P12 yt cover

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികപീഡനക്കേസിനു പിറകില്‍ ഗൂഡാലോചനയുണ്ടെന്ന സിബിഐ റിപ്പോര്‍ട്ട് നിയമസഭയില്‍ ചുടേറിയ ചര്‍ച്ചയായി. അഞ്ചു വ്യാജ കത്തുകളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ മാപ്പു പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം മാപ്പു പറയണമെന്നും അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സിബിഐയുടേതെന്നു പറയുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കാത്തതിനാല്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളിയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ രാവിലെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.

എഐ ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് പങ്കുണ്ടെന്നു നിയമസഭയില്‍ ആരോപിച്ച് പി. സി വിഷ്ണുനാഥ് എംഎല്‍എ. രേഖകളുണ്ടെന്നും സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും പി. സി വിഷ്ണുനാഥ് പറഞ്ഞു. ആരോപണം നിയമസഭാ രേഖകളില്‍നിന്നു നീക്കണമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി ആരോപണം നിയമസഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡ് രേഖകളിലുള്ളത്. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്കു പാര്‍ട്ടി കാവല്‍നില്‍ക്കുന്നു. കുഴല്‍നാടന്‍ പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

പശ്ചിമഘട്ട മലനിരകളില്‍ ചതിയിലൂടെയാണ് അജിത ഉള്‍പ്പെടെ എട്ടുപേരെ പിണറായി സര്‍ക്കാര്‍ വെടിവച്ചു കൊന്നതെന്ന് ഗ്രോ വാസു കോടതിയില്‍. തന്നെ കേള്‍ക്കണമെന്ന് വാസു കോടതിയോട് ആവശ്യപ്പെട്ടു. പറയാനുള്ളതെല്ലാം നാളെ പറയാമെന്നു കോടതി വ്യക്തമാക്കി. ഇന്നും മുദ്രാവാക്യം വിളിയോടെയാണ് വാസു കോടതിയിലെത്തിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍ എം.എല്‍ എ അടക്കം സിപിഎം നേതാക്കള്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരായി. ഇഡി വിളിച്ചതുകൊണ്ട് വന്നെന്നാണ് മൊയ്തീന്‍ പ്രതികരിച്ചത്. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഹാജരായിട്ടുണ്ട്.

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു കള്ളപ്പണ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് സുധാകരന്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ എത്തുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. പ്ലസ് വണ്‍, പ്ലസ് ടൂ പാഠഭാഗങ്ങളില്‍ ഗാന്ധി വധം, ഗുജറാത്ത് കലാപം എന്നീ പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കാര്‍ യാത്രക്കാരിയെ മര്‍ദിച്ച കോഴിക്കോട് നടക്കാവ് എസ് ഐ വിനോദിനെ സസ്പെന്‍ഡു ചെയ്തു. എസ്ഐക്കും കണ്ടാലറിയാവുന്ന നാല് പേര്‍ക്കുമെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

സോളാര്‍ തട്ടിപ്പുകാരി ജയില്‍ എഴുതിയതു 21 പേജുള്ള കത്തായിരുന്നെന്ന് പരാതിക്കാരിയുടെ വിശ്വസ്തനായിരുന്ന വിനുകുമാര്‍ നല്‍കിയ മൊഴി സിബിഐയുടെ റിപ്പോര്‍ട്ടില്‍. ദല്ലാള്‍ നന്ദകുമാര്‍ 50 ലക്ഷം രൂപ നല്‍കിയാണ് കത്തു കൈക്കലാക്കിയത്. നന്ദകുമാര്‍ സിബിഐക്കു 19 പേജുള്ള കത്തും വാര്‍ത്താചാനലിന് 25 പേജുള്ള കത്തുമാണു നല്‍കിയതെന്നും വിനുകുമാറിന്റെ മൊഴിയില്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ അതൃപ്തിയുണ്ടെന്ന് രമേശ് ചെന്നിത്തല. രണ്ടു പതിറ്റാണ്ട് മുന്‍പ് ലഭിച്ച അതേ പദവിയിലാണു വീണ്ടും നിയമിച്ചത്. രണ്ടു വര്‍ഷമായി പദവിയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

പരസ്യ പ്രസ്താവനയും വിഴുപ്പലക്കും വിലക്കുന്നതു നല്ലതാണ്, എന്നാല്‍ പറയേണ്ടതു പറഞ്ഞിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം പി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പരാതിയുണ്ട്, അതൃപ്തിയുണ്ട്. അത് ഹൈക്കമാന്‍ഡിനെ അറിയിച്ച് സ്ഥിരം പരാതിക്കാരനാകാനില്ല. വിഴുപ്പ് അലക്കേണ്ടതു തന്നെയാണ്. അലക്കേണ്ട സമയത്ത് വിഴുപ്പലക്കണം. കെ. മുരളീധരന്‍ പറഞ്ഞു.

വാക്സിനേഷനുള്ള മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞ പരിപാടി 16 വരെ തുടരും. സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാം. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെയാണ് വാക്‌സിനേഷന്‍. വാക്‌സിനെടുക്കാത്ത ഗര്‍ഭിണികളും അഞ്ചു വയസു വരെയുള്ള കുട്ടികളും വാക്‌സിന്‍ സ്വീകരിക്കണം.

മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മൂന്നു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കോഴിക്കോട് കണ്ണോത്ത് കുപ്പായക്കോട്- ഈങ്ങാപ്പുഴ റോഡ് തകര്‍ന്നു. എട്ടു മീറ്റര്‍ വീതിയുള്ള റോഡിന്റെ നാലു മീറ്റര്‍ വീതിയോളം തകര്‍ന്നിട്ടുണ്ട്.

തൃശൂര്‍ മുല്ലശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ ശിക്ഷാവിധി കുറച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കീഴ് കോടതി വിധിച്ച കൊലപാതകക്കുറ്റം നരഹത്യയായി കുറച്ച് ജീവപര്യന്തം തടവ് ശിക്ഷ ഏഴു വര്‍ഷമായിട്ടാണ് കേരള ഹൈക്കോടതി വിധിച്ചത്. കൊല്ലപ്പെട്ട ഷാരോണിന്റെ അമ്മ ഉഷാ മോഹനനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മലപ്പുറം താനൂരില്‍ മതില്‍ ഇടിഞ്ഞ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു. ഫസല്‍ – അഫ്സിയ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ആണ് മരിച്ചത്.

മലപ്പുറം എടവണ്ണയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പ്രതിഷേധവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണിമൂളി സ്വദേശി യൂനുസ് ആണ് മരിച്ചത്.

ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാല്‍ നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി. രാത്രി 11.10 ന് ബംഗളൂരുവിലേക്ക് പറന്നുയര്‍ന്ന എയര്‍ ഏഷ്യയുടെ ബംഗളരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. 174 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന വിധിക്ക് മുന്‍കാല പ്രാബല്യമുണ്ടെന്ന് സുപ്രീംകോടതി. ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്ന ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്ടാബ്ലിഷ്മെന്റ് ആക്ടിലെ 6 എ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

ജി20 ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി ശശി തരൂര്‍. സംയുക്തപ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. അതേ സമയം ജി20 രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പ്രയോജനപ്പെടുത്തിയെന്നും തരൂര്‍ പറഞ്ഞു.

ജി20 അത്താഴ വിരുന്നില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവും ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനുമായ അധിര്‍ രഞ്ജന്‍ ചൗധരി. മോദി സര്‍ക്കാരിനെതിരായ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് മമത സ്വീകരിച്ചതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു. അത്താഴ വിരുന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുത്തിരുന്നു.

രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ ഇടപെടേണ്ടിവരുമെന്നു സുപ്രീകോടതി. കൈയില്‍ ബാന്‍ഡേജുമായി എത്തിയ അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജിയോട് എന്തു സംഭവിച്ചെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചപ്പോഴാണ് തെരുവുനായ് പ്രശ്നം ചര്‍ച്ചയായത്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അഞ്ചു നായകള്‍ ആക്രമിച്ചെന്ന് അഭിഭാഷകന്‍ പറഞ്ഞു. മറ്റ് അഭിഭാഷകരും തെരുവുനായ പ്രശ്നം ഉയര്‍ത്തി. ഗുരുതരമായ പ്രശ്നമാണെന്നും കോടതി സ്വമേധയാ കേസ് എടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്നു ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

ഇന്ത്യയുടെ ചരിത്രം മായ്ക്കാന്‍ ശ്രമിക്കുന്നവരാണ് രാജ്യത്തിന്റെ പേരു മാറ്റാന്‍ ഒരുങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭാരത് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്‌കരിക്കുന്നു എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യത്തെ തകര്‍ക്കാനാണ് ഗാന്ധി കുടുംബം ശ്രമിക്കുന്നതെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഹുല്‍ ഗാന്ധി പേരിലെ ഗാന്ധി ഉപേക്ഷിക്കണമെന്നും ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഗോഹട്ടിയില്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹിമന്ത.

കര്‍ണാടകയില്‍ ബസ് പണിമുടക്ക്. ഇന്ന് അര്‍ധരാത്രിവരെ സമരം തുടരും. സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശക്തി പദ്ധതി തങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം.

തമിഴ്നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനമിടിച്ച് റോഡരികില്‍ ഇരുന്നിരുന്ന ഏഴു സ്ത്രീകള്‍ മരിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറി. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു.

ഹെറോയിനുമായി മൂന്നു മണിപ്പുര്‍ സ്വദേശികളെ ഗോഹട്ടി പോലീസ് അറസ്റ്റ് ചെയ്തു. അമീര്‍ ഖാന്‍, യാകൂബ്, ജാമിര്‍ എന്നിവരാണ് അറസ്റ്റിലായത്. സോപ്പുപെട്ടികള്‍ക്കുള്ളിലാണ് ഹെറോയിന്‍ ഒളിപ്പിച്ചു കടത്തിയിരുന്നത്.

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിന്. റഷ്യയുടെ ദാനില്‍ മെദ്വെദേവിനെ തോല്‍പിച്ചാണ് ജോക്കോവിച്ച് ഇരുപത്തി നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്.

രാജ്യത്തെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ പുതിയ നീക്കവുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ആശയത്തില്‍ അധിഷ്ഠിതമായി പ്രത്യേക ഡെബിറ്റ് കാര്‍ഡിനാണ് ബാങ്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തെ നവീകരണവും വിപുലീകരണവും ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ ഭാഗം കൂടിയാണ് പുതിയ ഡെബിറ്റ് കാര്‍ഡുകള്‍. ‘Empower Her’ എന്ന പേരിലാണ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സ്ത്രീകള്‍ക്ക് അധിക സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കൊപ്പം, ഇടപാടുകള്‍ക്കായി സുരക്ഷിതവും ഉപയോക്തൃ-സൗഹൃദവുമായ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. കാര്‍ഡ് ഉടമകളായ സ്ത്രീകള്‍ക്ക് സൗജന്യ കാന്‍സര്‍ കെയര്‍ പരിരക്ഷയും, സൗജന്യ ആരോഗ്യ പരിശോധന നടത്താനുള്ള അവസരവും ലഭ്യമാണ്. കൂടാതെ, സൗജന്യ വ്യക്തിഗത അപകട പരിരക്ഷയും, വിമാന അപകട പരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ഒഴിവുവേളകള്‍ ആഹ്ലാദമാക്കാന്‍ ഈ ഡെബിറ്റ് കാര്‍ഡിനൊപ്പം ഒടിടി സബ്സ്‌ക്രിപ്ഷനും ലഭ്യമാണ്.

ഓണ്‍ലൈനിലെ ചതിക്കുഴികളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ പുതിയ ഫീച്ചറുമായി എത്തുകയാണ് സ്നാപ്പ്ചാറ്റ്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് അപരിചിതരായ ആളുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുകയും, പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കം കാണാനും സഹായിക്കുന്ന ഫീച്ചറിനാണ് സ്നാപ്പ്ചാറ്റ് രൂപം നല്‍കുന്നത്. പ്രധാനമായും കൗമാരക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പുതിയ ഫീച്ചറിന് രൂപം നല്‍കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. അതിനാല്‍, കൗമാരക്കാര്‍ക്ക് അനുചിതമായ ഉള്ളടക്കങ്ങള്‍ മാത്രമാണ് സ്നാപ്പ്ചാറ്റ് പ്രോത്സാഹിപ്പിക്കുകയുളളൂ. കൗമാരക്കാര്‍ക്ക് പരസ്പര സമ്പര്‍ക്കം ഇല്ലാത്തവരോ, അവര്‍ക്കറിയാത്ത ആരെങ്കിലുമോ അവരെ ആഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഒരു പോപ്പ്-അപ്പ് മുന്നറിയിപ്പ് ലഭിക്കുന്നതാണ്. ഇതിനോടൊപ്പം അപരിചിതരെ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനോ, ബ്ലോക്ക് ചെയ്യാനോ ഉള്ള അവസരവും ഒരുക്കും. അതേസമയം, സ്നാപ്പ്ചാറ്റ് ഉപയോഗിക്കുന്ന 13 വയസിനും, 17 വയസിനും പ്രായമുള്ളവര്‍ക്ക് ആരെയെങ്കിലും ആഡ് ചെയ്യണമെങ്കില്‍ നിരവധി മ്യൂച്വല്‍ ഫ്രണ്ട്സ് ഉണ്ടായിരിക്കേണ്ടതാണ്. കൗമാരക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് മ്യൂച്വല്‍ ഫ്രണ്ട്സ് നിര്‍ബന്ധമാക്കുന്നത്.

വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന കോമഡി എന്റര്‍ടെയ്നര്‍ ‘സോമന്റെ കൃതാവ്’ ടീസര്‍ ശ്രദ്ധനേടുന്നു. വിനയ്യുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. സീമ ജി. നായരുടെ കൗണ്ടര്‍ ടീസര്‍ കൂടുതല്‍ രസകരമാക്കുന്നു. കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോര്‍ട്ട് എത്തുന്നു. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണന്‍ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി. നായര്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ നാടന്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തില്‍ പങ്കെടുപ്പിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.

‘കുരങ്ങു ബൊമൈ’ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്യുന്ന, വിജയ് സേതുപതിയുടെ അന്‍പതാമത് ചിത്രം ‘മഹാരാജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. എക്സിലാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ബാര്‍ബര്‍ ഷോപ്പിലെ കസേരയില്‍ ചോരയിറ്റ് വീഴുന്ന വാളുമായി ഇരിക്കുന്ന വിജയ് സേതുപതിയെയാണ് പോസ്റ്ററില്‍ കാണുന്നത്. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ. അനുരാഗ് കശ്യപ് പ്രതിനായക വേഷത്തിലാണോ എത്തുന്നത് എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ നിന്നും മംമ്ത മോഹന്‍ദാസും, നാട്ടി നടരാജും, അഭിരാമിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍, അജനീഷ് ലോകനാഥാണ് സംഗീത സംവിധായകന്‍. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സി12ഐ മാക്സിന് പിന്നാലെ ബിഗോസിന്റെ പ്രീമിയം ഇ സ്‌കൂട്ടറായ സി12ഐ ഇഎക്സ് ഇന്ത്യയില്‍ വിപണിയിലെത്തി. ബില്‍ഡ് ക്വാളിറ്റി, കംഫെര്‍ട്ട് പെര്‍ഫോമന്‍സ്, സ്റ്റോറേജ് സ്പെയ്സ് എന്നിവ പുതിയ സീരീസ് വാഗ്ദാനം ചെയ്യുന്നു. 3 മണിക്കൂര്‍ കൊണ്ട് അതിവേഗ ചാര്‍ജിംഗ് ആണ് മറ്റൊരു പ്രത്യേകത. എആര്‍എഐ സര്‍ട്ടിഫിക്കേഷന്‍ പ്രകാരം 85 കിലോമീറ്ററാണ് സി12ഐ ഇഎക്‌സിന്റെ മൈലേജ്. ഐപി 67 റേറ്റഡ് വാട്ടര്‍പ്രൂഫും 2500 വാട്ട് റോട്ടറും ഉണ്ട്. കടുത്ത ചൂടിനെയും പൊടിക്കുമെതിരെ സംരക്ഷണം നല്‍കുന്ന ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഏഴ് നിറഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും. സെപ്തംബര്‍ 19 വരെ പ്രാരംഭ വിലയായ 99,999 രൂപയില്‍ സി12ഐ ഇഎക്സ് ലഭ്യമാകും. 3 വര്‍ഷത്തെ വാറണ്ടിയും പ്രദാനം ചെയ്യുന്നു. ബിഗോസിന്റെ വെബ്സൈറ്റ് വഴിയും ഇന്ത്യയിലുടനീളമുള്ള 125 ഡീലര്‍ഷിപ്പ് വഴിയും ബുക്ക് ചെയ്യാം. 6197 രൂപ ഡൗണ്‍ പേയ്മെന്റിലും 2437 രൂപ ഇഎംഐയിലും സ്‌കൂട്ടര്‍ സ്വന്തമാക്കാം. സി12ഐ മാക്സിന് എക്സ് ഷോറൂം വില 1,26,153 രൂപയാണ്.

സ്റ്റോറി ഓഫ് മാന്‍കൈന്‍ഡ്, ദ സ്റ്റോറി ഓഫ് ദ ബൈബിള്‍ എന്നീ വിഖ്യാതകൃതികളുടെ കര്‍ത്താവായ ഹെന്റിക് വില്യം വാന്‍ ലൂണിന്റെ ശ്രദ്ധേയമായ കൃതിയുടെ പരിഭാഷ. പ്രാചീന മനുഷ്യന്റെ ജീവിതസാഹചര്യങ്ങളും ഉയര്‍ച്ചയുമടങ്ങിയ ചരിത്രം കുട്ടികള്‍ക്കായി ലളിതവും സമഗ്രവുമായി പ്രതിപാദിച്ചിരിക്കുന്നത് എല്ലാ വിഭാഗം വായനക്കാരെയും ആകര്‍ഷിക്കും. കവിയും അദ്ധ്യാപകനുമായ സി.പി. അബൂബക്കറുടെ മൊഴിമാറ്റം. ‘പ്രാചീന മനുഷ്യന്‍’. ഹെന്റിക് വില്യം വാന്‍ ലൂണ്‍. മാതൃഭൂമി ബുക്സ്. വില 190 രൂപ.

അത്താഴത്തിന് ശേഷം ആളുകള്‍ ചെയ്യുന്ന ഏറ്റവും സാധാരണമായ തെറ്റുകളിലൊന്ന് നേരെ കിടക്കയിലേക്ക് പോകുകയോ സോഫയില്‍ കിടക്കുകയോ ആണ്. ഇത് പ്രലോഭിപ്പിക്കുന്നതായി തോന്നുമെങ്കിലും, ഈ ശീലം നിങ്ങളുടെ ഭാരത്തെ പ്രതികൂലമായി ബാധിക്കും. ഭക്ഷണം കഴിച്ചയുടനെ നിങ്ങള്‍ കിടക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തിന്റെ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് ഭക്ഷണത്തെ കാര്യക്ഷമമായി ദഹിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് അധിക കലോറി സംഭരണത്തിനും ഒടുവില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. പകരം, അത്താഴത്തിന് ശേഷം ലഘുവായി നടക്കാന്‍ പോകുന്നത് പരിഗണിക്കുക. ഈ ലളിതമായ പ്രവര്‍ത്തനം ദഹനത്തെ സഹായിക്കുകയും ഉപാപചയം മെച്ചപ്പെടുത്തുകയും അനാവശ്യമായി ഭാരം വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യും. അത്താഴത്തിന് ശേഷം, നമ്മളില്‍ പലരും ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നു. കഫീന്‍ നിങ്ങളുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ ഭാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നിങ്ങള്‍ വൈകുന്നേരങ്ങളില്‍ കഫീന്‍ കഴിക്കുമ്പോള്‍, അത് ഉറങ്ങാനുള്ള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ഉറക്കക്കുറവിലേക്ക് നയിക്കുകയും ചെയ്യും. അത്താഴത്തിന് ശേഷം ഉടന്‍ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഭക്ഷണത്തിന്റെ ദഹനത്തെ മന്ദഗതിയിലാക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്ക് സംതൃപ്തി തോന്നാത്തതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, അമിതമായ ജല ഉപഭോഗം നിങ്ങള്‍ക്ക് വീര്‍പ്പുമുട്ടലും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.86, പൗണ്ട് – 103.75, യൂറോ – 88.86, സ്വിസ് ഫ്രാങ്ക് – 92.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.31, ബഹറിന്‍ ദിനാര്‍ – 219.80, കുവൈത്ത് ദിനാര്‍ -268.56, ഒമാനി റിയാല്‍ – 215.24, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 60.93.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *