കെ.ആർ നാരായണൻ ഫിംലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു നേരിട്ടെത്തി വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് 51 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ ധാരണയായത്. സ്ഥാപനത്തിന് പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തുമെന്നും നിലവിൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തുമെന്നും മന്ത്രി അറിയിച്ചു. ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്കായി നിയോഗിക്കില്ല. സ്ഥാപനത്തിൽ പരാതി പരിഹാര സെൽ രൂപീകരിക്കുമെന്നും വിദ്യാർത്ഥി ക്ഷേമ സമിതി എന്ന പേരിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരുടെ പരാതി പരിഹാരത്തിനായി സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിപ്ലോമ കോഴ്സുകൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനകം പഠനം പൂർത്തിയാക്കിയവർക്ക് മാർച്ച് 30ന് ഉള്ളിൽ സർട്ടിഫിക്കറ്റ് നൽകും.
ബൈ ലോയിലെ വിദ്യാർത്ഥി വിരുദ്ധമായ വ്യവസ്ഥകൾ ഒഴിവാക്കും. ജാതി വിവേചന ആരോപണങ്ങളിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചു തുടർനടപടി എടുക്കുമെന്നും ഇനിയും പ്രശ്നങ്ങൾ കലുഷിതമാക്കേണ്ടെന്നും വിദ്യാർത്ഥികൾ പഠനം തുടരട്ടേയെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് വിദ്യാർത്ഥി പ്രതിനിധികൾ അറിയിച്ചു. നിരവധി പേരാണ് സമരത്തിന് പിന്തുണ നൽകിയതെന്നും എല്ലാവർക്കും നന്ദിയറിക്കുന്നതായും വിദ്യാർത്ഥികൾ അറിയിച്ചു.