ഇസ്രായേൽ സൈന്യം യു.എൻ സമാധാനസംഘത്തിന് നേരെ വെടിയുതിർത്തതായി റിപ്പോർട്ട്. ലബനാനിലെ യൂനിഫിൽ അംഗങ്ങൾക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നും സംഭവത്തിൽ രണ്ട് അംഗങ്ങൾക്ക് പരിക്കേറ്റെന്നും റിപ്പോർടുകളുണ്ട്. ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ലബനാനിലെ യു.എൻ സമാധാനസേനയുടെ ഉദ്യോഗസ്ഥ വ്യക്തമാക്കി. നകൗരയിലെ യു.എൻ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും കമ്യൂണിക്കേഷൻ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്ന് യു.എന്നും സ്ഥിരീകരിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ നടപടിയിൽ അന്താരാഷ്ട്രതലത്തിൽ വ്യാപക പ്രതിഷേധമുയർന്നു. കഴിഞ്ഞ 12 മാസത്തിനിടെ തങ്ങൾ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നും യുഎൻ അറിയിച്ചു. സമാധാന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അയർലണ്ട് നേതാവ് സൈമൺ ഹാരിസ് പറഞ്ഞു. സമാധാന സംഘത്തിൽ ഏറെയും ഐറിഷുകാരാണ്. സംഭവത്തിൽ പെൻ്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡറും ആശങ്ക രേഖപ്പെടുത്തി.