yt cover 12

വൈദ്യുതി ചാര്‍ജ് യൂണിറ്റിനു മുപ്പതു പൈസ നിരക്കില്‍ വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി. അടുത്ത മാസം നിരക്കു വര്‍ധന നടപ്പാക്കണമെന്നാണ് ആവശ്യം. ഓഗസ്റ്റ് മുതല്‍ മൂന്നു മാസത്തേക്കു 14 പൈസകൂടി സര്‍ചാര്‍ജ് ഇനത്തില്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെയാണ് അപേക്ഷ നല്‍കിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അംഗത്വം നല്‍കി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്ന അനില്‍ ആന്റണിക്ക് ബിജെപിയില്‍ എന്തു പദവി നല്‍കുമെന്നു അടുത്ത ദിവസങ്ങളില്‍ അറിയാം.

പ്രകൃതി വാതക വില കുറയും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ വിലയുമായി പ്രകൃതി വാതക വില ബന്ധിപ്പിച്ചു വിലനിര്‍ണയ മാനദണ്ഡം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പൈപ്പ് വഴി ലഭിക്കുന്ന പ്രകൃതി വാതകത്തിന്റെയും സിഎന്‍ജിയുടെയും വില കുറയും.

ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മഞ്ഞപ്പിത്തംമൂലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ തകരാറുകളുണ്ടെന്നും സ്ഥിരീകരിച്ചു. പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നല്‍കുന്നത്. തീയിട്ടതിനു പിറകില്‍ ആരുമില്ലെന്നും തന്റെ കുബുദ്ധിയാണു കാരണമെന്നുമാണ് ഷാറൂഖ് പറയുന്നത്. എന്നാല്‍, ട്രെയിനില്‍ തീയിട്ടാല്‍ ഐശ്വര്യമുണ്ടാകുമെന്ന് ഒരാള്‍ തന്നെ ഉപദേശിച്ചതനുസരിച്ചാണു തീയിട്ടതെന്നു മഹാരാഷ്ട്ര പോലീസിനോട് ഷാറൂഖ് പറഞ്ഞിരുന്നു.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ ഏഴു ദിവസത്തിനകം അറിയിക്കണമെന്ന് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

ഇന്നു ദുഃഖവെള്ളി. യേശുവിനെ കുരിശിലേറ്റി കൊന്നതിന്റെ ഓര്‍മദിനമായാണ് ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കുന്നത്. ദേവാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ വിശ്വാസികള്‍ പങ്കെടുക്കും.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്റെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ വിച്ഛേദിച്ചു. രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തുനിന്ന് അയോഗ്യനായതോടെയാണ് നടപടി.

കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായെന്ന് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി. ഒരു കുടുംബത്തിനു വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസിന് ഭാവിയില്ല. ബിജെപി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നരേന്ദ്രമോദി അഴിമതി രഹിത നേതാവാണ്. അച്ഛന്‍ എകെ ആന്റണിയോട് ഏറ്റവും സ്നേഹവും ബഹുമാനവുമുണ്ട്. അതില്‍ കുറവില്ലെങ്കിലും അച്ഛന്റെ രാഷ്ട്രീയത്തോടു വിയോജിപ്പുണ്ട്. അനില്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മകന്‍ അനില്‍ ബിജെപിയില്‍ ചേര്‍ന്ന തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. 82 വയസായ തന്റെ അവസാന കാലത്ത് ഇങ്ങനെയൊരു തെറ്റായ തീരുമാനം കാണേണ്ടിവന്നതില്‍ വേദനയുണ്ടെന്ന് വികാരാധീനനായി ആന്റണി പറഞ്ഞു. അവസാന ശ്വാസം വരെയും താന്‍ കോണ്‍ഗ്രസുകാരനായിരിക്കും. ബിജെപിക്കും ആര്‍എസ് എസിനുമെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് വംശഹത്യ കേസുകളില്‍ സുപ്രീം കോടതി കുറ്റമുക്തനാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരേ പ്രതികരിച്ചതോടെയാണ് അനില്‍ ആന്റണി പരസ്യമായി ബിജെപിയോട് അടുത്തത്. രാഹുല്‍ഗാന്ധിക്കെതിരായ പ്രതികരണങ്ങള്‍ക്കൊപ്പം മോദിക്കും സ്മൃതിക്കും ജയശങ്കറിനും പ്രശംസയും നല്‍കി. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ ചുമതലക്കാരനായിരുന്ന അനില്‍ പാര്‍ട്ടിയില്‍ അസംതൃപ്തനായിരുന്നു.

അനില്‍ ആന്റണി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം രാജ്യ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നയാളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ച ചടങ്ങിലാണ് മുരളീധരന്റെ പരാമര്‍ശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.

മുപ്പതു വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തില്‍ അനില്‍ ആന്റണി സ്വന്തം പിതാവിനേയും കോണ്‍ഗ്രസിനേയും ഒറ്റിക്കൊടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. എ.കെ ആന്റണിയുടെ മകനെന്നതിനപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസില്‍ ആരുമല്ല. കോണ്‍ഗ്രസിനായി സമരം ചെയ്തിട്ടുമില്ല. സുധാകരന്‍ പറഞ്ഞു.

അനിലിന്റെ സഹോദരന്‍ അജിത് പോള്‍ ആന്റണി കോണ്‍ഗ്രസിനൊപ്പമെന്നു വെളിപെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റ്. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം അജിത്ത് ആന്റണി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തു.

രാത്രി ആര്‍എസ്എസ് ബന്ധം പുലര്‍ത്തുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന എ.കെ. ആന്റണിയുടെ ശാസന ശിരസാ വഹിച്ചാണ് മകന്‍ അനില്‍ രാത്രിക്കു പുറമേ പകലും ബിജെപിയില്‍ ചേര്‍ന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പകലും രാത്രിയും ബിജെപി ആയി പ്രവര്‍ത്തിക്കാന്‍ അനില്‍ ആന്റണി തീരുമാനിച്ചത് അങ്ങനെയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി, പിതാവ് എ.കെ. ആന്റണിയെ ഇത്രയേറെ വേദനിപ്പിക്കരുതായിരുന്നെന്ന് കെ. മുരളീധരന്‍ എംപി. അനില്‍ ആന്റണിയുടെ പോക്ക് കോണ്‍ഗ്രസിനെ ബാധിക്കില്ല. കോണ്‍ഗ്രസില്‍ എല്ലാം ഭദ്രമെന്നു പറയാനാകില്ല. പാര്‍ട്ടിയില്‍ പലര്‍ക്കും തിക്താനുഭവങ്ങളുണ്ട്. പക്ഷേ അനില്‍ ബിജെപിയില്‍ ചേര്‍ന്നതു തെറ്റാണെന്നും മുരളീധരന്‍.

ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം അപക്വമെന്ന് രമേശ് ചെന്നിത്തല. ബിജെപിയെ അറിയാവുന്ന ആരും ഇത് ചെയ്യില്ല. അനിലിന്റെ രാഷ്ട്രീയമാറ്റം കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവു മൂലം മധ്യവയസ്‌കന്‍ മരിച്ചെന്ന് പരാതി. തരുവണ വിയ്യൂര്‍കുന്ന് കോളനിയിലെ രാമന്‍ ആണ് മരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടും രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളും ഡോക്ടര്‍മാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

കാറിന്റെ ബോണറ്റില്‍ രാജവെമ്പാല. കോട്ടൂര്‍ കാവടി മൂല സ്വദേശി അബ്ദുള്‍ വഹാബുദീന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാര്‍ പരുത്തിപ്പള്ളി വനംവകുപ്പില്‍ വിവരമറിയിച്ചു. പാമ്പ് പിടിത്തക്കാരനായ മുതിയാവിള രതീഷ് എത്തി രാജവെമ്പാലയെ പിടികൂടി.

വര്‍ക്കലയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആറ്റിങ്ങല്‍ സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയില്‍ പുത്തന്‍ചന്ത സ്വദേശി പി.സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.

പത്തനംതിട്ട കുളനട ഇടക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ പതിനേഴുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഉള്ളന്നൂര്‍ സ്വദേശി ഗീവര്‍ഗീസാണ് മരിച്ചത്.

എറണാകുളം കാലടിയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗിയായ വീട്ടമ്മ മിനിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ജോയിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. തോര്‍ത്ത് കൊണ്ട് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.

പത്തനംതിട്ട പെരുനാട്ടില്‍ പശുക്കളെ കൊന്നത് കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

മാനന്തവാടിയില്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്ന ജിമ്മന്‍ എന്ന സജിത്ത് കുമാര്‍ പിടിയിലായി. കായംകുളം സ്വദേശിയായ സജിത്ത് കുമാര്‍ നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണെന്നു പോലീസ്.

പെരുമ്പിലാവില്‍ 800 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നു തമിഴ്നാട്ടുകാരെ കുന്നംകുളം എക്സൈസ് പിടികൂടി. ജോണ്‍ ഡേവിഡ്, വിഗ്നേഷ്, വിജയ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

അദാനി വിവാദത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷ ബഹളം. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബഹളംമൂലം തടസപ്പെട്ട ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മോദി അദാനി ഭായ് ഭായ് വിളികളുമായാണ് പ്രധാനമന്ത്രിയെ പ്രതിപക്ഷം വരവേറ്റത്.

കര്‍ണാടകയില്‍ ഏവിയേഷന്‍ കോഴ്സിനു ചേര്‍ന്ന വിദ്യാര്‍ഥികളെ വിദ്യാഭ്യാസ ഏജന്‍സി വഞ്ചിച്ചെന്നു പരാതി. ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയാണ് 15 വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ചാത്തന്നൂര്‍ പൊലീസ് അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്തു.

പതിനഞ്ചു കോടി രൂപ കെട്ടിവയ്ക്കാതെ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ വിശാലിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. 2019 മുതല്‍ 21.29 കോടി രൂപ വിശാല്‍ തരാനുണ്ടെന്ന് അവകാശപ്പെട്ടുള്ള ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം 15 കോടി രൂപ കെട്ടിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ വിശാല്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വിസമ്മതിക്കുകയായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 81 റണ്‍സിന്റെ വിജയം. 29 ബോളില്‍ 68 റണ്‍സ് നേടിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും 57 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസിന്റേയും മികവില്‍ കൊല്‍ക്കത്ത 204 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ റോയല്‍ചാലഞ്ചേഴ്സ് ബാംഗ്ലുര്‍ 17.4 ഓവറില്‍ 123 റണ്‍സിന് പുറത്തായി. ശാര്‍ദൂല്‍ ഠാക്കൂറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള മൂലധന നിക്ഷേപം 2023 ജനുവരി-മാര്‍ച്ചില്‍ 2022ലെ സമാനപാദത്തേക്കാള്‍ 72 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,380 കോടി ഡോളറില്‍ നിന്ന് 383 കോടി ഡോളറിലേക്കാണ് ഇടിവെന്ന് ഗവേഷണ സ്ഥാപനമായ ‘ട്രാക്ഷന്‍’ വ്യക്തമാക്കി. 2021ലെ സമാനപാദത്തില്‍ 762 കോടി ഡോളറും 2020ലെ ഇതേ പാദത്തില്‍ 693 കോടി ഡോളറും സ്റ്റാര്‍ട്ടപ്പുകള്‍ നേടിയിരുന്നു. 2019ലെ ജനുവരി-മാര്‍ച്ചില്‍ നേടിയത് 545 കോടി ഡോളറായിരുന്നു. അന്തിമഘട്ട ഫണ്ടിംഗിലാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞപാദത്തില്‍ (ജനുവരി-മാര്‍ച്ച്) നിരവധി വലിയ ഇടപാടുകള്‍ നടന്നെങ്കിലും മൊത്തം മൂലധന നിക്ഷേപം കുറയുകയായിരുന്നു. ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ ഫോണ്‍പേ മാത്രം കഴിഞ്ഞ പാദത്തില്‍ 65 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. മലയാളി സംരംഭമായ ഫ്രഷ് ടു ഹോം 10.40 കോടി ഡോളറും മിന്റിഫൈ 11 കോടി ഡോളറും ക്രെഡിറ്റ്ബീ 12 കോടി ഡോളറും നേടിയിരുന്നു.

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ആദിപുരുഷ്’. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാവണനായി സെയ്ഫ് അലി ഖാനും രാമനായി പ്രഭാസും വേഷമിടുന്നു. ദേവദത്ത നാഗെ ആണ് ആദിപുരുഷില്‍ ഹനുമാനായി എത്തുന്നത്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചു. ‘രാമന്റെ ഭക്തരും രാംകഥയുടെ ജീവിതവും… ഹനുമാന്‍ ഭഗവാന്‍ നമസ്‌കാരം’, എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് നടന്‍ പ്രഭാസ് കുറിച്ചത്. പലതവണ റിലീസ് മാറ്റിവച്ച ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

ആസിഫ് അലി ചിത്രമായി ഏറ്റവും ഒടുവിലെത്തിയതാണ് ‘മഹേഷും മാരുതി’യും. മംമ്ത മോഹന്‍ദാസ് ആസിഫിന്റെ നായികയായ ചിത്രം സംവിധാനം ചെയ്തത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ ഏഴിന് ഒടിടി റിലീസാകും. ആമസോണ്‍ പ്രൈം വീഡിയായിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുക. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിള്‍ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലിയും മംമ്താ മോഹന്‍ദാസുമാണ് ചിത്രത്തില്‍ ‘മഹേഷി’നേയും ‘ഗൗരി’യേയും അവതരിപ്പിച്ചിരിക്കുന്നത്.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2022-2023 സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 43,50,943 യൂണിറ്റുകള്‍ വിറ്റു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 37,99,680 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് കമ്പനി 14.51 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇക്കാലയളവില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 40,25,486 യൂണിറ്റായിരുന്നു. 2022 മാര്‍ച്ചില്‍ വിറ്റ 309,549 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 31.53 ശതമാനം ഇടിവ് 211,978 യൂണിറ്റായി. കഴിഞ്ഞ മാസം കയറ്റുമതി 14,466 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്ത 11,794 യൂണിറ്റുകളെ അപേക്ഷിച്ച് 22.66 ശതമാനം.

ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ലേഖനങ്ങള്‍ അതിന്റെ ചരിത്രത്തെ സംരക്ഷിച്ച മനുഷ്യനില്‍ നിന്ന് ‘ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍’ എന്നറിയപ്പെടുന്ന പി.കെ. നായര്‍ (1933-2016) ഒരു ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റും ആയിരുന്നു. രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ ആദ്യമായി സിനിമയെക്കുറിച്ചുള്ള നായരുടെ രചന കള്‍ ഒരു പുസ്തകത്തില്‍ ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറുപ്പത്തില്‍ സിനിമ കാണാന്‍ പോകുന്ന ഓര്‍മ്മകള്‍ മുതല്‍ ഫാല്‍ക്കെയുടെ സിനിമകള്‍ തേടിയുള്ള യാത്രകള്‍ വരെ, മഹാന്മാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ ഹിന്ദി ചലച്ചിത്ര ഗാനത്തെക്കുറിച്ചുള്ള ഉപന്യാസവും, ദേവദാസിന്റെ നിരവധി അവതാരങ്ങളും വരെ. ‘ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും’. മാതൃഭൂമി ബുക്സ്. വില 500 രൂപ.

പ്രമേഹം പിടിപെട്ടാല്‍ പിന്നെ എന്തൊക്കെ കഴിക്കാം എന്ന സംശയം ആണ് പലര്‍ക്കും. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്തായാലും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം. മുന്തിരി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് മുന്തിരി. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. ആപ്പിളാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. പീച്ച് പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പീച്ചില്‍ 68 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഓറഞ്ചാണ് ഈ പട്ടികയിലെ അഞ്ചാമന്‍. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഓറഞ്ച് സഹായിക്കും. കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ചെറിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് സൂചികയില്‍ 20-ല്‍ താഴെയാണ് ചെറിയുടെ സ്ഥാനം. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

1920 ല്‍ അമേരിക്കയിലെ മിഷിഗണില്‍ ആണ് മേരി ജനിച്ചത്. മണ്ണിനേയും ശിലകളേയും കുറിച്ച് പഠിക്കാനും ചാര്‍ട്ടുകള്‍ നിര്‍മ്മിക്കാനുമെല്ലാം കുട്ടിക്കാലം മുതലേ മേരിക്ക് ഇഷ്ടമായിരുന്നു. മേരി തന്റെ ഉപരിപഠനം ഭൂമിശാസ്ത്രത്തിലാണ് എടുക്കുവാന്‍ തീരുമാനിച്ചത്. അക്കാലത്ത് സ്ത്രീകള്‍ വളരെ അപൂര്‍വ്വമായി ചെന്നെത്തുന്ന മേഖലകളായിരുന്നു സമുദ്രശാസ്ത്രവും ഭൂമിശാസ്ത്രവും ഭൂപടനിര്‍മ്മാണവുമെല്ലാം. നിരവധി എതിര്‍പ്പുകളെ അവര്‍ക്ക് നേരിടേണ്ടി വന്നു. പഠനത്തിന് ശേഷം കൊളംബിയ സര്‍വ്വകലാശാലയില്‍ മേരി ഗവേഷകയായി. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ബാതിമെട്രി രൂപം നിര്‍മ്മിക്കുക അതായിരുന്നു ജോലി. അക്കാലത്ത് സമുദ്ര അടിത്തട്ടിനെക്കുറിച്ച് ആര്‍ക്കും വലിയ അറിവില്ലായിരുന്നു. മേരിയും സഹ ഗവേഷകനായികരുന്ന ബ്രൂസ് ഹീസനും കടലിന്റെ ആഴം അളക്കാനും ഭൂപടം നിര്‍മ്മാനുമുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വലിയ കപ്പലുകളില്‍ സഞ്ചരിച്ച് സോണാര്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കടലിന്റെ ആഴം അളക്കേണ്ടത്. അക്കാലത്ത് സ്ത്രീകള്‍ക്ക് പര്യവേഷണക്കപ്പലുകളില്‍ പോകാന്‍ അനുവാദമില്ലായിരുന്നു. അതിനാല്‍ ബ്രൂസ് ഹീസനായിരുന്നു അറ്റ്‌ലന്റിക് സമുദ്രത്തിലേക്ക് യാത്ര തിരിച്ചത്. ഹീസണ്‍ കൊണ്ടുവന്ന സൊണാര്‍ നല്‍കിയ വിവരങ്ങളിലെ റീഡിങ്ങുകള്‍ ഉപയോഗിച്ച് തന്റെ പരീക്ഷണശാലയില്‍ മേരി കടല്‍ത്തട്ടിന്റെ ആഴം കണക്കാക്കി. ചില സ്ഥലങ്ങളില്‍ സോണാര്‍ വിവരങ്ങള്‍ ലഭ്യമല്ലായിരുന്നു. പക്ഷേ, മേരി ആ സ്ഥലങ്ങളിലെ ആഴങ്ങളും സമീപ പ്രദേശങ്ങളിലെ സോണാര്‍ റീഡിങ്ങുകള്‍ ഉപയോഗിച്ച് കണ്ടെത്തി. അങ്ങനെ സമദ്രത്തട്ടിന്റെ വ്യക്തതയുള്ള ഭൂപടം അവര്‍ നിര്‍മ്മിച്ചു. കടല്‍ അടിത്തട്ടില്‍ നീളന്‍ പര്‍വ്വതനിരകള്‍! മേരിയുടെ ഈ ഭൂപടം ആരും സ്വീകരിച്ചില്ല. വീണ്ടും ഭൂപടം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. വീണ്ടും ശ്രമിച്ചപ്പോഴും മേരിക്ക് ലഭിച്ചത് ഇതേ ഭൂപടം തന്നെ. 1960 കളുടെ തുടക്കത്തില്‍ മറ്റൊരു ശാസ്ത്രജ്ഞന്‍ കടല്‍ത്തടവികാസത്തെ സംബന്ധിച്ച് നടത്തിയ പരീക്ഷണങ്ങള്‍ നടത്തി. ആ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ശാസ്ത്രലോകം മറ്റൊരു കാര്യം തിരിച്ചറിഞ്ഞു. മേരിയുടെ ഭൂപടങ്ങള്‍ ശരിയായിരുന്നു ഭൂമിശാസ്ത്ര ചരിത്രത്തിലെ തന്നെ നാഴികല്ലായി മാറി മേരി താര്‍പ്പും അവരുടെ കണ്ടുപിടുത്തങ്ങളും. ലോകം പലപ്പോഴും അങ്ങിനെയാണ്. പുതിയതിനെ അത്രവേഗമൊന്നും അവര്‍ക്ക് സ്വീകര്യമാവുകയില്ല. തള്ളിക്കളയുകയോ, തള്ളിപ്പറയുകയോ ആണ് പലപ്പോഴും ആദ്യ പടി. ആരൊക്കെ തള്ളിപ്പറഞ്ഞാലും നമ്മുടെ ഇച്ഛാശക്തിയും നിരീക്ഷണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുക. വിജയത്തിലേക്കുളള യാത്രയില്‍ ഈ തടസ്സങ്ങളെയെല്ലാം അതിജീവിക്കാന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *