yt cover 6

കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫിയാണെന്നു പോലീസ്. മുപ്പതുകാരനായ ഇയാള്‍ നിര്‍മാണ തൊഴിലാളിയാണ്. അശോകപുരത്താണു താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ തേടി അശോകപുരത്ത് പോലീസ് എത്തിയെങ്കിലും രേഖാചിത്രത്തിലുള്ളയാളെ ആരും തിരിച്ചറിഞ്ഞില്ല. ജോലി ചെയ്തിരുന്ന സ്ഥലത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിയുടെ ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല.

ട്രെയിന്‍ കത്തിക്കല്‍ കേസ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി എംആര്‍ അജിത് കുമാര്‍ മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് ഡിജിപി അനില്‍ കാന്താണു വെളിപെടുത്തിയത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സ്ഥിര ജാമ്യം അനുവദിച്ച് സൂററ്റ് സെഷന്‍സ് കോടതി. എന്നാല്‍ വിധി സ്റ്റേ ചെയ്തില്ല. മാനനഷ്ടക്കേസില്‍ ശിക്ഷിച്ച മജിസ്ട്രേറ്റ് കോടതി നേരത്തെ 30 ദിവസത്തേക്കു ജാമ്യം അനുവദിച്ചിരുന്നു. സെഷന്‍സ് കോടതി ഏപ്രില്‍ 13 ന് അപ്പീല്‍ പരിഗണിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയ കേസ് ഏപ്രില്‍ 12 ന് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കും. വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞ് ഭിന്ന വിധി വന്നതിനാലാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിഷയം പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

സിഡ്കോ ടെലികോം സിറ്റി പദ്ധതിയിലെ 5.24 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. സിഡ്കോയുടെ മണല്‍വാരല്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തിരുവനന്തപുരം മേനാംകുളം മണല്‍ വാരല്‍ അഴിമതിയില്‍ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ സിഡ്കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു.

അട്ടപ്പാടി മധുവധക്കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഇന്നു വിധി പറയും. കൊലപാതകം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് വിധി. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറു മാറി.

മാര്‍ച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) പരീക്ഷ പിഎസ് സി റദ്ദാക്കി. 90 ശതമാനം ചോദ്യവും ഒരു ഗൈഡില്‍നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ ബുധനാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ അടച്ചിടും. ഈ സമയത്തെ വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. ശ്രീപത്നാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് റണ്‍വേ അടച്ചിടുന്നത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്കു കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം. കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93 ശതമാനം സ്‌കോര്‍ നേടി. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92 ഉം പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90 ഉം ശതമാനം സ്‌കോര്‍ നേടി. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടാനായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ലോട്ടറിയടിച്ചതിന് നടത്തിയ മദ്യസല്‍ക്കാരത്തിനിടെ ലോട്ടറി ജേതാവിനെ കൊലപ്പെടുത്തി. കേരള ലോട്ടറിയുടെ എണ്‍പത് ലക്ഷം രൂപയുടെ ലോട്ടറിയടിച്ച തിരുവനന്തപുരം പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കു മദ്യ സല്‍ക്കാരം നടത്തുന്നതിനിടെ വീടിന്റെ മണ്‍തിട്ടയില്‍നിന്ന് താഴേക്കു വീണാണ് മരിച്ചത്. സുഹൃത്തായ മായാവി എന്ന സന്തോഷ് സജീവിനെ തള്ളിയിട്ടെന്നാണ് ബന്ധുക്കളുടെ പരാതി.

തൃശൂര്‍ അവണൂരില്‍ ഇഡളിയും കടലക്കറിയും കഴിച്ച് ഗ്രഹനാഥന്‍ ശശീന്ദ്രന്‍ മരിച്ച സംഭവത്തില്‍ കറിയില്‍ വിഷം കലര്‍ത്തിയ ആയുര്‍വേദ ഡോക്ടറായ മകന്‍ മയൂര്‍നാഥന്‍ (25) അറസ്റ്റില്‍. രണ്ടാനമ്മയോടുള്ള വൈരാഗ്യംമൂലമാണ് ഓണ്‍ലൈനില്‍ വരുത്തി സ്വയം നിര്‍മിച്ച വിഷം കലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിച്ച ശശീന്ദ്രന്റെ അമ്മ കമലസാക്ഷി (92), ഭാര്യ ഗീത (45), തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍ (55), ചന്ദ്രന്‍ (60) എന്നിവരും രക്തം ഛര്‍ദിച്ച് ആശുപത്രിയിലാണ്.

മലപ്പുറം വാഴക്കോട് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വാഴക്കാട് ചെറുവട്ടൂര്‍ നെരോത്ത് പുതാടമ്മല്‍ നജ്മുന്നീസ (33) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് മുഹിയുദീന്‍ അറസ്റ്റിലായത്. ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ രഹസ്യമായി എത്തിയ നജ്മന്നീസയുമായി വഴക്കുണ്ടായെന്നും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.

വ്യാപാരിയെ ആക്രമിച്ചതിന് അറസറ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതിക്രമം നടത്തി മോചിപ്പിച്ചു. ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആര്‍.എസ്.രതീഷിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷനിലെ ഭീഷണി. ഒടുവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണനെ പോലീസ് വിട്ടയച്ചു.

ട്രെയിന്‍ ആക്രമിക്കപ്പെട്ടത് ആസൂത്രിത ഭീകര പ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിന്റെ സമാധാനം തകര്‍ക്കലാണ് ലക്ഷ്യം. അക്രമത്തിന്റെ അടിവേര് കണ്ടെത്തണമെന്നും ഇ പി ജയരാജന്‍.

ട്രെയിന്‍ ആക്രമണത്തില്‍ പ്രതികളാരും പിടിയിലായിട്ടില്ലെന്ന് മന്ത്രി ഏ.കെ ശശീന്ദ്രന്‍. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനിലും അപകടം നടന്ന സ്ഥലത്തും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ആക്രമണത്തില്‍ പൊള്ളലേറ്റവര്‍ക്കു മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു കോവിഡ് മരണം. 78 വയസുള്ള പുരുഷനും 80 വയസുള്ള സ്ത്രീയുമാണു മരിച്ചത്.

വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ് നായര്‍ നടത്തിയ പ്രചരണം വസ്തുതാ വിരുദ്ധമായിരുന്നെന്ന് മന്ത്രി ആന്റണി രാജു. ശമ്പളം ആറു ദിവസം വൈകിയപ്പോള്‍ 41 ദിവസം ശമ്പളം മുടങ്ങിയെന്നാണ് അഖില പ്രചരിപ്പിച്ചത്. സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതെന്നും ആന്റണി രാജു പറഞ്ഞു.

അരിക്കൊമ്പന്‍ ആനയെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ആനയിറങ്കല്‍ സന്ദര്‍ശിച്ചു. ആന തകര്‍ത്ത റേഷന്‍ കടയും തൊഴിലാളി ലായവും സന്ദര്‍ശിച്ചു. പ്രദേശത്ത് ജനപ്രതിനിധികളുമായും ജനങ്ങളുമായും വിദഗ്ധ സമിതി സംസാരിച്ചു.

ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ പാപ്പാനാകാന്‍ പൂരത്തിരക്ക്. പത്ത് താല്‍ക്കാലിക ആന പാപ്പാന്‍മാരുടെ ഒഴിവിലേക്കു കൂടിക്കാഴ്ചയ്ക്കെത്തിയത് 75 പേരാണ്. ആനത്താവളമായ പുന്നത്തൂര്‍ ആനക്കോട്ടയിലാണ് പാപ്പാന്‍മാര്‍ക്കായുള്ള പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും നടന്നത്.

സോണ്‍ട കമ്പനി എംഡി രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ജര്‍മന്‍ പൗരനായ പാട്രിക് ബൗര്‍ നല്‍കിയ വഞ്ചനാക്കേസിലാണ് ബെംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയും.

എറണാകുളം തേവരയില്‍ തീപിടിത്തം. പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലെ പുല്ലിലും മാലിന്യത്തിലുമാണു തീപടര്‍ന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രലില്‍ നിര്‍മ്മാണത്തിലിരുന്ന ഊട്ടുപുര തകര്‍ന്നുവീണു. ആര്‍ക്കും പരിക്കില്ല. 20 ലക്ഷം രൂപ ചിലവഴിച്ചാണ് ഊട്ടുപുര നിര്‍മ്മിക്കുന്നത്.

പട്ടാമ്പിയില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു. വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റ് ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് (29) ആണ് മരിച്ചത്.

പോക്സോ കേസ് പ്രതിക്കു മരണം വരെ ജീവപര്യന്തം തടവ്. കാഞ്ഞിരപ്പള്ളിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അരുണ്‍ സുരേഷിന് (29) ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി 2,50,000 രൂപ പിഴ ഒടുക്കുകയും വേണം.

സത്യമാണ് തന്റെ ആയുധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മാനനഷ്ടക്കേസില്‍ സ്ഥിരജാമ്യം ലഭിച്ച ശേഷമാണ് രാഹുല്‍ ഇങ്ങനെ കുറിച്ചത്. ‘മിത്രങ്ങളില്‍’നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിയുടെ മിത്രങ്ങളെന്ന് ആരോപിക്കുന്ന അദാനി അടക്കമുള്ള കുത്തക മുതലാളിമാരെയാണ് മിത്രങ്ങള്‍ എന്ന വിശേഷണത്തോടെ രാഹുല്‍ പരാമര്‍ശിച്ചത്.

അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രധാന ഉന്നത കലാലയങ്ങളായ ഐഐടി, എന്‍ഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളില്‍ 61 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സര്‍ക്കാര്‍ ലോകസഭയെ അറിയിച്ചു. ബെന്നി ബെഹനാന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുരിയാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍ തുടങ്ങിയവവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഛത്തീസ്ഗഡിലെ ബിലാസ്പുറില്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സ്റ്റേജ് തകര്‍ന്നുവീണു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച ‘ടോര്‍ച്ച് റാലി’ സമ്മേളനത്തിനിടെ സ്റ്റേജില്‍ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഇടിച്ചു കയറിയതാണ് തകര്‍ന്നു വീഴാന്‍ കാരണം. ആര്‍ക്കും ഗുരുതര പരിക്കില്ല.

കര്‍ണാടക കോണ്‍ഗ്രസില്‍ സീറ്റ് മോഹികളുടെ പ്രതിഷേധം. സീറ്റിനായി ആത്മഹത്യാ ഭീഷണിയുമായി കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതേസമയം, സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയാക്കില്ലെന്നും താന്‍തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ തിരുമഞ്ഞോലയ്ക്ക് സമീപം തമിഴ്നാട് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ മൂന്നു സ്ത്രീകള്‍ മരിച്ചു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 36 പേരുടെ ജീവനെടുത്ത കിണറപകടത്തിനു പിറകേ ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ജെസിബി ഉപയോഗിച്ചു പൊളിച്ചു. രാമനവമി ആഘോഷത്തിനിടെയാണ് ശ്രീ ബലേശ്വര്‍ ജുലേലാല്‍ ക്ഷേത്രത്തിലെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് 36 പേര്‍ മരിച്ചത്.

ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക് ഡൊണാള്‍ഡ് അമേരിക്കയിലെ എല്ലാ ഓഫീസുകളും താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണു നടപടി. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്ന് യുഎസിലെ ജീവനക്കാര്‍ക്കും, ചില ഇന്റര്‍നാഷണല്‍ സ്റ്റാഫ്‌സിനും കമ്പനി കഴിഞ്ഞയാഴ്ച ഇ മെയില്‍ അയച്ചിരുന്നു.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി ഐപിഎല്‍ 16-ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. 31 ബോളില്‍ 57 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും 29 ബോളില്‍ 47 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയുടേയും ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തുകയും 13 ബോളില്‍ 19 റണ്‍സെടുക്കുകയും ചെയ്ത മോയിന്‍ അലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തിലെ ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 60 ശതമാനം വര്‍ധിച്ച് 870 കോടിയെത്തിയതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ 46 ശതമാനം വര്‍ധിച്ച് 14,05,000 കോടി രൂപയായി. ഫെബ്രുവരിയില്‍ 750 കോടി ഇടപാടുകളും ജനുവരിയില്‍ 800 കോടി ഇടപാടുകളും നടന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരിയില്‍ 12,98,000 കോടി രൂപയായിരുന്ന ഇടപാടുകള്‍ ഫെബ്രുവരിയില്‍ 12,35,000 കോടി രൂപയായി കുറഞ്ഞു. പ്രതിദിനം 100 കോടി യുപിഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യാനുള്ള ബാന്‍ഡ്വിഡ്ത്ത് ഈ സംവിധാനത്തിലുണ്ടെന്ന് എന്‍പിസിഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദിലീപ് അസ്ബെ പറഞ്ഞു. നിലവില്‍ ഒരു ദിവസം ഏകദേശം 3 ലക്ഷം ഇടപാടുകള്‍ യുപിഐ പ്രോസസ്സ് ചെയ്യുന്നു.

നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ചു സൗബിന്‍ ഷാഹിര്‍, ബിനു പപ്പു,നസ്ലിന്‍ നിഖില വിമല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘അയല്‍വാശി’യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജേക്ക്സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മു.രി ആണ്. അഖില്‍ ജെ ചാന്ദ്,മുന്‍ഷിന്‍ പരാരി,ജേക്ക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നു ആലപിച്ച ‘ചൂയിങ്ഗം ചവിട്ടി’ എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്നറായി ആണ് ഇര്‍ഷാദ് പരാരി ഈ ചിത്രം ഒരുക്കുന്നത്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയ വലിയ താര നിര കൂടി ഈ ചിത്രത്തില്‍ ഉണ്ട്. ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ‘മദനോത്സവം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മദനന്‍ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയില്‍ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന മദനന്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമീപകാലത്ത് സുരാജ് ചെയ്ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കും ഈ കഥാപാത്രം. ബാബു ആന്റണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ മോഹിയാണ് ബാബു ആന്റണിയുടെ കഥാപാത്രമെന്നാണ് ട്രെയ്ലറില്‍ നിന്ന് മനസിലാവുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്‌കോഡ കുഷാഖ് , സ്ലാവിയ എന്നീ ജനപ്രിയ വാഹനങ്ങളുടെ പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ചു. അംബീഷന്‍ വേരിയന്റില്‍ 1.5 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനാണ് രണ്ട് വാഹനങ്ങള്‍ക്കും ലഭിക്കുന്നത്. പുതിയ വേരിയന്റുകള്‍ക്ക് വില കുറവാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്ലാവിയ അംബീഷന്‍ 1.5 ടിഎസ്ഐയുടെ എക്സ്ഷോറൂം വില 14.94 ലക്ഷം രൂപയും കുഷാഖിന്റെ എക്സ് ഷോറൂം വില 14.99 ലക്ഷം രൂപയുമാണ്. ഇതോടെ 1.5 ലിറ്റര്‍ എഞ്ചിനുള്ള സ്ലാവിയ, കുഷാഖ് എന്നിവ യഥാക്രമം 2.06 ലക്ഷം രൂപ, 2.16 ലക്ഷം രൂപ ലാഭത്തില്‍ വാങ്ങാം. നേരത്തെ ഈ എഞ്ചിനുള്ള ഹൈ എന്‍ഡ് മോഡലുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. കുഷാഖിന്റെ അംബീഷന്‍ 1.5 ഡിഎസ്ജി വേരിയന്റിന് 16.79 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സ്ലാവിയയുടെ അംബീഷന്‍ 1.5 ലിറ്റര്‍ ഡിഎസ്ജി വേരിയന്റിന്റെ എക്സ് ഷോറൂം വില 16.24 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.

തോല്‍വികള്‍ ചിലപ്പോഴെല്ലാം അങ്ങനെയാണ്, അവ നമ്മെ നിരാശപ്പെടുത്തുമെങ്കിലും ഓരോ പുതിയ പാഠങ്ങളായി ജീവിതയാത്രയില്‍ മുന്നേറുവാന്‍ നമ്മെ പര്യാപ്തരാക്കും. മുന്നിലുള്ള മഹത്തായ വിജയം നേടുവാനായി ചെറിയ പരാജയങ്ങളിലൂടെ കടന്നുവന്നേ മതിയാവൂ. പിന്നിട്ട വഴികളിലെ അത്തരം പരാജയങ്ങളാവാം മഹത്തായ ലക്ഷ്യത്തിലേക്ക് കരുത്തോടെ മുന്നേറുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുന്ന രചന. ‘ഒളിയന്‍ ശില’. ആന്‍ട്രിക് ഗ്രോമിക്. ഗ്രീന്‍ ബുക്സ്. വില 170 രൂപ.

ആഴത്തിലുള്ള രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ്. കാലുകളെയാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇത്തരം ക്ലോട്ടുകള്‍ രൂപപ്പെടുന്നത് കാലുകളില്‍ നീര്‍ക്കെട്ട് പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകാറുണ്ട്. ദീര്‍ഘനേരം ഓരേ രീതിയില്‍ തന്നെ ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം കാലുകളിലെ രക്തക്കുഴലുകളില്‍ ക്ലോട്ട് രൂപപ്പെടാന്‍ കാരണമാകും. ഡീപ് വെയ്ന്‍ ത്രോംബോസിസ് നിസാരമായി കണ്ട് അവഗണിക്കുന്നത് അപകടമാണ്. കാരണം ഇത് ധമനികളിലെ ക്ലോട്ട് പിന്നീട് രക്തചംക്രമണ സംവിധാനത്തിലേക്ക് നീങ്ങി ശ്വാസകോശത്തില്‍ നിന്നുള്ള രക്തമൊഴുക്കിനെ തടയാന്‍ കാരണമായേക്കാം. പള്‍മനറി എംബോളിസം എന്നാണ് ഇതിനെ പറയുന്നത്. ഡീപ് വെയ്ന്‍ ത്രോംബോസിസും പള്‍മനറി എംബോളിസവും ഒന്നിച്ചുള്ള അവസ്ഥയെ വെനസ് ത്രോംബോ എംബോളിസം എന്നാണ് പറയുന്നത്. കാലുകളിലെ നീര്‍ക്കെട്ട്, കണങ്കാലില്‍ തുടങ്ങി കാലിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന വേദന, കാലിലെ ചര്‍മത്തിന്റെ നിറം ചുവപ്പോ പര്‍പ്പിളോ ആയി മാറുന്നത്, കാലുകള്‍ക്ക് പുകച്ചില്‍ അനുഭവപ്പെടുക എന്നിവയാണ് ഡീപ് വെയ്ന്‍ ത്രോംബോസിന്റെ ലക്ഷണങ്ങള്‍. ഇത് പള്‍മനറി എംബോളിസത്തിലേക്ക് നയിക്കുമ്പോള്‍ പെട്ടെന്ന് ശ്വാസം മുട്ടല്‍ ഉണ്ടാകുകയും നെഞ്ച് വേദന പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്യാം. ചുമയ്ക്കുമ്പോഴോ ശ്വാസമെടുക്കുമ്പോഴുമൊക്കെ ഈ വേദന കൂടുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇതിനുപുറമേ, തലകറക്കം, ബോധം കെട്ട് വീഴല്‍, ഹൃദയമിടിപ്പ് ഉയരുക, വേഗത്തിലുള്ള ശ്വാസഗതി, രക്തം ഛര്‍ദ്ദിക്കല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും.

*ശുഭദിനം*

*കവിത കണ്ണന്‍*

കപ്പല്‍യാത്രയ്ക്കിടയില്‍ ആ വയോധികന്‍ തന്റെ സുഹൃത്തിനോട് പറഞ്ഞു: അയാള്‍ എന്റെ മകളെ കൊണ്ട് പോയിട്ട് ഇന്നേക്ക് മുപ്പത്തെട്ട് വര്‍ഷം കഴിഞ്ഞു. ഞാന്‍ രണ്ടുപേരേയും മനസ്സറിഞ്ഞ് ശപിച്ചു. കാരണം അവളായിരുന്നു എന്റെ ലോകം. എന്റെ ശാപവാക്കുകള്‍ ഫലിച്ചു. അധികനാള്‍ കഴിയുന്നതിന് മുമ്പേ അവര്‍ രണ്ടുപേരും ഈ കടലിന്റെ ആഴങ്ങളിലേക്ക് പോയി. ഇന്ന് ഞാനെന്റ കുഴിമാടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എനിക്കറിയാം, എന്റെ ശാപവാക്കുകളാണ് അവരുടെ ജീവന്‍ നഷ്ടമാക്കിയത്. എനിക്ക് ദൈവത്തോട് ക്ഷമ ചോദിക്കണം. ഇതെല്ലാം കേട്ട സുഹൃത്ത് വയോധികനോട് പറഞ്ഞു: ഇപ്പോഴും ശാപവാക്കുകളുടെ കഴിവില്‍ നിങ്ങള്‍ വിശ്വസിക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്! ആരുടെയങ്കിലും ദേഷ്യത്തില്‍ നിന്നോ ഇഷ്ടത്തില്‍ നിന്നോ പുറപ്പെടുന്ന വാക്കുകളെ സാധൂകരിക്കാന്‍ പ്രകൃതിക്ക് താല്‍പര്യമുണ്ടോ എന്നറിയില്ല. എങ്കിലും മറ്റൊരാളുടെ വാക്കുകള്‍ക്ക് അപരന്റെ ചിന്തകളെയും പ്രവൃത്തികളേയും സ്വാധീനിക്കാന്‍ കഴിയുമെന്നുറപ്പാണ്. എന്നോ കേട്ട വാക്കുകളുടെ ഊര്‍ജ്ജത്തില്‍ ഒരായുസ്സ് മുഴുവന്‍ പിടിച്ചുനില്‍ക്കുന്നവരുണ്ട്. ആരോ പറഞ്ഞ പാഴ് വാക്കുകളുടെ പേരില്‍ ജീവിതം നിര്‍ജ്ജീവമാക്കിയവരുമുണ്ട്. ശാപവചനങ്ങള്‍ ഉരുവിടുന്നവരുടെ കഥകളില്‍ നിറയെ തന്നെ അനുസരിക്കാതെ തകര്‍ന്നടിഞ്ഞവരുടെ ജീവിതമായിരിക്കും. ആരും മറ്റൊരാളുടെ ശാപം അര്‍ഹിക്കുന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്വതന്ത്രശൈലികളും വഴികളുമുണ്ട്. അവയെ ബഹുമാനിക്കാന്‍ പഠിക്കുകയാണ് ആദ്യം വേണ്ടത്. നമ്മുടെ വഴികളിലും നമുക്ക് ആരേയും വാക്കുകള്‍കൊണ്ട് വീഴ്ത്താതിരിക്കാന്‍ ശ്രദ്ധിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *