സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്നാവർത്തിച്ച് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായ നിലപാടും നടപടിയുമെടുക്കണം. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ല. പണിമുടക്കുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നതും ശരിയില്ല. ഭരണകൂടം അങ്ങനെ ചെയ്യുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ചീഫ് ജസ്റ്റീസ് എസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണം. കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽഉണ്ടായിരുന്നത്. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.