◾https://dailynewslive.in/ എഡിജിപി എം.ആര്‍. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. എഡിജിപി എം.ആര്‍ അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റത്തില്‍ സ്‌ക്രീനിങ് കമ്മറ്റി ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ ജൂലൈ 1ന് ഒഴിവ് വരുന്ന മുറക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാര്‍ അടക്കമുളളവരുടെ സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. സുരേഷ് രാജ് പുരോഹിത്, എംആര്‍ അജിത് കുമാര്‍ എന്നിവരുടെ സ്ഥാനകയറ്റ ശുപാര്‍ശയാണ് ക്യാബിനറ്റ് അംഗീകരിച്ചത്. അതേ സമയം, എം ആര്‍ അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാന കയറ്റം നല്‍കാനുള്ള ശുപാര്‍ശ തിടുക്കപ്പെട്ടുള്ളതല്ലെന്നും മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് സ്ഥാന കയറ്റമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
◾https://dailynewslive.in/ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തില്‍ ചെലവായ തുക സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം അറിയിച്ചെങ്കിലും കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 17 ലെ വിജയി : പ്രേമ, കുഴിമണ്ണ പോസ്റ്റ്, മലപ്പുറം*
◾https://dailynewslive.in/ സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടില്‍ ശേഷിക്കുന്നത് 181 കോടി രൂപ മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ടില്‍ 120 കോടി രൂപ ചിലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വയനാടിന് വേണ്ടി മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്തുകൂടെ എന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഇതേ തുടര്‍ന്ന് വയനാട് കേസ് ജനുവരി 10 ലേക്ക് മാറ്റുകയും ചെയ്തു.
◾https://dailynewslive.in/ തോമസ് കെ.തോമസ് എംഎല്‍എ മന്ത്രിയാകാന്‍ സാധ്യതയില്ലെങ്കില്‍ താനെന്തിന് രാജിവെക്കണമെന്ന് എ.കെ. ശശീന്ദ്രന്‍. രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നതുപോലെയാകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്കൊരു പിടിവാശിയുമില്ലെന്നും വിഷയം ദേശീയനേതൃത്വം ആദ്യം ചര്‍ച്ച ചെയ്ത ഘട്ടത്തില്‍, തോമസ് കെ. തോമസിന് മന്ത്രിയാകാന്‍ വേണ്ടി മാറാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്തേയും ഔട്ടര്‍ റിംഗ് റോഡിനേയും ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ക്ലോവര്‍ ലീഫ് പദ്ധതിക്ക് ഭൂമി ഏറ്റെടുപ്പിനുള്ള പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ആയെങ്കിലും പണം എങ്ങനെ കണ്ടെത്തുമെന്നതില്‍ പ്രതിസന്ധി. 20 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ചുരുങ്ങിയത് 250 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കരട് രേഖ.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ ഡോക്ടറെ വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് ലൈവായി രക്ഷപ്പെടുത്തി പൊലീസ്. ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ട്രാന്‍സാക്ഷന്‍ നടക്കുന്നത് ബാങ്കിന്റെ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. കൊറിയര്‍ സര്‍വീസ് വഴി ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും കടത്തിയെന്നും അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവുണ്ടെന്നും പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുരുക്കിയത്.
◾https://dailynewslive.in/ അങ്കമാലി അതിരൂപതയിലെ നാലു വൈദികരെ ചുമതലകളില്‍ നിന്നും നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന ഫാദര്‍ വര്‍ഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ഫാ. ജോഷി വേഴപ്പറമ്പില്‍, ഫാ. തോമസ് വാളൂക്കാരന്‍, ഫാ. ബെന്നി പാലാട്ടി എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്നു പേരെയും വിമത പ്രവര്‍ത്തനത്തിന്റെ പേരിലാണ് നീക്കിയത്. ക്രിസ്മസിന് മുമ്പ് കൂടുതല്‍ വൈദികര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുറത്താക്കല്‍ അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വ്യക്തമാക്കി.
◾https://dailynewslive.in/ ഗോള്‍ഡന്‍ ഗ്ലോബ്, കാന്‍ ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ഏഴു ചിത്രങ്ങള്‍ ഐഎഫ്എഫ്കെ യില്‍ ആറാം ദിനമായ ഇന്ന് പ്രദര്‍ശിപ്പിക്കും. ദി സബ്സ്റ്റന്‍സ്, അനോറ, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, എമിലിയ പെരെസ്, ദി ഷെയിംലെസ്സ്, കോണ്‍ക്ലേവ്, ദി സീഡ് ഓഫ് സേക്രഡ് ഫിഗ് എന്നിവയടക്കമുള്ള ചിത്രങ്ങളാണ് വിവിധ തീയേറ്ററുകളിലെത്തുന്നത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ട് നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ സിംഗിള്‍ ബെഞ്ചും ഈ ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും മകള്‍ ആശ ലോറന്‍സ് പറഞ്ഞു.
◾https://dailynewslive.in/ എസ്ഒജി കമാന്‍ഡോ വിനീതിന്റെ ആത്മഹത്യ ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി വിനീതിന്റെ സഹപ്രവര്‍ത്തകര്‍. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിനീതിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്.
◾https://dailynewslive.in/ കോഴിക്കോട് സര്‍ക്കാര്‍ നേഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം നിലവില്‍ ഉണ്ടായിരുന്നില്ലെന്നും ഞായറാഴ്ചയാണ് നാട്ടില്‍ നിന്നും കോഴിക്കോടേക്ക് മടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
◾https://dailynewslive.in/ വയനാട് മാനന്തവാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകേണ്ടി വന്ന സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. താല്‍ക്കാലിക ജീവനക്കാരനായ മഹേഷിനെ പിരിച്ചുവിട്ടതില്‍ മറ്റ് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ ഇന്ന് പ്രതിഷേധിക്കും.
◾https://dailynewslive.in/ കാട്ടാന ആക്രമണത്തില്‍ എല്‍ദോസ് കൊല്ലപ്പെട്ട കോതമംഗലം കുട്ടമ്പുഴയില്‍ എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ കിടങ്ങ് നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമെന്നും വഴിവിളക്കും ഫെന്‍സിങുമടക്കമുള്ള സുരക്ഷ അടിയന്തരമായി ഒരുക്കണമെന്നുമാണ് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ആവശ്യം.
◾https://dailynewslive.in/ മലപ്പുറം മങ്കടക്ക് സമീപം വലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. മുമ്പില്‍ പോയ വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം. സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ വധക്കേസിലെ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. ആര്‍എസ്എസ് പ്രവര്‍ത്തകരായ 5 പ്രതികള്‍ക്കെതിരെ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
◾https://dailynewslive.in/ ആലപ്പുഴയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വിവിധ പരിശോധനകള്‍ക്കായി പണം ഈടാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബം.
◾https://dailynewslive.in/ തിരുവമ്പാടിയില്‍ യാത്രാക്കൂലി ചോദിച്ചതിന് ഓട്ടോ ഡ്രൈവറെ യാത്രക്കാരന്‍ മര്‍ദിച്ചു. പാമ്പിഴഞ്ഞപാറ സ്വദേശി ഷാഹുല്‍ ഹമീദിനാണ് പരിക്കേറ്റത്. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കാളാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം.
◾https://dailynewslive.in/ കോഴിക്കോട് കൊയിലാണ്ടിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി സ്വദേശി റൗഫ് (55) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനില്‍ കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായാണ് റൗഫ് കയറിയത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.
◾https://dailynewslive.in/ ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് കൊടൈക്കനാല്‍ സ്വദേശി ശരവണകുമാര്‍ (47) ആണ് മരിച്ചത്. മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയിലാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പമ്പ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
◾https://dailynewslive.in/ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാന്‍ മരിച്ചു. ബികാനീറിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തില്‍ ഹവില്‍ദാര്‍ ചന്ദ്ര പ്രകാശ് പട്ടേല്‍ എന്ന സൈനികനാണ് മരിച്ചത്. 31 വയസുകാരനായ അദ്ദേഹം മിര്‍സാപൂര്‍ സ്വദേശിയാണ്. മൂന്ന് ദിവസം മുമ്പാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
◾https://dailynewslive.in/ ആദ്യ ഗഗന്‍യാന്‍ ആളില്ലാ ദൗത്യത്തിനായുള്ള വിക്ഷേപണ വാഹനത്തിന്റെ നിര്‍മാണം ഐഎസ്ആര്‍ഒ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലാണ് എച്ച്എല്‍വിഎം3 റോക്കറ്റിന്റെ നിര്‍മാണം.
◾https://dailynewslive.in/ വിവാദ പ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് സുപ്രീംകോടതി കൊളീജീയം. തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി വിവാദമാക്കിയെന്നാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് കൊളീജിയത്തെ അറിയിച്ചത്. ഇത് അംഗീകരിക്കാത്ത കൊളീജിയം പ്രസംഗം പദവിക്ക് നിരക്കാത്തതാണെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ പുഷ്പ-2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിരക്കില്‍പ്പെട്ട് മരിച്ച ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയുടെ മകന്‍ ഒമ്പത് വയസുകാരന്‍ ശ്രീനേജിന്റെ മസ്തിഷ്‌ക മരണം ആശുപത്രി സ്ഥിരീകരിച്ചു. അപകട ശേഷം പൂര്‍ണ്ണമായും കുട്ടി അബോധാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അതേസമയം ദുരന്തം നടന്ന സന്ധ്യ തിയേറ്ററിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് ഹൈദരബാദ് പൊലീസ്. 10 ദിവസത്തിനകം നോട്ടീസില്‍ വിശദീകരണം നല്‍കണമെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ തീയറ്ററിന് നല്‍കിയ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. തീയറ്ററില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി പൊലീസ് നോട്ടീസില്‍ പറയുന്നു.
◾https://dailynewslive.in/ മണിപ്പൂരില്‍ കലാപകാരികള്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തി എന്ന ആരോപണം നിഷേധിച്ച് ഇലോണ്‍ മസ്‌ക്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകള്‍ ഓഫ് ആണെന്ന് മസ്‌ക് എക്സില്‍ കുറിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ലിങ്കിന് ലൈസന്‍സില്ല. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ കെയ്‌റോ ഖുനൂവില്‍ നടത്തിയ റെയ്ഡിനിടെ ഇന്ത്യന്‍ ആര്‍മിയുടെ സ്പിയര്‍ കോര്‍പ്‌സ് ഇന്റര്‍നെറ്റ് ഉപകരണങ്ങളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇതിലാണ് സ്റ്റാര്‍ലിങ്ക് ലോഗോ ഉള്ള ഉപകരണം ഉണ്ടായിരുന്നത്.
◾https://dailynewslive.in/ സംഭലില്‍ കൈയേറ്റമൊഴിപ്പിക്കലിനിടെ ക്ഷേത്രം കണ്ടെത്തിയ പ്രദേശത്തെ ന്യൂനപക്ഷ വിഭാഗം താമസക്കാര്‍ സ്വന്തം വീടുകള്‍ പൊളിച്ചുതുടങ്ങി. ജില്ലാ ഭരണകൂടം സ്ഥലത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും കയ്യേറ്റ വിരുദ്ധ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ സ്വന്തം വീടുകള്‍ പൊളിച്ചു തുടങ്ങിയത്. ജില്ലാ അധികൃതര്‍ എന്തായാലും വീടുകള്‍ പൊളിക്കുമെന്നും നമ്മള്‍ തന്നെ അതു ചെയ്താല്‍ വിലപിടിപ്പുള്ള വല്ലതും സംരക്ഷിക്കാമെന്നും അധികൃതര്‍ പൊളിച്ചാല്‍ എല്ലാം നശിപ്പിക്കുമെന്നുമാണ് താമസക്കാര്‍ പറയുന്നത്.
◾https://dailynewslive.in/ ക്രിസ്തുമസിന് മുന്നോടിയായി ബഹിരാകാശത്തെ സാന്റാക്ലോസുമാരായി സഞ്ചാരികളായ സുനിത വില്യംസും ഡോണ്‍ പെറ്റിറ്റും. ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് സാന്റാമാരായി മാറിയത്. നാസ തിങ്കളാഴ്ച ഡ്രാഗണിന്റെ കാര്‍ഗോ ഡെലിവറിയിലൂടെ ക്രൂവിനുള്ള സപ്ലൈകളും ക്രിസ്തുമസ് സമ്മാനങ്ങളും എത്തിക്കുകയായിരുന്നു. ഇരുവരും സാന്റായുടെ തൊപ്പി അണിഞ്ഞ് ചിരിച്ചുനില്‍ക്കുന്ന ചിത്രം നാസ എക്സില്‍ പങ്കുവെച്ചു.
◾https://dailynewslive.in/ ചില അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തിയ ഉയര്‍ന്ന താരിഫിന് പകരമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് ട്രംപ്. ഇന്ത്യ ഞങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍, ഞങ്ങളും അതേ രീതിയില്‍ അവര്‍ക്കും നികുതി ചുമത്തും. മിക്കവാറും എല്ലാ കേസുകളിലും, ഇന്ത്യ ഞങ്ങള്‍ക്ക് നികുതി ചുമത്തുകയാണ്. അതേ സമയം, ഞങ്ങള്‍ ഇന്ത്യക്ക് നികുതി ചുമത്തിയിട്ടില്ലെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
◾https://dailynewslive.in/ ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ലോക ചരിത്രത്തില്‍ ആദ്യമായി 500 ബില്യണ്‍ ഡോളര്‍ ആസ്തി സ്വന്തമാക്കി ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇലക്ട്രിക് വാഹനങ്ങളും സോളാര്‍ ബാറ്ററികളും വില്‍ക്കുന്ന ലോകത്തിലെ ഏറ്റവും മൂല്യമേറിയ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ സിഇഒയായ മസ്‌ക് റോക്കറ്റ് നിര്‍മ്മാതാക്കളായ സ്പേസ് എക്സിന്റേയും ഉടമയാണ്. കൂടാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സും ഇലോണ്‍ മസ്‌കിന്റെ സ്വന്തമാണ്.
◾https://dailynewslive.in/ ഓസ്‌ട്രേലിയ-ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍. അവസാന ദിവസത്തിലെ അവസാന സെഷന്‍ മഴമൂലം തടസ്സപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കൊടുവില്‍ മത്സരം സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു. ഒന്‍പതിന് 252 റണ്‍സെന്ന നിലയില്‍ അഞ്ചാംദിനംകളി ആരംഭിച്ച ഇന്ത്യ 260 ന് പുറത്തായതിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 18 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. 275 റണ്‍സ് വിജയലക്ഷ്യത്തോടെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെടുത്തപ്പോഴേക്കും മഴ വീണ്ടും കളി തടസപ്പെടുത്തുകയായിരുന്നു.
◾https://dailynewslive.in/ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കൂടിയായ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്‌ബെയ്‌നില്‍ നടന്ന ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. അനില്‍ കുംബ്ലെക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ് അശ്വിന്‍.
◾https://dailynewslive.in/ രാജ്യത്ത് ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കുറയും. 15 വര്‍ഷം നീണ്ട തര്‍ക്കത്തിന് ഒടുവില്‍ ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെയും ഭക്ഷ്യ എണ്ണയായി സുപ്രീംകോടതി അംഗീകരിച്ചു. ചെറിയ പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക വസ്തുവായാണോ കാണേണ്ടത് എന്ന തര്‍ക്കത്തിനാണ് പരിഹാരമായത്. ചെറിയ പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന വെളിച്ചെണ്ണ (സാധാരണയായി 200 മില്ലി അല്ലെങ്കില്‍ 500 മില്ലിയില്‍ താഴെ) ഭക്ഷ്യ എണ്ണയായാണോ സൗന്ദര്യവര്‍ദ്ധക എണ്ണയായാണോ തരംതിരിക്കേണ്ടത് എന്ന കാര്യത്തില്‍ ദീര്‍ഘകാലമായി നിലനിന്ന അവ്യക്തതയാണ് സുപ്രീംകോടതിയുടെ ഉത്തരവോടെ ഇല്ലാതായത്. ഭക്ഷ്യേതര എണ്ണകളെ അപേക്ഷിച്ച് ഭക്ഷ്യ എണ്ണകള്‍ക്ക് സാധാരണയായി കുറഞ്ഞ ജിഎസ്ടി ആണ്. നിലവില്‍ ഭക്ഷ്യ എണ്ണയ്ക്ക് പത്തുശതമാനത്തില്‍ താഴെയാണ് ജിഎസ്ടി.സൗന്ദര്യവര്‍ദ്ധക വസ്തുവായി കണക്കാക്കുമ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി വരിക. ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നികുതി അധികാരികളുമായുള്ള തര്‍ക്കങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
◾https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി വോഡാഫോണ്‍ 5ജി സേവനം ആരംഭിച്ചു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വോഡാഫോണ്‍ 5ജി സേവനം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത 17 സര്‍ക്കിളുകളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക. 3.3 ജിഗാഹെര്‍ട്സ്, 26 ജിഗാഹെര്‍ട്സ്, സ്പെക്ട്രം ബാന്‍ഡുകളുളള 5ജി സേവനമാണ് വോഡഐഡിയ നല്‍കുന്നത്. 5ജി സേവനം ലഭിക്കുന്നതിനായി വി.ഐ പ്രീപെയ്ഡ് ഉപയോക്താക്കള്‍ 475 രൂപയുടെ പ്ലാനിലും പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ 1101 രൂപയുടെ പ്ലാനിലുമാണ് റീചാര്‍ജ് ചെയ്യേണ്ടത്. കേരളത്തില്‍ തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലാണ് സേവനം ലഭ്യമാകുക. ഇന്ത്യയില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലും വോഡഐഡിയ 5ജി സേവനം ലഭ്യമാണ്.
◾https://dailynewslive.in/ മലയാള സിനിമയിലും ടെലിവിഷന്‍ മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്‍ പ്രജോദ് കലാഭവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളി അവതരിപ്പിക്കുന്ന ചിത്രത്തിന് ‘പ്രേമപ്രാന്ത്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയില്‍ മിന്നും പ്രകടനം കാഴ്ചവച്ച ഭഗത് എബ്രിഡ് ഷൈന്‍ ആണ് പ്രേമ പ്രാന്തിലെ നായക വേഷത്തില്‍ എത്തുന്നത്. എബ്രിഡ് ഷൈന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇഷാന്‍ ചബ്രയാണ്. നിവിന്‍ പോളിയുടെ മകന്റെ വേഷത്തില്‍ 1983യിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ഭഗത്. സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ മകനായ ഭഗത്, ലാല്‍ ജോസ് ചിത്രം മ്യാവുവിലും പ്രത്യക്ഷപ്പെട്ടിരുന്നു.
◾https://dailynewslive.in/ മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്ത ‘പല്ലൊട്ടി നയന്റീസ് കിഡ്സ്’ എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 25 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിട്ടും പക്ഷേ ബോക്സ് ഓഫീസില്‍ ചിത്രം കാര്യമായ വിജയം നേടിയില്ല. രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. 18 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. സംവിധായകന്‍ സാജിദ് യഹിയയാണ്. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗായകന്‍, മികച്ച ബാല താരം എന്നീ പുരസ്‌കാരങ്ങളും നേടിയ ചിത്രമാണിത്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൗഹൃദത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്.
◾https://dailynewslive.in/ മുകേഷ് അംബാനിയും സ്വന്തമാക്കി റോള്‍സ് റോയ്സിന്റെ ഇ വി സ്പെക്ടര്‍. അംബാനിയുടെ ഗാരിജിലെത്തിയ പുതുവാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്തു തരംഗമാണെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ അറിവായിട്ടില്ല. റോള്‍സ് റോയ്സിന്റെ ഒരു ഡസനിലധികം വാഹനങ്ങളുള്ള അംബാനി കുടുംബത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്. 2024 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയ സ്‌പെക്ടറിന് എക്സ് ഷോറൂം വില വരുന്നത് 7.5 കോടി രൂപയാണ്. ഉപഭോക്താക്കളുടെ താല്പര്യമനുസരിച്ചുള്ള കസ്റ്റമൈസേഷന്‍ കൂടിയാകുമ്പോള്‍ വില ഉയരും. ആഡംബര സൗകര്യങ്ങളില്‍ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്പെക്ടറില്‍ 102 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോള്‍സ് റോയ്സ് നിരയിലെ 530 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന കാറില്‍ 585 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് ഉപയോഗിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്‌പെക്ടറില്‍. 2890 കിലോഗ്രാം ഭാരമുള്ള ഈ കാറിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 34 മിനിറ്റില്‍ 10 ല്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
◾https://dailynewslive.in/ പ്രണയകഥകള്‍ അനവധി ഉണ്ടായിരിക്കെ, എല്ലാ പ്രണയവും വിപ്ലവമായിരിക്കെ അമൃത ഇംറോസ് പ്രണയകഥ ഒരു ഇതിഹാസമാണ്. ഇതൊരു കെട്ടുകഥയോ വാമൊഴിയോ അല്ല, യഥാര്‍ത്ഥ ജീവിതമായിരുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കും. മുന്‍ധാരണകളുടെ ഭാരമില്ലാതെ ഈ പ്രണയക്കടലില്‍ ജ്ഞാനസ്‌നാനം ചെയ്യുക, പ്രണയത്താല്‍ നിങ്ങളുടെ സിരകളെ നിറയ്ക്കുക. പ്രശസ്ത എഴുത്തുകാരി അമൃത പ്രീതത്തിന്റെയും ചിത്രകാരനും കവിയുമായ ഇംറോസിന്റെയും അത്യപൂര്‍വ്വമായ സഹജീവനത്തിന്റെ കഥ. പ്രണയത്തെ അതിന്റെ എല്ലാ വിശാലതയോടും സ്വാതന്ത്ര്യത്തോടും അനുഭവിച്ചറിഞ്ഞ മനുഷ്യരുടെ ജീവിതം. ‘അമൃത ഇംറോസ് പ്രണയകഥ’. പരിഭാഷ – കൃഷ്ണവേണി. മാതൃഭൂമി. വില 171 രൂപ.
◾https://dailynewslive.in/ അമിതമായി സ്വപ്നം കാണുന്നത് മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ സൂചനയാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായി സ്വപ്നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകലുമുഴുവന്‍ ക്ഷീണം തോന്നുകയും ചെയ്യും. ഉയര്‍ന്ന തോതിലുള്ള മാനസിക സമ്മര്‍ദമാകാം അമിതമായി സ്വപ്നം കാണലിന് പിന്നിലെ പ്രധാന കാരണം. ഉത്കണ്ഠ അലട്ടുന്നവര്‍ അമിതമായി സ്വപ്നം കാണാറുണ്ട്. ശ്വസന വ്യായാമങ്ങളും യോഗയും മെഡിറ്റേഷനുമൊക്കെ ചേയ്ത് സമ്മര്‍ദവും ഉത്കണ്ഠയുമൊക്കെ കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും. ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിന് കാരണമാകാറുണ്ട്. ആഹാരക്രമത്തിലെ പോഷണക്കുറവ്, താളം തെറ്റിയ ഉറക്കശീലങ്ങള്‍, അമിതമായ കഫീന്‍ ഉപയോഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും അമിതമായി സ്വപ്നം കണ്ട് ഉറക്കം തടസ്സപ്പെടാനുമൊക്കെ കാരണമാകും. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്‌നങ്ങളുമൊക്കെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വപ്നത്തില്‍ പ്രതിഫലിച്ചേക്കാം. അതുവരെ അടക്കിവച്ചിരുന്ന വികാരവിക്ഷോഭങ്ങളെയെല്ലാം ഉറങ്ങുമ്പോള്‍ ഉപബോധ മനസ്സ് പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാന്‍ കാരണണാകും. സ്ലീപ് അപ്നിയ, നാര്‍കോലെപ്‌സി, റെസ്റ്റലസ് ലെഗ് സിന്‍ഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും അമിതമായി സ്വപ്നം കാണാന്‍ കാരണമായേക്കാം. ചില മരുന്നുകള്‍ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകള്‍ ഇത്തരത്തില്‍ ഉറക്കത്തെ ബാധിക്കാറുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.93, പൗണ്ട് – 107.70. യൂറോ – 89.12, സ്വിസ് ഫ്രാങ്ക് – 95.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.64, ബഹറിന്‍ ദിനാര്‍ – 225.26, കുവൈത്ത് ദിനാര്‍ -276.06, ഒമാനി റിയാല്‍ – 220.59, സൗദി റിയാല്‍ – 22.60, യു.എ.ഇ ദിര്‍ഹം – 23.12, ഖത്തര്‍ റിയാല്‍ – 23.32, കനേഡിയന്‍ ഡോളര്‍ – 59.30.