രാമക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങവേ പ്രാണപ്രതിഷ്ഠ. പുഷ്പാലംകൃതമായ സ്വര്‍ണത്തിളക്കമുള്ള ശ്രീരാംമന്ദിറില് പ്രധാനമന്ത്രി നരേന്ദ്രമോദി താമരപ്രസാദവും നിവേദ്യവും പൂജാദ്രവ്യങ്ങളും ഏറ്റുവാങ്ങി മുഖ്യ യജമാനനായി. രാമവിഗ്രഹ പാദുകങ്ങളില്‍ പന്ത്രണ്ടരയോടെ താമരപ്പൂക്കള്‍കൊണ്ട് അര്‍ച്ചന നടത്തിയപ്പോള്‍ ആകാശത്തുനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. വിഗ്രഹത്തിന്റെ കണ്ണുമൂടിക്കെട്ടിയ തുണി നീക്കം ചെയ്തു. നരേന്ദ്രമോദിയും മോഹന്‍ ഭാഗവതും യോഗി ആദിത്യനാഥും രാംലല്ലയ്ക്കു മുന്നില്‍ തൊഴുകൈകളോടെ നിന്നു. മോദിക്കൊപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രാമവിഗ്രഹത്തിനു മുന്നില്‍ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപങ്ങള്‍കൊണ്ട് ആരതിയേകി.
◾മിഴി തുറന്ന് രാംലല്ല. ലോകത്തിനു ദര്‍ശനമേകി ശ്രീരാമക്ഷേത്ര ശ്രീകോവിലിലെ കൈയില്‍ അമ്പും വില്ലുമായി നില്ക്കുന്ന ശ്രീരാമ വിഗ്രഹം. പുഷ്പാലംകൃതമായ 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിനു മുന്നില്‍ 12.15 നു ചടങ്ങുകള്‍ ആരംഭിച്ചു. വാരാണസിയിലെ വേദപണ്ഡിതന് ലക്ഷമീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ 121 പൂജാരിമാരാണു പ്രതിഷ്ഠാ കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ ദര്ഭപ്പുല്ലുകള്കൊണ്ടു നിര്‍മിച്ച മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ശ്രീരാമനു സമര്‍പ്പിക്കാനുള്ള പട്ടുചേലകളും വെള്ളിക്കുടയുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിലെ ഗര്ഭഗൃഹത്തിലെത്തിയത്.
◾പ്രഭു ശ്രീരാമന് ഇതാ എത്തിക്കഴിഞ്ഞെന്നും രാമരാജ്യം വരികയായിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചശേഷം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ത്യാഗത്തിന്റേയും തപസിന്റേയും ഫലമായാണ് ഭഗവാന് ശ്രീരാമന് ആഗതനായതെന്നും മോദി പറഞ്ഞു. അയോധ്യയില്‍ പുതിയ ഇന്ത്യയുടെ ഉദയമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. രാജ്യം ത്രേതായുഗത്തിലേക്ക് എത്തുകയായിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455, *www.ksfe.com*
◾ആസാമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ ആസാം പൊലീസ് തടഞ്ഞു. ശ്രീശങ്കര്ദേവിന്റെ ജന്മസ്ഥല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പൊലീസുകാരോട് തര്‍ക്കിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതിയെന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. രാഹുല്‍ഗാന്ധിയും യാത്രാ സംഘാംഗങ്ങളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
◾ആസാമില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കുനേരെയുണ്ടായ ബിജെപി ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു വൈകുന്നേരം ഡിസിസികളുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് അറിയിച്ചു.
◾എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയപ്പോള്‍ ചിലയിടങ്ങളില്‍ തെറ്റായ പ്രവണതകള്‍ തലപൊക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ജനങ്ങള്‍ക്കു പൊറുക്കാനാവാത്ത കാര്യങ്ങള്‍ ഉണ്ടാകരുത്. വ്യക്തിയേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നു മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മേപ്പാടിയില്‍ പി.എ. മുഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ സ്പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾ലോക്സഭാ തെരെഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ട്വന്റി 20 പാര്‍ട്ടി. ജനക്ഷേമ വാഗ്ദാനങ്ങളുമായുള്ള പ്രകടന പത്രിക എറണാകുളം പൂത്തൃക്കയിലെ സമ്മേളനത്തില്‍ പുറത്തിറക്കി. കിഴക്കമ്പലം മോഡല്‍ ഭക്ഷ്യസുരക്ഷ പദ്ധതി സംസ്ഥാനമാകെ നടപ്പാക്കും. ഭക്ഷ്യധാന്യങ്ങളുടെയും മരുന്നുകളുടെയും വില 50 ശതമാനം വരെ കുറയ്ക്കും, 60 വയസ് കഴിഞ്ഞവര്‍ക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെന്ഷന്, എട്ടു ലക്ഷം ഭിന്നശേഷിക്കാര്‍ക്കും മാസം 5000 രൂപ പെന്ഷന് തുടങ്ങിയ ജനക്ഷേമ വാഗ്ദാനങ്ങളാണ് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്.
◾കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകാതെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
◾സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ പുരോഗതി പരിശോധിച്ച് പൊതുമരാമത്ത് മന്ത്രി മൂഹമ്മദ് റിയാസ് രംഗത്ത്. ഒരിക്കല്‍ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചു പോയ പദ്ധതിയാണ് മുഖ്യമന്ത്രി ഇടപെട്ടു യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിലയിരുത്തല്‍ യോഗം ചേരും. തലശ്ശേരി മാഹി ബൈപാസ് ഉടനേ തുറന്നു കൊടുക്കും. തൊണ്ടയാട് പാലം മാര്‍ച്ചില്‍ തുറക്കും. കോഴിക്കോട് ദേശീയപാത വികസനം 58 ശതമാനം പൂര്‍ത്തിയായി. മന്ത്രി പറഞ്ഞു.
◾എന്‍.കെ. പ്രേമചന്ദ്രന് എംപി സഞ്ചരിച്ച കാര്‍ മാവേലിക്കര പുതിയകാവില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. എംപിയുടെ നെറ്റിയിലും കാലിലും പരിക്കേറ്റു.
◾ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവല്‍സിങ്ങിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്.
◾കോഴിക്കോട് കൊയിലാണ്ടിയില്‍ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിച്ച പാക്കത്ത് ശ്രീക്കുട്ടന് എന്ന കൊമ്പനാണ് ഇടഞ്ഞത്. പരിക്കേറ്റ ആനപ്പാപ്പാന്‍ കോട്ടയം വൈക്കം സ്വദേശി സുമേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അഞ്ഞൂര് പാര്‍ക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു. തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പടിഞ്ഞാറ്റുകര സ്വദേശിയും വാദ്യ കലാകാരനുമായ കരുമത്തില്‍ വീട്ടില്‍ വേണുഗോപാല്‍, ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്നിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾തൃശൂര്‍ മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. മുരിങ്ങൂര്‍ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൊഴു പ്പിള്ളി ബിനു (40) വാണ് ട്രെയിനിടിച്ചു മരിച്ചത്. പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ വെട്ടിപ്പരിക്കേല്പിച്ചശേഷമാണ് ബിനു ജീവനൊടുക്കിയത്.
◾കോഴിക്കോട് പൊറ്റമ്മലില്‍ ഇലക്ട്രിക് വയര്‍ കടിച്ചു മുറിച്ചെടുക്കാന്‍ ശ്രമിച്ചയാള്‍ ഷോക്കേറ്റു മരിച്ചു. മദര്‍ ഡെന്റല്‍ ആശുപത്രിക്കു സമീപം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
◾അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു സാക്ഷ്യമേകാന്‍ രാജ്യത്തെ അതിവിശിഷ്ട വ്യക്തിത്വങ്ങള്‍. വ്യവസായികള്‍, സൂപ്പര്‍ താരങ്ങള്‍ തുടങ്ങിയവരെല്ലാം എത്തി. അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, സൈന നെഹ്വാള്, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനില്‍ കുംബ്ലെ, സച്ചിന് തെന്‍ഡുല്‍ക്കര്‍, സോനു നിഗം, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും പങ്കെടുത്തു. മഞ്ഞവസ്ത്രങ്ങളും കാവി വസ്ത്രങ്ങളുമണിഞ്ഞ് ജയ്ശ്രീരാം വിളികളുമായാണ് സ്വാമിമാരും ഭക്തരും അയോധ്യയിലെത്തിയത്.
◾കേരളത്തിലേയും തമിഴ്നാട്ടിലേയും ആന്ധ്രപ്രദേശിലേയും പ്രധാന ക്ഷേത്രങ്ങളില്‍ അടക്കം ദര്‍ശനം നടത്തിയും 11 ദിവസം വൃതം അനുഷ്ഠിച്ചുമാണ് ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠയ്ക്കു താന്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും പ്രധാനമായ കര്‍മമെന്ന നിലയിലാണ് അങ്ങനെ ചെയ്തത്. രാമേശ്വരത്തെ രാമസേതുവിലും താന്‍ ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്റെ പഞ്ചലോഹത്തില്‍ നിര്‍മിച്ച മാതൃക പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനും സമ്മാനിച്ചു. സമ്മേളനത്തില്‍ ഗവര്‍ണര്‍ ആനന്ദ് ബിന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പ്രസംഗിച്ചു.
◾അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ബിജെപി മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനി പങ്കെടുത്തില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താതിരുന്നത്.
◾അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണത്തിനു തയാറാക്കിയ എല്‍ഇഡി സ്ക്രീനുകള്‍ പിടിച്ചെടുത്ത തമിഴ്നാട് പോലീസിന്റെ നടപടി സുപ്രീം കോടതി തടഞ്ഞു. സംപ്രേക്ഷണവും അന്നദാനവും തടയരുതെന്നു കോടതി ഉത്തരവിട്ടു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍ക്കുന്നില്ലെന്ന് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഞങ്ങള്‍ മോദിയെ ആദരിക്കുന്നു. മോദി ധൈര്യശാലിയായ പ്രധാനമന്ത്രിയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ ആചാരവിധി പ്രകാരമല്ലാത്തതിനാലാണു അതില്‍ പങ്കെടുക്കാത്തത്. പണി തീരാത്ത ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
◾ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയതായി സീ എന്റര്‍ടെയ്ന്‍മെന്റിനെ ജാപ്പനീസ് കമ്പനിയായ സോണി കോര്പ്പറേഷന് ഔദ്യോഗികമായി അറിയിച്ചതായി റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം നീണ്ട നടപടികള്‍ക്കാണ് ഇതോടെ അവസാനമായത്. ലയന പദ്ധതിയില്‍ നിന്ന് പിന്മാറിയെന്ന് ഔദ്യോഗികമായി അറിയിച്ച് കൊണ്ടുള്ള കത്ത് സോണി കോര്പ്പറേഷന് ഇന്ന് രാവിലെ സീ എന്റര്‍ടെയിന്‍മെന്റിന് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചിനെ പിന്നീട് അറിയിക്കുമെന്ന് കമ്പനിവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ലയന കരാറിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതാണ് സോണി പിന്മാറാനുള്ള കാരണമായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് സീ എന്റര്ടെയ്ന്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലയനത്തിലൂടെ ഒടിടി രംഗത്തെ പ്രമുഖരായ ആമസോണ്‍, നെറ്റ്ഫ്ളിക്സ് എന്നിവയെ നേരിടാന്‍ കഴിയുന്ന 1000 കോടി ഡോളര്‍ മൂല്യമുള്ള ഒരു ആഗോള ഭീമനായി മാറാനുള്ള സാധ്യതയാണ് ഇല്ലാതായതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സീ മേധാവി പുനീത് ഗോയങ്കയുമായി ബന്ധപ്പെട്ട സെബി അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലയനത്തെ ബാധിച്ചതായും സൂചനകളുണ്ട്. ഗോയങ്ക സീയില്‍ നിന്ന് വിട്ടുപോയാല്‍, ലയന നിര്‍ദേശം സോണി വീണ്ടും പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം ലയന നടപടിയില്‍ നിന്ന് സോണി പിന്മാറാന് പോകുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സീ എന്റര്ടെയ്ന്മെന്റ് ഓഹരിയില്‍ കനത്തനഷ്ടം നേരിട്ടിരുന്നു.
◾അടുത്തുളള സുഹൃത്തുക്കളുമായി ഫയലുകള്‍ പങ്കിടാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡിലുള്ള ‘നിയര്‍ബൈ ഷെയര്‍’ ന് സമാനമായ ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ രണ്ട് ഡിവൈസുകളും അടുത്ത് വേണം. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആന്‍ഡ്രോയിഡ് 2.24.2.17ന് വാട്സ്ആപ്പ് ബീറ്റ പതിപ്പിലുള്ളവര്‍ക്ക് ഫീച്ചര്‍ നിലവില്‍ ലഭ്യമാണ്, കൂടാതെ ഫയലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നതിന് ഉപയോക്താക്കള്‍ ഒരു പുതിയ സെക്ഷന്‍ തുറക്കണം. മാത്രമല്ല, ഫയല്‍ ഷെയറിങ് സാധ്യമാക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ ഡിവൈസുകള്‍ ഷേക്ക് ചെയ്യേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ ഫയലുകള്‍ അയയ്ക്കാന്‍ കഴിയൂ. വാട്ട്സ്ആപ്പ് വഴിയുള്ള ടെക്സ്റ്റ് മെസേജുകള്‍ക്കും കോളുകള്‍ക്കും സമാനമായി ഫയല്‍ ഷെയര്‍ ഫീച്ചറിന് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണഘട്ടത്തിലാണെന്നും ആപ്പിന്റെ ഭാവി പതിപ്പില്‍ ഇത് ലഭ്യമായേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു, എന്നാല്‍ ആപ്പിന്റെ സ്ഥിരമായ പതിപ്പില്‍ ഇത് എപ്പോള്‍ ലഭ്യമാകുമെന്ന് ഇപ്പോഴും വ്യക്തമല്ല.
◾‘മലൈക്കോട്ടൈ വാലിബന്’ ആല്‍ബം പുറത്തിറങ്ങി. ചിത്രത്തിലെ ട്രാക്കുകളും പാട്ടുകളും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് ആല്‍ബം. മൊത്തം എട്ട് പാട്ടുകള്‍ ലിസ്റ്റിലുണ്ട്. സരിഗമപ മലയാളത്തില്‍ പാട്ടുകള്‍ ആരാധകര്‍ക്ക് ആസ്വദിക്കാവുന്നതാണ്. ഹിന്ദി ഗാനവും ഇക്കൂട്ടത്തിലുണ്ട്. ‘പുന്നാര കാട്ടിലെ പൂവനത്തില്‍..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറും അഭയ ഹിരണ്മയിയും ചേര്‍ന്നാണ്. പ്രശാന്ത് പിള്ളയും പി എസ് റഫീഖും സംഗീതം നല്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. മോഹന്‍ലാല്‍ ആലപിച്ച റാക്കും ഓഡിയോയില്‍ ഉണ്ട്. ‘മദഭര മിഴിയോരം..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളയാണ്. ‘ഏഴിമല കോട്ടയിലെ..’ എന്ന ഗാനവും ആലപിച്ചിരിക്കുന്നത് പ്രീതിയാണ്. ഈ ഗാനത്തിന് വന്‍ അഭിപ്രായം ആണ് ലഭിക്കുന്നത്. മോഹന്‍ലാല്‍ പറഞ്ഞപോലെ വാലിബന് ഒരു നാടോടി കഥ പോലെ അല്ലെങ്കില്‍ മുത്തശ്ശി കഥ പോലെയുള്ള സിനിമയാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന പാട്ടാണിത് എന്നാണ് ഏവരും പറയുന്നത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന് റിലീസ് ചെയ്യുന്നത്. ആദ്യ വാരം തന്നെ 175ല്‍ പരം സ്ക്രീനുകളില്‍ ഇവിടങ്ങളില്‍ റിലീസ് ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
◾നടന് വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. ‘മാരീശന്’ എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധായകന്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു. വേട്ടയും വേട്ടക്കാരനും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഏതാനും നാളുകള്‍ക്ക് മുന്‍പ് വടുവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ഫണ്‍ റോഡ് മൂവി ആയിരിക്കും ഇതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മാരീശന്റെ പോസ്റ്ററും ടാഗ് ലൈനും കണ്ട ശേഷം ഇതൊരു ത്രില്ലര്‍ ചിത്രമാകാനാണ് സാധ്യതയെന്ന് സിനിമാ പ്രേക്ഷകര്‍ വിലയിരുത്തുന്നു. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ആയിരുന്നു മാമന്നന്. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
◾കിയയുടെ ജനപ്രിയ കോംപാക്ട് എസ്യുവി ആയ സോണറ്റിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. വാഹനം മാര്‍ക്കറ്റില്‍ 7.99 ലക്ഷം രൂപമുതല്‍ തുടക്കത്തില്‍ ലഭ്യമാകും. ഈ വിഭാഗത്തില്‍ മെയിന്റനന്‍സ് ചെലവുകള്‍ ഏറ്റവും കുറഞ്ഞ കാറായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. പത്ത് ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനങ്ങളും ഉയര്‍ന്ന സുരക്ഷയ്ക്ക് 15 ഫീച്ചറുകളുമാണ് കമ്പനി ഇത്തവണ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആറ് എയര്‍ ബാഗുകള്‍, കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റം, ലൈന്‍ ഫോളോവിങ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി മാനേജ്മെന്റ് അക്കൂട്ടത്തില്‍ ആകര്‍ഷകമായ ചില സവിശേഷതകളാണ്. 9.79 ലക്ഷം രൂപമുതലാണ് ഡീസല്‍ പതിപ്പുകളുടെ വില തുടങ്ങുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്, പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെ 19 പതിപ്പുകള്‍ ലഭ്യമാണ്. ഏറ്റവും കൂടുതല്‍ സവിശേഷതകളുള്ള ടോപ് മോഡലിന് 15.69 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വില. ഹിന്ദിയിലും ഇംഗ്ലീഷിലും വാക്കാല്‍ നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ കഴിയുന്ന സംവിധാനമാണ് കാറിനകത്തുള്ളത്. എട്ട് മോണോടോണ്‍, രണ്ട് ഡ്യൂവല്‍ ടോണ്‍, ഒരു മാറ്റ് ഫിനിഷ് എന്നീ നിറങ്ങളിലാണ് സോണറ്റ് വിപണിയിലെത്തുന്നത്. കിയയുടെ വെബ്സൈറ്റ് വഴിയും ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 25,000 രൂപയാണ് ബുക്കിങ്ങിന് നല്‍കേണ്ടത്.
◾കുഞ്ഞുകഥകളിലൂടെ വലിയ പാഠങ്ങള്‍ പകരുന്നവയാണ്, ദൈവം അനുഗ്രഹിച്ച ഈ ബാലകഥകള്‍. മകുടിയില്‍നിന്നൊഴുകുന്ന മധുരനാദത്തില്‍ നൃത്തമാടാന്‍ തുടങ്ങുന്ന നാഗത്താനെപ്പോലെ, ഈ കഥകളുടെ ഉള്ളില്‍നിന്നൂറുന്ന തിരിച്ചറിവുകളുടെ ഒഴുക്ക് കുട്ടികളുടെ ഇളംമനസ്സുകളെ ഉണര്‍ത്തും. താളം തുഴഞ്ഞു പോകുന്ന ഒരു തോണിപോലെ സ്വച്ഛസുന്ദരമായി വായിച്ചു പോകാവുന്ന മനോഹരകഥകള്‍. ‘പാമ്പും പാമ്പാട്ടിയും പിന്നൊരു പെണ്‍കുട്ടിയും’. കാപ്പില്‍ ഗോപിനാഥന്. എച്ആന്‍ഡ്സി ബുക്സ്. വില 90 രൂപ.
◾ഓരോ രാജ്യത്തെയും കാലാവസ്ഥ, ഭൂപ്രകൃതി, സംസ്കാരം എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തിയാണ് കുളിയും അതുപോലുള്ള ശുചിത്വശീലങ്ങളും നിലനില്‍ക്കുന്നത്. അമേരിക്കയില്‍ മൂന്നില്‍ രണ്ട് വിഭാഗം മാത്രമാണ് ദിവസവും കുളിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയയിലും ഇന്ത്യയിലുമൊക്കെ 80 ശതമാനം ആളുകളും ദിവസവും കുളിക്കുന്നവരാണ്. ചൈനയിലേക്ക് വന്നാല്‍ ആഴ്ചയില്‍ രണ്ട് തവണ മാത്രം കുളിക്കുന്നവരാണ് ജനസംഖ്യയുടെ ഏതാണ്ട് പകുതിയും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും, യൂറോപ്പിലെ സ്കാന്‍ഡെനേവിയന്‍ രാജ്യങ്ങളിലും എല്ലാം കുളിയുടെ കാര്യത്തില്‍ വ്യത്യസ്ത ശീലങ്ങളാണ്. അതേസമയം ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ ശുചിത്വമോ ആരോഗ്യത്തോടുള്ള താല്പര്യമോ അല്ല ആളുകളെ കുളിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് മറിച്ച് ഇവിടുത്തെ സാംസ്കാരിക സാഹചര്യമാണെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ കുട്ടികളില്‍ കുളി ഒരു ശീലമാക്കി കൊണ്ടുവരുന്നു. ഈ ശീലത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കാതെ തുടര്‍ന്നും ഇതില്‍ തന്നെ നില്ക്കുന്നു. ദിവസവും സോപ്പും ലോഷനും ഉപയോഗിച്ച് തല ഉള്‍പ്പെടെ ശരീരം മുഴുവന്‍ കഴുകുന്നത് ചര്‍മ്മത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് ദിവസവും ചൂടുവെള്ളത്തിലുള്ള കുളിയാണെങ്കില്‍ അത് ഡ്രൈ സ്കിന്‍, ഡ്രൈ ഹെയര്‍, മുടി കൊഴിച്ചില്‍, സ്കിന്‍ അലര്‍ജി പോലുള്ള ചര്‍മ്മരോഗങ്ങളിലേക്ക് നയിച്ചേക്കും. ഇത് പ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യും. എന്നാല്‍ സ്വകാര്യഭാഗങ്ങള്‍, കക്ഷം, കൈകാലുകള്‍, മുഖം, കഴുത്ത് എന്നീ ഭാഗങ്ങള്‍ ദിവസവും വൃത്തിയാക്കി സൂക്ഷിക്കണം. ദിവസവും കുളിച്ചാലും ഈ സ്ഥലങ്ങള്‍ വൃത്തിയാകുന്നില്ല എങ്കിലും അണുബാധകളും അലര്‍ജിയുമെല്ലാം വരാം. ഇക്കാര്യവും ശ്രദ്ധിക്കണം. ചര്‍മ്മത്തിന് ആരോഗ്യകരമായി തുടരാന്‍ ചില ബാക്ടീരിയകളും അതുപോലെ എണ്ണമയവും വേണം. ഇതെല്ലാം സ്വാഭാവികമായി ചര്‍മ്മത്തിലുള്ളതാണ്. എന്നാല്‍ ദിവസവുമുള്ള കുളി ഇവയെല്ലാം ഇല്ലാതായിപ്പോകുന്നു.