mid day hd 4
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ 7നും ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി നവംബര്‍ 7 നും 17 നും മധ്യപ്രദേശില്‍ നവംബര്‍ 17 നും രാജസ്ഥാനില്‍ നവംബര്‍ 23 നും തെലങ്കാനയില്‍ നവംബര്‍ 30 നുമാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും ഡിസംബര്‍ 3 ന് വോട്ടെണ്ണും.
ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്.
നുഴഞ്ഞു കയറിയ ഹമാസ് പ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനാകാതെ ഇസ്രയേല്‍. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ എട്ടോളം പ്രദേശങ്ങളില്‍ ഇസ്രയേലി സേന ഹമാസുമായി പോരാട്ടം തുടരുകയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് അറിയിച്ചു. അതേസമയം, ഹമാസുമായുള്ള സംഘര്‍ഷത്തില്‍ കൊലപ്പെട്ട 73 സൈനികരുടെ വിവരങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു.
ഇസ്രായേലില്‍ കടന്നുകയറിയ ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയവരിലധികവും ഗാസക്ക് സമീപത്തെ കിബുട്‌സില്‍ സംഘടിപ്പിച്ച സംഗീത-നൃത്ത പരിപാടിക്കെത്തിയ യുവതീ യുവാക്കളെ. ഇവിടെനിന്ന് 260ലധികം മൃതദേഹങ്ങള്‍ ലഭിച്ചു. നൂറിലേറെപ്പേരെ തടവിലാക്കിയെന്നും റിപ്പോര്‍ട്ടുകള്‍.
പല രാജ്യങ്ങള്‍ക്കും കേരളവുമായി ഹൃദയ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ അവരുമായി സഹകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അബുദാബി മാരത്തണ്‍ നടത്താന്‍ പോലും അനുമതി തന്നില്ല മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ഒരു നല്ല കാര്യവും വികസനവും നടക്കാന്‍ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ തകര്‍ച്ച സംഭവിക്കുമെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സമസ്തക്ക് ഏതെങ്കിലും തരത്തില്‍ പരാതി ഉള്ളതായി അറിയില്ലെന്നും സമസ്തയുടെ മസ്തിഷ്‌കം മുസ്ലിം ലീഗിനൊപ്പമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. തട്ടം വിവാദത്തെ എതിര്‍ക്കുകയാണ് ലീഗ് ചെയ്തതെന്നും പിഎംഎ സലാമിന്റെ പരാമര്‍ശത്തില്‍ കുഴപ്പമില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിചേര്‍ത്തു.

കരുവന്നൂര്‍ കേസില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും തെറ്റായ വിവരങ്ങള്‍ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അതേസമയം ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്ന് സിപിഎം കൗണ്‍സിലര്‍ പി ആര്‍  അരവിന്ദാക്ഷന്‍. കോടതിയില്‍ പറഞ്ഞു. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇക്കാര്യം അരവിന്ദാക്ഷന്‍ സമ്മതിച്ചതാണെന്നും ബാങ്ക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ട് സ്വന്തം വകുപ്പില്‍ ഡിവൈഎഫ്‌ഐ നേതാവിന് അനധികൃത നിയമനം നല്‍കിയെന്ന് ആരോപണം. കിലെയില്‍ പബ്ലിസിറ്റി അസിസ്റ്റന്റായി ഡിവൈഎഫ്‌ഐ നേതാവ സൂര്യ ഹേമനെ നിയമിക്കാനാണ് മന്ത്രി വി ശിവന്‍കുട്ടി നിരന്തര ഇടപെടല്‍ നടത്തിയെന്നും ആരോപണങ്ങള്‍.

വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക ശമ്പളമായി നല്‍കി പുനര്‍ നിയമനം നടത്തുന്നത് സംസ്ഥാനത്ത് പതിവാകുന്നതില്‍ ഐഎഎസ് അസോസിയേഷന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമൂലം കേഡര്‍ പദവികളിലേക്ക് പുതിയ ആളുകള്‍ക്ക് എത്താനാകുന്നില്ലെന്നും സര്‍ക്കാരിന് താല്പര്യമില്ലാത്തവരെ അവഗണിക്കുന്നതായും അസോസിയേഷന് പരാതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.
മലപ്പുറത്ത് ഡി സി സി നേതൃത്വത്തിനെതിരെ സേവ് കോണ്‍ഗ്രസ് മലപ്പുറം എന്ന പേരില്‍ പോസ്റ്റര്‍. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെച്ചൊഴിയണമെന്നുമാണ് പോസ്റ്ററിലുള്ളത്. ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെയും എ പി അനില്‍കുമാര്‍ എം എല്‍ എയെയും ലക്ഷ്യമിട്ടാണ് പോസ്റ്റര്‍.

ശ്രീകുമാരന്‍ തമ്പി മികച്ച പ്രതിഭയാണെന്നും വയലാര്‍ അവാര്‍ഡ് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.  വയലാര്‍ അവാര്‍ഡ് തനിക്ക് നേരത്തെ കിട്ടേണ്ടിയിരുന്നതാണെന്നും അവാര്‍ഡുകള്‍ തനിക്ക് പല തവണ നിഷേധിച്ചുവെന്നുമുള്ള ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തില്‍ മറുപടി പറയുകയായിരുന്നു സജി ചെറിയാന്‍.
നിയമന കോഴക്കേസില്‍ വഴിത്തിരിവ്. ആരോപണത്തില്‍ മലക്കം മറിഞ്ഞ ഹരിദാസന്‍ ഒന്നും ഓര്‍മ്മയില്ലെന്നാണ് പൊലീസിന് നല്‍കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നല്‍കിയെന്നോ കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് ഹരിദാസന്‍ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍  സനോജിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയായ സജീറിനെയാണ് പ്രതിയും കൂട്ടുപ്രതികളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ മറ്റു പ്രതികളായ എയ്യാല്‍ സ്വദേശി രാഹുലിനേയും കൈപ്പറമ്പ് സ്വദേശി സയ്യിദ് അബ്ദുറഹ്‌മാനേയും  പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള ശ്രീ മൂകാംബിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തു.  അധ്യാപകരില്‍ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ ഉള്‍പ്പെടെ 36 മുസ്ലിം തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി എഐഎഡിഎംകെ. ബിജെപി ബന്ധം വിട്ട ശേഷം മുസ്‌ലിം സംഘടനകളുടെ പിന്തുണ തേടിയതിന് പിന്നാലെയാണ് മുസ്‌ലിം തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി  നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്.
ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു.  അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായാണ് സ്ഥിരീകരണം. ബസില്‍ 33 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു. നൈനിറ്റാള്‍ ജില്ലയിലെ കലദുങ്കിയിലാണ് ദാരുണമായ അപകടം നടന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *