷ പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് തത്ക്കാലം ടോള്‍ പിരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിവ് വേണ്ടെന്ന് വെക്കുകയായിരുന്നു. സര്‍വകക്ഷിയോഗത്തിന് ശേഷമായിരിക്കും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുക. ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

https://dailynewslive.in/ സാമൂഹ്യക്ഷേമ പെന്‍ഷനു പുറമേ സര്‍ക്കാര്‍ സഹായമുള്ള മുഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും സംസ്ഥാനത്ത് മാസങ്ങളായി കുടിശികയിലെന്ന് റിപ്പോര്‍ട്ട്. അയ്യായിരം കോടിയിലേറെ രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാരിന് കണ്ടത്തേണ്ടത്. ഇതോടെ പെന്‍ഷന്‍ വിഷയം സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

https://dailynewslive.in/ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയ പത്ര-ദൃശ്യമാധ്യമ പ്രതിനിധികളെ വിളിച്ചു വരുത്തിയ ശേഷം ബൗണ്‍സര്‍മാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന് കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍. സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധക്കുറിപ്പ് പുറത്തിറക്കി.

https://dailynewslive.in/ ഡിവൈഎഫ്ഐ മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്ഐ മുന്‍ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂര്‍ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.

https://dailynewslive.in/ ആലപ്പുഴയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി. ഹരിപ്പാട് കുമാരപുരം സ്വദേശികളായ ചിങ്ങംത്തറയില്‍ ശിവപ്രസാദ്, താമല്ലാക്കല്‍ കൃഷ്ണ കൃപ വീട്ടില്‍ രാഹുല്‍ എന്നിവരെയാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നാടുകടത്തിയത്. ഹരിപ്പാട് എസ് എച്ച് ഒ അഭിലാഷ് കുമാര്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

https://dailynewslive.in/ പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നെന്ന് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജഗദീഷ്. ഇരുവരും വിസമ്മതം അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്. പരിഭവിച്ച് നില്‍ക്കുന്നവരെയും ഒപ്പം ചേര്‍ത്ത് മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു.

https://dailynewslive.in/ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയില്‍ കുറവ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.

https://dailynewslive.in/ മലപ്പുറം കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ വകുപ്പ് ഷിഗല്ല സ്ഥിരീകരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് 127 കുട്ടികളാണ് ചികിത്സ തേടിയിരുന്നത്. ഇതില്‍ 4 കുട്ടികളെ പരിശോധിച്ചതില്‍ ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു. ആര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

https://dailynewslive.in/ പ്രതിഷേധം ശക്തമായതോടെ മെയില്‍ സര്‍വീസ് കേന്ദ്രം തിരൂരില്‍ നിന്ന് മാറ്റാനുള്ള നീക്കം റെയില്‍വേ ഉപേക്ഷിച്ചു. തിരൂര്‍ സ്റ്റേഷനില്‍ അമൃത് ഭാരത് വികസന പദ്ധതിയുടെ ഭാഗമായി എസ്‌കലേറ്റര്‍ നിര്‍മിക്കാനെന്നു പറഞ്ഞാണ് മെയില്‍ സര്‍വീസ് കേന്ദ്രം ഇവിടെ നിന്നും ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ റെയില്‍വേ ലൈനില്‍ തന്നെ ആര്‍ എം എസ് ഓഫീസിന് പുതിയ സ്ഥലം അനുവദിക്കാന്‍ തീരുമാനമായി.

https://dailynewslive.in/ ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തി സോയില്‍ നെയ്‌ലിങ് നടത്തിയ ഭാഗമാണ് വന്‍തോതില്‍ ഇടിഞ്ഞുവീണത്. ദേശീയപാതയുടെ ഒരു ഭാഗത്തേക്കാണ് മണ്ണിടിഞ്ഞത്.

https://dailynewslive.in/ മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടരുന്നു. അത്താണിക്കലില്‍ 284 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുവെന്നും, വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായും അധികൃതര്‍ അറിയിച്ചു. ചേലേമ്പ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്കുള്‍പ്പെടെ ജാഗ്രത നിര്‍ദേശം നല്‍കി.

https://dailynewslive.in/ അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ജോവാന സോജനാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ വയനാട്ടില്‍ രണ്ട് ദിവസം മുമ്പ് കണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊഴുതന ഇടിയംവയല്‍ സ്വദേശി മീനയുടെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മീനയുടെ ഭര്‍ത്താവ് ശങ്കരനെയും കാണാതായി. മീനയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ ഭര്‍ത്താവിനായി പൊലീസ് അന്വേഷണം തുടങ്ങി.

https://dailynewslive.in/ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നശേഷമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്. റോഡ് തടസപ്പെടുത്തിയതിന് തെരുവുകച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 285-ാം വകുപ്പ് പ്രകാരമാണ് കേസ്. ബിഹാര്‍ സ്വദേശി പങ്കജ് കുമാറാണ് രാജ്യത്തെ ഭാരതീയ ന്യായ് സംഹിത പ്രകാരം രജിസ്റ്റര്‍ചെയ്ത ആദ്യ കേസിലെ പ്രതി.

https://dailynewslive.in/ നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷ വീണ്ടും എഴുതിയ 813 പേരില്‍ ആര്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേര്‍ക്കാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നത്.

https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നിന്ന് ഇന്ത്യന്‍വംശജയായ സുനിതാ വില്യംസിന്റെ മടങ്ങിവരവ് വൈകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.എസ്.ആര്‍ ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. സുരക്ഷിതമായി ഭൂമിയിലെത്താനുള്ള കഴിവ് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഇതേതുടര്‍ന്ന് ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെ പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും.

https://dailynewslive.in/ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് വമ്പന്‍ പോരാട്ടം. രാത്രി 9.30ന് ഫ്രാന്‍സ് ബെല്‍ജിയത്തെയും പോര്‍ച്ചുഗല്‍ രാത്രി 12.30ന് സ്ലോവേനിയയേയും നേരിടും.

https://dailynewslive.in/ കോപ്പ അമേരിക്കയില്‍ ജമൈക്കക്കെതിരെ വെനസ്വേലക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം. അതേസമയം മെക്സിക്കോ ഇക്വഡോര്‍ മത്സരം ഗോള്‍രഹിത സമനിലിലായി.

https://dailynewslive.in/ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നിലെത്തി ടാറ്റ ഗ്രൂപ്പ്, തൊട്ടുപിന്നില്‍ ഇന്‍ഫോസിസും. പട്ടികയില്‍ മൂന്നാം സ്ഥാനം എച്ച്.ഡി.എഫ്.സി ഗ്രൂപ്പിനാണ്. ഐ.ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, റീട്ടെയില്‍ തുടങ്ങിയ മേഖലകളിലെ 250 ബ്രാന്‍ഡുകളുടെ പ്രവര്‍ത്തനം പരിശോധിച്ചാണ് മൂല്യനിര്‍ണയ ഏജന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 28.6 ബില്യന്‍ ഡോളര്‍ (ഏകദേശം 2.38 ലക്ഷം കോടി രൂപ) മൂല്യവുമായി ടാറ്റ ഗ്രൂപ്പ് ഒന്നാം സ്ഥാനം നിലനിറുത്തി. ഗ്രൂപ്പിന്റെ താജ് ഹോട്ടല്‍ ബ്രാന്‍ഡ് ഏറ്റവും ശക്തമായ ഇന്ത്യന്‍ ബ്രാന്‍ഡ് പദവി സ്വന്തമാക്കി. 30 ബില്യന്‍ ബ്രാന്‍ഡ് മൂല്യത്തോട് അടുത്ത ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡാണ് ടാറ്റ ഗ്രൂപ്പ്. ഒമ്പത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 14.2 ബില്യന്‍ ഡോളര്‍ (ഏകദേശം 1.18 ലക്ഷം കോടി രൂപ) മൂല്യവുമായാണ് ഇന്‍ഫോസിസ് രണ്ടാം സ്ഥാനം നേടിയത്. എച്ച്.ഡി.എഫ്.സി ലിമിറ്റഡുമായുള്ള ലയന നടപടികള്‍ പൂര്‍ത്തിയായതോടെ 10.4 ബില്യന്‍ ഡോളര്‍ (ഏകദേശം 88,400 കോടി രൂപ) മൂല്യവുമായി എച്ച്.ഡി.എഫ്.സി മൂന്നാം സ്ഥാനം സ്വന്തമാക്കി. ബ്രാന്‍ഡ് സ്‌ട്രെംഗ്ത് ഇന്‍ഡക്‌സിന്റെ (ബി.എസ്.ഐ) അടിസ്ഥാനത്തിലാണ് പട്ടിക പുറത്തിറക്കിയത്. 545 മില്യന്‍ ഡോളര്‍ (ഏകദേശം 4550 കോടി രൂപ) മൂല്യമുള്ള താജ് ബ്രാന്‍ഡിന് ബി.എസ്.ഐയില്‍ നൂറില്‍ 92.9 മാര്‍ക്ക് ലഭിച്ചു. എഎഎപ്ലസ് നേടാനും താജിനായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് താജ് ഈ നേട്ടം സ്വന്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബാങ്കെന്ന ബഹുമതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നിലനിറുത്തി. പട്ടിക പ്രകാരം നാലാം സ്ഥാനം മുതല്‍ പത്താം സ്ഥാനം വരെ കൈയടക്കിയവര്‍ ഇവരാണ്. എല്‍.ഐ.സി, റിലയന്‍സ്, എസ്.ബി.ഐ, എയര്‍ടെല്‍, എച്ച്.സി.എല്‍ ടെക്ക്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, മഹീന്ദ്ര.

https://dailynewslive.in/ യൂട്യൂബില്‍ മറ്റൊരു മാറ്റം കൂടി വരവായി. വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് പ്രത്യേകമായി കവര്‍ ചിത്രം (തംബ്‌നൈല്‍) നല്‍കാനുള്ള സംവിധാനമാണ് യൂട്യൂബില്‍ വരുന്നത്. യൂട്യൂബില്‍ ഇനി മുതല്‍ വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് കസ്റ്റം കവറുകള്‍ വരും. ആന്‍ഡ്രോയ്ഡ് ബീറ്റ 19.26.33 വേര്‍ഷനിലാണ് യൂട്യൂബ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേലിസ്റ്റിലെ ആദ്യ വീഡിയോയിലെ തംബ്‌നൈലില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഒരു കവര്‍ ചിത്രം പ്ലേലിസ്റ്റിന് നല്‍കുന്ന രീതിയാണ് നിലവില്‍ യൂട്യൂബിനുള്ളത്. എന്നാല്‍ ഇത് എപ്പോഴും പ്ലേലിസ്റ്റിലെ എല്ലാ വീഡിയോകളുടെയും അര്‍ഥം വരുന്ന തരത്തിലാവാറില്ല. ഇതിനുള്ള പരിഹാരമായാണ് പ്ലേലിസ്റ്റിന് നമുക്ക് തന്നെ കവര്‍ ചിത്രം നല്‍കാനുള്ള സംവിധാനം യൂട്യൂബ് ആലോചിക്കുന്നത്. പ്ലേലിസ്റ്റിലെ മുഴുവന്‍ വീഡിയോയെയും പ്രതിനിധീകരിക്കുന്ന പൊതുവായ ഒരു കവര്‍ കൂടുതല്‍ ശ്രദ്ധയും അര്‍ഥവും കാഴ്ചക്കാരിലുണ്ടാക്കും. ഇതുവഴി ചാനലിന്റെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കാനും സാധിക്കും. എണ്‍പതുകളിലെ ഗാനങ്ങളെ കുറിച്ചുള്ളതാണ് നിങ്ങള്‍ തയ്യാറാക്കുന്ന പ്ലേലിസ്റ്റ് എങ്കില്‍ അതിന് പൊതുവായി ഒരു കസ്റ്റം ഇമേജ് നല്‍കുന്നതോടെ എന്താണ് പ്ലേലിസ്റ്റ് കൊണ്ട് ഉദേശിക്കുന്നത് എന്ന് കൃത്യമായി അടയാളപ്പെടുത്താനാകും. കസ്റ്റം തംബ്‌നൈല്‍ ഫോര്‍ എ പ്ലേലിസ്റ്റ് എന്ന ഓപ്ഷനോടെയാണ് ഈ സംവിധാനം യൂട്യൂബിന്റെ ബീറ്റ വേര്‍ഷനില്‍ എത്തിയിരിക്കുന്നത്. വൈകാതെ തന്നെ കൂടുതല്‍ പേര്‍ക്ക് ഇത് ലഭ്യമാകും. എന്നാല്‍ ഇതിന്റെ പൊതു റിലീസ് തിയതി യൂട്യൂബ് പുറത്തുവിട്ടിട്ടില്ല.

https://dailynewslive.in/ പ്രഭാസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ വീഡിയോ സോംഗ് റിലീസ് ചെയ്തു. പ്രഭാസും നായികയും കോംപ്ലക്സിലേക്ക് പോകുന്നതും അവിടെ സുന്ദരമായ ലോകം കാണുന്നതുമാണ് ഗാനരംഗത്ത് ഉള്ളത്. തിയറ്ററില്‍ അടക്കം വലിയ ഓളം ഉണ്ടാക്കിയ ഗാനം ആയിരുന്നു ഇത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. സഞ്ജിത്ത് ഹെഗ്‌ഡെ, ദീ, സന്തോഷ് നാരായണന്‍ എന്നിവരാണ് ഗാനം ആലപിച്ചത്. അതേസമയം ബോക്സോഫീസ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ മൂന്ന് ദിവസം കഴിയുമ്പോള്‍ 415 കോടിയാണ് ആഗോള ബോക്സോഫീസില്‍ ചിത്രം നേടിയത്. റിലീസ് ദിനത്തില്‍ തന്നെ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതോടെ എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഇപ്പോള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷനായി ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, അന്ന ബെന്‍, പശുപതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രഭാസെത്തുന്നത്. സുപ്രീം യാസ്‌കിനെന്ന വില്ലനായി കമല്‍ ഹാസനുമെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് കല്‍ക്കി നിര്‍മ്മിച്ചിരിക്കുന്നത്.

https://dailynewslive.in/ വിജയ് ആന്റണി നായകനാവുന്ന പുതിയ ചിത്രമാണ് ‘മഴൈ പിടിക്കാത്ത മനിതന്‍’. വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 2.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ശരത് കുമാര്‍, സത്യരാജ്, മേഘ ആകാശ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കന്നഡ സിനിമയിലെ രണ്ട് ശ്രദ്ധേയ താരങ്ങളുടെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ധനഞ്ജയയും പൃഥ്വി അമ്പാറുമാണ് അത്. ശരണ്യ പൊന്‍വണ്ണന്‍, മുരളി ശര്‍മ്മ, തലൈവാസല്‍ വിജയ്, സുരേന്ദര്‍ താക്കൂര്‍, പ്രണിതി, രമണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ക്യാപ്റ്റന്‍ വിജയകാന്തിനുള്ള ആദരമാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദാമന്‍- ദിയുവിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു തമിഴ് സിനിമ ആദ്യമായാണ് ഇവിടെ ചിത്രീകരിച്ചത്. സംവിധായകന്‍ വിജയ് മില്‍ട്ടണ്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം അച്ചു രാജാമണി, വിജയ് ആന്റണി, എഡിറ്റിംഗ് കെ എല്‍ പ്രവീണ്‍.

https://dailynewslive.in/ അടുത്തിടെ പുറത്തിറക്കിയ ഫ്രീഡിനെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. അങ്ങനെ സംഭവിച്ചാല്‍ എര്‍ട്ടിഗ, എക്‌സ്എല്‍6, കിയ കാരെന്‍സ്, മഹീന്ദ്ര മരാസോ എന്നീ എംപിവികള്‍ക്ക് ഒരു വെല്ലുവിളിയാവും ഹോണ്ട ഫ്രീഡ്. ആറോ ഏഴോ പേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന നിരവധി വാഹനങ്ങള്‍ സബ് 4 മീറ്റര്‍ വിഭാഗം മുതലുണ്ട്. മാരുതി എര്‍ട്ടിഗ, എക്‌സ് എല്‍ 6, മഹീന്ദ്ര മരാസോ, കിയ കാരെന്‍സ് എന്നിങ്ങനെ പട്ടിക നീളും. 4,310എംഎം നീളവും 2,740 എംഎം വീല്‍ബേസുമുള്ള ഹോണ്ട ഫ്രീഡ് ഇവര്‍ക്കെല്ലാം വെല്ലുവിളിയാവുന്ന എംപിവിയാണ്. 13 ലക്ഷം മുതല്‍ 17.8 ലക്ഷം രൂപവരെയാണ് ഏകദേശം വില കണക്കാക്കുന്നത്. മൂന്നാം തലമുറ ഫ്രീഡാണ് അടുത്തിടെ പുറത്തിറങ്ങിയത്. എയര്‍(സ്റ്റാന്‍ഡേഡ്), ക്രോസ്സ്റ്റാര്‍(ക്രോസ്ഓവര്‍ ഡിഎന്‍എ) എന്നിവയാണ് പ്രധാന വകഭേദങ്ങള്‍. രണ്ടു വകഭേദങ്ങളിലും പിന്നില്‍ സ്ലൈഡിങ് ഡോറുകളാണ് വരുന്നത്. പവര്‍ട്രെയിനിലേക്കു വന്നാല്‍ കരുത്തുറ്റ 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍ ഫോര്‍ സിലിണ്ടര്‍ ഡിഒഎച്ച്‌സി എന്‍ജിനാണ് ഫ്രീഡിലുള്ളത്. 117 എച്ച്പി കരുത്തും പരമാവധി 142എന്‍എം ടോര്‍ക്കും പുറത്തെടുക്കും. സിവിടി ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് മോഡലും ഫ്രീഡിലുണ്ട്. ഹൈബ്രിഡില്‍ 1.5 ലീറ്റര്‍ എന്‍എ പെട്രോള്‍ എന്‍ജിനാണ്. പെട്രോള്‍, ഹൈബ്രിഡ് മോഡലുകളില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനുണ്ട്. പെട്രോളില്‍ ലീറ്ററിന് 16.1 കിമിയാണ് ഇന്ധനക്ഷമത. ഹൈബ്രിഡിലേക്കു വരുമ്പോള്‍ ഇന്ധനക്ഷമത 25 കിലോമീറ്ററായി കൂടും.

https://dailynewslive.in/ ഒരു കുട്ടി എന്നാല്‍ ഒരു വലിയ ലോകമാണ്. രണ്ടു കുട്ടികള്‍ എന്നാല്‍ വലിയ മൂന്നു ലോകങ്ങളാണ്. പിതാവിന്റെ മരണത്തോടെ രാജാധികാരമേല്‍ക്കേണ്ടിവരുന്ന പന്ത്രണ്ടുവയസ്സുകാരന്‍ രാജകുമാരന്‍ മാറ്റിന്, അത്യധികം സാഹസിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. കുട്ടികളുടെ ഭരണം സ്ഥാപിക്കാനും, ലോകം മുഴുവന്‍ ക്ഷേമം പുലരാനും ഇറങ്ങിപ്പുറപ്പെട്ട മാറ്റിനെ കാത്തിരുന്നത് ഉദ്വേഗഭരിതമായ നിമിഷങ്ങളാണ്. ബോധനശാസ്ത്ര വിദഗ്ദ്ധനും ബാലാവകാശപ്രവര്‍ത്തകനുമായ ജാനസ് കോര്‍സാക്കിന്റെ കിങ് മാറ്റ് ഫസ്റ്റ് എന്നനോവലിന്റെ പുനരാഖ്യാനം. യുനെസ്‌കോയുടെ കുട്ടികളുടെ അവകാശപത്രികയ്ക്ക് അടിസ്ഥാനമായി മാറിയ നോവല്‍. ‘കിങ് മാറ്റ് ഒന്നാമന്‍’. പുനരാഖ്യാനം – ധാനി, ഗൗരി, മഡോണ. മാതൃഭൂമി. വില 136 രൂപ.

https://dailynewslive.in/ നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് നെയ്‌ഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. വെള്ളം മൂക്കില്‍ പ്രവേശിക്കുമ്പോള്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഈ രോഗത്തിന് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ കഴിയില്ല. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊന്ന്, ചെളിയും അഴുക്കും നിറഞ്ഞ വെള്ളം ഉപയോഗിച്ച് വായും മൂക്കും കഴുകാതിരിക്കുക. കാരണം ഇതിലൂടെ രോഗാണുക്കള്‍ തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വിമിങ് പൂള്‍ ഉള്‍പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന എല്ലാ ജല സ്‌ത്രോസ്സുകളിലും ഇത്തരം അമീബ കാണാം. അതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോള്‍ പ്രകാരം കൃത്യമായി ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കേണ്ടതും അത്യാവശ്യമാണ്. ഇത്തരത്തിലുള്ള അണുബാധ തടയുന്നതിന് ശുദ്ധീകരിക്കാത്ത ശുദ്ധജലത്തില്‍ നീന്തുന്നത് ഒഴിവാക്കുക. ചൂടുള്ള കാലാവസ്ഥയില്‍ പ്രത്യേകം ശ്രദ്ധിക്കുക. ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ മൂക്കില്‍ ക്ലിപ്പുകള്‍ ധരിക്കുക എന്നുള്ളതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. രോഗം ബാധിച്ച് കഴിഞ്ഞാല്‍ ഏകദേശം ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. തലവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കഴുത്ത് വേദന, അപസ്മാരം, മാനസിക പ്രശ്നം വിഭ്രാന്തി എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.42, പൗണ്ട് – 105.74, യൂറോ – 89.78, സ്വിസ് ഫ്രാങ്ക് – 92.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.76, ബഹറിന്‍ ദിനാര്‍ – 221.32, കുവൈത്ത് ദിനാര്‍ -272.19, ഒമാനി റിയാല്‍ – 216.73, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.95, കനേഡിയന്‍ ഡോളര്‍ – 61.02.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *